Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

 ഇന്ത്യയിൽ ഏറ്റവും അധികം സി.പി.എം അംഗങ്ങളുള്ള ജില്ല എന്ന ബഹുമതി കണ്ണൂരിന് സ്വന്തം; ഏഴായിരം അംഗങ്ങളുടെ വർദ്ധന; കോൺഗ്രസിലെ കെ സുധാകരന്റെ കരുത്തു ചോർന്നതും കണ്ണൂർ കോർപ്പറേഷനിലെ അധികാരം പിടിച്ചതും നേട്ടം ഇരട്ടിയാക്കി; ശക്തി വർദ്ധിപ്പിക്കാൻ ബ്രാഞ്ച് തലം തൊട്ട് കുടുംബം പോലെ പ്രവർത്തിച്ച് അണികളും നേതാക്കളും; നേട്ടങ്ങളുടെ എ പ്ലസ് പി.ജയരാജന് തന്നെ

 ഇന്ത്യയിൽ ഏറ്റവും അധികം സി.പി.എം അംഗങ്ങളുള്ള ജില്ല എന്ന ബഹുമതി കണ്ണൂരിന് സ്വന്തം; ഏഴായിരം അംഗങ്ങളുടെ വർദ്ധന; കോൺഗ്രസിലെ കെ സുധാകരന്റെ കരുത്തു ചോർന്നതും കണ്ണൂർ കോർപ്പറേഷനിലെ അധികാരം പിടിച്ചതും നേട്ടം ഇരട്ടിയാക്കി; ശക്തി വർദ്ധിപ്പിക്കാൻ ബ്രാഞ്ച് തലം തൊട്ട് കുടുംബം പോലെ പ്രവർത്തിച്ച് അണികളും നേതാക്കളും; നേട്ടങ്ങളുടെ എ പ്ലസ് പി.ജയരാജന് തന്നെ

രഞ്ജിത് ബാബു

കണ്ണൂർ: ഇന്ത്യയിൽ ഏറ്റവും സിപിഐ.(എം.) അംഗങ്ങളുള്ള ജില്ല എന്ന ബഹുമതി കണ്ണൂരിന് സ്വന്തം. നാളെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമിടുമ്പോൾ രാജ്യത്തു തന്നെ ഏറ്റവും ശക്തമായതും ചിട്ടയായതുമായ പാർട്ടി പ്രവർത്തനം നടത്തുന്ന ജില്ല കണ്ണൂരാണ്. കണ്ണൂർ ജില്ലയിലെ പാർട്ടി പ്രവർത്തനമെന്നത് വ്യക്തിപരമായ കാര്യമല്ല. ബ്രാഞ്ച് തലം തൊട്ട് ഒരു കുടുംബം പോലെ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണത്.

അതുകൊണ്ടു തന്നെ എതിരാളികൾ അതിനെ പാർട്ടി ഗ്രാമമെന്ന് ആരോപിക്കുന്നു. മരണം, വിവാഹം, എന്നീ കാര്യങ്ങളിൽ ജാതി -മതപരിഗണനകൾ ഇല്ലാതെയുള്ള ഇടപെടലാണ് പ്രാദേശിക തലത്തിൽ അംഗസംഖ്യ വർദ്ധിക്കാനും ജനപിൻതുണ ആർജിക്കാനുമായത്. കഴിഞ്ഞ ദശകത്തിലെ അവസാനം വരെ വെസ്റ്റ് ബംഗാളിലെ 24 പർഗാന ജില്ലയായിരുന്നു പാർട്ടി അംഗങ്ങളിൽ ഔന്നത്യത്തിൽ നിന്നിരുന്നത്. എന്നാൽ ഈ ജില്ല രണ്ടായി വിഭജിച്ചതോടെ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.

കണ്ണൂർ ഇന്ന് സിപിഐ.(എം ) ന്റെ ഉരുക്കു കോട്ടയാണ് ശക്തിയുടെ കാര്യത്തിലും പാർലമെന്ററി സ്ഥാപനങ്ങളുടെ കാര്യത്തിലും സഹകരണ പ്രസ്ഥാനത്തിന്റെ ഭരണത്തിലും പാർട്ടി തന്നെയാണ് മുന്നിൽ. കോൺഗ്രസ്സിലെ കരുത്തനെന്ന് വിശേഷിപ്പിക്കപ്പെട്ട കെ.സുധാകരനിൽ നിന്നും കണ്ണൂർ ലോകസഭാ മണ്ഡലം സിപിഐ.(എം )ലെ പി.കെ. ശ്രീമതി പിടിച്ചെടുത്തതും തുടർന്ന് യു.ഡി.എഫിന്റെ കുത്തകയായ കണ്ണൂർ നഗരസഭ കോർപ്പറേഷനായി ഉയർത്തിയതോടെ വിമതന്റെ സഹായത്തോടെ ഭരണം പിടിച്ചെടുത്തതും സിപിഐ.(എം.) ന്റെ ശക്തിയും തന്ത്രവും തെളിയിക്കുന്നതാണ്. മൂന്ന് പതിറ്റാണ്ടിലേറെ യു.ഡി.എഫിന്റെ കയ്യിലിരുന്ന കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് ജയിച്ചു കയറിയതും കഴിഞ്ഞ മൂന്ന് വർഷത്തെ പ്രധാന നേട്ടമായിരുന്നു.

2014 ൽ ജില്ലയിൽ 48,613 അംഗങ്ങളായിരുന്നു സിപിഐ.(എം )ന് ഉണ്ടായിരുന്നത്. ഈ സ്ഥാനത്ത് 2017 സമ്മേളന കാലമാകുമ്പോൾ 55,641 അംഗങ്ങളായി ഉയർന്നു. 7,018 അംഗങ്ങളുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ദേശീയ തലത്തിൽ ഇത്രയേറെ അംഗവർദ്ധനവുണ്ടാവുന്നതും അത്യപൂർവ്വമാണ്. രാജ്യത്തു തന്നെ തലയെടുപ്പുള്ള പാർട്ടി ജില്ലയായി കണ്ണൂർ മാറിക്കഴിഞ്ഞിരിക്കയാണ്. എന്നിരുന്നാലും കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ നേട്ടങ്ങളും കോട്ടങ്ങളും ബ്രാഞ്ച് സമ്മേളനങ്ങളിൽ വിലയിരുത്തപ്പെടും. ഒക്ടോബർ 15 ന്മുമ്പ് ബ്രാഞ്ച് സമ്മേളനങ്ങൾ സമാപിക്കും. ഒക്ടോബർ 15 മുതൽ നവംബർ 15 വരെ ലോക്കൽ സമ്മേളനങ്ങളും നവംബർ 15 മുതൽ ഡിസംബർ 15 വരെ ഏരിയാ സമ്മേളനങ്ങളും നടക്കും. അടുത്ത വർഷം ജനുവരിയിലാണ് ജില്ലാ സമ്മേളനങ്ങൾ നടക്കുക.

കഴിഞ്ഞ മൂന്ന് വർഷത്തെ നേട്ടങ്ങളുടെ ഗ്രാഫ് ഉയരുമ്പോഴുൂം ചില പ്രതിസന്ധികളും തിരിച്ചടികളും പാർട്ടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതും സമ്മേളനങ്ങളിൽ ചർച്ചയാകും. പാർട്ടിയുടെ ഒരു കാലത്തെ കോട്ടയായ അഴീക്കോട് മണ്ഡലത്തിലെ പരാജയം എൽ.ഡി.എഫ് മന്ത്രി സ്ഥാനത്തു നിന്നും ബന്ധു നിയമന വിവാദത്തിൽ പെട്ട് ഇ.പി. ജയരാജൻ രാജിവെക്കേണ്ടി വന്നതും തലശ്ശേരി ഫസൽ വധക്കേസിൽ പ്രതികളായ കാരായിമാരുടെ തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സരവും സ്ഥാനത്ത് തുടരാനാവാത്തതും ജില്ലാ സെക്രട്ടറി പി.ജയരാജൻ തന്നെ കതിരൂർ മനോജ്, അരിയിൽ ഷുക്കൂർ വധക്കേസുകളിൽ അന്വേഷണം നേരിടുന്നതും എല്ലാം ചർച്ചയിൽ ഇടം പിടിക്കും.

93 പുതിയ ബ്രാഞ്ച് കമ്മിറ്റികൾക്ക് രൂപം കൊടുത്തതും മൂന്ന് വർഷത്തെ നേട്ടങ്ങളിൽ പെടും. 3496 ബ്രാഞ്ച് കമ്മിറ്റികളും 207 ലോക്കൽ കമ്മിറ്റികളും 18 ഏരിയാകമ്മിറ്റികളുമാണ് ജില്ലയിലുള്ളത്. എന്തൊക്കെയാലും കഴിഞ്ഞ മൂന്ന് വർഷക്കാലം കണ്ണൂർ ജില്ലയിലെ പാർട്ടി ശക്തമായതും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചുവെന്നതും പി.ജയരാജന് എ. പ്ലസ് നൽകപ്പെടും. ബിജെപി., കോൺഗ്രസ്സ്, മുസ്ലിം ലീഗ് എന്നീ പാർട്ടികളിൽ നിന്നും നേതാക്കളെ സിപിഐ.എം ലേക്ക് എത്തിക്കാനായതും ജയരാജന്റെ തന്ത്രം തന്നെ. ഇതെല്ലാം അഭിമാനാർഹമായ നേട്ടങ്ങളായി വിലയിരുത്തപ്പെടുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP