Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭയാർഥികളായ രോഹിങ്യ മുസ്ലീങ്ങളെ തിരിച്ചയക്കരുത്; ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ആയിരങ്ങൾ മരിച്ചുവീഴുന്നിടത്തേക്ക് അവരെ മടക്കി അയയ്ക്കാൻ ഇന്ത്യക്ക് അധികാരമില്ലെന്നും ഐക്യരാഷ്ട്രസഭ

അഭയാർഥികളായ രോഹിങ്യ മുസ്ലീങ്ങളെ തിരിച്ചയക്കരുത്; ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ആയിരങ്ങൾ മരിച്ചുവീഴുന്നിടത്തേക്ക് അവരെ മടക്കി അയയ്ക്കാൻ ഇന്ത്യക്ക് അധികാരമില്ലെന്നും ഐക്യരാഷ്ട്രസഭ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:അഭയാർഥികളായ രോഹിങ്യ മുസ്ലീങ്ങളെ മ്യാന്മറിലേക്ക് തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്തെത്തി.രോഹിങ്യകളെ ഇന്ത്യ പുറത്താക്കുകയോ തിരിച്ചയക്കുകയോ ചെയ്യരുതെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ സെയ്ദ് റാ അദ് അൽ ഹുസൈൻ ആവശ്യപ്പെട്ടു.ജനീവയിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 36 ാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുനരുന്നു അദ്ദേഹം.ഇവരെ തിരിച്ചയക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി സർക്കാരിനോട് വിശദമായ മറുപടി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ഈ ഇടപെടൽ.

ഏകദേശം 40,000ഓളം രോഹിൻഗ്യ മുസ്‌ലിംകൾ ഇന്ത്യയിലുണ്ട്.അതിൽ 16,000 പേർക്ക് അഭയാർഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകൾ ലഭിച്ചിട്ടുള്ളതാണ്. ഇവർക്കെതിരെ മ്യാന്മറിൽ കടുത്ത വംശീയ സംഘർഷം നടക്കുമ്പോഴും അതിനിടയിലേക്ക് ഇവരെ മടക്കി വിടാനുള്ള നീക്കം ഖേദകരമാണെന്ന ഹുസൈൻ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ കൂട്ടത്തോളെ അഭയാർഥികളെ തിരിച്ചയയ്ക്കാൻ ഇന്ത്യയ്ക്ക് അധികാരമില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും നടക്കുന്ന സ്ഥലത്തേക്ക് ഇവരെ മടക്കിവിടാനും സാധ്യമല്ല.രോഹിൻഗ്യകളെ നാട്ടിലേക്കു തിരിച്ചയയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സുപ്രീംകോടതിയും മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു.

രോഹിൻഗ്യ ഗ്രാമങ്ങൾ ലക്ഷ്യമിട്ട് കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് ദിനംപ്രതി അരങ്ങേറുന്നതെന്നും ഹുസൈൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള റിപ്പോർട്ടുകളും സാറ്റലൈറ്റ് ചിത്രങ്ങളും പീഡനത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്. ആയിരക്കണക്കിന് ആളുകളാണ് അവിടെ മരിച്ചുവീഴുന്നത്. മറ്റു സ്ഥലങ്ങളിലേക്കു ജീവനും കൊണ്ട് രക്ഷപ്പെടുന്നവരെ പോലും ഇവർ വെറുതെ വിടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഹിൻഗ്യകൾ ബംഗ്ലാദേശിലേക്ക് രക്ഷപ്പെടുന്നതു തടയാൻ മ്യാന്മർ അധികൃതർ അതിർത്തിയിൽ മൈനുകൾ കുഴിച്ചിടുന്നുവെന്ന റിപ്പോർട്ടുകൾ ഗൗരവകരമാണെന്നും ഹുസൈൻ വ്യക്തമാക്കി. പതിറ്റാണ്ടുകളായി മാനുഷികവും രാഷ്ട്രീയപരവുമായ അവകാശങ്ങൾ നിരസിക്കപ്പെട്ട ജനതയാണ് രോഹിൻഗ്യകൾ. എന്നിട്ടും ജീവനോടെ വിടണമെങ്കിൽ പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന നിർദ്ദേശം മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മ്യാന്മറിലെ വംശനാശഭീഷണി നേരിടുന്ന മുസ്ലിംന്യൂനപക്ഷമാണ് രോഹിൻഗ്യകൾ . രാഖിൻ സംസ്ഥാനത്താണ് ഇവർ കഴിയുന്നത്. കാലങ്ങളായി ഭരണകൂടത്തിന്റെയും ബുദ്ധമതവിശ്വാസികളുടെയും പീഡനം നേരിടുന്ന ഈ വംശീയവിഭാഗത്തെ അരാക്കൻ ഇന്ത്യക്കാർ എന്നും വിളിക്കാറുണ്ട്. എട്ടാംനൂറ്റാണ്ടു മുതൽ മ്യാന്മാറിലുള്ള രോഹിൻഗ്യകൾക്ക് 1982ൽ അന്നത്തെ പട്ടാളഭരണകൂടം കൊണ്ടുവന്ന നിയമപ്രകാരം പൗരത്വം നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ ലോകത്ത് ഒരു രാജ്യത്തിലും പൗരത്വമില്ലാത്ത ഒരു ദേശശൂന്യ ഭ്രഷ്ടജനതയാണിന്ന് റോഹിങ്യകൾ. ചലനസ്വാതന്ത്ര്യമോ സർക്കാർ ജോലികളോ പൊതുവിദ്യാഭ്യാസമോ അവർക്ക് ഭരണകൂടം അനുവദിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP