Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ

രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി: ദിലീപിന് ജാമ്യമില്ല എന്ന ഒറ്റവരി മാത്രമാണ് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്. ജാമ്യഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യം പരിഗണിച്ച് ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടു.

പത്ത് വർഷമല്ല ഇരുപത് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങൾ ദിലീപിന്റെ പേരിലുണ്ടെന്നാണ് ജാമ്യം നിഷേധിച്ചു കൊണ്ട് കോടതി ചൂണ്ടിക്കാട്ടുന്നത്. അന്വേഷണം പൂർത്തിയാക്കാൻ 90 ദിവസം വരെ സമയമുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ നാലാവട്ടവും ജാമ്യം തള്ളിയ ദിലീപിന് വൻതിരിച്ചടിയാണ് നേരിട്ടത്. ജാമ്യം കിട്ടുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു താരം. രാമലീല സിനിമയുടെ റിലീസിന് മുമ്പ് പുറത്തിറങ്ങാനായിരുന്നു ദിലീപ് ആഗ്രഹിച്ചത്. അതാണ് പൊളിയുന്നത്. ഇനി വീണ്ടും അപ്പീൽ നൽകി പുറത്തിങ്ങാൻ താരം ശ്രമിച്ചു. അവിടേയും ദിലീപിന്റെ ജാമ്യ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും.

നടിയെ ആക്രമിച്ച സംഘത്തിൽ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിൽ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ അങ്കമാലി കോടതിയെ അറിയിച്ചത്. കേസിലെ സാക്ഷികൾ എല്ലാം സിനിമാ മേഖലയിൽ നിന്നുള്ളവരാണ്. അതിനാൽ ദിലീപിന് ഇവരുടെ മേൽ സമ്മർദ്ദം ചെലുത്താൻ സാധിക്കുമെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. ഈ വാദങ്ങളെല്ലാം മുഖവിലയ്‌ക്കെടുത്ത ശേഷം പൊലീസ് നൽകിയ കേസ് ഡയറിയും പരിശോധിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോൺ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണിൽ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കിൽ എന്തിനായിരുന്നു ഈ വിളികൾ എന്നാണ് പൊലീസിന്റെ ചോദ്യം.

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ നാലാവട്ടവും ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ ദിലീപിനെതിരായ ശക്തമായ തെളിവുകളും പുറത്തുവന്നു. ദിലീപിനെതിരായ തെളിവുകൾ അങ്കമാലി കോടതിയിലാണ് പൊലീസ് നിരത്തിയത്. ആലുവ പൊലീസ് ക്ലബിൽ നടത്തിയ ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ ദിലീപ് തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അന്ന് 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് താരത്തിനെതിരായ ശക്തമായ കുരുക്കായി മാറുകയായിരുന്നു. സംഭവം നടന്ന ദിവസം തനിക്ക് പനിയായിരുന്നു. അന്നേ ദിവസം വീട്ടിൽ വിശ്രമത്തിലായിരുന്നു. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിർമ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. 13 സെക്കൻഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കോടതിയിൽ പൊലീസ് നിരത്തിയ തെളിവുകൾ ദിലീപിന് തിരിച്ചടിയാണ്.

സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനിൽ നിന്നും കോൾ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നൽകിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകൾ നിരത്തി പൊലീസ് സമർപ്പിച്ചു. പനിയായതിനാൽ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണിൽ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണിൽ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ല. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പൾസർ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷൻ നൽകിയ ആൾ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോൺകോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമർത്ഥിച്ചത്. ദിലീപിന്റെ ഫോൺകോളുകൾ പരിശോധിച്ചതിൽ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്. തൃശൂരിൽ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി.

നടിയുടെ നഗ്‌നചിത്രം എടുത്തു നൽകാൻ ആവശ്യപ്പെട്ടു എന്ന ഗൂഢാലോചനക്കുറ്റം മാത്രമാണ് തന്റെ മേൽ ചുമത്തിയിരിക്കുന്നതെന്നും അതിനാൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം. ഈ വാദം ഈ ഘട്ടത്തിൽ പരിഗണിക്കരുതെന്ന പ്രോസിക്യൂഷൻ അപേക്ഷയും കോടതി അംഗീകരിക്കുകയായിരുന്നു. കൃത്യത്തിൽ പങ്കില്ലെങ്കിലും ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പൊലീസ് കേസ് ഡയറിക്കൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതും ജാമ്യം നിഷേധിക്കുന്നത് കാരണമായി. പ്രതിഭാഗം ഉന്നയിക്കുന്ന വാദങ്ങൾ പരിഗണിക്കേണ്ട ഘട്ടമല്ലിത് എന്നീ പ്രോസിക്യൂഷൻ വാദങ്ങൾ പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. റിമാൻഡ് 68 ദിവസം പിന്നിടുന്ന സാഹചര്യത്തിൽ കൂടിയാണ് ജാമ്യം നിഷേധിക്കുന്നത്.

ക്വട്ടേഷൻ നൽകിയത് ദിലീപ് ആണെന്നും നേരിട്ട് പങ്കാളിയല്ല എന്നതുകൊണ്ട് കൂട്ടബലാത്സംഗം എന്ന വകുപ്പ് നിലനിൽക്കില്ലെന്ന വാദം ശരിയല്ലെന്നും പറയുന്നു. പുറത്തുപോയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി എന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. ബലാത്സംഗക്കേസിലെ പ്രതിക്ക് 60 ദിവസം കഴിഞ്ഞാൽ സ്വാഭിവികജാമ്യം എന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടികാട്ടിയിരുന്നു. പ്രോസിക്യൂഷൻ വാദങ്ങൾ മുഖവിലയ്ക്കെടുത്ത കോടതി ദിലീപിന്റെ ജാമ്യ ഹർജി തള്ളുകയായിരുന്നു. അന്വേഷണസംഘത്തിന് ആത്മവിശ്വാസം പകരുന്നതാണ് അങ്കമാലി കോടതിയുടെ നടപടി. നേരത്തെ ഹൈക്കോടതിയിലാണ് ദിലീപ് ജാമ്യപേക്ഷ നൽകാൻ ഒരുങ്ങിയത്. എന്നാൽ ഹൈക്കോടതിയിൽ ഒരേ ബെഞ്ചിൽ തന്നെ മൂന്നാം ഹർജി കൊടുക്കുന്നത് തിരിച്ചടിയാകുമെന്ന ധാരണയിലാണ് ദിലീപ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിയത്.

അതേ സമയം അച്ഛന്റെ ശ്രദ്ധത്തിന് അടക്കം അനുമതി കിട്ടിയതിനാൽ കോടതി തന്റെ വാദം അനുകൂലിക്കും എന്നും ദിലീപ് കരുതി. എന്നാൽ കോടതി ഇത് അനുവദിച്ചില്ല. ഇതേ സമയം ജില്ല കോടതി വഴി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ദിലീപ് ക്യാമ്പ് എന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP