Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇഷ്ടപ്പെട്ട ഭൂമി ചോദിച്ചു ചെന്നപ്പോൾ ഉടമകൾ നോ പറഞ്ഞു; വില്ലേജ് ഓഫീസിലും രജിസ്റ്റർ ഓഫീസിലും കൈക്കൂലി കൊടുത്ത് കൃത്രിമമായി ഉടമസ്ഥനെ മാറ്റി ഇഷ്ടക്കാരന്റെ പേരിലാക്കി; ഇഷ്ടക്കാരനിൽ നിന്നും ചുളുവിലയ്ക്ക് വാങ്ങി എടുത്തു; മാത്തൂർ ദേവസത്തിന്റെ ഭൂമി തോമസ് ചാണ്ടി സ്വന്തമാക്കിയത് മാടമ്പിയെ പോലെ; ഒന്നും അറിയില്ലെന്ന് പറയുന്നത് പച്ചക്കള്ളം

ഇഷ്ടപ്പെട്ട ഭൂമി ചോദിച്ചു ചെന്നപ്പോൾ ഉടമകൾ നോ പറഞ്ഞു; വില്ലേജ് ഓഫീസിലും രജിസ്റ്റർ ഓഫീസിലും കൈക്കൂലി കൊടുത്ത് കൃത്രിമമായി ഉടമസ്ഥനെ മാറ്റി ഇഷ്ടക്കാരന്റെ പേരിലാക്കി; ഇഷ്ടക്കാരനിൽ നിന്നും ചുളുവിലയ്ക്ക് വാങ്ങി എടുത്തു; മാത്തൂർ ദേവസത്തിന്റെ ഭൂമി തോമസ് ചാണ്ടി സ്വന്തമാക്കിയത് മാടമ്പിയെ പോലെ; ഒന്നും അറിയില്ലെന്ന് പറയുന്നത് പച്ചക്കള്ളം

മറുനാടൻ ഡെസ്‌ക്

പത്തനംതിട്ട: മാത്തൂർ കുടുംബത്തെപ്പറ്റിയും ഭൂമിയെപ്പറ്റിയും തനിക്ക് അറിയില്ലെന്നുള്ള മന്ത്രി തോമസ് ചാണ്ടിയുടെ പ്രസ്താവന പച്ചക്കള്ളം. ഇഷ്ടപ്പെട്ട ഭൂമി മാടമ്പി ഇടപെടലിലൂടെ സ്വന്തമാക്കുകയായിരുന്നു ഗതാഗത മന്ത്രി. ഇഷ്ടപ്പെട്ട എന്തും കൈക്കലാക്കുന്ന ഇടപെടലായിരുന്നു നടന്നത്. ഇതു സംബന്ധിച്ച് കൂടുതൽ തെളിവുകൾ ക്ഷേത്രഭരണസമിതി ഭാരവാഹികൾ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ടിവി ചാനലുകൾക്കു നൽകിയ അഭിമുഖത്തിൽ മാത്തൂർ ദേവസ്വത്തെപ്പറ്റിയും ഭൂമിക്കുമേൽ അവർക്കുള്ള അവകാശത്തെപ്പറ്റിയും തനിക്ക് അറിയില്ലെന്നു തോമസ് ചാണ്ടി പറഞ്ഞിരുന്നു. ഇത് കളവാണെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്.

കുട്ടിക്കാലത്തു മാത്തൂർ ഭൂമിയുടെ സമീപത്തുകൂടി നടന്നുപോകുമ്പോൾ പോൾ ഫ്രാൻസിസിന്റെ പിതാവ് അവിടെ കിളയ്ക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നായിരുന്നു തോമസ് ചാണ്ടിയുടെ ഭാഷ്യം. ആ നിലയ്ക്ക് മാത്തൂർ ദേവസ്വത്തിന് എങ്ങനെ ഭൂമിക്കുമേൽ ഇപ്പോഴും അവകാശമുന്നയിക്കാൻ കഴിയുമെന്നും തോമസ് ചാണ്ടി ചോദിച്ചിരുന്നു. എന്നാൽ, തോമസ് ചാണ്ടി പറഞ്ഞതെല്ലാം ശുദ്ധ നുണയാണെന്നാണ് തെളിവുകൾ നിരത്തി മാത്തൂർ ദേവസ്വം ഭരണസമിതിയിലെ മുതിർന്ന അംഗവും ട്രഷററുമായ എം. അമൃതകുമാർ വ്യക്തമാക്കുന്നത്. മംഗളം പത്രത്തിൽ സജിത് പരമേശ്വരനാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. മാത്തൂരിലെ തട്ടിപ്പ് പുറത്തു കൊണ്ടു വന്നതും സജിത് പരമേശ്വരനായിരുന്നു. പുതിയ റിപ്പോർട്ടോടെ മന്ത്രി കൂടുതൽ കുടുക്കിലേക്ക് നീങ്ങുകയാണ്.

മാത്തൂർ ക്ഷേത്ര ഭരണസമിതിയുടെ അധീനതയിൽ 7867-ാം നമ്പർ പട്ടയ പ്രകാരം 7867-ാം നമ്പർ തണ്ടപേരിലുള്ള ഭൂമിക്ക് അമൃതകുമാർ 1997 മാർച്ച് അഞ്ചിനാണ് ഏറ്റവും ഒടുവിൽ കരം അടച്ചത്. അടുത്ത വർഷം വീണ്ടും കരം അടയ്ക്കാൻ ചെന്നപ്പോഴാണ് തങ്ങളുടെ പേരിൽ ഭൂമി നിലവിലില്ലെന്ന കാര്യം അറിയുന്നത്. എങ്ങനെ മാത്തൂർ ദേവസ്വത്തിന്റെ ഭൂമി പോൾ ഫ്രാൻസിസിന്റെ പക്കൽ എത്തിയെന്നതിനെപ്പറ്റി അന്വേഷണം നടത്തിയതോടെ തഹസീൽദാരും വില്ലേജ് ഓഫീസറും നേരിട്ട് നടത്തിയ തിരിമറികളുടെ കാര്യം വ്യക്തമായി. തടർന്നുള്ള അന്വേഷണത്തിൽ പോൾ ഫ്രാൻസിസിനുപിന്നിൽ പ്രവർത്തിച്ചത് തോമസ് ചാണ്ടിയാണെന്ന് മനസിലായതായും മാത്തൂർ ദേവസ്വം അധികൃതർ പറഞ്ഞു. തനിക്ക് ഇഷ്ടമുള്ള ഭൂമി തന്ത്രപരമായി മന്ത്രി കൈക്കലാക്കുകയായിരുന്നു.

നേരത്തെ മാത്തൂർ ദേവസ്വത്തിന്റെ പക്കലുള്ള ഏക്കറുകണക്കിന് ഭൂമി നിരവധിയാളുകൾക്കു കൃഷിചെയ്യാനായി നൽകിയിരുന്നു. വിവാദമായിരിക്കുന്ന 34 ഏക്കർ സ്ഥലം മുപ്പതുവർഷം മുമ്പ് നടുവേലിപറമ്പിൽ എന്ന കുടുംബത്തിനാണു കൃഷിക്ക് നൽകിയത്. ഇവർ ഈ ഭൂമി മാത്തൂർ ദേവസ്വം അറിയാതെ പോൾ ഫ്രാൻസിസിന്റെ പിതാവ് കെ.സി.ഫ്രാൻസിസിനു കൃഷിക്കായി കൈമാറി. സാധാരണ ഒരു വർഷത്തേക്കാണ് ഭൂമി കൃഷി ചെയ്യുന്നതിന് നൽകിയിരുന്നത്. ഇതു സംബന്ധിച്ച് യാതൊരു രേഖയും നെടുവേലിപറമ്പിൽ കുടുംബത്തിൽനിന്നും ദേവസ്വം അധികൃതർ വാങ്ങിയിരുന്നില്ല. ഇത്തരത്തിൽ ദേവസ്വം ഭൂമി വിവിധ കുടുംബങ്ങൾ കൃഷി ചെയ്തു വരുമ്പോഴാണ് 1996-ൽ സമീപവാസിയായ തോമസ് ചാണ്ടി ഭൂമി തനിക്ക് നൽകണമെന്നാവശ്യപ്പെട്ട് ആദ്യമായി മാത്തൂർ ദേവസ്വം ഭരണസമിതിയെ സമീപിക്കുന്നതെന്ന് അമൃതകുമാർ വെളിപ്പെടുത്തുന്നു.

തോമസ് ചാണ്ടിക്കൊപ്പം ചേന്നങ്കരി ദേവമാതാ സ്‌കൂളിൽ ഒന്നിച്ചു പഠിച്ചിരുന്ന അമൃത കുമാർ മാത്തൂർ കുടുംബാംഗങ്ങളോട് ആലോചിച്ച് ഭൂമി തോമസ് ചാണ്ടിക്ക് വിൽക്കാൻ തയാറായി. ഈ ആവശ്യത്തിനായി ആധാരം എഴുത്തുകാരൻ ജോസഫ് പീറ്ററെ കാണാൻ തോമസ് ചാണ്ടിയുടെ കാറിൽ അമൃതകുമാറും പോയിരുന്നു. എന്നാൽ അവിടെയെത്തിയപ്പോഴാണ് വസ്തു വാങ്ങുന്നതിനു പിന്നിൽ തോമസ് ചാണ്ടിക്ക് ചില ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന സംശയം ബലപ്പെട്ടത്. ഉടൻ തന്നെ തോമസ് ചാണ്ടിയോട് വഴക്കിട്ടശേഷം താൻ ബസിൽ കുടുംബത്ത് തിരിച്ചെത്തുകയായിരുന്നുവെന്നും അമൃതകുമാർ പറഞ്ഞു.

മാത്തൂർ ക്ഷേത്ര ഭരണസമിതി അംഗങ്ങളിൽ പലർക്കും തോമസ് ചാണ്ടിയെ ചെറുപ്പം മുതൽ തന്നെ പരിചയമുണ്ടായിരുന്നു. തോമസ് ചാണ്ടിയുടെ നെടുമുടി ചേന്നങ്കരിയിലെ വീടിനോടുചേർന്നാണ് ഈ ഭൂമിയുടെ സ്ഥാനം. ക്ഷേത്രത്തിന് ലഭിച്ച 1986-ലെ 7867 പട്ടയ പ്രകാരം 7867 തണ്ടപ്പേരിൽ ഇരുപത് വർഷം മുമ്പുവരെ കരം അടച്ചതായി വ്യക്തമാണ്. ഈ പട്ടയം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നുള്ളത് ഭൂമിക്കുമേൽ ദേവസ്വത്തിനുള്ള അധികാരം വ്യക്തമാക്കുന്നു. 1998 ൽ ആണ് എല്ലാ തിരിമറികളും നടന്നത്.

അയ്യർ കുടുംബത്തിൽ നിന്നും പോൾ ഫ്രാൻസിസും വിദേശത്ത് പൗരത്വമുള്ള അദ്ദേഹത്തിന്റെ ബന്ധുക്കളും ചേർന്ന് ഭൂമി സ്വന്തമാക്കുകയും പിന്നീട് തോമസ് ചാണ്ടിയുടെയും ബന്ധുക്കളുടെയും പേരിലേക്ക് ഭൂമി മാറ്റുകയുമാണ് ഉണ്ടായത്. ഇതു സംബന്ധിച്ച എല്ലാ രേഖകളും മാത്തൂർ ദേവസ്വം ഭരണസമിതി ആലപ്പുഴ ജില്ലാ കലക്ടർക്കും റവന്യൂ മന്ത്രിക്കും സമർപ്പിച്ചിട്ടുണ്ട്. ഇതേ തുടർന്നുള്ള അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP