Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി.പി.എം നടത്തുന്ന അക്രമത്തെ ചൂണ്ടിക്കാട്ടുന്നതും തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടുന്നതും എങ്ങനെ മതവിദ്വേഷം പരത്തുന്നതാകും? പൊറുതിമുട്ടിച്ചാൽ വിമോചന സമരവും; കോടിയേരിക്ക് തുറന്ന കത്തെഴുതി കുമ്മനം രാജശേഖരൻ

സി.പി.എം നടത്തുന്ന അക്രമത്തെ ചൂണ്ടിക്കാട്ടുന്നതും തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടുന്നതും എങ്ങനെ മതവിദ്വേഷം പരത്തുന്നതാകും? പൊറുതിമുട്ടിച്ചാൽ വിമോചന സമരവും; കോടിയേരിക്ക് തുറന്ന കത്തെഴുതി കുമ്മനം രാജശേഖരൻ

തൃശൂർ: ജനരക്ഷാ യാത്രയുമായി കുമ്മനം രാജശേഖരൻ ജാഥ തുടങ്ങിയതു മുതൽ സിപിഎമ്മും ബിജെപിയും വാക് പോരിലാണ്. വർഗ്ഗീയത ഉയർത്തി ബിജെപി ആക്രമിക്കാനാണ് സി.പി.എം ശ്രമിച്ചത്. സിപിഎമ്മിന്റെ അക്രമാരാഷ്ട്രീയത്തിനെതിരെ അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിലും മാർച്ച് നടന്നു. തിരിച്ചും സി.പി.എം മാര്ച്ചുകൾ നടന്നു. എന്തുകൊണ്ട് ജനരക്ഷാ യാത്രയെന്ന് വിശദീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തെഴുതുകയാണ് ഇപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

ജാതി-മതവേർതിരിവുണ്ടാക്കുന്ന ഒരു വാക്കുപോലും ഒരിടത്തും പറയുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. സി.പി.എം നടത്തുന്ന അക്രമത്തെ ചൂണ്ടിക്കാട്ടുന്നതും നിയമസഭ പോലും ആശങ്ക പ്രകടിപ്പിച്ച തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടുന്നതും എങ്ങനെ മതവിദ്വേഷം പരത്തുന്നതാകും?-എന്ന ചോദ്യമാണ് കുമ്മനം കത്തിലൂടെ ഉയർത്തുന്ന്.

കോടിയേരിക്ക് കുമ്മനം എഴുതിയ കത്തിന്റെ പൂർണ്ണ രൂപം

മാന്യസുഹൃത്തേ,

ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യവും ഭരണപരിചയവുമുള്ള ആളാണല്ലോ അങ്ങ്. രാഷ്ട്രീയ പ്രചരണത്തിനും ബോധവൽക്കരണത്തിനും നിരവധി മാർഗങ്ങളെ അവലംബിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ കേരളത്തിനുണ്ട്. അതിലൊന്നാണ് നേതാക്കൾ നയിക്കുന്ന യാത്രകൾ. കേരളത്തിലെ തിന്മകൾ നിരത്തിയും വരാൻ പോകുന്ന ഭീഷണികൾ ചൂണ്ടിക്കാട്ടിയുമാണ് ബിജെപി ജനരക്ഷായാത്ര നടത്താൻ നിശ്ചയിച്ചത്.

ഒക്ടോബർ 3 ന് പയ്യന്നൂരിൽ തുടങ്ങി 17 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര തുടങ്ങിയപ്പോൾ തന്നെ ശക്തമായ എതിർപ്പുമായി താങ്കളും സിപിഎമ്മും നിലയുറപ്പിച്ചു. സ്വാഭാവികമായും അതിനുള്ള അവകാശവും സ്വാതന്ത്ര്യവും താങ്കൾക്കുണ്ട്. എന്നാൽ ബിജെപിയുടെ യാത്ര മതസൗഹാർദ്ദം തകർക്കാനും ജാതിവേർതിരിവുണ്ടാക്കാനുമാണെന്ന സി.പി.എം ആരോപണം തികച്ചും അസത്യമാണെന്ന് താങ്കൾക്കുമറിയാം.

ജാതി-മതവേർതിരിവുണ്ടാക്കുന്ന ഒരു വാക്കുപോലും ഒരിടത്തും പറയുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. സി.പി.എം നടത്തുന്ന അക്രമത്തെ ചൂണ്ടിക്കാട്ടുന്നതും നിയമസഭ പോലും ആശങ്ക പ്രകടിപ്പിച്ച തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടുന്നതും എങ്ങനെ മതവിദ്വേഷം പരത്തുന്നതാകും? 1992 ഏപ്രിൽ ഒന്നിന് ഐഎസ്എസ് എന്ന സംഘടനയുടെ പേരിൽ തെക്കൻ കേരളത്തിലെ ആറു ജില്ലകളിലായി 186 സ്ഥലങ്ങളിൽ ഒരേ രീതിയിൽ സംഘടിത ആക്രമണം നടത്തി. അബ്ദുൾ നാസർ മദനിയുടെ രംഗപ്രവേശം അതിലൂടെയായിരുന്നു. അന്ന് വരാൻ പോകുന്ന ആപത്ത് ബിജെപി ചൂണ്ടിക്കാട്ടിയതാണ്. ആദ്യമൊക്കെ സിപിഎമ്മും മുസ്ലിം ലീഗുമെല്ലാം ഐഎസ്എസിനെ എതിർത്തെങ്കിലും പിന്നീട് മദനിക്കുവേണ്ടി ഒരുമിച്ചുനിൽക്കുന്ന കാഴ്ചയും കണ്ടു. ഈ വീഴ്ചയാണ് വളരാനുള്ള ഭൂമികയായി കേരളത്തെ ഭീകരർ മാറ്റിയത്. ഇ.കെ.നായനാരെ വധിക്കാൻപോലും ഇവരിൽ ചിലർ പദ്ധതിയിട്ടിരുന്നു. അതൊക്കെ തുറന്നുപറഞ്ഞാൽ അതെങ്ങനെ മതവിദ്വേഷമാകും?

കേരളത്തിൽ മതതീവ്രവാദികളുടെ സജീവ സാന്നിധ്യമുണ്ടെന്ന് ആഭ്യന്തരമന്ത്രിയായിരിക്കെ താങ്കൾ തന്നെ സമ്മതിച്ചതാണ്. മതതീവ്രവാദത്തിന് ആയുധവും നൂറുകോടി രൂപയും ലഭിച്ചതായി തടിയന്റവിട നസീർ സമ്മതിച്ചത് താങ്കൾ ആഭ്യന്തരമന്ത്രിയായിരിക്കെയല്ലെ? കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം വാർത്താ സമ്മേളനത്തിലും മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയും കേരളത്തിൽ തീവ്രവാദ സംഘടനകളുടെ സജീവസാന്നിധ്യമുണ്ടെന്ന് തുറന്ന് പറഞ്ഞതല്ലെ? ഇത് മാവോയിസ്റ്റ് സാന്നിധ്യത്തേക്കാൾ വളരെ കൂടൂതാണെന്നും ചിദംബരം വ്യക്തമാക്കിയിരുന്നു. അഞ്ച് സംഘടനകൾ കേന്ദ്ര നിരീക്ഷണത്തിലാണെന്നും വെളിപ്പെടുത്തിയതുമാണ്. ബിജെപി അക്കാര്യം ഉറക്കെപറയുമ്പോൾ താങ്കളുടെ പാർട്ടി എന്തിനാണ് ബിജെപിക്കെതിരെ പറയുന്നതെന്നത് സംശയാസ്പദമാണ്.

ബിജെപി ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനാണ് പോകുന്നതെന്ന് താങ്കൾ ആക്ഷേപിക്കുന്നു. ചരിത്രം പരിശോധിച്ചാൽ എത്ര മുസ്ലിം സമുദായാംഗങ്ങളെ താങ്കളുടെ പാർട്ടി പ്രവർത്തകർ വകവരുത്തിയെന്ന് തിരിഞ്ഞുനോക്കുമോ? താങ്കളുടെ ജില്ലയിലെ വളപട്ടണത്ത് മഹമൂദ് എന്ന ചെറുപ്പക്കാരനെ മാത്രമല്ല രാമാന്തള്ളി പള്ളിയിലെ മുക്രിയെ വരെ പള്ളിയിൽ കയറി കൊന്നില്ലെ. തളിപ്പറമ്പിലെ ഷുക്കൂർ എന്തിനാണ് വധിക്കപ്പെട്ടത്? തലശ്ശേരിയിലെ ഫസൽ, നാദാപുരത്തെ കൊലപാതകങ്ങൾ ഇതൊക്കെ എന്താണ് വ്യക്തമാക്കുന്നത്? കൊലപാതകം സിപിഎമ്മിന്റെ കൂടപ്പിറപ്പാണ്. കണ്ണൂരിൽ ഒരു കാലത്ത് സോഷ്യലിസ്റ്റുകളായിരുന്നു സിപിഎമ്മിന്റെ ശത്രു. പിന്നീടത് മുസ്ലീങ്ങളായി. മാർക്സിസ്റ്റ്പാർട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് തലശേരി കലാപമെന്നാണ് സിപിഐ വ്യക്തമാക്കിയിട്ടുള്ളത്. അത് ഇന്നേവരെ തിരുത്തിയിട്ടുമില്ല. മട്ടന്നൂർ ചാവശേരിയിൽ ഓടുന്ന ബസ് തടഞ്ഞ് നിറുത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി മൂന്നുപേരെ ചാരമാക്കിയ പാർട്ടിയാണ് സി.പി.എം. പറശിനികടവിൽ മിണ്ടാപ്രാണികളെ ചുട്ടും വെട്ടിയും കൊന്നത് ആരാണെന്ന് പാറയേണ്ടതില്ലല്ലൊ? ''ഇടത് ഭരണത്തിൽ മനുഷ്യന്റെ തലക്കും തെങ്ങിന്റെ കുലക്കും രക്ഷയില്ലെന്ന് സി.എച്ച്. മുഹമ്മദ്കോയ്ക്ക് പറയേണ്ടിവന്നില്ലെ.മുഖ്യമന്ത്രി സർവകക്ഷി സമാധാനയോഗം വിളിച്ചുചേർത്തശേഷം 5 വിജെപി- ആർ എസ് എസ് പ്രവർത്തകരെയാണ് സി.പി.എം കൊന്നത്. ഏറ്റവും ഒടുവിൽ ശ്രീകാര്യത്തെ രാജേഷിനെ. പിന്നെയും കൊലവിളി തുടരുന്നു. ബിജെപി സംസ്ഥാന കാര്യാലയം പോലും തകർക്കാൻ ശ്രമിച്ചില്ലേ.

യുഡിഎഫ് ഭരണം അഴിമതിയാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അഴിമതിക്കൊപ്പം അക്രമവും മേമ്പൊടിയാക്കി എന്നതാണ് ഇടതുഭരണത്തിന്റെ മഹിമ. ഒരുവർഷത്തിനിടയിൽ നാടാകെ അക്രമങ്ങളും കൊലപാതകങ്ങളും നടത്തി സി.പി.എം സ്വൈര്യജീവിതം അസാധ്യമാക്കി. അക്രമങ്ങളുടെ തലസ്ഥാനമായി മുഖ്യമന്ത്രിയുടെ ജില്ലയെ മാറ്റി. പയ്യന്നൂർ അതിന്റെ സിരാകേന്ദ്രമാണ്. ജനരക്ഷായാത്ര പയ്യന്നൂരിൽ നിന്ന് തുടങ്ങാനുള്ള കാരണവും അതുതന്നെ. രാഷ്ട്രീയപ്രതിയോഗികൾക്കു മാത്രമല്ല പൊലീസുകാർക്കു പോലും രക്ഷയില്ലാത്ത സ്ഥിതിയായി. കഴിഞ്ഞദിവസം തൊടുപുഴയിൽ പൊലീസുകാരെ തെരുവിലിട്ടു തല്ലിയത് കുട്ടിസഖാക്കളാണ്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൊതുജനത്തിനും പൊലീസിനു പോലും ഭീഷണിയായിത്തീർന്ന മറ്റൊരു കാലവും ഭരണവും മുമ്പുണ്ടായിട്ടില്ല.

ദേശീയപ്രസ്ഥാനങ്ങളാണ് സിപിഎമ്മിന്റെയും ഇടതുപാർട്ടികളുടെയും കണ്ണിലെ കരട്. ദേശീയത എന്നു കേൾക്കുമ്പോൾ തന്നെ അസഹിഷ്ണുത പതഞ്ഞുപൊങ്ങും. ദേശീയത അവർക്ക് വർഗീയതയാണ്.എന്നാൽ എല്ലാത്തരം വർഗീയ ഭീകരവാദപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റുകളുടെ സുഹ്യത്തും ചങ്ങാതിമാരുമാണെന്നത് താങ്കൾക്കും അറിയുന്നതല്ലേ? അവരെ പ്രോത്സാഹിപ്പിക്കാനും പോറ്റിവളർത്താനും ഒരു സങ്കോചവുമില്ല. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഈ കാര്യത്തിൽ മത്സരമാണ്. വർഗീയത ആരോപിച്ച് അകറ്റി നിർത്തിയിരുന്ന മുസ്ലിംലീഗിനെയും കേരള കോൺഗ്രസിനെയും എന്തിന് മദനിയുടെ പാർട്ടിയോടൊത്തുനിന്നുപോലും വോട്ടുതേടി. എന്നിട്ടും കമ്മ്യൂണിസ്റ്റുകാർ മതേതരത്വത്തിന്റെ മേലങ്കി അണിയുന്നു. 1959 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടു. തൊട്ടുവന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റു പാർട്ടിക്കെതിരെ മുന്നണിയുണ്ടാക്കിയാണ് കോൺഗ്രസ് മത്സരിച്ചത്. കോൺഗ്രസ്-ലീഗ്-പിഎസ്‌പി മുന്നണി വന്നപ്പോൾ ''കൂട്ടിക്കെട്ടിയ മുന്നണി കണ്ടീ കൂറ്റൻ ചെങ്കൊടി താഴില്ല'' എന്നായിരുന്നു കമ്മ്യൂണിസ്റ്റ് മുദ്രാവാക്യം. പക്ഷേ കൂട്ടുകെട്ടില്ലാതെ ഒരു കമ്മ്യൂണിസ്റ്റ് കൊടിയും പിന്നീട് പൊങ്ങിയിട്ടില്ല എന്നതല്ലെ വാസ്തവം.

ബിജെപി ഒരു വിമോചന സമരത്തിലേക്കാണ് പോകുന്നതെന്ന താങ്കളുടെ പ്രസ്താവന ഭീതിയിൽ നിന്നുടലെടുത്തതാണ്. പൊറുതിമുട്ടിച്ചാൽ വിമോചനസമരത്തിനിറങ്ങുന്നതും തെറ്റല്ല.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കമ്മ്യൂണിസ്റ്റുകാർ വളരെ ആവേശത്തോടെ ദേശീയതയെപ്പറ്റിയും ദേശീയോദ്‌ഗ്രഥനത്തെപ്പറ്റിയും പ്രസംഗിക്കാറുണ്ട്. നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കണമെന്ന വിചാരം കമ്മ്യൂണിസ്റ്റുകാർക്കു മാത്രമേ ഉള്ളൂ. മറ്റു പാർട്ടികളെല്ലാം സങ്കുചിതവീക്ഷണമുള്ളവയാണ്. അവയെല്ലാം വർഗീയകക്ഷികളോ പ്രാദേശികകക്ഷികളോ പിന്തിരിപ്പൻ കക്ഷികളോ ആണ് എന്ന വിചാരം യുവാക്കളുടെ ഇടയിൽ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് കമ്മ്യൂണിസ്റ്റുകാർ ഈ ആവേശകരമായ പ്രചരണം നടത്തുന്നത്. താങ്കളുടെ പാർട്ടിയുടെ ഈ അമിതമായ ആവേശത്തിനു കാരണമുണ്ട്. തങ്ങൾക്കു ദേശീയതയോ ദേശഭക്തിയോ അല്പംപോലുമില്ലെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റു നേതാക്കന്മാർക്കു നന്നായിട്ടറിയാം. ദേശീയതയുടെ അഭാവമാണ് കമ്മ്യൂണിസ്റ്റുകാരുടെ ദൗർബല്യം. ഭാരതചരിത്രത്തിന്റെ നിർണായകഘട്ടങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റുകാർ രാഷ്ട്രത്തിന്റെ താത്പര്യങ്ങൾക്കെതിരായി പ്രവർത്തിച്ചിട്ടുണ്ട്. ആധുനികഭാരതചരിത്രം കമ്മ്യൂണിസ്റ്റുകാരെ പ്രതിക്കൂട്ടിൽ കയറ്റിനിർത്തിയിരിക്കുകയാണ്. തങ്ങളുടെ ഈ കുറ്റം യുവജനങ്ങൾ അറിയാതിരിക്കാൻവേണ്ടിയാണ് കമ്മ്യൂണിസ്റ്റുനേതാക്കൾ ദേശീയതയുടെ വക്താക്കളാണെന്നു സ്വയം കൊട്ടിഘോഷിക്കുകയും മറ്റു പാർട്ടികളെയെല്ലാം വർഗീയമെന്നോ വർഗീയതയെ വളർത്തുന്നവരെന്നോ കുറ്റപ്പെടുത്തുകയും ചെയ്യുന്നത്. തങ്ങളുടെ പാപകൃത്യങ്ങൾ ആരും അറിയരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്. സ്വാതന്ത്ര്യസമരത്തെപറ്റിയും അതിൽ കമ്മ്യൂണിസ്റ്റുകാർ കാണിച്ച ദേശദ്രോഹപരമായ ദുഷ്ടതയെപ്പറ്റിയും അറിഞ്ഞുകൂടാത്ത യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനായി കമ്മ്യൂണിസ്റ്റ് ആചാര്യന്മാർ ചരിത്രത്തെ വളച്ചൊടിച്ച് തങ്ങൾക്കനുകൂലമായ രീതിയിൽ പുതിയ ചരിത്രം വിളമ്പുന്നു. താങ്കൾ എന്തുതന്നെ പ്രചരിപ്പിച്ചാലും പറഞ്ഞാലും തിരിച്ചുകയറാൻ പറ്റാത്ത കയത്തിലാണ് നിങ്ങൾ ചെന്നുപെട്ടത്. ചെങ്കൊടി പിഴുതെറിയാൻ ബിജെപി മോഹിക്കേണ്ടെന്നാണ് താങ്കളുടെ ദേശീയസെക്രട്ടറി പറയുന്നത്. ബിജെപിക്ക് അങ്ങനെ ഒരു മോഹമൊന്നുമില്ല. പക്ഷേ ചെങ്കൊടിപിഴുതെറിയുന്ന ഒരുകാലംവരും. റഷ്യയിൽ നിന്ന് ലെനിന്റെ കൂറ്റൻ പ്രതിമ വലിച്ച് തറയിലിട്ടില്ലെ! അത് ആർഎസ്എസോ ബിജെപിയോ അല്ലല്ലോ? ചെങ്കൊടി പിടിച്ചവർ തന്നെ പിഴുതെറിയൽ കൃത്യം നടത്തിയിരിക്കും. അതിനായി കാത്തിരിക്കാം. ജനരക്ഷാ യാത്രയ്ക്ക് ബിജെപി പോലും പ്രതീക്ഷിക്കാത്ത ജനപ്രീതി നേടിത്തന്ന താങ്കൾക്കും പാർട്ടിക്കും ഹൃദയപൂർവ്വം നന്ദി.


എന്ന്
സ്നേഹപൂർവ്വം,
കുമ്മനം രാജശേഖരൻ
ബിജെപി സംസ്ഥാന പ്രസിഡന്റ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP