Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയുടെ ഭരണത്തിൻ കീഴിൽ തന്റെ കമ്പനി കോടികളുടെ ലാഭം കൊയ്‌തെന്ന വാർത്ത നിഷേധിച്ച് അമിത് ഷായുടെ മകൻ; വ്യാജ വാർത്തയെന്ന് പറഞ്ഞ് 100 കോടിയുടെ മാന നഷ്ട കേസ് ഫയൽ ചെയ്ത് ജെയ് ഷാ; ഒതുക്കാൻ നോക്കേണ്ടെന്ന് ബിജെപിയെ വിരട്ടി കോൺഗ്രസും ഇടതുപക്ഷവും ആംആദ്മിയും

മോദിയുടെ ഭരണത്തിൻ കീഴിൽ തന്റെ കമ്പനി കോടികളുടെ ലാഭം കൊയ്‌തെന്ന വാർത്ത നിഷേധിച്ച് അമിത് ഷായുടെ മകൻ; വ്യാജ വാർത്തയെന്ന് പറഞ്ഞ് 100 കോടിയുടെ മാന നഷ്ട കേസ് ഫയൽ ചെയ്ത് ജെയ് ഷാ; ഒതുക്കാൻ നോക്കേണ്ടെന്ന് ബിജെപിയെ വിരട്ടി കോൺഗ്രസും ഇടതുപക്ഷവും ആംആദ്മിയും

ന്യൂഡൽഹി: മോദി അധികാരത്തിൽ വരികയും അമിത്ഷാ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയും ചെയ്തശേഷം അമിത്ഷായുടെ മകൻ ജയ് അമിത്ഭായ് ഷായുടെ കമ്പനി കോടികളുടെ ലാഭമുണ്ടാക്കിയെന്ന ആരോപണം ദേശീയ തലത്തിൽ വലിയ ചർച്ചയാകുന്നു. പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ്സും ഇടതുകക്ഷികളും ആംആദ്മിയും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ബിജെപി പ്രതിരോധത്തിലായി.

മോദി അധികാരത്തിലേറിയ ശേഷം ഇതുവരെ കാര്യമായ അഴിമതി ആരോപണം ഉയരാതെ മുന്നോട്ടുപോകുന്നതിന് ഇടെയാണ് ഇത്തരത്തിൽ ഒരു വാർത്ത ് പ്രമുഖ ഓൺലൈൻ മാധ്യമം 'ദ വയർ. ഇൻ' പ്രസിദ്ധീകരിക്കുന്നത്. എന്നാൽ ഇത് പൂർണമായും കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടി മാധ്യമത്തിനെതിരെ നിയമനടപടിയെടുക്കുമെന്ന് ബിജെപി.യും അമിത് ഷായുടെ മകൻ ജയ് അമിത്ഭായ് ഷായും വ്യക്തമാക്കിയിരിക്കുകയാണ്

ജയ് ഷാ ഡയറക്ടറായ ടെമ്പിൾ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വിറ്റുവരവിൽ 16,000 മടങ്ങ് വർധനയുണ്ടായെന്നായിരുന്നു റിപ്പോർട്ട്. നഷ്ടത്തിലായിരുന്ന കമ്പനിക്ക് മോദി പ്രധാനമന്ത്രിയായതിനും അമിത്ഷാ പാർട്ടി ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റതിനും ശേഷമാണ് ഈ വർധനയുണ്ടായതെന്ന് കമ്പനിരജിസ്ട്രാർ് നൽകിയ രേഖകൾ ഉദ്ധരിച്ചാണ് 'ദ വയർ.ഇൻ' റിപ്പോർട്ട് ചെയ്തത്.

യു.പി.എ. അധികാരത്തിലിരുന്ന സമയത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയും റിയൽ എസ്റ്റേറ്റ് ഭീമൻ ഡി.എൽ.എഫ്.മായുള്ള ബന്ധം പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തക രോഹിണി സിങ്ങാണ് ഈ വാർത്തയും പുറത്തുകൊണ്ടുവന്നത് എന്നതിനാൽ തന്നെ വാർത്ത പെട്ടെന്ന് വൈറലായി.

മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന്റെ ഗുണം കോർപ്പറേറ്റുകൾക്കും സ്വന്തക്കാർക്കും മാത്രമാണെന്ന് കഴിഞ്ഞദിവസം ഫോർബ്സ് പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടിക പുറത്തുവന്നപ്പോൾ തന്നെ വിമർശനം ഉയർന്നിരുന്നു. ബിജെപി സർക്കാരിന്റെ സ്വന്തക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന അംബാനിയും പതഞ്ജലിയും പേ ടിഎമ്മും ഉൾപ്പെടെയുള്ളവരുടെ കമ്പനികൾ വൻ ലാഭംകൊയ്ത് നേട്ടമുണ്ടാക്കുന്നു മോദി ഭരണത്തിൽ എന്നാണ് വിമർശനം ഉയർന്നത്. ഇതിന് പിന്നാലെയാണ് അമിത്ഷായുടെ മകന്റെ കമ്പനിയുടെ കണക്കുകളും പുറത്തുവന്നത് എന്നതിനാൽ ഇത് രാഷ്ട്രീയപരമായി ശക്തമായി ഉന്നയിക്കുകയാണ് പ്രതിപക്ഷം.

ദ വയർ ന്യൂസ് റിപ്പോർട്ട് ഇങ്ങനെ

മോദി അധികാരമേൽക്കുകയും അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതിനു ശേഷം അമിത്ഷായുടെ മകൻ ജയ് അമിത് ഭായ് ഷായുടെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ലാഭം 16,000 ഇരട്ടിയായി വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസിൽ സമർപ്പിച്ച രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ജെയ് ഷായുടെ കമ്പനിയായ ഷാസ് ടെംമ്പിൾ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ്, 2013-2014 സാമ്പത്തിക വർഷത്തിൽ കമ്പനി രജിസ്റ്റാർ ഓഫീസിൽ നൽകിയ വാർഷിക റിപ്പോർട്ടും അവിടെ സമർപ്പിച്ച ബാലൻസ് ഷീറ്റിലും നൽകിയ കണക്കുകൾ പ്രകാരം 6,23,01,724 രൂപയുടെ നഷ്ടത്തിലായിരുന്നു.

എന്നാൽ 2014ൽ മോദി അധികാരത്തിലെത്തിയ ആദ്യസാമ്പത്തികവർഷം 2014-2015 വാർഷിക റിപ്പോർട്ടിൽ പറയുന്നത് ഷാ കമ്പനിക്ക് ആ ഒരു വർഷം 18,728 രൂപ ലാഭം ലഭിച്ചുവെന്നാണ്. ആദ്യ വർഷം 18,728 രൂപ ലാഭമുണ്ടാക്കിയ കമ്പനി തൊട്ടടുത്തവർഷം പൂർത്തിയാക്കിയത് 80.5 കോടി ലാഭത്തിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2015-16 സാമ്പത്തിക വർഷത്തിൽ സമർപ്പിച്ച കണക്കുകൾ പ്രകാരമാണ് കമ്പനി 80.5 കോടിയുടെ ലാഭം നേടിയിരിക്കുന്നത്.

അതിനിടെ റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവും രാജ്യസഭാ എംപി.യുമായ പരിമൾ നത്വാനിയുടെ ബന്ധുവായ രാജേഷ് ഖണ്ഡ്വാലയുടെ സാമ്പത്തിക സ്ഥാപനമായ കിഫ്സി(കെ.െഎ.എഫ്.എസ്.)ൽ നിന്ന് 15.78 കോടി രൂപ ജാമ്യമോ ഈടോ നൽകാതെ വായ്പ എടുത്തു. വായ്പ നൽകിയ കിഫ്സിന്റെ വാർഷികറിപ്പോർട്ടിൽ ഈ ലോണിനെക്കുറിച്ച് പരാമർശമില്ല. സ്വത്ത് മുഴുവൻ നശിച്ചതിനാൽ കമ്പനി നഷ്ടത്തിലാണെന്നും അതിനാൽ പൂട്ടുകയാണെന്നും ഒരുവർഷത്തിനുശേഷം കമ്പനി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. 1.4 കോടി രൂപയുടെ നഷ്ടമാണ് ആ വർഷം കമ്പനിക്കുണ്ടായതെന്ന് വ്യക്തമാക്കിയാണ് കമ്പനി പൂട്ടിയത്. അമിത് ഷായുടെ മകൻ ജയ് ഷായും, ജിതേന്ദർ ഷായുമാണ് കമ്പനി ഡയറക്ടർമാർ.

ജയ് ഷായും കുടുംബസുഹൃത്ത് ജിതേന്ദ്ര ഷായും ഡയറക്ടർമാരായി 2004-ലാണ് കമ്പനി തുടങ്ങിയത്. അമിത് ഷായുടെ ഭാര്യ സോണാൽ ഷായ്ക്കും കമ്പനിയിൽ പങ്കാളിത്തമുണ്ട്. കാർഷിക ഉപകരണങ്ങളുടെ മൊത്തവ്യാപാരവുമായി ബന്ധപ്പെട്ടാണ് പ്രവർത്തനം.

കേസ് നൽകാൻ ബിജെപി; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

മാധ്യമസ്ഥാപനത്തിന്റെ പേരിൽ 100 കോടി രൂപയുടെ നഷ്ടപരിഹാരമാവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയിൽ മാനനഷ്ടക്കേസ് നൽകുമെന്ന് ജയ് അമിത് ഷാ പ്രസ്താവനയിൽ പറഞ്ഞു. സിവിൽ- ക്രിമിനൽ മാനനഷ്ടക്കേസുകൾ നൽകും. നിയമം അനുസരിച്ചുള്ളതാണെന്ന് തന്റെ ബിസിനസ്. എല്ലാ നിയമക്രമങ്ങളും അനുസരിച്ചും കുടുംബസ്വത്ത് പണയം വെച്ചുമാണ് വായ്പയെടുത്തത്. പലിശയടക്കം വായ്പ കൃത്യസമയത്ത് തിരിച്ചടച്ചുവെന്നും ജയ് ഷാ പറഞ്ഞു.

പാർട്ടി അധ്യക്ഷന്റെ മകനെതിരായ വാർത്ത 'വ്യാജവും അപകീർത്തികരവും ദുരുദ്ദേശ്യപരവും' ആണെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചു. ജയ് ഷായെ പിന്തുണച്ച് ബിജെപി. ഐ.ടി. സെൽ മേധാവി അമിത് മാളവ്യയും ട്വിറ്ററിലൂടെ രംഗത്തെത്തി. എല്ലാവരും ബിസിനസ് തുടങ്ങുന്നത് നീക്കിയിരിപ്പൊന്നും ഇല്ലാതെയാണ്. പിന്നീട് വായ്പയെടുത്തും മറ്റും ബിസിനസ് അഭിവയോധികിപ്പെടുത്തുകയാണ് ചെയ്യുന്നത്. വായ്പയെടുത്ത കാര്യം ജയ് ഷായുടെ കമ്പനി ആദായനികുതി വകുപ്പിനെ അറിയിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും സിബിഐ.യോടും അന്വേഷണം നടത്താൻ പ്രധാനമന്ത്രി ആവശ്യപ്പെടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികളിലുള്ളവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുന്ന ഉത്സാഹം ഇക്കാര്യത്തിൽ ഉണ്ടാകുമോയെന്നും കപിൽ ചോദിച്ചു. നോട്ടുനിരോധനത്തിന്റെ ഏക ഗുണഭോക്താവ് റിസർവ് ബാങ്കോ, പാവപ്പെട്ടവരോ, കർഷകരോ അല്ല, അത് അമിത് ഷായുടെ മകനാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ട്വിറ്ററിൽ പരിഹസിച്ചു. ജയ് ഷായ്ക്കെതിരേ കേസെടുക്കണമെന്ന് എ.എ.പി.നേതാവ് അശുതോഷും ആവശ്യപ്പെട്ടു.

മോദിഭരണത്തിൽ അരങ്ങേറുന്ന അഴിമതിപരമ്പരയിലെ അവസാനത്തേതാണ് അമിത് ഷായുടെ മകന്റേതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ പറഞ്ഞു. ബിർള-സഹാറ ഡയറി, ജിഎസ്‌പിസിഎൽ, വ്യാപം, ലളിത് മോദി, ഖനന കുംഭകോണങ്ങൾ എന്നിങ്ങനെ നീളുന്ന അഴിമതിപരമ്പരയിൽ ഒടുവിൽ പുറത്തുവന്നതാണിത്. ജയിൻ ഹവാല ഡയറി വിവാദത്തെ തുടർന്ന് എൽ കെ അദ്വാനി രാജിവച്ചു. കോഴ വാങ്ങിയതിനെ തുടർന്ന് ബംഗാരു ലക്ഷ്മണും രാജിവച്ചു.മോദി ഭരണത്തിൽ എന്താണ് സംഭവിക്കുകയെന്ന് അറിയേണ്ടതുണ്ട്- യെച്ചൂരി പറഞ്ഞു.

കോടതിനിരീക്ഷണത്തിൽ ഉന്നതതല എസ്‌ഐടി അന്വേഷണമാണ് വേണ്ടതെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും അന്വേഷണം വേണമെന്നും കോൺഗ്രസും ആം ആദ്മി പാർട്ടിയും ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP