Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യാത്ര നടത്തുന്നത് കുമ്മനം ആണെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നത് അമിത്ഷാ; യോഗി എത്തുന്ന കാര്യം കുമ്മനം പോലും അറിഞ്ഞത് അവസാന നിമിഷം; സി.പി.എം കോട്ടകളിലൂടെ തന്നെ നടന്നു കരുത്ത് കാട്ടണം എന്നു തീരുമാനിച്ചതും ദേശീയ അധ്യക്ഷൻ; ജാഥയെ കാണുന്നത് കേരളത്തിൽ ചലനം സൃഷ്ടിക്കാനുള്ള അവസാന വഴിയായി

യാത്ര നടത്തുന്നത് കുമ്മനം ആണെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നത് അമിത്ഷാ; യോഗി എത്തുന്ന കാര്യം കുമ്മനം പോലും അറിഞ്ഞത് അവസാന നിമിഷം; സി.പി.എം കോട്ടകളിലൂടെ തന്നെ നടന്നു കരുത്ത് കാട്ടണം എന്നു തീരുമാനിച്ചതും ദേശീയ അധ്യക്ഷൻ; ജാഥയെ കാണുന്നത് കേരളത്തിൽ ചലനം സൃഷ്ടിക്കാനുള്ള അവസാന വഴിയായി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തെ രക്ഷിക്കാൻ വേണ്ടിയാണ് കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര എന്നാണ് പൊതുവിൽ പറയാറ്. എന്നാൽ കേരള രക്ഷായാത്രയുടെ കടിഞ്ഞാൺ കൈയിലേന്തിയിരിക്കുന്നത് ബിജെപി ദേശീയ നേതൃത്വം തന്നയാണ്. കേരളത്തിൽ എന്തുവിധേനയും പാർട്ടിയുടെ നില മെച്ചപ്പെടുത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായി അമിത് ഷാ തന്നെയാണ് ഇത്തരമൊരു തന്ത്രം പയറ്റി രംഗത്തെത്തിയതും. ഒരുപാട് ശ്രമിച്ചിട്ടും കാര്യമായ നേട്ടമുണ്ടാക്കാത്ത കേരളത്തിലെ ബിജെപിക്കാർക്കുള്ള അവസാന അവസരമാണ് ഇതെന്നാണ് ദേശീയ നേതൃത്വം പറയുന്നത്. അതുകൊണ്ട് തന്നെ ജനരക്ഷായാത്രയുടെ പൂർണ ചുമതലയും നിയന്ത്രണവും ദേശീയ നേതൃത്വത്തിനാണ്. സംസ്ഥാന നേതാക്കൾക്ക് കേരളത്തിൽ നടക്കുന്ന ജാഥയിൽ കാര്യമായ റോൾ പോലുമില്ല. ആരൊക്കെ ജാഥയിൽ പങ്കാളികളാകുമെന്ന കാര്യം കുമ്മനത്തിന് പോലും വ്യക്തതയില്ല.

യാത്രയുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും ദേശീയ നേതാക്കളുടെ പങ്കാളിത്തത്തെക്കുറിച്ചുപോലും സംസ്ഥാന നേതാക്കൾക്കു വ്യക്തമായ ധാരണയില്ലായിരുന്നു. പാർട്ടിയിലെ ഗ്രൂപ്പിസവും ആരോപണങ്ങളും മൂലം ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാനത്ത് ബിജെപി. നാളിതുവരെ നടത്തിയ പ്രചരണ പ്രവർത്തനങ്ങളിൽ ഏറ്റവും ശക്തമായ ആസൂത്രണത്തോടെ നടപ്പാക്കുന്ന ജനരക്ഷായാത്രയിലും അതു നിഴലിക്കുന്നു. യാത്രയോടനുബന്ധിച്ചു സിപിഎമ്മിനെതിരേ രാജ്യവ്യാപകമായി പ്രഖ്യാപിക്കപ്പെട്ട പ്രക്ഷോഭത്തിന്റെ കാര്യം ഇന്നലെ അമിത് ഷായുടെ പ്രസംഗത്തിനു ശേഷമാണ് സംസ്ഥാനത്തെ പ്രമുഖ നേതാക്കൾപോലും അറിഞ്ഞത്. യോഗി ആദിത്യനാഥ് അടക്കമുള്ളവരുടെ പങ്കാളിത്തവും സംസ്ഥാന നേതാക്കൾ അറിഞ്ഞിരുന്നില്ല.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണ് യാത്രയുടെ മുഖ്യലക്ഷ്യം. സി.പി.എം. ശക്തികേന്ദ്രങ്ങളിൽ പോലും അണികൾക്ക് സുരക്ഷിതബോധം നൽകാനും നേതൃത്വം കൂടെയുണ്ടെന്നു ബോധ്യപ്പെടുത്താനും യാത്രയുടെ ആദ്യം ദിനംതന്നെ കഴിഞ്ഞെന്നു ബിജെപി. വിലയിരുത്തുന്നു. ഈ സാഹചര്യം തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിപ്പിക്കാനായില്ലെങ്കിൽ സംസ്ഥാന ബിജെപി. നേതൃത്വം വില നൽകേണ്ടി വരും.
പാർട്ടി കോർ കമ്മറ്റിയിലും ദേശീയ നേതൃത്വം ഈ നിലപാട് സ്വീകരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കേരളത്തിൽനിന്നുള്ള നേതാക്കളെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അമിത് ഷാ തള്ളിയത്. ആദ്യം കേരളത്തിൽനിന്നുള്ള ഒരാളെ ജയിപ്പിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.

സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പ്രചരണത്തിൽ സംസ്ഥാന നേതാക്കൾ ഗ്രൂപ്പ് കളിച്ചതോടെയാണ് ദേശീയ നേതൃത്വം നിയന്ത്രണം ഏറ്റെടുത്തത്. ജാഥാ ക്യാപ്റ്റൻ, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ കുമ്മനം രാജശേഖരനാണ് ഔദ്യോഗികമായി വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കേണ്ടത്. എന്നാൽ മുൻപ്രസിഡന്റ് വി. മുരളീധരനായിരുന്നു യാത്ര വിശദീകരിച്ചത്. ജാഥയുടെ മീഡിയ കൺവീനർ എന്ന നിലയിലാണ് താൻ വിശദീകരണം നടത്തുന്നത് എന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് മുരളീധരന്റെ മറുപടി. അതിനേക്കാൾ കേരളത്തിൽ നിന്നും ദേശീയ നേതാക്കളുമായി ഏറ്റവുമധികം ബന്ധമുള്ളത് മുരളീധരനാണ്. ഇക്കാരണം കൊണ്ടു കൂടിയാണ് അദ്ദേഹത്തിന് ഈ ചുമതല ലഭിച്ചതും.

മെഡിക്കൽ കോളേജ് കുംഭകോണത്തെക്കുറിച്ചുള്ള റിപ്പോർട്ടുമായി ബന്ധപ്പെട്ടു മുരളീധരപക്ഷത്തെ പ്രധാന നേതാവായ വി.വി. രാജേഷിനെതിരേ അച്ചടക്കനടപടി സ്വീകരിച്ചതിന്റെ അലയൊലികൾ പാർട്ടിയിൽ അവസാനിച്ചിട്ടില്ല. ഇതേത്തുടർന്ന് ഒരു വിഭാഗം ജാഥയോട് നിസഹകരണം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വി. മുരളീധരനെ പ്രചാരണ വിഭാഗം കൺവീനറാക്കിയതെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇതുവരെ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റവും ശക്തമായ ഘട്ടമാണ് ജനരക്ഷായാത്രയെന്നാണ് ബിജെപി വിലയിരുത്തൽ. സിപിഎമ്മിന്റെ കോട്ടകളിൽ കയറി രാഷ്ട്രീയ പ്രവർത്തനം നടത്തുകയെന്ന ശൈലിയാണ് പിന്തുടരുന്നത്. അതുകൊണ്ട് ഗുണകരമായ മാറ്റമുണ്ടാക്കാമെന്നും ബിജെപി നേതൃത്വം കണക്കു കൂട്ടുന്നു.

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ പ്രതിഷേധമായി സംഘടിപ്പിക്കുന്ന ജനരക്ഷായാത്ര കണ്ണൂർ ജില്ലയിൽ സിപിഎമ്മിന്റെ പ്രധാന ശക്തികേന്ദ്രങ്ങളിലൂടെയെല്ലാം സഞ്ചരിക്കും. ഉദ്ഘാടന ദിനത്തിലും സമാപന ദിനത്തിനും പുറമേ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു മുന്നിലൂടെ കടന്നുപോകുമ്പോഴും അമിത് ഷായുടെ സാന്നിധ്യമുണ്ടാകും. മറ്റു ജില്ലകളിൽ ഓരോ ദിവസമാണു പരിപാടിയെങ്കിൽ കണ്ണൂരിൽ അത് നാലു ദിവസമാണ്. അതിലെല്ലാം ദേശീയ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും അകമ്പടിയുണ്ടാകും.

ശക്തികേന്ദ്രങ്ങളായ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുത്തെത്തിക്കുന്ന ജനപ്രതിനിധികൾ അടക്കമുള്ള സംഘങ്ങളും യാത്രയിൽ മാറി മാറി അണിചേരും. ഫലത്തിൽ ഈ മാസം 17 വരെ കേരളത്തിൽ വിപുലമായ റോഡ് ഷോയ്ക്കാണ് ബിജെപി. മുന്നൊരുക്കം പൂർത്തിയാക്കിയത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇതുവരെ ഇടത്, വലത് മുന്നണികൾക്കെതിരേ മുദ്രാവാക്യമുയർത്തിയിരുന്നത് ഇപ്പോൾ ചുവപ്പ്- ജിഹാദി ഭീഷണിക്കെതിരേ എന്നു ചുവടുമാറ്റുകയാണ്. അക്രമരാഷ്ട്രീയത്തിന് എതിരായ നിലപാട് സിപിഎമ്മിനെതിരായ യുദ്ധപ്രഖ്യാപനമാണ്. ജിഹാദി മുദ്രാവാക്യത്തിന്റെ ലക്ഷ്യം ഹൈന്ദവ, ക്രിസ്ത്യൻ വോട്ട് ബാങ്കും. ക്രൈസ്തവ പിന്തുണയ്ക്ക് അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിപദവിയാണ് ആയുധമാക്കുന്നത്. കണ്ണന്താനവും പി.സി. തോമസും എല്ലാ ദിവസങ്ങളിലും യാത്രയുടെ ഭാഗമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP