Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷ്യയിൽ നിന്ന് കിട്ടിയ 'രണ്ടര മിനിറ്റ്' ദൃശ്യം നിർണ്ണായകമാകും; മൊബൈൽ ഫോണില്ലെങ്കിലും പീഡനം തെളിയിക്കാം: കേസ് മുറുകാൻ മഞ്ജു വാര്യർ സാക്ഷിയാകണം; രമ്യാനമ്പീശന്റെ മൊഴി നിർണ്ണായകമാകും; വൈരാഗ്യ ബുദ്ധി തെളിയിക്കാൻ അനൂപ് ചന്ദ്രന്റെ വെളിപ്പെടുത്തലും ആയുധമാക്കും; കാവ്യയും നാദിർഷായും പ്രതികളാകും; അപ്പുണ്ണിയേയും വക്കീലന്മാരേയും മാപ്പുസാക്ഷികളാക്കാനും ആലോചന; ദിലീപിനെ അഴിക്കുള്ളിൽ തളയ്ക്കാൻ കുറ്റപത്രം തയ്യാറാക്കൽ തുടങ്ങി

ലക്ഷ്യയിൽ നിന്ന് കിട്ടിയ 'രണ്ടര മിനിറ്റ്' ദൃശ്യം നിർണ്ണായകമാകും; മൊബൈൽ ഫോണില്ലെങ്കിലും പീഡനം തെളിയിക്കാം: കേസ് മുറുകാൻ മഞ്ജു വാര്യർ സാക്ഷിയാകണം; രമ്യാനമ്പീശന്റെ മൊഴി നിർണ്ണായകമാകും; വൈരാഗ്യ ബുദ്ധി തെളിയിക്കാൻ അനൂപ് ചന്ദ്രന്റെ വെളിപ്പെടുത്തലും ആയുധമാക്കും; കാവ്യയും നാദിർഷായും പ്രതികളാകും; അപ്പുണ്ണിയേയും വക്കീലന്മാരേയും മാപ്പുസാക്ഷികളാക്കാനും ആലോചന; ദിലീപിനെ അഴിക്കുള്ളിൽ തളയ്ക്കാൻ കുറ്റപത്രം തയ്യാറാക്കൽ തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതികൾ സംഘടിതമായി ഒളിപ്പിച്ച സാഹചര്യത്തിൽ മാപ്പുസാക്ഷികൾ അനിവാര്യമെന്ന വിലയിരുത്തലിലേക്ക് അന്വേഷണ സംഘം. അതിനിടെ കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ആരാകണമെന്നതിനെ കുറിച്ചും പൊലീസ് ആലോചന തുടങ്ങി. ആക്രമത്തിന് ഇരയായ നടിയാകും പ്രധാന സാക്ഷി. മഞ്ജു വാര്യർ സാക്ഷിപ്പട്ടികയിൽ ഉണ്ടാകണമെന്നാണ് പൊലീസ് ആഗ്രഹിക്കുന്നത്. സിനിമാക്കാരിൽ പലരേയും സാക്ഷികളാക്കേണ്ടി വരും. കേസിൽ ഒക്ടോബർ ആദ്യ വാരം കുറ്റപത്രം പൊലീസ് അങ്കമാലി കോടതിയിൽ സമർപ്പിക്കും. അതിന് മുമ്പ് സാക്ഷികളിൽ വ്യക്തത വരുത്തും. കാവ്യാ മാധവനും നാദിർഷായും പ്രതികളാകുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള വ്യക്തിവിരോധം കോടതിയെ ബോധ്യപ്പെടുത്താനാണ് ഇത്. പലരും ചോദ്യം ചെയ്യലിൽ സത്യം പറഞ്ഞു. എന്നാൽ കോടതിയിലെത്തുമ്പോൾ ദിലീപിന് അനുകൂലമായി മാറുമെന്ന ആശങ്ക പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ പ്രോസിക്യൂഷൻ സാക്ഷികളെ നിശ്ചയിക്കാനാണ് നീക്കം. കേസിൽ സാക്ഷി പറയണമെന്ന് മഞ്ജുവിനോട് പൊലീസ് ആവശ്യപ്പെടും. ദിലീപിനെ മൊഴി നൽകിയ അനൂപ് ചന്ദ്രനും പ്രധാന സാക്ഷികളിൽ ഒരാളാകും. ഇതിനപ്പുറത്ത് രമ്യാ നമ്പീശനും സാക്ഷി പട്ടികയിലെത്തും. സംവിധായകൻ ലാലും കോടതിക്ക് മുന്നിൽ മൊഴി നൽകേണ്ടി വരും. പ്രതികൾ അനുകൂലമായി മൊഴി നൽകിയ ആരും സാക്ഷിപ്പട്ടികയിൽ ഉണ്ടാകില്ല. ഫോൺ വിളികളിൽ അടിസ്ഥാനമാക്കിയ തെളിവുകൾ തന്നെയാകും ദിലീപിനെതിരെ പൊലീസ് നിരത്തുക. രമ്യാനമ്പീശന്റെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് ദിലീപ് വിളിച്ചത് നിർണ്ണായകമാണ്. അതു കൊണ്ടാണ് രമ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത്. മിമിക്രിക്കാരെ വിമർശിച്ചതിന് തന്നെ സിനിമയിൽ നിന്ന് ദിലീപ് ഒഴിവാക്കിയെന്നത് അനൂപ് ചന്ദ്രൻ പറഞ്ഞിരുന്നു. സിനിമാ മേഖലയിൽ പലരോടും ദിലീപ് വൈരാഗ്യം തീർത്തിന് തെളിവായി ഇതിനേയും ചൂണ്ടിക്കാട്ടും.

കേസിലെ മുഖ്യപ്രതിയായ പൾസർ സുനി, ഇയാൾ ഫോൺ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോൺ നശിപ്പിച്ചതായി മൊഴി നൽകിയ പ്രതി അഡ്വ. രാജു ജോസഫ് എന്നിവരിൽ ഒരാളെ മാപ്പുസാക്ഷിയാക്കുന്നത് പൊലീസ് പരിഗണിക്കും. അതിനിടെ അന്വേഷണ സംഘത്തിന് മാപ്പുസാക്ഷികളെ കിട്ടാതിരിക്കാൻ പ്രതിഭാഗവും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ മാനേജർ അപ്പുണ്ണി, പൊലീസുകാരൻ... എന്നിവരേയും മാപ്പുസാക്ഷികളാക്കാൻ പരിഗണിച്ചിരുന്നു. എന്നാൽ വക്കീലന്മാരിൽ ഒരാളെ മാപ്പുസാക്ഷിയാക്കുന്നതാണ് നല്ലതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന ഉപദേശം. അതിനിടെ മൊബൈൽ ഫോൺ എന്ന നിർണായക തൊണ്ടിമുതൽ ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കാനായും പൊലീസ് നിയമോപദേശം തേടി. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ നിന്ന് പീഡനത്തിന്റെ രണ്ടര മിനിറ്റ് ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തതായി സൂചനയുണ്ട്. അതിനാൽ പീഡനം നടന്നില്ലെന്ന് ആർക്കും പറയാനാകില്ല. അതുകൊണ്ട് തന്നെ പ്രധാന തൊണ്ടി മുതൽ കിട്ടിയില്ലെങ്കിലും കേസ് ദുർബ്ബലമാകില്ലെന്നാണ് സൂചന.

കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്ത്രീയമായി കൂട്ടിയിണക്കാനാണു പൊലീസിന്റെ ശ്രമം. മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തതുകൊണ്ടു കുറ്റപത്രം താമസിപ്പിക്കില്ല. പൾസർ സുനി, ഇയാൾ ഫോൺ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോൺ നശിപ്പിച്ചതായി മൊഴി നൽകിയ പ്രതി അഡ്വ. രാജു ജോസഫ്, ദിലീപ് എന്നിവരെ ചോദ്യം ചെയ്തിട്ടും ഫോൺ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഫോൺ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പൊലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷാ എന്നിവരും ഒന്നുമിണ്ടിയില്ല. ഇതു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രോസിക്യൂഷൻ കേസ് ദുർബലമാവും. അതിന് വേണ്ടിയാണ് തൊണ്ടി മുതൽ ഒളിപ്പിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തി.

കുറ്റപത്രം സമർപ്പിച്ച കേസുകളിൽ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമർപ്പിക്കാനും ക്രിമിനൽ നടപടി ചട്ടത്തിൽ വകുപ്പുണ്ട്. ദിലീപ് ജയിലിൽ 90 ദിവസം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 90 ദിവസം തടവിൽ കഴിഞ്ഞാൽ അദ്ദേഹത്തിന് സ്വാഭാവികജാമ്യത്തിന് അർഹതയുണ്ട്. എന്നാൽ അതിന് മുൻപേ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചാൽ ദിലീപ് വീണ്ടും ജയിലിൽ തുടരേണ്ടി വരും. പിന്നെ കേസിന്റെ വിചാരണ പൂർത്തിയായാൽ മാത്രമേ ജാമ്യത്തിന് സാധ്യതയുള്ളൂ. നടിയെ ആക്രമിച്ചകേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെല്ലാം ഇതിനോടകം പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

കൃത്യത്തിന്റെ ഗൂഢാലോചനയും ആസൂത്രണവും സംബന്ധിച്ച കാര്യങ്ങളാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ഈ ആക്രമണം ആസൂത്രണം ചെയ്തയാളാണ് ദിലീപ് എന്ന് പറയുന്ന പൊലീസ് ഇതിൽ മറ്റുള്ളവർക്കുള്ള പങ്കാണ് ഇപ്പോൾ പരിശോധിക്കുന്നത്. ദിലീപിനെ കൂടാതെ ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നവരും ആസൂത്രണത്തിൽ പങ്കാളികളായിരുന്നുവരും ആരൊക്കെയാണ് എന്നാണ് പരിശോധിക്കുന്നത്. കാവ്യയും നാദിർഷായും അടക്കം 15 പേർ പ്രതികളാകാനാണ് സാധ്യത. മാപ്പുസാക്ഷികളുണ്ടെങ്കിൽ അതനുസരിച്ച് പ്രതികളുടെ എണ്ണം കുറയും. റിമാൻഡിൽ കഴിയുന്ന ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ സപ്തംബർ 26ന് പരിഗണിക്കാൻ ഹൈക്കോടതി മാറ്റിയിട്ടുണ്ട്. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചിൽ തന്നെയാണ് ഇത്തവണയുമെത്തിയത്. രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തിൽ നിന്ന് മാറ്റമുണ്ടാകാത്തതിനാൽ വീണ്ടും എന്തിനാണ് അപേക്ഷ നൽകിയതെന്ന് കോടതി ദിലീപിനോട് ആരാഞ്ഞു. അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടാനുള്ള ദിലീപിന്റെ അഞ്ചാമത്തെ ശ്രമമാണിത്.

അന്വേഷണം ഏറെ മുന്നോട്ടുപോയ സാഹചര്യത്തിൽ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കാത്തത് നിയമപരമല്ലെന്നും ദിലീപ് നൽകിയ ഹർജിയിൽ പറയുന്നു. അടുത്ത ദിവസം റിലീസ് ചെയ്യേണ്ട രാമലീല ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കായി അഡ്വാൻസ് വാങ്ങിയിട്ടുണ്ട്. ഇവയുടെ മൊത്തം ചെലവ് 50 കോടിയിലേറെ രൂപ വരും. ഇതുൾപ്പെടെയുള്ള പ്രോജക്ടുകളെ ജയിൽ ജീവിതം ബാധിക്കും. അന്വേഷണ സംഘത്തലവൻ ദിനേന്ദ്ര കശ്യപ് തന്നെ കണ്ടിട്ടു പോലുമില്ല. കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കാമെന്നും ജാമ്യം നൽകണമെന്നുമാണ് ഹർജിയിലെ അഭ്യർത്ഥന. നടിയുടെ അശ്ലീലചിത്രം പകർത്താൻ നിർദ്ദേശിച്ചെന്നാണ് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന ആരോപണമെന്നും 10 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ദിലീപ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇതു കോടതി തള്ളിയതിനെത്തുടർന്നാണ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.

കേസ് രജിസ്റ്റർ ചെയ്തതു മുതൽ ഇതുവരെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്ല. വ്യക്തിവിരോധമുള്ള ചില ഉന്നതർ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഗൂഢാലോചന നടത്തിയാണ് കേസിൽ കുടുക്കിയത്. തനിക്കെതിരെ വ്യക്തി വിരോധമുള്ളവരാണ് ആരോപണത്തിനു പിന്നിൽ. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് നടി മഞ്ജു വാര്യരാണ്. ലിബർട്ടി ബഷീർ ഉൾപ്പെടെയുള്ള ശത്രുക്കൾ തനിക്കെതിരെ വ്യാജ പ്രചരണം നടത്തി. തന്റെ വിവാഹമോചന ഹർജിയിൽ പ്രത്യേകം പരാമർശിച്ചിട്ടുള്ള പരസ്യചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വാർത്തകൾ വരാൻ പ്രയത്നിച്ചു.

ശ്രീകുമാർ മേനോന്റെ ആദ്യ സിനിമയുടെ നിർമ്മാണത്തിൽ നിന്ന് മുംബൈ ഗ്രൂപ്പ് പിന്മാറിയത് താൻ നിമിത്തമാണെന്ന ധാരണയിൽ അയാൾക്ക് ശത്രുതയുണ്ട്. തന്റെ ആദ്യ ഭാര്യയായ മഞ്ജുവിന് അന്വേഷണ സംഘത്തിന്റെ തലപ്പത്തുള്ള എഡിജിപിയുമായി അടുപ്പമുണ്ട്. കേസിന്റെ അന്വേഷണച്ചുമതലയുള്ള ദിനേന്ദ്ര കശ്യപിനെ ഒതുക്കിയാണ് അന്വേഷണം നടത്തിയതെന്നും ഹർജിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP