Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ നാലുപേരെ കേഡൽ ജിൻസൺ കൊലപ്പെടുത്തിയത് സാത്താൻ സേവയുടെ ഭാഗമെന്നു കുറ്റപത്രം; സ്‌കീസോ ഫ്രീനിയ എന്ന മാനസികരോഗത്തിന് ചികിത്സ തേടിയെന്ന് മെഡിക്കൽ റിപ്പോർട്ടും; കൂട്ടക്കൊലപാതക കേസിലെ കോടീശ്വരനായ പ്രതി ശിക്ഷിക്കപ്പെടാതെ പുറത്തിറങ്ങുമോ? ലൂസിഫറിനെ സന്തോഷിപ്പിക്കാൻ പരസ്യ ലൈംഗികതയും നഗ്‌നപൂജയുമായി സാത്താൻസേവ കേരളത്തിൽ വ്യാപകം

അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ നാലുപേരെ കേഡൽ ജിൻസൺ കൊലപ്പെടുത്തിയത് സാത്താൻ സേവയുടെ ഭാഗമെന്നു കുറ്റപത്രം; സ്‌കീസോ ഫ്രീനിയ എന്ന മാനസികരോഗത്തിന് ചികിത്സ തേടിയെന്ന് മെഡിക്കൽ റിപ്പോർട്ടും; കൂട്ടക്കൊലപാതക കേസിലെ കോടീശ്വരനായ പ്രതി ശിക്ഷിക്കപ്പെടാതെ പുറത്തിറങ്ങുമോ? ലൂസിഫറിനെ സന്തോഷിപ്പിക്കാൻ പരസ്യ ലൈംഗികതയും നഗ്‌നപൂജയുമായി സാത്താൻസേവ കേരളത്തിൽ വ്യാപകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമൂഹമനസാക്ഷിയെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേഡൽ ജിൻസൻ രാജയ്ക്ക് എതിരായ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേഡൽ കടുത്ത മാനസികരോഗിയാണെന്നും ആഭിചാരക്രിയയായ ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായാണ് കൂട്ടക്കൊലയെന്നുമാണ് കുറ്റപത്രത്തിലുള്ളത്. പ്രതി കേഡൽ വിചാരണ നേരിടാൻ പ്രാപ്തനല്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ടും പൊലീസ് സമർപ്പിച്ചിട്ടുണ്ട്.

കൊലക്കുറ്റം, വീടിനു തീയിടൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥനായ കെ.ഇ.ബൈജു സമർപ്പിച്ച കുറ്റപത്രത്തിൽ 92 സാക്ഷികളും 151 രേഖകളും സമർപ്പിച്ചിട്ടുണ്ട്.

ഏപ്രിൽ ഒൻപതിനാണ് നന്ദൻകോട് കൂട്ടകൊലപാതകം നടന്നത്. ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിലായിരുന്നു കൂട്ടക്കൊല. അച്ഛൻ പ്രൊഫ രാജതങ്കം, അമ്മ. ഡോ. ജീൻപത്മ, സഹോദരി കരോലിൻ, രാജതങ്കത്തിന്റെ ബന്ധു ലളിത എന്നിവരെയാണ് കേഡൽ കൊലപ്പെടുത്തിയത്. 

അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധു ലളിതയുടെ ശരീരം വെട്ടിനുറുക്കി കവറിൽ പൊതിഞ്ഞ്, പുഴുവഴിച്ച നിലയിലുമായിരുന്നു. കൊലപാതകത്തിന് ശേഷം വീടിന് തീയിട്ട് രക്ഷപ്പെട്ട കേഡലിനെ രണ്ടു ദിവസത്തിനുശേഷം തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അറസ്റ്റുചെയ്തത്. തുടർന്ന് നടന്ന വിശദമായ ചോദ്യംചെയ്യലിലുമാണ് കൊലയ്ക്ക് പിന്നിൽ ആസ്ട്രൽ പ്രൊജക്ഷൻ ആണെന്നു പൊലീസ് കണ്ടെത്തിയത്. ശരീരത്തിൽനിന്ന് ആത്മാവു വേർപെട്ടുപോകുന്നതു കാണുന്ന ആസ്ട്രൽ പ്രൊജക്ഷനാണ് താൻ നടത്തിയതെന്ന് കേഡൽ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.

സ്‌കീസോ ഫ്രീനിയ എന്ന മാനസികരോഗത്തിന് കേഡൽ ജിൻസൺ രാജ ചികിത്സയിലായിരുന്നെന്ന് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ചീഫ് കൺസൾട്ടന്റ് ഡോക്ടർ കെ.ജെ.നെൽസൺ നേരത്തേ കോടതിയിൽ മൊഴിനൽകിയിരുന്നു. വിചാരണ നേരിടാൻ പ്രതി പ്രാപ്തനല്ലെന്ന പ്രോസിക്യൂഷൻ റിപ്പോർട്ടിൽനിന്നുതന്നെ വിചാരണ നേരിട്ടാലും മാനസികരോഗി എന്ന പരിഗണന പ്രതിക്കു കിട്ടും. കൊലപാതകം നടന്ന സമയത്തും ഇയാൾ മാനസികരോഗിയായിരുന്നു എന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.

അതേസമയം കൊടുംകുറ്റവാളി മാനസിക രോഗിയെന്നു പ്രോസിക്യൂഷനും വാദിക്കുന്നതോടെ കേഡൽ കൊലക്കയറിൽനിന്നും മറ്റു ശിക്ഷകളിൽ നിന്നും രക്ഷപെടുമെന്ന് ഉറപ്പായിരിക്കുകയാണ്. കോടികളുടെ സ്വത്തിന് ഉടമായായ കേഡലിന് അവ നഷ്ടപ്പെടുകയുമില്ല. കടത്തു മാനസിക രോഗത്തിന് അടിമയായതിനാൽ അതിനു ചികിത്സ നൽകണമെന്ന നിർദ്ദേശമാകും കോടതിയും മുന്നോട്ടു വയ്ക്കുക. അമ്മയും അച്ഛനും സഹോദരിയും ഉൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേഡൽ വീണ്ടും സാത്താൻ സേവയുമായി പുറത്തിറങ്ങുമോ എന്ന ആശങ്കിയിലാണ് പരിസരവാസികളും.

കോഡൽ നടത്തിയ ആസ്ട്രൽ പ്രൊജക്ൻ അഥവാ സാത്താൻ പൂജയുടെ ഞെട്ടലിലാണ് മലയാളികൾ. കോഡൽ നടത്തിയ കൂട്ട കൊലപാതകങ്ങൾക്കു പിന്നാലെ കേരളത്തിന്റെ പല ഭാഗങ്ങളിലും സാത്താൻ സേവ നടക്കുന്നുണ്ടെന്ന വാർത്തകളും പുറത്തു വന്നിരുന്നു. കഴിഞ്ഞ വർഷം പതിനാലു കേന്ദ്രങ്ങളിൽ സാത്താൻ സേവ ദിനാചരണം നടന്നതായി റിപ്പോർട്ടുണ്ട്. ഇത്തക്കാർക്ക് തിരുവനന്തപുരത്തും കോഴിക്കോട്ടും കോട്ടയത്തും ആലപ്പുഴയിലും കൊച്ചിയിലും ഒത്തുചേരാറുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഒറ്റപ്പെട്ട പൊതുസ്ഥലങ്ങളും വീടുകളും ഉപേക്ഷിക്കപ്പെട്ട ഫ്‌ളാറ്റുകളുമൊക്കെയാണ് ഇത്തരക്കാരുടെ ആരാധനാകേന്ദ്രങ്ങൾ. ഇതേത്തുടർന്ന് പൊലീസ് നീരീക്ഷണം കർശനമാക്കിയെങ്കിലും കൂടുതൽ തെളിവുകൾ കണ്ടെത്താനനോ സാത്താൻ സേവയുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല.

ഒരിക്കൽ ഇത്തരം സംഘങ്ങളിൽ വന്നു പെട്ടാൽ പുറത്തു കടക്കാൻ കഴിയാത്ത വലിയൊരു കുരുക്കാണ് ബ്ലാക്ക് മാസ് അഥവാ കറുത്ത കുർബാന. ദൈവം ഇല്ല എന്ന് വിശ്വസിക്കുകയും പകരം എന്തിനുമുള്ള പ്രതിവിധിയായി സാത്താനെ കാണുകയും ആരാധിക്കുകയും ചെയ്യുകയെന്നതാണ് സാത്താൻ സേവക്കാരുടെ രീതി.

ബ്ലാക്ക് മാസ് ചെയ്യുന്നവർ പ്രധാനമായും ആരാധിക്കുന്നത് ലൂസിഫറിനെയാണ് എന്ന് പറയപ്പെടുന്നു. ലൂസിഫർ എന്നത് ഇന്ന് സാത്താന്റെ പര്യായമാണ് എങ്കിലും , ആദി സൃഷ്ടിയുടെ സമയത്ത് ദൈവത്താൽ ആദ്യമായി സൃഷ്ടിക്കപ്പെട്ട മാലാഖയായിരുന്നു ലൂസിഫർ. എന്നാൽ ഭൂമിയിൽ എത്താൻ ഏറെ ആഗ്രഹിച്ചിരുന്ന ലൂസിഫർ അതിനായി യുദ്ധം ചെയ്യുകയും ദൈവശാപത്തോടെ ഭൂമിയിൽ എത്തുകയും ചെയ്തു എന്നാണ് ബ്ലാക്ക് മാസ് വിശ്വാസികൾ പറയുന്നത്.

ലൂസിഫറിന്റെ പിൻഗാമികളാണ് ബ്ലാക്ക് മാസ് അനുഷ്ഠിക്കുന്നത്. എല്ലാ മതത്തിലും ഉണ്ട് സാത്താൻ സേവ. ചാത്തനെന്നും ജിന്നെന്നും ലൂസിഫറിനും പലപേരുകളിൽ ഉണ്ടെന്നു മാത്രം. ഇവയുടെയെല്ലാം അടിസ്ഥാനം ഒന്ന് തന്നെയാണ്. അസാമാന്യമായ ശക്തിയിലും തിന്മയിലുമാണ് ഇവർ വിശ്വസിക്കുന്നത്. മഹത് പുസ്തകങ്ങളിൽ എന്താണോ പറയുന്നത് അതിനു നേരെ എതിരായുള്ള കാര്യങ്ങളാണ് ചെയ്യുക.

ബ്ലാക്ക് മാസ് അനുഷ്ഠിക്കുന്നവർ വിശ്വസിക്കുന്ന മറ്റൊരു ഘടകമാണ് സാത്താനാണ് ലോകത്തിന്റെ അധിപൻ എന്നത്. തിന്മയെ ആർജിക്കാനുള്ള പ്രധാനകാരണവും ഇത് തന്നെ. മതഗ്രന്ഥത്തിൽ കുത്തി നിർത്തിയ കോമ്പസ് , അതിനുമുന്നിൽ ഇരുന്നു പഠിക്കുന്ന ഒരു കൊച്ചു കുട്ടി , ഈ ശില്പത്തിലൂടെ , മതമല്ല ശാസ്ത്രമാണ് വലുതെന്നും ശാസ്ത്രത്തിന്റെ അധിപനാണ് സാത്താനെന്നും ഇവർ പറയുന്നു.

സ്വബോധത്തോടെ ആത്മാവ് ശരീരത്തിൽ നിന്നും പുറത്തു കടക്കുന്നതിനായാണ് ബ്ലാക്ക് മാസ് ചടങ്ങുകൾ നേതൃത്വം നൽകുക. അതിന്റെ ഭാഗമാണ് ആസ്ട്രൽ പ്രൊജക്ഷൻ. ഇതിൽ വിജയിച്ചാൽ വിശാലമായതും നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്തതുമായ കാഴ്ചകൾ കാണാനാകും എന്നാണ് വിശ്വാസം. ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരിക്കും പ്രധാനമായും ഇവരുടെ ആരാധനാലയങ്ങൾ. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പല നടപടികളും ഇവർ ബ്ലാക്ക് മാസിനായി സ്വീകരിച്ചു വരുന്നു

ശരീരത്തിൽ നിന്നും രക്തം ഒഴുക്കുക, മുടി കത്തിക്കുക, അമാവാസി ദിനത്തിൽ മൂങ്ങയെ കുരുതി നൽകുക തുടങ്ങിയ ചടങ്ങുകൾ അതിൽ പെടുന്നു. മദ്യപാനം, അമിത ലൈംഗികത എന്നിവയും ഇതിന്റെ ഭാഗമാണ്. കുർബാനയെ അപമാനിക്കുന്ന തരത്തിലാണ് ഇക്കൂട്ടർ കറുത്ത കൂർബാന അർപ്പിക്കുന്നത്. ഒരിക്കൽ സാത്താനിക് വർഷിപ്പിന്റെ ഭാഗമായ ഒരു വ്യക്തിക്ക് അതിൽ നിന്നും പുറത്തു കടക്കുന്നതിനു കടമ്പകൾ ഏറെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP