Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ നഴ്‌സുമാരുടേതിന് തുല്യമായ ശമ്പളം! സർക്കാർ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് ഉത്തരവ് ഉടനിറങ്ങും; 200 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 32,960 രൂപ ശമ്പളം..! 100നും 200നു ഇടയിൽ കിടക്കയുള്ള ആശുപത്രികളിൽ 29,760 രൂപ നൽകണം; 50നും 100നും താഴെ കിടക്കയുള്ളിടത്ത് 24960 രൂപയും! ജോലിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കാൻ പാടില്ലെന്നും നിർദ്ദേശം: മാലാഖമാരുടെ കണ്ണീരൊപ്പാൻ ഉറച്ച ചുവടുമായി പിണറായി സർക്കാർ

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ നഴ്‌സുമാരുടേതിന് തുല്യമായ ശമ്പളം! സർക്കാർ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് ഉത്തരവ് ഉടനിറങ്ങും; 200 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 32,960 രൂപ ശമ്പളം..! 100നും 200നു ഇടയിൽ കിടക്കയുള്ള ആശുപത്രികളിൽ 29,760 രൂപ നൽകണം; 50നും 100നും താഴെ കിടക്കയുള്ളിടത്ത് 24960 രൂപയും! ജോലിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കാൻ പാടില്ലെന്നും നിർദ്ദേശം: മാലാഖമാരുടെ കണ്ണീരൊപ്പാൻ ഉറച്ച ചുവടുമായി പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ മാലാഖമാരുടെ ജീവന്മരണ പോരാട്ടത്തിൽ പിണറായി സർക്കാർ ഒപ്പമുണ്ട്..! യുഎൻഎയുടെ നേതൃത്വത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ നടത്തിയ ശമ്പള സമരത്തിൽ അനുഭാവപൂർവ്വമായ തീരുമാനമാണ് പിണറായി വിജയന്റേ നേതൃത്വത്തിലുള്ള ഇടതു സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ആശുപത്രി മുതലാളിമാർ വർഷങ്ങളായി നഴ്‌സിങ് സമൂഹത്തെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥ മാറ്റാൻ ഉറപ്പിച്ചുകൊണ്ട് ശക്തമായ കാൽവെയ്‌പ്പാണ് സർക്കാർ നടത്തിയിരിക്കുന്നത്. കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് സർക്കാർ നഴ്‌സുമാരുടേതിന് തുല്യമായ ശമ്പളം നൽകണമെന്ന ശുപാർശയാണ് സർക്കാർ നിയോഗിച്ച ശമ്പള പരിഷ്‌ക്കരണ കമ്മിറ്റി നൽകിയത്. ഈ ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവ് ഉടനിറങ്ങും. ഇന്ന് സംസ്ഥാന ലേബർ കമ്മീഷണർ വിളിച്ചു ചേർത്ത യോഗത്തിൽ നഴ്‌സുമാരുടെ ശമ്പള വർദ്ധിപ്പിക്കുന്ന കാര്യം സർക്കാർ മാനേജ്‌മെന്റുകളെയും നഴ്‌സിങ് സംഘടനകളെയും അറിയിച്ചു.

കേരളത്തിലെ നഴ്‌സിംസ് സമൂഹത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ തീരുമാനം തന്നെയാണ് ഇതെന്നത് ഉറപ്പാണ്. നഴ്‌സുമാർക്ക് അനുകൂലമായ വിധത്തിലുള്ള റിപ്പോർട്ടാണിത്. സുപ്രീം കോടതി നിർദ്ദേശം നടപ്പിലാക്കണമെന്ന രീതിയിലാണ് കമ്മിറ്റി നിർദ്ദേശങ്ങൾ. ഇതിൽ തന്നെ സർക്കാർ നഴ്‌സുമാർക്ക് തുല്യമായ ശമ്പളം നൽകണമെന്ന നിർദ്ദേശമാണ് നിർണായകമായത്. എന്നാൽ, മാനേജ്‌മെന്റുകളുടെ കടുത്ത എതിർപ്പിന് കമ്മിറ്റി നിർദ്ദേശം ഇടയാക്കിയിട്ടുണ്ട്.

സർക്കാർ സമിതിയുടെ നിർദ്ദേശം അനുസരിച്ച് 200 ബെഡ്ഡുകൾക്ക് മുകളിലുള്ള ആശുപത്രികളിൽ 32,960 രൂപയാണ് നഴ്‌സുമാരുടെ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. 100നു ഇരുനൂറിനും ഇടയ്ക്ക് കിടക്കകൾ ഉള്ള ആശുപത്രികളിൽ 29,760 രൂപ നഴ്‌സുമാർക്ക് ശമ്പളം നൽകണമെന്നും നിർദ്ദേശിക്കുന്നു. 50നും100ും ഇടയ്ക്ക് 24960 രൂപയും, 50തൽ താഴെ 20660 രൂപയും നൽകണമെന്നാണ് ശുപാർശ. ഇതു കൂടാതെ ക്ഷാമബത്തയായി 560 രൂപ നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശം നിലവിൽ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ നഴ്‌സുമാർക്ക് ലഭിക്കുന്ന ശമ്പളത്തിന് തുല്യമായതാണ്. ഈ ശമ്പള പരിഷ്‌ക്കരണ നിർദ്ദേശങ്ങൾ കേരളത്തിലെ സ്വകാര്യ നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.

ഇത് കൂടാതെ ട്രെയിനിങ് എന്ന പേരിൽ ആശുപത്രികളിൽ അരങ്ങേറുന്ന ചൂഷണത്തിനും അറുതിവരുത്താൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്. ജോലിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കാൻ പാടില്ലെന്നാണ് പ്രധാന നിർദ്ദേശം. ഇത് മിക്ക ആശുപത്രികൾക്കും കനത്ത തിരിച്ചടിയാണ്. ജനറൽ നഴ്‌സിങ് കഴിഞ്ഞവർക്ക് സ്‌റ്റൈപ്പന്റായി 9000രൂപയും ബിഎസ്ഇ നഴ്‌സിങ് കഴിഞ്ഞവർക്ക് പതിനായിരം രൂപയും നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

എത്രപേരെ ട്രെയിനിംഗിനായി ഉപയോഗിക്കുന്നുണ്ടെന്ന ലിസ്റ്റ് നൽകണമെന്നുമാണ് മറ്റൊരു പ്രധാന നിർദ്ദേശം. ഇവരുടെ വൈദഗ്ധ്യം തെളിയിക്കുന്നതിനായി ഷെഡ്യൂൾ പ്രസിദ്ധീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ പരിശീലനത്തിനായി കോഡിനേറ്റർ വേണമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. അതേസമയം അതിശക്തമായ എതിർപ്പാണ് മാനേജ്‌മെന്റുകൾ ഈ നിർദ്ദേശത്തോട് ഉയർത്തിയിരിക്കുന്നത്. സർക്കാർ പറയുന്ന വിധത്തിൽ ശമ്പളം കൊടുക്കേണ്ടി വന്നാൽ ആശുപത്രികൾ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് ഒരു മാനേജ്‌മെന്റ് പ്രതിനിധി മറുനാടൻ മലയാളിയോട് പറഞ്ഞത്. യാതൊരു കാരണവശാലും ഈ തീരുമാനം അംഗീകരിക്കില്ലെന്നും അവർ പറയുന്നു.

തൊഴിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനും ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ലേബർ കമ്മിഷണർ കെ.ബിജു എന്നിവർ അംഗങ്ങളുമായ സമിതിയാണ് നഴ്‌സുമാരുടെ ശമ്പള പരിഷ്‌കക്രണം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനും വിശദമായി പരിശോധിച്ചിട്ടുണ്ട്. ശമ്പള പരിഷ്‌ക്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള നഴ്‌സുമാരുടെ സമരത്തോട് അനുഭാവപൂർവ്വമായ സമീപനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ സമിതി റിപ്പോർട്ട് പൂർണമായും നടപ്പിലാക്കണമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നതു.

ഇന്ന് തിരുവനന്തപുരത്ത് ചേർന്ന റിപ്പോർട്ടിൽ സർക്കാർ പ്രതിനിധികൾ മാനേജ്‌മെന്റുകൾക്ക് മുമ്പിൽ നഴ്‌സുമാരുടെ ശമ്പള പരിഷ്‌ക്കരണ റിപ്പോർട്ടിലെ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ നിർദ്ദേശത്തെ നഖശിഖാന്തം എതിർക്കുകയാണ് മാനേജ്‌മെന്റ്് പ്രതിനിധികൾ ചെയ്തത്. യോഗത്തിലെ ട്രേഡ് യൂണിയൻ നേതാക്കൾ നഴ്‌സുമാർക്ക് മാത്രം പോരാ മൊത്തം ജീവനക്കാർക്കും ശമ്പള വർദ്ധനവ് വേണമെന്നും ആവശ്യപ്പെട്ടു. നേരത്തെ നഴ്‌സിങ് സമരം തീർക്കാൻ വേണ്ടി നടന്ന ചർച്ചയിൽ സംസ്ഥാനത്തെ 200 കിടക്കകൾക്ക് മുകളിലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ നഴ്സുമാരുടെ ശമ്പളം നൽകണമെന്നും 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20,000 രൂപ ശമ്പളം നൽകണമെന്നുമാണ് കമ്മിറ്റി നിർദ്ദേശിച്ചിരുന്നത്. ട്രെയിനി കാലാവധി ഒരു വർഷമായി നിജപ്പെടുത്തണമെന്നും നിർദ്ദേശിച്ചിരുന്നതായാണ് വിവരം.

എന്തായാലും നഴ്‌സിങ് സമൂഹത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് നഴ്‌സുമാർ കരുതുന്നത്. അതേസമയം ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഒക്ടോബർ ആദ്യവാരം ലേബർ കമ്മീഷണറുടെ നേതൃത്യത്തിൽ മിനിമം വേജസ് കമ്മിറ്റി യോഗം വീണ്ടുംനടക്കും. ആശുപത്രിയികളിലെ മറ്റ് ജീവനക്കാരുടെ ശമ്പളകാര്യത്തിലും അടുത്ത ചർച്ചയിൽ തീരുമാനം ഉണ്ടായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP