Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു പേരിൽ ഒരാളെ കൊന്നാൽ ഓട്ടോറിക്ഷ സമ്മാനം; ഭർത്താവ് മിലിറ്ററിയിൽ നിന്ന് വിരമിച്ചെത്തിയാൽ ഗൾഫിൽ പോകും; പിന്നെ ആറേക്കറോളം വരുന്ന തോട്ടത്തിന്റെ കാര്യസ്ഥപണിയും ജാരന്റെ സ്ഥാനവും; സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതും സദാനന്ദൻ തന്നെ; കാമുകനെ ഷീജ കറക്കിയെടുത്തത് മോഹന വാഗ്ദാനങ്ങൾ നൽകി; വയോധിക ദമ്പതികളെ കൊല്ലാനുള്ള മരുമകളുടെ ക്വട്ടേഷൻ കഥ ഇങ്ങനെ

രണ്ടു പേരിൽ ഒരാളെ കൊന്നാൽ ഓട്ടോറിക്ഷ സമ്മാനം; ഭർത്താവ് മിലിറ്ററിയിൽ നിന്ന് വിരമിച്ചെത്തിയാൽ ഗൾഫിൽ പോകും; പിന്നെ ആറേക്കറോളം വരുന്ന തോട്ടത്തിന്റെ കാര്യസ്ഥപണിയും ജാരന്റെ സ്ഥാനവും; സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതും സദാനന്ദൻ തന്നെ; കാമുകനെ ഷീജ കറക്കിയെടുത്തത് മോഹന വാഗ്ദാനങ്ങൾ നൽകി; വയോധിക ദമ്പതികളെ കൊല്ലാനുള്ള മരുമകളുടെ ക്വട്ടേഷൻ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: തോലന്നൂരിൽ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് മരുമകളുടെ ക്വട്ടേഷൻ ഏറ്റെടുത്തെന്ന് അറസ്റ്റിലായ സദാനന്ദൻ. തോലനൂർ കുന്നിൽ വീട്ടിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ അപ്പുവേട്ടൻ എന്ന സ്വാമിനാഥൻ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരാണ് ചൊവ്വാഴ്‌ച്ച രാത്രി കൊല്ലപ്പെട്ടത്. ഇവരുടെ മരുമകൾ ഷീജയാണ് ക്വട്ടേഷൻ നൽകിയത്. സദാനന്ദൻ മുമ്പ് ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ഇതറിഞ്ഞ് സദാനന്ദനെ പ്രണയച്ചതിയിൽ വീഴ്‌ത്തുകയായിരുന്നു ഷീജ. അതിന് ശേഷം മോഹനവാഗ്ദാനങ്ങൾ നൽകി ക്വട്ടേഷൻ നൽകുകയായിരുന്നു. മുമ്പ് സ്വാമിനാഥനെ കൊല്ലാൻ ശ്രമിച്ചതും താനാണെന്ന് സദാനന്ദൻ സമ്മതിച്ചിട്ടുണ്ട്.

ഷീജയുടെ സുഹൃത്തായ എറണാകുളം പറവൂർ സ്വദേശി സദാനന്ദൻ ഇന്നലെ പിടിയിലായിരുന്നു. ഇക്കഴിഞ്ഞ 31ന് സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതും താനാണെന്ന് ഇയാൾ സമ്മതിച്ചു. ഈ ശ്രമം പൊളിഞ്ഞതോടെ ഷീജ ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കാനെത്തി. അടുത്ത ശ്രമം പൊളിയില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഇത്. കൃത്യമായ തിരക്കഥയിൽ കാര്യങ്ങൾ തയ്യാറാക്കി. അങ്ങനെയാണ് കൊല നടക്കുന്നത്. ഷീജയെ അറസ്റ്റു ചെയ്യും. ഇവർ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തി ലാണുള്ളത്. ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതോടെ കൊലപാതകം സംബന്ധിച്ച പൂർണവിവരങ്ങൾ പൊലീസിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ഇന്നലെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. വീടിനകത്തെ ഹാളിൽ സ്വാമിനാഥൻ കുത്തേറ്റ നിലയിലും സമീപത്തെ മുറിയിൽ പ്രേമകുമാരി തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ഷീജയെ വീടിന്റെ പിൻഭാഗത്ത് കൈയുംകാലും കൂട്ടികെട്ടിയ നിലയിലുമായിരുന്നു. ഷീജയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്താനും ശ്രമമുണ്ടായി. എന്നാൽ പൊലീസിന്റെ തന്ത്രപരമായ ഇടപെടൽ കാര്യങ്ങൾ പൊളിച്ചു. ഷീജയുടെ മൊബൈൽ ഫോണാണ് സത്യം പുറത്തുകൊണ്ടു വന്നത്. വൈകുന്നേരത്തോടെ തന്നെ സദാനന്ദൻ പിടിയിലായി. ഇതോടെ കഥയിലെ വില്ലത്തി ഷീജയാണെന്നും പൊലീസ് തിരിച്ചറിഞ്ഞു.

ഭർത്താവിന്റെ മാതാപിതാക്കളിൽ ആരെയെങ്കിലും ഒരാളെ വകവരുത്തിയാൽ രണ്ടുമാസത്തിനകം തനിക്ക് ഓട്ടോറിക്ഷ വാങ്ങി നൽകാമെന്ന് ഷീജ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സദാനന്ദൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടാതെ രണ്ടുവർഷത്തിനുള്ളിൽ ഭർത്താവ് മിലിട്ടറിയിൽനിന്നു വരുമെന്നും തുടർന്ന് വിദേശത്തേക്ക് പോവാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. ഇതോടെ ആറേക്കറോളം വരുന്ന തോട്ടത്തിന്റെ കാര്യസ്ഥനായി സദാനന്ദനെ നിയമിക്കാമെന്നും വാഗ്ദാനം ചെയ്തെന്നും പറയുന്നു.

19 വർഷംമുമ്പാണ് ഷീജയുടെ വിവാഹം കഴിഞ്ഞത്. കൊല്ലപ്പെട്ട സ്വാമിനാഥനും പ്രേമകുമാരിയും അന്നുമുതൽ തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് ഷീജ ഇയാളോട് പറഞ്ഞിട്ടുള്ളതത്രെ. ഇതിന്റെ പ്രതികാരമായാണ് ഒരാളെ വകവരുത്തണമെന്നും പറഞ്ഞത്. കൂടാതെ ഷീജയേയും സദാനന്ദനേയും സ്വാമിനാഥൻ പലതവണ വീട്ടിൽവച്ച് കണ്ടിട്ടുമുണ്ട്. ഇവരുടെ ബന്ധത്തിൽ ചില സംശയവും ഉയർത്തി. ഇത് ഭർത്താവിനോട് പറയുമോ എന്ന ഭയവും ഷീജയെ അലട്ടി. ഇതിനൊപ്പം ഭർത്താവിന്റെ അച്ഛനേയും അമ്മയേയും വകവരുത്തുന്നതിലൂടെ വീട്ടിലെ ചുമതല തനിക്ക് വന്നുചേരുകയും സദാനന്ദനെ മേൽനോട്ടത്തിന് ചുമതലപ്പെടുത്താമെന്നുമുള്ള കണക്കുകൂട്ടലാണ് ഷീജക്കുണ്ടായിരുന്നത്.

തേനൂരിൽ ഷീജയുടെ തറവാട്ടുവീടിനടുത്താണ് സദാനന്ദൻ താമസിച്ചിരുന്നത്. ഇവിടെവച്ചാണ് ആറുമാസം മുന്പ് ഇവർ തമ്മിൽ പരിചയത്തിലായത്. സദാനന്ദൻ മുമ്പ് ചില കേസുകളിൽ പ്രതിയായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഇയാളുമായി ഷീജ അടുപ്പം കൂടിയത്. പ്രണയക്കുരുക്കിൽ വീഴ്‌ത്തിയ ശേഷം മോഹന വാഗ്ദാനങ്ങൾ നൽകി ക്വട്ടേഷന് സദാനന്ദനെ ഏൽപ്പിക്കുകയായിരുന്നു. സംഭവദിവസം സദാനന്ദന് വീടിനകത്തേക്കു കയറാൻ വാതിൽ തുറന്നുകൊടുത്തതും ഇവരാണെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് ശേഷമുള്ള അന്വേഷണത്തിൽ ഇരുവരുടെയും ഫോൺ കോളുകൾ പരിശോധിച്ചതിൽനിന്നാണ് ഇവർ തമ്മിലുള്ള ബന്ധവും മനസിലായത്.

ഞാറയ്ക്കൽ സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സദാനന്ദൻ്. ഞാറയ്ക്കൽ സ്വദേശിനി സദാനന്ദനുമായി അടുപ്പത്തിലായിരുന്നു. രണ്ട് വർഷം മുമ്പ് ഇയാൾ പരാതിക്കാരിയുമായി മൂന്നാറിലേക്ക് കടന്നു. എന്നാൽ, സദാനന്ദന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഇവർ ഇയാളിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചു. ക്ഷുഭിതനായ സദാനന്ദൻ പാറമടകളിൽ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കൾ കാട്ടി ഇവരെ ഭീഷണിപ്പെടുത്തി. ഇതോടെ ഇവർ ഭീതിയിലായി. എന്നാൽ, തന്ത്രപൂർവ്വം ഇവർ സദാനന്ദന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു. പിന്നീട് പറവൂർ പൊലീസ് സ്റ്റേഷനിൽ ചെല്ലുകയും സദാനന്ദനെതിരെ പരാതിപ്പെടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരവും പുറത്തായത്.

പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ ആയുധം വീശിയതായും അറയുന്നു. സംഭവം നടക്കുമ്പോൾ പറവൂർ തത്തപ്പള്ളിയിൽ വാടകയ്ക്ക് തമാസിക്കുകയായിരുന്നു സദാനന്ദൻ. ഇവിടെ താമസിക്കുമ്പോഴാണ് ഇയാൾ ഞാറയ്ക്കൽ സ്വദേശിനിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. ഇതെല്ലാം ഷീജയ്ക്കും അറിയാമായിരുന്നുവെന്നാണ് സൂചന. അങ്ങനെയാണ് ഭർത്താവിന്റെ അച്ഛനേയും അമ്മയേയും കൊന്ന് സ്വത്തുക്കളുടെ അവകാശിയാകാനുള്ള ക്വട്ടേഷൻ സദാനന്ദനെ ഏൽപ്പിച്ചത്. ഓഗസ്റ്റ് 31നാണ് സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നത്. വീടിന്റെ ഫ്യൂസിൽ കമ്പി കടത്തി മരക്കഷ്ണത്തിൽക്കെട്ടി സ്വാമിനാഥൻ കിടക്കുന്ന കട്ടിലിലേക്ക് ഇടുകയായിരുന്നു. രാത്രി പത്തരയോടെയായിരുന്നു ഇത്. ഷോക്കടിക്കാതെ ഇത് സ്വാമിനാഥൻ തട്ടിമാറ്റിയിരുന്നു.

ഭാര്യ പ്രേമാകുമാരിയെ ഈസമയം രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. അന്ന് സ്വാമിനാഥൻ തനിച്ചായിരുന്നു വീട്ടിൽ. സംഭവത്തിൽ കോട്ടായി പൊലീസിൽ പരാതിനൽകിയെങ്കിലും കേസിൽ കാര്യമായ അന്വേഷണം ഉണ്ടായില്ല. ഇതോടെ പുതിയ തന്ത്രങ്ങൾ ഷീജ മെനഞ്ഞു. സദാനന്ദനെ ഇന്നു രാവിലെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാരുടെ രോഷം അണപൊട്ടി. പലരും കൈയേറ്റത്തിനും മുതിർന്നു. ശക്തമായ പൊലീസ് സുരക്ഷയൊരുക്കിയാണ് പ്രതിയെ വീട്ടിലെത്തിച്ചത്. അപ്പോഴും നാട്ടുകാർ ചീത്തവിളിക്കുകയും കൂക്കുവിളിയും തുടർന്നുവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP