Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമൻ ഇൻ സിനിമാ കളക്ടീവിൽ നിന്നും ലേഡി സൂപ്പർസ്റ്റാർ പിന്മാറുമോ? രാമലീലയ്ക്ക് അനുകൂലമായി പോസ്റ്റിട്ടത് സംഘടനയിലെ ആക്ടിവിസ്റ്റുകളോടുള്ള അതൃപ്തി വ്യക്തമാക്കാൻ; ആരോടും ആലോചിക്കാതെ ചിലർ പേരു ദുരുപയോഗപ്പെടുത്തുന്നതിലും അമർഷം; ഇരയ്ക്കായുള്ള പോരാട്ടം ഒറ്റയ്ക്ക് തുടരാൻ ഉറച്ച് മഞ്ജു; ഇനി നിർണ്ണായകം പാർവ്വതിയുടേയും റീമയുടേയും നിലപാട്; ഡബ്ല്യുസിസിയിൽ പ്രതിസന്ധിയെന്ന് സൂചന

വിമൻ ഇൻ സിനിമാ കളക്ടീവിൽ നിന്നും ലേഡി സൂപ്പർസ്റ്റാർ പിന്മാറുമോ? രാമലീലയ്ക്ക് അനുകൂലമായി പോസ്റ്റിട്ടത് സംഘടനയിലെ ആക്ടിവിസ്റ്റുകളോടുള്ള അതൃപ്തി വ്യക്തമാക്കാൻ; ആരോടും ആലോചിക്കാതെ ചിലർ പേരു ദുരുപയോഗപ്പെടുത്തുന്നതിലും അമർഷം; ഇരയ്ക്കായുള്ള പോരാട്ടം ഒറ്റയ്ക്ക് തുടരാൻ ഉറച്ച് മഞ്ജു; ഇനി നിർണ്ണായകം പാർവ്വതിയുടേയും റീമയുടേയും നിലപാട്; ഡബ്ല്യുസിസിയിൽ പ്രതിസന്ധിയെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാമലീലയുടെ സമരപ്രഖ്യാപനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ സിനിമയിലെ വനിതാ കൂട്ടായ്മയെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നു. സംഘടനയിൽ തുടരാൻ താൽപ്പര്യമില്ലെന്ന നിലപാട് മഞ്ജു വാര്യർ എടുത്തതായാണ് സൂചന. കൂട്ടായ്മയിലെ ചിലർ രാമലീലയ്‌ക്കെതിരെ എടുത്ത നിലപാടാണ് ഇതിന് കാരണം. സംഘടനയെ ബ്രാൻഡ് ചെയ്യുന്നത് മഞ്ജുവിന്റെ പേരിലാണ്. എന്നാൽ ഡബ്ല്യൂസിസിയുടെ പ്രവർത്തനങ്ങളൊന്നും മഞ്ജു അറിയുന്നുമില്ല. സിനിമയുമായി സജീവ ബന്ധമില്ലാത്ത ചിലർ സംഘടനയിൽ നുഴഞ്ഞു കയറി. ഇവരുടെ ആക്ടിവിസ്റ്റ് പ്രവർത്തനം അതിരുകടക്കുന്നുവെന്നാണ് മഞ്ജുവിന്റെ പക്ഷം. എല്ലാ സിനിമയേയും സഹായിക്കുകയെന്നതാകണം സംഘടനയുടെ ലക്ഷ്യം. അല്ലാതെ വ്യക്തി വിരോധം തീർക്കാൻ സിനിമകളെ കൊല്ലുകയല്ലെന്നാണ് മഞ്ജുവിന്റെ പക്ഷം. നടി ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു സംഘടനയ്ക്ക് മഞ്ജു പിന്തുണ നൽകിയത്. നടിയ്‌ക്കൊപ്പം നീങ്ങാൻ തനിക്ക് ആരുടേയും പിന്തുണ വേണ്ടെന്ന നിലപാടിൽ മഞ്ജു എത്തിക്കഴിഞ്ഞു.

കുറച്ചു ദിവസം മുമ്പ് തമിഴിലെ താരങ്ങളിൽ ചിലർ വനിതാ കൂട്ടായ്മ രൂപീകരിക്കാനായി മഞ്ജുവിനെ സമീപിച്ചിരുന്നു. തമിഴ് സിനിമയിലെ നടികർ സംഘം നേതാവാണ് വിശാൽ. വിശാലിന്റെ നേതൃത്വത്തിലെ ചില തമിഴ് നടികളാണ് ഇതിന് ശ്രമിച്ചത്. ഉപദേശം തേടി ഇവർ മഞ്ജുവിനെ സമീപിക്കുകയും ചെയ്തു. എന്നാൽ തനിക്ക് അതുമായി ബന്ധമില്ലെന്ന മറുപടിയാണ് മഞ്ജു നൽകിയതെന്നാണ് സിനിമാക്കാർക്കിടയിൽ പ്രചരിക്കുന്നത്. ആശയപരമായി ചില കാര്യങ്ങളോട് യോജിപ്പുള്ളതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയെ കാണാൻ സംഘടനയുടെ ഭാഗമായി പോയത്. അതിന് അപ്പുറത്തേക്ക് സംഘടനയുമായി ബന്ധപ്പട്ടതൊന്നും തനിക്ക് അറിയില്ലെന്നും വിശാലിനോട് മഞ്ജു പറഞ്ഞതായാണ് സൂചന. ഈ കഥ പ്രചരിച്ചതിന് പിന്നാലെയാണ് രാമലീലയെ തള്ളി പറയുന്ന ചില വനിതാ കൂട്ടായ്മാ നേതാക്കളുടെ നിലപാടിനെ തള്ളിക്കളഞ്ഞ് മഞ്ജു തന്നെ രംഗത്ത് വന്നത്. അതിനിടെ ഇതിനെ പ്രൊഫഷണൽ നീക്കമായി വനിതാ കൂട്ടായ്മയിലെ മറുവിഭാഗം വിശദീകരിക്കുകയും ചെയ്യുന്നു. പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഭിന്നത വ്യക്തമാക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നുമുണ്ട്.

സിനിമയിൽ പീഡനം സജീവമാണെന്നും പല നടികളും വാട്‌സ് ആപ് സന്ദേശം തങ്ങൾക്ക് അയക്കാറുണ്ടെന്നും വനിതാ കൂട്ടായ്മയിലെ ചില അംഗങ്ങൾ പരസ്യമായി പ്രതികരിച്ചിരുന്നു. ഇത്തരം പ്രസ്താവനകൾ സിനിമയുടെ മൊത്തെ നിലനിൽപ്പിനെ ബാധിക്കുമെന്നതാണ് സിനിമാക്കാരുടെ പൊതു വികാരം. അങ്ങനെ വാട്‌സ് ആപ്പ് സന്ദേശം കിട്ടിയാൽ അത് വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ പുറത്തുവിടണം. പീഡന പരാതി കിട്ടിയിട്ട് അത് മറച്ചു വയ്ക്കുന്നത് നിയമപരാമായ കുറ്റമാണ്. സിനിമാക്കാരെ സംശയ നിഴലിൽ നിർത്തി വാർത്തയുണ്ടാക്കാനുള്ള നീക്കം ശരിയല്ല. തെറ്റു ചെയ്യുന്നവരെ തുറന്നു കാട്ടണം. പീഡിപ്പിക്കാൻ ശ്രമിച്ചവരുടെ പേര് പുറത്തുവിടണം. അല്ലാതെയുള്ളതെല്ലാം ബ്ലാക് മെയിലാണെന്ന പക്ഷമാണ് സിനിമയിലെ ബഹുഭൂരിഭാഗത്തിനുമുള്ളത്. ഇതിലുള്ള പ്രതിഷേധം പലരും മഞ്ജുവിനെ അറിയിച്ചിരുന്നു. അതിനിടെയാണ് രാമലീലയെ ബഹിഷ്‌കരിക്കാനുള്ള ചില വനിതാ കൂട്ടായ്മാ നേതാക്കളുടെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിലെത്തിയത്. ഇതോടെ എങ്ങനേയും സിനിമയെ പ്രതിസന്ധയിൽ നിന്ന് രക്ഷിക്കാനാഗ്രഹിക്കുന്നവരെല്ലാം കൂട്ടായ്മയ്ക്ക് എതിരായി. ഇത് മനസ്സിലാക്കിയാണ് സജീവ സിനിമയുടെ ഭാഗമായി നിൽക്കുന്ന മഞ്ജുവിന്റെ പിന്മാറ്റം.

കണ്ണൂരിലും തിരുവനന്തപുരത്തും ഇരയ്‌ക്കൊപ്പം പരിപാടി സംഘടിപ്പിക്കപ്പെട്ടു. ഇതിൽ സിനിമാ മേഖലയിലെ സജീവ സാന്നിധ്യങ്ങളൊന്നും ഉണ്ടായില്ല. ഇതിൽ നിന്ന് തന്നെ സിനിമാക്കർക്ക് സംഘടനയോടുള്ള താൽപ്പര്യം വ്യക്തമാണെന്ന് മലയാള സിനിമയിലെ പ്രമുഖൻ മറുനാടനോട് പ്രതികരിച്ചു. ദിലീപ് തെറ്റ് ചെയ്‌തെങ്കിൽ കോടതി ശിക്ഷിക്കട്ടേ. അതുവരെ അയാൾ കുറ്റാരോപിതൻ മാത്രമാണ്. അങ്ങനൊരാളുടെ സിനിമ തകർക്കാനാണ് ഗൂഡ ശ്രമം. ഇത് യുവ സംവിധായകനായ അരുൺ ഗോപിയോടുള്ള ചതിയാണ്. ദിലീപിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റത്തിന് അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും വില കൊടുക്കേണ്ടി വരുന്ന അവസ്ഥ. രാമലീല നല്ല സിനിമയാണെങ്കിൽ ആളുകൾ തിയേറ്ററിലെത്തി കാണണം. അതിലൂടെ മാത്രമേ മലയാള സിനിമയ്ക്ക് കരുത്ത് വീണ്ടെടുക്കാനാകൂവെന്നും മുതിർന്ന നടൻ മറുനാടനോട് പറഞ്ഞു. ഇതിനാണ് മഞ്ജു വാര്യർ പിന്തുണ നൽകിയത്. ഇത് എല്ലാവരും ഉൾക്കൊള്ളേണ്ട മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമലീലയ്ക്ക് അനുകൂലമായി പോസ്റ്റിട്ടെങ്കിലും സിനിമ കാണാൻ മഞ്ജു തിയേറ്ററിലെത്താൻ സാധ്യത കുറവാണെന്നും വിലയിരുത്തുന്നു. ഏതായാലും രാമലീലയ്ക്ക് വിരുദ്ധമായ അഭിപ്രായ രൂപീകരണങ്ങൾ വിമൻ ഇൻ കളക്ടീവിന്റെ പക്ഷത്ത് നിന്നുണ്ടാകരുതെന്നാണ് മഞ്ജുവിന്റെ നിലപാട്. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുമുണ്ട്. ഇങ്ങനെ പോയാൽ സംഘടനയുമായി സഹകരിക്കാൻ പറ്റില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബീനാ പോൾ, വിധു വിൻസന്റ്, സജിതാ മഠത്തിൽ, ദീദി ദാമോധരൻ എന്നിവരാണ് സംഘടനയുടെ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നത്. എന്നാൽ ചർച്ച ചെയ്യപ്പെടുത്തന് മഞ്ജുവിന്റെ പേരും. രാമലീല പോസ്റ്റിലൂടെ സംഘടനയുടെ ചെയ്തികളുടെ ഉത്തരവാദിത്തെ തന്നിൽ വരാതിരിക്കാനുള്ള മുൻകരുതലാണ് മഞ്ജു എടുത്തതെന്ന വിലയിരുത്തലും സജീവമാണ്. ഏതായാലും വിമൻ ഇൻ കളക്ടീവിൽ നിന്ന് മഞ്ജു പതിയെ പിന്മാറുന്നുവെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന. പാർവ്വതിയും റീമാ കല്ലിങ്കലും എടുക്കുന്ന നിലപാടാകും ഇനി സംഘടനയുടെ നിലനിൽപ്പിനെ കാര്യമായി സ്വാധീനിക്കുക.

നടിയെ ആക്രമിക്കപ്പെട്ടതിന്റെ തൊട്ട് പിന്നാലെയാണ് വിമൻ ഇൻ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നൽകുകയും സിനിമയിലെ സ്ത്രീപക്ഷ ചിന്ത സജീവമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേസിൽ ദിലീപ് അകത്തായത്. ഇതോടെ ദിലീപിനെ അകത്താക്കാനായി മഞ്ജു നടത്തിയ നീക്കമായിരുന്നു സംഘടനാ രൂപീകരണമെന്ന് പോലും വിലയിരുത്തലെത്തി. ചിലരെ ഒഴിവാക്കുകയും ചെയ്തു. മഞ്ജുവിനൊപ്പം പാർവ്വതിയും റീമാ കല്ലിങ്കലുമായിരുന്നു സംഘടനയിലെ പ്രധാന മുഖങ്ങൾ. എന്നാൽ രൂപീകരണത്തിന് ശേഷം ഈ പ്രധാന നടികളൊന്നും വിമൻ ഇൻ കളക്ടീവിന്റെ ഒരു വേദിയിലും എത്തിയതുമില്ല. സിനിമാ അവാർഡ് വേദിയിലെ പ്രതിഷേധത്തിൽ പോലും പ്രധാന നടിമാരെ കണ്ടില്ല. ഈ പ്രവർത്തനങ്ങളെ എതിർക്കാനോ അനുകൂലിക്കാനോ ആരും തയ്യാറുമല്ല. ഇതും സംഘടനയോടുള്ള താൽപ്പര്യക്കുറവായി വിലയിരുത്തുന്നു.

കൊച്ചി: ദിലീപിന്റെ രാമലീല വിജയിക്കേണ്ടത് മലയാള സിനിമയുടെ തിരിച്ചുവരവിന് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് സിനിമാ സംഘടനകൾ. അതുകൊണ്ട് തന്നെ ദിലീപ് ചിത്രത്തെ വിജയിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കും. ദിലീപിനെതിരായ കേസ് ചർച്ച ചെയ്യാതെ സിനിമുയുടെ വിജയ ഘടകങ്ങൾ ചർച്ചയാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം മഞ്ജു വാര്യർ സിനിമയ്ക്ക് അനുകൂലമായി പോസ്റ്റിട്ടിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മ ദിലീപ് ചിത്രത്തിന് എതിരാണെന്ന വാദം സജീവമായിരുന്നു. ഇത് പൊളിക്കാനായിരുന്നു മഞ്ജുവിന്റെ ഇടപെടൽ. ദിലീപിന്റെ രാമലീല ഇറങ്ങുന്ന സെപ്റ്റംബർ 28ന് തന്നെയാണ് മഞ്ജു നായികയാവുന്ന ഉദാഹരണം സുജാതയും റിലീസ് ചെയ്യുന്നത്. ഈ സിനിമയെ കൂകി തോൽപ്പിക്കാൻ ദിലീപ് ആരാധകരുമെത്തില്ല. നേരത്തെ മഞ്ജു ചിത്രങ്ങളെ തിയേറ്ററിൽ പൊളിക്കാൻ ഒരു ലോബിയുണ്ടെന്ന പ്രചരണം സജീവമായിരുന്നു. ആസഫലി ചിത്രങ്ങളുടെ പരാജയത്തിന് കാരണവും ദിലീപ് ഫാൻസാണെന്ന് ആരോപണം സജീവമായിരുന്നു. ഉദാഹരണം സുജാതയ്ക്ക് ആ പ്രശ്നം ഉണ്ടാകില്ല. പകരം ദിലീപ് ചിത്രത്തെ വിജയിപ്പിക്കാൻ മഞ്ജുവും സജീവമായി ഉണ്ടാകണമെന്നാണ് ആവശ്യം.

നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ചിത്രം രാമലീലയെ ചൊല്ലിയുള്ള തർക്കം ചൂടു പിടിക്കുന്നതിനിടെയായിരുന്നു മഞ്ജുവിന്റെ പോസ്റ്റ് എത്തിയത്. ചിത്രം ബഹിഷ്‌കരിക്കണമെന്നും പ്രദർശിപ്പിക്കുന്ന തിയേറ്റർ കത്തിക്കണമെന്നും വരെ ആഹ്വാനം ഉയർന്നു കഴിഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്കെതിരെ മഞ്ജുവും സംവിധായകൻ ശ്രീകുമാർ മേനോനും ഗൂഢാലോചന നടത്തിയെന്ന് ദിലീപ് ജാമ്യഹർജിയിൽ ആരോപിച്ചതിന് തൊട്ടു പിറകെയാണ് മഞ്ജു ഫേസ്‌ബുക്കിലൂടെ ദിലീപ് ചിത്രത്തിനുള്ള തന്റെ പിന്തുണ പ്രഖ്യാപിച്ചത്. നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം, സംവിധായകൻ അരുൺ ഗോപി എന്നിവരുടെ പേര് പറഞ്ഞ മഞ്ജു സിനിമയെ പിന്തുണച്ചിട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ നായകൻ ദിലീപിന്റെ കാര്യം പറയുന്നില്ല.

'രാമലീല', ടോമിച്ചന്മുളകുപാടം എന്ന നിർമ്മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വർഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുൺഗോപി എന്ന നവാഗത സംവിധായകന്റേതുകൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങൾക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവർക്കായി വച്ചുവിളമ്പിയ ക്രെഡിറ്റ് കാർഡിൽപോലും പേരുവരാത്തവരുടേയുമാണെന്ന് മഞ്ജു പറഞ്ഞു. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. സിനമയെ തീയറ്ററുകളിൽ നിന്ന് അകറ്റിയാൽ ഈ വ്യവസായത്തിൽ നിക്ഷേപിക്കാൻ നിർമ്മാതാക്കളില്ലാത്ത അവസ്ഥ ഉണ്ടാകുമെന്നും മഞ്ജു മുന്നറിയിപ്പ് തരുന്നു. ടോമിച്ചൻ മുളകുപാടം എന്ന നിർമ്മാതാവിന്റെയും അരുൺഗോപി എന്ന സംവിധായകന്റെയും അധ്വാനത്തെ മാനിക്കണമെന്നും അത് പണത്തേക്കാൽ വലുതാണ് എന്നും കുറിപ്പിൽ പറയുന്നുണ്ട് മഞ്ജു. അതുകൊണ്ട് അത് പ്രേക്ഷകൻ കാണണമെന്ന് ആഗ്രഹിക്കാനും ഇവർക്കെല്ലാം അവകാശമുണ്ടെന്ന് മഞ്ജു പറയുന്നു.

അതിനെ നിഷേധിക്കാൻ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താൽ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ, കാലം നമുക്ക് മാപ്പുതരില്ല. എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു ഫേസ്‌ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സിനിമയിലെ മുൻനിര താരങ്ങളുടെ ഇടപെടലിന് ഒടുവിലാണ് ഈ പോസ്റ്റ് എത്തുന്നതെന്ന് വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP