Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദം ജോണിനെ പൊളിക്കാൻ അഴിക്കുള്ളിൽ കിടന്നും കരുനീക്കമോ? മാതൃഭൂമിയെ പിണക്കിയത് ദിലീപിന്റെ ഏകപക്ഷീയ തീരുമാനം; പീഡനക്കേസിലെ പ്രതിക്ക് ഓശാന പാടുന്നവർ എന്തുകൊണ്ട് അജു വർഗ്ഗീസിന് ഒപ്പം കൂടിയില്ല? തിരുവോണനാളിലെ ആലുവ ജയിലിലേക്കുള്ള ഭക്തജനപ്രവാഹത്തിൽ അതൃപ്തരായി വിമതർ; ഇനി 'അമ്മ'യിലേക്ക് പൃഥ്വിരാജ് വരില്ല; താരസംഘടന പിളരുമെന്ന് ഉറപ്പ്

ആദം ജോണിനെ പൊളിക്കാൻ അഴിക്കുള്ളിൽ കിടന്നും കരുനീക്കമോ? മാതൃഭൂമിയെ പിണക്കിയത് ദിലീപിന്റെ ഏകപക്ഷീയ തീരുമാനം; പീഡനക്കേസിലെ പ്രതിക്ക് ഓശാന പാടുന്നവർ എന്തുകൊണ്ട് അജു വർഗ്ഗീസിന് ഒപ്പം കൂടിയില്ല? തിരുവോണനാളിലെ ആലുവ ജയിലിലേക്കുള്ള ഭക്തജനപ്രവാഹത്തിൽ അതൃപ്തരായി വിമതർ; ഇനി 'അമ്മ'യിലേക്ക് പൃഥ്വിരാജ് വരില്ല; താരസംഘടന പിളരുമെന്ന് ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത് താരസംഘടനയുടെ അവൈലിബൾ എക്‌സിക്യൂട്ടീവ് യോഗമാണ്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം അംഗീകരിക്കാൻ എക്‌സിക്യൂട്ടീവ് ഉടൻ ചേരുമെന്നായിരുന്നു മമ്മൂട്ടി നൽകിയ ഉറപ്പ്. എന്നാൽ മാസം രണ്ടരയായിട്ടും ഒന്നും നടന്നില്ല. അമ്മയുടെ വാർഷിക പൊതുയോഗവും ചേർന്നില്ല. ദിലീപ് ജയിൽ മോചിതനായ ശേഷം ഇതൊക്കെ മതിയെന്ന ചിലരുടെ നിലപാടിന് സൂപ്പർതാരങ്ങളും ഒശാന പാടി. ഇപ്പോഴിതാ അമ്മയിലെ അംഗങ്ങൾ തന്നെ ദിലീപിനെ കുറ്റവിമുക്തമാക്കുന്നു. ദിലീപ് മണ്ടത്തരം ചെയ്യില്ലെന്ന് തുറന്ന് പറഞ്ഞ് ശ്രീനിവാസനെ പോലുള്ളവർ പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. ഇരയും അമ്മയിൽ അംഗമാണ്. അതുകൊണ്ട് തന്നെ ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഇരയെ പിന്തുണയ്ക്കാനായിരുന്നു അമ്മയുടെ തീരുമാനം. ഇതിന് വിരുദ്ധമായി അമ്മയിലെ ഭാരവാഹികൾ തന്നെ പ്രവർത്തിക്കുന്നു. പിന്നെ എന്തിന് ഇനി താരസംഘടനയെന്നാണ് ഒരു വിഭാഗം ഉയർത്തുന്ന ചോദ്യം.

അതുകൊണ്ട് തന്നെ അമ്മയുമായി ഇനി പൃഥ്വിരാജ് സഹകരിക്കില്ല. തന്റെ സിനിമകൾ പൊളിക്കാൻ ദിലീപ് മനപ്പൂർവ്വം ശ്രമിക്കുന്നുവെന്ന പരാതി പല തവണ പൃഥ്വി ഉയർത്തിയിരുന്നു. ഇതിലൊന്നും ആരും പ്രതികരിച്ചില്ല. നടിയുടെ പേര് വെളിപ്പെടുത്തി പുലിവാല് പിടിച്ച അജു വർഗ്ഗീസിനെ സഹായിക്കാൻ പോലും ആരും രംഗത്ത് വന്നില്ല. അറിയാതെ ചെയ്ത തെറ്റിന് അജു വർഗ്ഗീസിനെ പൊലീസ് അറസ്റ്റും ചെയ്തു. എന്നാൽ ദിലീപിനെ നിരപരാധിയെന്ന് പ്രഖ്യാപിക്കാൻ ആളുകൾ ഏറെയുണ്ട്. ഓണക്കാലത്ത് അക്രമത്തിന് ഇരയായ നടിയെ ആരും തിരിഞ്ഞു നോക്കിയില്ല. സാന്ത്വനിപ്പിച്ചില്ല. എല്ലാവരും ഓടിയത് ആലുവ സബ് ജയിലിലേക്കായിരുന്നു. ദിലീപിന് ഓണക്കോടി പോലും കൊടുത്തു. ഇവർ നടിയേയും തിരിഞ്ഞു നോക്കേണ്ടതായിരുന്നില്ലേ? ഇതാണ് സിനിമയിലെ യുവതാരങ്ങൾ ഉയർത്തുന്നത്. വിമൻ ഇൻ സിനിമാ കളക്ടീവിനെ തകർക്കാനാണ് അമ്മ ശ്രമിക്കുന്നതെന്ന പരാതി നടിമാർക്കും ഉണ്ട്.

ദിലീപിനെ പ്രതിയാക്കിയ ഏഷ്യാനെറ്റിനേയും മാതൃഭൂമിയേയും ബഹിഷ്‌കരിക്കാൻ ചിലർ തീരുമാനിച്ചു. അത് അടിച്ചേൽപ്പിക്കുകയും ചെയ്തു. ചാനലുകളിൽ ചർച്ചയ്ക്ക് പോകരുതെന്ന തീരുമാനം അമ്മയും എടുത്തു. ഇതൊക്കെ ആരാണ് എടുത്തതെന്ന് ആർക്കും അറിയില്ല. ഇടവേള ബാബുവിലൂടെ തീരുമാനം നടപ്പാക്കുന്നു. ദിലീപിനെ പുറത്താക്കിയതിന് ശേഷം അമ്മയുടെ എക്‌സിക്യൂട്ടീവ് പോലും ചേരുന്നില്ല. അപ്പോഴും തീരുമാനം കൃത്യമായി വരുന്നു. ചാനലുകളേയും മാതൃഭൂമിയേയും പിണക്കിയതും ബോധപൂർവ്വമായിരുന്നു. തന്റെ ചിത്രമായ ആദം ജോണിനെ പൊളിക്കാനായിരുന്നു ശ്രമം. ഇതിന് ദിലീപ് ജയിലിലിരുന്ന കരുക്കൾ നീക്കിയെന്ന് പൃഥ്വിരാജ് കണക്കുകൂട്ടുന്നു. പത്രങ്ങളെ പിണക്കിയപ്പോൾ സിനിമയെ കുറിച്ച് മോശം റിവ്യൂ എത്തി. ഇതിനെല്ലാം പിന്നിൽ ദിലീപിന്റെ ബുദ്ധിയാണ്. നിർമ്മതാക്കളേയും വിതരണക്കാരേയും കൂടി നിർത്തി ദിലീപ് സിനിമയെ പിൻവാതിലിലൂടെ ഇപ്പോഴും നിയന്ത്രിക്കുന്നുവെന്നതാണ് പരാതി.

ആസിഫലിയും ഭാവനയും ഒരുമിച്ച് അഭിനയിച്ച അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനെ പൊളിച്ചത് ദിലീപായിരുന്നു. ഹണി ബി ടുവിനും ഇതേ ഗതി വന്നു. ഭാവനയും പൃഥ്വിയും അഭിനയിച്ച ആദം ജോൺ കഷ്ടിച്ച് രക്ഷപ്പെട്ടു. ഇതിനെല്ലാം പിന്നിൽ ദിലീപ് ഗ്യാങ്ങാണെന്നാണ് വിലയിരുത്തൽ. ഇവർക്കൊപ്പമാണ് സൂപ്പർതാരങ്ങളും അമ്മയെന്ന താര സംഘടനയും. അതുകൊണ്ട് തന്നെ ഇനി താരസംഘടനയുമായി സഹകരിക്കേണ്ടതുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. രണ്ടര മാസമായി എക്‌സിക്യൂട്ടീവ് വിളിക്കാനുള്ള ധൈര്യം മമ്മൂട്ടിക്ക് പോലുമില്ല. അതിൽ നിന്ന് തന്നെ ചിലരുടെ താൽപ്പര്യ സംരക്ഷണത്തിനായി ഉണ്ടാക്കിയതാണ് താരസംഘടനയെന്ന് വ്യക്തമായി. ഈ സാഹചര്യത്തിൽ അമ്മയുമായി സഹകരിക്കാനില്ലെന്ന തീരുമാനം പൃഥ്വി സിനിമയിലെ പ്രമുഖരോട് പങ്കുവച്ചിട്ടുണ്ട്. തൽക്കാലം പുതിയ സംഘടനയുണ്ടാക്കില്ല. പക്ഷേ പൃഥ്വിയെ പോലെ പ്രമുഖർ മാറി നൽക്കുമ്പോൾ അത് ഫലത്തിൽ പിളർപ്പാവുകയും ചെയ്യും.

ദിലീപിനെ പുറത്താക്കി. അമ്മയുടെ അവൈലബിൾ എക്‌സിക്യൂട്ടീവ് യോഗത്തിൽ പൃഥ്വിരാജ് നടത്തിയത് ഒറ്റയാൾ പോരാട്ടമായിരുന്നു. ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ താര സംഘടന പിളരുമെന്ന സൂചന പോലും പൃഥ്വി നൽകി. ചർച്ച തുടങ്ങുമ്പോൾ ദിലീപിനെ പുറത്താക്കാനാവില്ലെന്ന് തന്നെയായിരുന്നു അമ്മയുടെ ജനറൽ സെക്രട്ടറിയായ മമ്മൂട്ടിയുടെ നിലപാട്. ഭരണഘടന ഉയർത്തിയുള്ള നീക്കത്തെ പ്രഥ്വി രാജ് കടന്നാക്രമിച്ചു. അങ്ങനെയെങ്കിൽ ഞാൻ പോയി ബാക്കി മാധ്യമങ്ങളോട് പറയാമെന്നായിരുന്നു പൃഥ്വിയുടെ ഭീഷണി. ഇത് കേട്ട് മമ്മൂട്ടി ഞെട്ടി. മോഹൻലാൽ പൃഥ്വിരാജിനെ പിടിച്ചിരുത്തി. പിന്നെ എല്ലാം അതിവേഗമായിരുന്നു. പുറത്തുള്ള ഡിടിപി ഓപ്പറേറ്ററെ കൊണ്ട് അതിവേഗം പ്രസ്താവന തയ്യാറാക്കി. മമ്മൂട്ടി അത് പരസ്യമായി വിശദീകരിക്കുകയും ചെയ്തു.

താരരാരാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയുടെ ആദ്യമായാണ് അമ്മയുടെ യോഗത്തിൽ അക്ഷരാർത്ഥത്തിൽ ആക്രമിക്കപ്പെടുന്നത്. ദിലീപ് അറസ്റ്റിലായതോടെ മമ്മൂട്ടിയാണ് യോഗം വിളിച്ചത്. നേരത്തെ നടി ആക്രമിക്കപ്പെട്ടപ്പോൾ മമ്മൂട്ടിയുടെ വീട്ടിൽ അതീവരഹസ്യമായി പത്രക്കുറിപ്പ് തയ്യാറാക്കിയ വിവരം ഗണേശ് കുമാർ ആരോപണമായി ഉന്നയിച്ചിരുന്നു. ഇത്തരമൊരു സംഘടന വേണ്ടെന്നും പിരിച്ചുവിടണമെന്നുമായിരുന്നു ഗണേശിന്റെ അഭിപ്രായം. ഈ കത്ത് മാധ്യമങ്ങളിൽ എത്തുകയും ചെയ്തു. പക്ഷേ ഈ ഗണേശനും ഇപ്പോൾ നിലപാട് മാറ്റി. ദിലീപ് പക്ഷത്താണ് ഗണേശനും ഇപ്പോൾ.അമ്മയിൽ ദിലീപ് അനുകൂലികളെ അണിനിരത്താൻ സിദ്ദീഖ്, കോടതി ശിക്ഷിക്കും മുമ്പേ പുറത്താക്കിയതിൽ അസ്വാരസ്യം നടിയെ ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ കോടതി ശിക്ഷിക്കുന്നതിന് മുമ്പ് താരസംഘടനയും മറ്റ് സിനിമാ സംഘടനകളും കയ്യൊഴിഞ്ഞതിൽ എതിർപ്പുമായി ഒരു വിഭാഗവും സജീവമായിരുന്നു. ഇവരാണ് അമ്മയെ നിശബ്ദമായി നർത്തുന്നത്. കോടതി ശിക്ഷിക്കുവരെ ദിലീപിനെ കയ്യൊഴിയേണ്ടതില്ലെന്നും, ദിലീപിനെതിരെ ഗൂഢാലോചന നടന്നെങ്കിൽ അത് തെളിയിക്കാനുള്ള അവസരം നൽകണമെന്നുമാണ് നടൻ സിദ്ദീഖ് ഉൾപ്പെടെയുള്ളവരുടെ നിലപാടെന്നറിയുന്നു.

അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലും യുവതാരങ്ങൾ പൃഥ്വിയുടെ നേതൃത്വത്തിൽ ആഞ്ഞടിക്കുമെന്ന് ഉറപ്പായിരുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് സംഘടനയുടെ പ്രതിനിധികളും ശക്തമായ നിലപാട് എടുക്കും. ഈ സാഹചര്യത്തിൽ കരുതലോടെ മൗനം പാലിക്കാനാണ് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും തീരുമാനം. അമ്മയെ ശുദ്ധീകരിക്കാൻ ഏതെറ്റം വരേയും പോകാനായിരുന്നു പൃഥ്വിയുടെ തീരുമാനം. ഇതാണ് സൂപ്പർ താരങ്ങളെ വെട്ടിലാക്കുന്നത്. ഈ കടന്നാക്രമണം അമ്മയുടെ ഭാരവാഹികളെ എല്ലാം പ്രതിസന്ധിയിലാക്കും.അതുകൊണ്ട് തന്നെ യോഗം വിളിച്ചതു പോലുമില്ല.

ചലച്ചിത്രതാരങ്ങൾക്ക് ഒരു സംഘടന എന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രേംനസീർ, സത്യൻ, മധു, തിക്കുറുശ്ശി, കൊട്ടാരക്കര എന്നിവരുടെ കാലഘട്ടത്തിലാണ് ചലച്ചിത്ര പ്രവർത്തകരുടെ ഒരു സംഘടന എന്ന ആശയം ഉണ്ടായത്. എന്നാൽ പ്രേംനസീർ ഈ ആശയത്തെ ശക്തിയായി എതിർത്തു. കലാകാരന്മാരുടെ ഇടയിലുള്ള ഈഗോയും അഭിപ്രായവ്യത്യാസങ്ങളും സംഘടനയ്ക്കുള്ളിൽ പ്രതിഫലിക്കുമെന്നും അത് സിനിമാമേഖലയ്ക്കുതന്നെ തിരിച്ചടിയാകുമെന്നും നസീർ ചൂണ്ടിക്കാട്ടി. എങ്കിലും ചെന്നൈ കേന്ദ്രീകരിച്ച് ചലച്ചിത്ര പരിഷത്ത് എന്ന ഒരു സൗഹൃദ കൂട്ടായ്മ രൂപംകൊണ്ടു. ആ സൗഹൃദ കൂട്ടായ്മ ഒരിക്കൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തി. മധുവും ജയഭാരതിയുമൊക്കെ പങ്കാളികളായപ്പോൾ താരങ്ങളെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ആവേശം ലാത്തിച്ചാർജിലാണ് കലാശിച്ചത്. അന്ന് നസീറിന്റെ ചോദ്യം ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്നായിരുന്നു.

ഇതോടെ ഉപേക്ഷിച്ച ശ്രമമാണ് മോഹൻലാലും മമ്മൂട്ടിയും തമ്മിൽ അമ്മയെന്ന പേരിൽ പുനരവതപിപ്പിച്ചത്. അമ്മയുടെ ആദ്യകാല സെക്രട്ടറി ടി.പി. മാധവനായിരുന്നു. പിന്നീട് നേതൃത്വം ഇന്നസെന്റിലെത്തി. ഇതോടെയാണ് സംഘടനയിൽ ദിലീപിന്റെ കാലം തുടങ്ങുന്നത്. ഇതിനെയാണ് പൃഥ്വി ചോദ്യം ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP