Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൗമാരകപ്പിൽ ഗോൾ വർഷം; നാലു മത്സരത്തിൽ ഇന്നു മാത്രം അടിച്ചു കൂട്ടിയത് 21 ഗോളുകൾ; ജപ്പാൻ, ഫ്രാൻസ്, ഇംഗ്‌ളണ്ട് ടീമുകൾക്ക് വൻജയം; ഇറാഖ്- മെക്‌സിക്കോ മത്സരം സമനിലയിൽ; ജപ്പാന്റെ കെയ്‌റ്റോ നകാമുറയ്ക്ക് ടൂർണ്ണമെന്റിലെ ആദ്യ ഹാട്രിക്ക്

കൗമാരകപ്പിൽ ഗോൾ വർഷം; നാലു മത്സരത്തിൽ ഇന്നു മാത്രം അടിച്ചു കൂട്ടിയത് 21 ഗോളുകൾ; ജപ്പാൻ, ഫ്രാൻസ്, ഇംഗ്‌ളണ്ട് ടീമുകൾക്ക് വൻജയം; ഇറാഖ്- മെക്‌സിക്കോ മത്സരം സമനിലയിൽ; ജപ്പാന്റെ കെയ്‌റ്റോ നകാമുറയ്ക്ക് ടൂർണ്ണമെന്റിലെ ആദ്യ ഹാട്രിക്ക്

കൊൽക്കൊത്ത: അണ്ടർ 17 ലോകകപ്പിലെ ഗ്രൂപ്പ് മൽസരങ്ങളിൽ ഗോൾവർഷം. ലാറ്റിനമേരിക്കൻ കരുത്തുമായെത്തിയ ചിലെയെ ഇംഗ്ലണ്ട് എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തപ്പോൾ, ലോകകപ്പ് വേദിയിലെ കന്നിക്കാരായ ന്യൂകാലിഡോണിയയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് മുക്കി ഫ്രാൻസും ആദ്യ മൽസരം ഗംഭീരമാക്കി. ഹോണ്ടുറാസിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്താണ് ജപ്പാനും വൻ വിജയം ആഘോഷിച്ചത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച കെയ്‌റ്റോ നകാമുറയാണ് ജപ്പാന് തകർപ്പൻ വിജയം സമ്മാനിച്ചത്.

അതേസമയം, ഗ്രൂപ്പ് എഫിലെ രണ്ടാം മൽസരത്തിൽ ഇറാഖ് മെക്‌സിക്കോ മൽസരം സമനിലയിലായി. മുഴുവൻ സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ആദ്യപകുതിയിൽ ഇറാഖ് 1-0ന് മുന്നിലായിരുന്നു. വിജയത്തോടെ ഗ്രൂപ്പ് എഫിൽ ഇംഗ്ലണ്ടിനും ഗ്രൂപ്പ് ഇയിൽ ഫ്രാൻസ് ജപ്പാൻ ടീമുകൾക്കും മൂന്നു പോയിന്റ് വീതമായി. ഗ്രൂപ്പ് എഫിൽ ഇറാഖ്, മെക്‌സിക്കോ ടീമുകൾക്ക് ഓരോ പോയിന്റ് ലഭിച്ചു.

കെയ്‌റ്റോ നകാമുറയുടെ ഹാട്രിക്കായിരുന്നു ജപ്പാൻഹോണ്ടുറാസ് മൽസരത്തിലെ ഹൈലൈറ്റ്. ആദ്യപകുതിയിൽ ജപ്പാൻ 4-1ന് മുന്നിലായിരുന്നു. 22, 30, 43 മിനിറ്റുകളിലായിരുന്നു നകാമുറയുടെ ഗോളുകൾ. തകെഫുസ കോബു (45), മിയാരോ (51), തോയിച്ചി സുസുക്കി (90) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. 36ാം മിനിറ്റിൽ പാട്രിക് പലേഷ്യസാണ് ഹോണ്ടുറാസിന്റെ ആശ്വാസ ഗോൾ നേടിയത്.

മരണ ഗ്രൂപ്പായി ഗണിക്കപ്പെടുന്ന ഗ്രൂപ്പ് എഫിൽ ഇറാഖും മെക്‌സിക്കോയും സമനിലയിൽ പിരിഞ്ഞു. രണ്ടു തവണ ചാംപ്യന്മാരായ മെക്‌സിക്കോയ്ക്ക് ഇറാഖുമായുള്ള സമനില ക്ഷീണം ചെയ്യും. കരുത്തരായ ഇംഗ്ലണ്ട്, ചിലെ എന്നീ ടീമുകളുമായാണ് അവരുടെ ശേഷിക്കുന്ന മൽസരങ്ങൾ.

ഇംഗ്ലണ്ട്- ചിലെ പോരാട്ടം ഏകപക്ഷീയമായി അവസാനിക്കുന്നതാണ് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കണ്ടത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്തുതട്ടി പരിചയിച്ച കുട്ടിപ്പടയുമായെത്തിയ ഇംഗ്ലണ്ട്, കളിയുടെ സമസ്ത മേഖലകളിലും ചിലെയെ പിന്നിലാക്കി.

ദുർബലരായ എതിരാളികൾക്കെതിരെ അക്ഷരാർഥത്തിൽ ഗോൾവർഷം നടത്തുകയായിരുന്നു ഫ്രാൻസ്. ആദ്യ പകുതിയിൽ ഫ്രാൻസ് ആറു ഗോളുകൾക്ക് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ഒരു ഗോൾ മാത്രം വഴങ്ങിയ ന്യൂകാലിഡോണിയ, ഒരു ഗോൾ മടക്കുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP