Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിങ്ങളിൽ ഒരാളുടേത് മാത്രമല്ല ഇന്ത്യ; ഈ മുറിയിലുള്ള എല്ലാവരുടെയും ഇവിടെയുള്ള ഓരോ വ്യക്തികളുടെയുമാണ് ഇന്ത്യ; കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ ശ്രീ രാഹുൽ ഗാന്ധി ന്യുയോർക്ക് ടൈം സ്‌കയറിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം മലയാളത്തിൽ

നിങ്ങളിൽ ഒരാളുടേത് മാത്രമല്ല ഇന്ത്യ; ഈ മുറിയിലുള്ള എല്ലാവരുടെയും ഇവിടെയുള്ള ഓരോ വ്യക്തികളുടെയുമാണ് ഇന്ത്യ; കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ ശ്രീ രാഹുൽ ഗാന്ധി ന്യുയോർക്ക് ടൈം സ്‌കയറിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം മലയാളത്തിൽ

ന്ദി.. നന്ദി സാം ...നന്ദി ശുബ് ജി... വേദിയിലും സദസ്സിലുമുള്ള നിങ്ങൾ ഓരോരുത്തരെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ദിര ഗാന്ധിജി സാമിന്റെ അവതരണം ശ്രദ്ധിച്ച കഥ അദ്ദേഹം നിങ്ങളോടു പറഞ്ഞു കഴിഞ്ഞു. സാം, ഞാൻ ചിന്തിക്കുന്നു, 1982 -ൽ ആയിരുന്നു അല്ലെ? അതെ 1982. എനിക്ക് അന്ന് 12 വയസ്സ് മാത്രം പ്രായം. ഒരു ദിവസം പ്രഭാതത്തിൽ എന്റെ പിതാവ് എന്നോട് പറഞ്ഞു ഒരു വിഷയാവതരണം ഉണ്ട് നീ അതിനു വരണം. എന്നാൽ അവിടെ നടക്കുന്ന അവതരണം എന്താണെന്നു പോലും ഞാൻ അറിഞ്ഞിരുന്നില്ല. അവിടെ നിന്നും ഒരു സമ്മാനം ആയിരിക്കും ലഭിക്കുക എന്നാണ് ഞാൻ വിചാരിച്ചത്. എന്തായാലും ഞാൻ അവിടേക്കു പോയി.

എന്റെ സഹോദരിയോടൊപ്പം ആ മുറിയുടെ ഏറ്റവും പുറകു വശത്ത് നിശബ്ദരായി ഇരുന്നു. ഞങ്ങൾ 6 മണിക്കൂർ ആണ് അവിടെ ഇരുന്നത്. എന്താണ് കമ്പ്യൂട്ടർ എന്ന് എനിക്ക് മനസിലായില്ല 1982-ൽ ആരും കമ്പ്യൂട്ടർ എന്താണെന്നു അറിഞ്ഞിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അതൊരു ടി വി സ്‌ക്രീനോടു കൂടിയ ഒരു ചെറിയ പെട്ടി മാത്രമായിരുന്നു. ഞാൻ സത്യസന്ധമായി പറയട്ടെ ഒരു ചെറിയ കുട്ടി എന്ന നിലയയിൽ എനിക്കു ആ വിഷയാവതരണം ഇഷ്ടപ്പെട്ടില്ല. ഞാൻ അവിടെ ആറ് മണിക്കൂർ ഇരുന്നെങ്കിലും എനിക്ക് വസ്തുതകളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. എന്നാൽ നാല് അഞ്ചു വർഷത്തിന് ശേഷം, ആ വിഷയാവതരണത്തിന്റെ പ്രതിഫലനം ഞാൻ കാണാൻ തുടങ്ങി.

പ്രധാനമന്ത്രിയുടെ ഓഫീസിൽ ടൈപ്പ് റൈറ്റർ ആണ് ഉപയോഗിച്ചിരുന്നത്. എല്ലാവരും ആ ടൈപ്പ് റൈറ്റർ ഉപയോഗിക്കാൻ തന്നെ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉള്ള എല്ലാവരും കമ്പ്യൂട്ടറിലേക്ക് മാറണം എന്ന് സാമും എന്റെ പിതാവും അവരോടു പറഞ്ഞു. അവരെല്ലാവരും പറഞ്ഞു വേണ്ട, ഞങ്ങൾക്കു കംപ്യൂട്ടർ വേണ്ട ടൈപ്പ് റൈറ്റർ മാത്രം മതി. എന്റെ പിതാവും സാമും സാധാരണ രീതിയിൽ അവരോടു പറഞ്ഞു നല്ലത്, നിങ്ങൾ ഒരു കാര്യം ചെയ്യുക. ഒരു മാസം ഈ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുക. അതിന് ശേഷം തിരിച്ചു തരിക. ഒരു മാസത്തേക്കാണ് ആ കമ്പ്യൂട്ടറുകൾ നൽകിയത്. ഒരു മാസത്തിനു ശേഷം അവർക്ക് ടൈപ്പ് റൈറ്റേഴ്സ് തിരിച്ചു നൽകാൻ തുടങ്ങിയപ്പോൾ ടൈപ്പ് റൈറ്റേഴ്സ് ആവശ്യമില്ല, ഇനി ഞങ്ങൾക്ക് കമ്പ്യൂട്ടർ മതി എന്നാണ് അവർ പറഞ്ഞത്.

ആശയങ്ങൾ ഇന്ത്യയിലേക്ക് കടന്നു വരുന്നതിനു സമയമെടുക്കും. എന്നാൽ ആശയം നല്ലതാണെങ്കിൽ ഇന്ത്യ അത് പെട്ടെന്ന് മനസിലാക്കുകയും പ്രയോഗികതയിലൂടെ അത് ലോകത്തിനു കാണിച്ചു കൊടുക്കുകയും ചെയ്യും. കാറിൽ യാത്ര ചെയ്തപ്പോൾ എന്റെ സംസാരത്തിനിടയിൽ ഞാൻ സാമിനോട് ഒരു കാര്യം സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു ഞാൻ അതിനെക്കുറിച്ചു ചിന്തിച്ചിട്ടേയില്ല.

നിങ്ങൾ എല്ലാവരും പ്രവാസികളായ ഇന്ത്യക്കാരാണ്. പ്രവാസി ഇന്ത്യാക്കാരുടേതായിരുന്നു യഥാർത്ഥ കോൺഗ്രസ്സ് പ്രസ്ഥാനം. മഹാത്മാ ഗാന്ധി ഒരു പ്രവാസി ഇന്ത്യാക്കാരനായിരുന്നു. ജവഹറിൽ ലാൽ നെഹ്റു ഇംഗ്ലണ്ടിൽ നിന്നും മടങ്ങി വന്നു. അംബ്ദേക്കർ, ആസാദ്, പട്ടേൽ ഇവരെല്ലാവരും പ്രവാസി ഇന്ത്യക്കാരായിരുന്നു. അവരെല്ലാവരും മറ്റൊരു ലോകത്തിലൂടെ യാത്ര ചെയ്യുകയും ആ കണ്ട ലോകത്തെ മനസിലാക്കുകയും മനസിലാക്കിയ ആശയങ്ങളെ ഇന്ത്യയുടെ പരിണാമത്തിന്റെ സൂചികയാക്കി മാറ്റുകയും ചെയ്തു.

ഞാൻ തുടരട്ടെ. ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് ബിജെപിയിലെ നമ്മുടെ സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ ഇന്ന് ഇന്ത്യയിലെ നല്ലൊരു വിഭാഗം ജനങ്ങളും ഉപയോഗിക്കുന്ന പാൽ മിസ്റ്റർ കുര്യന്റെ സംഭാവനയാണ്. അദ്ദേഹവും ഒരു പ്രവാസി ഇന്ത്യാക്കാരനായിരുന്നു. അമേരിക്കയിൽ നിന്നും മടങ്ങി വന്ന അദ്ദേഹം ഇന്ത്യയിൽ ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. മറ്റൊരു ഉദാഹരണമാണു മിസ്റ്റർ സാം. നമ്മൾ തിരിച്ചറിയാതെ പോയ ആയിരക്കണക്കിന് ഉദാഹരണങ്ങൾ ഇവിടെയുണ്ട്. ഞാൻ എന്റെ പ്രസംഗത്തിന്റെ കാതലായ ആശയം പങ്കു വെക്കുന്നതിനു മുൻപ്, സാൻ ഫ്രാന്‌സിസ്‌കോയിൽ നിന്നും ലോസ്ഏയ്ഞ്ചൽസിലേക്കും വാഷിങ്ടണിലേക്കും ന്യൂ യോർക്കിലേക്കും പോയി എന്ന് പറയാൻ ആഗ്രഹിക്കുന്നു. ബേർക്കലി, പ്രിൻസ്ടൺ, ഞാൻ എവിടെയെല്ലാം പോയോ അവിടെയല്ലാം ഒരു ഇന്ത്യക്കാരൻ ആയിരിക്കുന്നതിൽ നിങ്ങൾ ഉണ്ടാക്കിയെടുത്ത അഭിമാനം വലുതാണ്.

നിങ്ങൾ ഈ രാജ്യത്തിലേക്ക് നോക്കൂ.. അമേരിക്കയ്ക്കും ഇന്ത്യയ്ക്കും വേണ്ടി പണിയെടുക്കുന്ന നിരവധി ആൾക്കാർ ഉണ്ട്. അവരെല്ലാവരും നമ്മുടെ രാജ്യത്തിനായി- ഈ രാജ്യത്തിനായി സമാധാനത്തോടെ രാജ്യം കെട്ടിപ്പടുക്കുന്നവരാണ്. അതുകൊണ്ടു ഞാൻ ആത്മാർത്ഥമായി പറയട്ടെ നിങ്ങൾ ആണ് നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല്. എന്നാൽ പലരും നമ്മുടെ രാജ്യത്തെ കാണുന്നത് ഭൂമിശാസ്ത്രപരമായ ഒരു സഞ്ചിക ആയിട്ടാണ്. അവർ മനസിലാക്കുന്നത് ഒരു പ്രദേശമായിട്ടാണ്. ഞാൻ ഒരിക്കലും ഇന്ത്യയെ ഒരു പ്രദേശമായി കാണാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഇന്ത്യയെ കാണുന്നത് ആശയങ്ങളുടെ ഒരു ഭൂമികയായിട്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം, ആശയങ്ങളുമായി ചേർന്ന് ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കുന്ന ഓരോ വ്യക്തിയും ഓരോ ഇന്ത്യക്കാരനാണ്.

നമ്മുടെ രാജ്യത്തു നിരവധി മതങ്ങളുണ്ട്. നമ്മുടെ രാജ്യം വിവിധ ഭാഷകളുടെ ഒരു കൂടിച്ചേരലാണ്. എങ്കിലും ഈ രാജ്യം സന്തോഷമായി മുൻപോട്ട് പോകുന്നതിന്റെ കാരണം കോൺഗ്രസ്സ് പാർട്ടിയുടെ ആശയസംവിധാനമാണ്. സാം പിത്രോഡ പറഞ്ഞത് പോലെ കോൺഗ്രസ്സ് പാർട്ടിയുടെ പാരമ്പര്യം നൂറ്റി മുപ്പതു വർഷത്തേതാണ്. അതെ, അത് സത്യമാണ്. നൂറു വർഷത്തേക്കാൾ അധികം പ്രായമുള്ളതാണെങ്കിലും ഇന്ത്യയിലെ കോൺഗ്രസ്സ് എന്ന മഹത്തായ ആശയത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമാണുള്ളത്. ഒരു പ്രസ്ഥാനത്തെയല്ല, മറിച്ച് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു തത്വസംഹിത ആണ് നമ്മൾ പ്രതിനിധീകരിക്കുന്നത്. ഞാൻ അല്പമായിട്ടെങ്കിലും ആ തത്വചിന്തയെക്കുറിച്ചു ഒന്ന് പറയട്ടെ. എന്തിനു വേണ്ടിയാണ് ഗാന്ധിജി പോരാടിയത്? എന്തായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനം? എന്താണ് ശ്രീ കുര്യൻ ചെയ്തത്? എന്താണ് ശ്രീ സാം പിത്രാദോ ചെയ്തത്?

എന്തായിരുന്നു ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാർ ചെയ്തത്?
അവർ സത്യത്തിനു വേണ്ടി നിൽക്കുകയായിരുന്നു. അവർക്കെതിരെ നില്ക്കുന്നതിനെ കുറിച്ചല്ല, മറിച്ച് എന്ത് അവർ വിശ്വസിച്ചോ ആ സത്യത്തിനു വേണ്ടി നിൽക്കുകയും അതിനു വേണ്ടി വില കൊടുക്കുകയും ചെയ്തവരായിരുന്നു. അതാണ് കോൺഗ്രസ്സ് എന്ന മഹത്തായ ആശയം.

എന്റെ ഈ യാത്രയിൽ ഞാൻ നിരവധി സുപ്രധാന വ്യക്തികളെ കാണുകയും അവരുമായി സംഭാഷണം നടത്തുകയും ചെയ്തു. ഡെമോക്രാറ്റിക്- റിപ്പബ്ലിക്കൻ പാർട്ടികളിലെ പലരെയും ഞാൻ കണ്ടിരുന്നു. എന്റെ സുഹൃത്തുക്കൾ അതോടൊപ്പം പ്രവാസി ഇന്ത്യക്കാർ പലരെയും ഞാൻ കണ്ടിരുന്നു. ഞാൻ തീർച്ചയായും ഒരു കാര്യം പറയട്ടെ, ഞാൻ എന്ത് വിചാരിച്ചുവോ, എന്തിനെക്കുറിച്ച് ആശങ്കാകുലനായോ അത് ഞാൻ പറയുന്നതിന് മുൻപ് തന്നെ അവരെല്ലാം എന്നോട് അത് തന്നെ പറഞ്ഞപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. ഏറ്റവും പ്രധാനപ്പെട്ട ആ ഒരേ ഒരു കാര്യം അത് തന്നെയാണ് എല്ലാവരും എന്നോട് സംസാരിച്ചത്. ഇന്ത്യയെ നയിച്ചിരുന്ന സഹിഷ്ണുതയ്ക്ക് എന്ത് സംഭവിച്ചു? ഇന്ത്യയുടെ സൗഹാർദ്ദത്തിന് എന്ത് പറ്റി?

നിരവധി വെല്ലുവിളികളാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ആ വെല്ലുവിളി അതിന്റെ പ്രാധാന്യതയിൽ തന്നെ ഞാൻ നിങ്ങളോടു പറയട്ടെ. 30000 യുവാക്കളാണ് ഓരോ ദിവസവും തൊഴിൽ മേഖലയിലേക്ക് കടന്നു വരുന്നത്. എന്നാൽ അവരിൽ 450 പേർക്ക് മാത്രമാണ് തൊഴിൽ ലഭിക്കുന്നത്. അപ്പോൾതന്നെ തൊഴിലില്ലായ്മയെക്കുറിച്ചു ഞാൻ പറയുന്നില്ല.

നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്. ഏകികൃതസമീപനം സൃഷ്ടിച്ചുകൊണ്ട് ഒരു ജനവിഭാഗത്തെ ഒരുമിച്ചു കൊണ്ട് വരുമ്പോൾ ആണ് ഈ വെല്ലുവിളി അഭിസംബോധന ചെയ്യപ്പെടുന്നത്. നമ്മൾ ഇന്ന് ഇന്ത്യയിൽ എല്ലാം ചർച്ച ചെയ്യുന്നു. ഒരു ഭിന്നരാഷ്ട്രീയ സംവിധാനമാണ് ഇന്ത്യയിൽ ഉള്ളത്. എന്നാൽ തൊഴിൽ തേടിയെത്തുന്ന 30000 യുവാക്കളിൽ 450 പേർക്ക് മാത്രം തൊഴിൽ ലഭിക്കുന്നു എന്നതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഈ പ്രക്രിയ ഈ രീതിയിൽ തുടരുകയാണെങ്കിൽ അതിന്റെ അനന്തരഫലം എന്താകുമെന്ന് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയും. യുവാക്കൾക്ക് തൊഴിൽ നല്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയ്ക്ക് അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതെ പോകും. എന്നാൽ കോൺഗ്രസ്സ് പാർട്ടിക്ക് ഈ പ്രശ്‌നം പരിഹരിക്കാനുള്ള കാഴ്ചപ്പാടുകൾ ഉണ്ട്. ആ കാഴ്ചപ്പാടിനെ കുറിച്ച് അല്പമായി ഞാൻ നിങ്ങളോടു പറയട്ടെ. ഇന്നത്തെ സാഹചര്യത്തിൽ ആകെയുള്ള ശ്രദ്ധ അമ്പതോ അറുപതോ വലിയ കമ്പനികളിൽ മാത്രമാണുള്ളത്. ചെറുകിട വ്യവസായത്തെയും ഇടത്തരം സംരംഭകരേയും പരിരക്ഷിച്ചുകൊണ്ട് ഇന്ത്യയിൽ ലക്ഷക്കണക്കിന് തൊഴിലുകൾ സൃഷ്ടിച്ചാൽ ഇതിനു പരിഹാരമാകുമെന്നാണ് ഞങ്ങൾ ചിന്തിക്കുന്നത്.

രണ്ടാമതായി മറ്റൊരു വെല്ലുവിളിയെക്കുറിച്ചു ഞാൻ പറയട്ടെ, 40 ശതമാനം പച്ചക്കറി ഉല്പാദനവും ഇന്ന് ഭീഷണി നേരിടുകയാണ്. കാർഷികമേഖലയെ നമുക്ക് അവഗണിക്കാൻ സാധ്യമല്ല. പഞ്ചാബിൽ നിന്നുള്ള ആളുകൾ ഇവിടെയുണ്ട്, ഞാൻ പറയുന്നത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും.

കൃഷി ഒരു തന്ത്രപരമായ മേഖല ആണ്. നമ്മുടെ കാർഷിക മേഖലയെ സംരക്ഷിച്ചേ മതിയാകൂ. ഒരു കോൾഡ് ചെയിൻ സംവിധാനം വികസിപ്പിച്ചുകൊണ്ടും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ കൃഷിസ്ഥലങ്ങളുടെ അടുത്ത് സ്ഥാപിച്ചുകൊണ്ടും നമ്മൾ ഇന്ത്യയുടെ കാർഷികമേഖലയെ ശക്തിപ്പെടുത്തണം. നമ്മുടെ കർഷകർക്ക് നാം ഊർജ്ജം പകരണം.

ആരോഗ്യ പരിചരണം മാറേണ്ടതായിട്ടുണ്ട്. ബെർക്കിലിയിലെ എന്റെ പ്രസംഗത്തിൽ ഞാൻ അത് സൂചിപ്പിച്ചിരുന്നു. ഇന്ന് ആരോഗ്യ പരിചരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഡോക്ടറുടെ ചിന്താശക്തിയാലാണ്. എന്നാൽ നാളെ ആ വിവരങ്ങൾ കംപ്യൂട്ടറുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള നമ്മൾ ഇന്ന് എല്ലാവിധ ശസ്ത്രക്രിയകളും കൂടാതെ ഹൃദയ ശസ്ത്രക്രിയകൾ, തിമിര ശസ്ത്രക്രിയകൾ എല്ലാം വിജയകരമായി ചെയ്യുന്നു. ഇതെല്ലാം എങ്ങനെ ചെയ്യണമെന്ന് നമുക്ക് മഹത്തായ അറിവുണ്ട്. ആരോഗ്യപരിരക്ഷയിൽ ഇന്ത്യയ്ക്ക് അപൂർവമായ സാധ്യതയാണുള്ളത്. നമുക്ക് ഇന്ത്യയെ ലോകത്തിന്റെ ആരോഗ്യപരിപാലന കേന്ദ്രമാകാൻ കഴിയും. പക്ഷെ ഇന്ന് നാം അത് ആസൂത്രണം ചെയ്യേണ്ടതായിട്ടുണ്ട്. ഞാൻ ആരോഗ്യമേഖലയിലെ ടൂറിസത്തെ കുറിച്ചല്ല സംസാരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ആരോഗ്യപ്രക്രിയയുടെ ഭാവിക്ക് ദിശാബോധം നൽകാൻ കഴിയുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്.

ഇതേ കാഴ്ചപ്പാടുകൾ ഐ ഐ ടി യുടെ കാര്യത്തിലും എനിക്ക് നിങ്ങളോടു പങ്കു വെയ്ക്കാൻ കഴിയും. ഞാൻ ബെർക്കിലിയിൽ പോയി, ഇന്നലെ ഞാൻ പ്രിൻസ്ടണിൽ ആയിരുന്നു. അമേരിക്കൻ സർവ്വകലാശാലകൾ അറിവിന്റെ ശൃഖലയാണ് തീർക്കുന്നത്. വിവരങ്ങൾ സഞ്ചരിക്കുന്നത് ആ സർവ്വകലാശാലകളിലൂടെ മാത്രമാണ്. അവരുടെ വാണിജ്യമേഖലയും സാമ്പത്തിക രംഗവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. നമ്മുടെ ഐ ഐ ടി കൾ ബൃഹത്തായ സ്ഥാപനങ്ങളാണെങ്കിലും ശൃംഖലകളല്ല. എന്നാൽ നമ്മുടെ ഐ ഐ ടി കളെ ലോകമെമ്പാടുമുള്ള വ്യവസായ വാണിജ്യ മേഖലകളുമായി ബന്ധിപ്പിച്ചാൽ, അവ ലോകത്തിലെ മികച്ച വ്യവസായ സംരംഭങ്ങളുമായി മത്സരിക്കാൻ തുടങ്ങും. ഇത് സാധ്യമായ കാര്യങ്ങൾ ആണ്.

ഞാൻ എന്റെ പ്രസംഗത്തിന്റെ ആദ്യഭാഗത്തേക്ക് പോകട്ടെ. നിങ്ങൾ തീർച്ചയായും പങ്കാളികൾ ആകണം. നിങ്ങൾക്ക് വളരെ വിപുലമായ അറിവുണ്ട്. നിങ്ങൾ ഏറ്റവും നല്ല അറിവുള്ളവരാണ്. നിങ്ങൾ വിവിധ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. കോൺഗ്രസ്സ് പാർട്ടിയോട് ചേർന്ന് പ്രവർത്തിക്കുവാൻ ഇതിന്റെ മഹത്തായ കാഴ്ചപ്പാടുകൾ ചർച്ച ചെയ്തു മുൻപോട്ട് നയിക്കുവാൻ ഞാൻ നിങ്ങളെ ഹൃദയംഗമമായി ക്ഷണിക്കുകയാണ്. നിങ്ങളുടെ പിന്തുണ ഞങ്ങൾ ആഗ്രഹിക്കുന്നു. സാം പിത്രോഡ ഒറ്റയ്ക്കാണ് ടെലികോം വ്യവസായത്തെ രൂപപ്പെടുത്തിയത്. ഞങ്ങൾക്ക് ഒരു സാം പിത്രോദയെ ആവശ്യമില്ല, മറിച്ച് ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കാൻ, ഇന്ത്യയുടെ കർമ്മ മേഖലയിലേക്ക് വരാൻ ഏറ്റവും കുറഞ്ഞതു പത്ത് പതിനഞ്ച് സാം പിത്രോദമാരെയാണ് ഞങ്ങൾക്ക് ആവശ്യം.

അവസാനമായി ഞാൻ നിങ്ങളോടു ഒരു കാര്യം പറയട്ടെ. ഐക്യത്തോടെ എങ്ങനെ ജീവിക്കണം എന്ന് ലോകത്തിനു മുൻപിൽ തെളിയിച്ചത് ഇന്ത്യ ആണ്. ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയിൽ നിലനിന്ന് പോരുന്ന സമാധാനവും ഐക്യവും ലോകപ്രശസ്തിയാർജ്ജിച്ചിട്ടുണ്ട്. എന്നാൽ ഇത് വെല്ലുവിളി നേരിടുകയാണ്. രാജ്യത്തെ നശിപ്പിക്കുകയും വിഭജിക്കുകയും ചെയ്യുന്ന ശക്തികൾ നമ്മുടെ രാജ്യത്തുണ്ട്. ഇത് വിദേശ രാജ്യങ്ങളിലെ നമ്മുടെ അഭിമാനത്തിന് പോലും കളങ്കം ചാർത്തുകയാണ്.

ഡെമോക്രാറ്റിക് -റിപ്പബ്ലിക്കൻ പാർട്ടികളിലെ നിരവധി പേരാണ് എന്നോട് ചോദിച്ചത്. നിങ്ങളുടെ രാജ്യം എങ്ങോട്ടു പോകുകയാണ്? നിങ്ങളുടെ രാജ്യത്തിലെ സമാധാനവും ഐക്യതയോടെയുള്ള പ്രവർത്തനവുമെല്ലാം ഞങ്ങൾ എല്ലായ്‌പ്പോഴും മനസിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ എന്താണ് നിങ്ങളുടെ രാജ്യത്ത് സംഭവിക്കുന്നത്?

അതെ, അതിനെതിരെയാണ് നമ്മൾ പോരാടേണ്ടുന്നത്. ലോകരാജ്യങ്ങളിൽ നമ്മുടെ പ്രശസ്തി വളരെ പ്രധാനമാണ്. ലോകം മാറിക്കൊണ്ടിരിക്കുമ്പോൾ വലിയൊരു ജനവിഭാഗം നമ്മെയാണ് നോക്കുന്നത്. നമുക്ക് അമേരിക്കയുമായി ഒരു ബന്ധമുണ്ട് എന്നാൽ മറുവശത്ത് ചൈന മുന്നേറുന്നു. സംഘർഷ മേഖലയിലെ നിരവധി രാജ്യങ്ങളാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയുടെ ഉത്തരത്തിനു വേണ്ടി കാതോർക്കുന്നത്. അതെ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമാധാനപരമായ സഹവർത്തിത്വത്തിന് ഇന്ത്യയ്ക്ക് ഉത്തരമുണ്ട്. അതുകൊണ്ടു നമ്മുടെ മഹത്തായ മൂല്യങ്ങളെ നഷ്ടപ്പെടുത്താൻ കഴിയില്ല.

ലോകം ബഹുമാനിച്ച നമ്മുടെ ഏറ്റവും മഹത്തായ മൂല്യമാണ് 1.3 ബില്യൺ ജനങ്ങൾ സമാധാനത്തോടും, സന്തോഷത്തോടും, അക്രമരഹിതമായി ജീവിക്കുന്നത്. കോൺഗ്രസ്സ് ജനത എന്ന നിലയിൽ ഇതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഇന്ത്യ എല്ലാ ജനവിഭാഗത്തിനും അവകാശപ്പെട്ടതാണ്. അത് ആരാകുന്നു എന്ന് ഇവിടെ പ്രശ്‌നമല്ല, എന്റെ സിഖ് സഹോദരന്മാരെയും മറ്റു സംസഥാനങ്ങളിൽ നിന്നുമുള്ളവരെയും ഞാൻ കാണുന്നു.

നിങ്ങളിൽ ഒരാളുടെ മാത്രമല്ല ഇന്ത്യ, ഈ മുറിയിലുള്ള എല്ലാവരുടെയും ഇവിടെയുള്ള ഓരോ വ്യക്തികളുടെയുമാണ് ഇന്ത്യ. അത് തന്നെയാണ് കോൺഗ്രസ്സ് പാർട്ടിയും. നിങ്ങൾ എല്ലാവർക്കും എന്റെ സ്നേഹപൂർവമായ നന്ദി. ഞാൻ സാമിനോട് പറഞ്ഞിട്ടുണ്ട്, അമേരിക്കയിൽ വരണമെന്ന് നിങ്ങൾ എപ്പോൾ ആഗ്രഹിക്കുന്നുവോ അന്നേരം എന്നെ വിളിക്കുക, ഞാൻ ഇവിടെ എത്തിച്ചേരാം. അവസാനമായി ഒരു കാര്യം കൂടി, സാം എന്നോട് ചിത്രങ്ങളെടുക്കുന്നതിനെക്കുറിച്ചു പറഞ്ഞു. എന്നാൽ അടുത്ത പ്രാവശ്യം നിങ്ങൾക്ക് എന്നോടൊപ്പം സെൽഫിയും ഫോട്ടോയും എടുക്കുന്നതിനു അധികം സമയം നൽകുന്നതാണ്. എല്ലാവർക്കും നന്ദി...
എല്ലാ ഭാവുകങ്ങളും....

മൊഴി മാറ്റം: ജിജോയ് മാത്യു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP