Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള കെ ഫോൺ പദ്ധതിക്ക് പ്രത്യേക കമ്പനി; കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ 29 വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ഇടം നൽകും; വിഴിഞ്ഞം തുറമുഖം വരുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും കൂട്ടി മന്ത്രിസഭായോഗം

ജനങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള കെ ഫോൺ പദ്ധതിക്ക് പ്രത്യേക കമ്പനി; കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ 29 വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ഇടം നൽകും; വിഴിഞ്ഞം തുറമുഖം വരുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും കൂട്ടി മന്ത്രിസഭായോഗം

തിരുവനന്തപുരം: ജനങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുളഅള കെ ഫോൺ പദ്ധതി നടപ്പാക്കാൻ പ്രത്യേക കമ്പനി രൂപീകരിക്കാനും കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് 29 വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് 10 ശതമാനം നൽകാനും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പൊതുജനങ്ങൾക്ക് കുറഞ്ഞനിരക്കിൽ ഇന്റർനെറ്റ് സേവനം നൽകുന്നതിനും വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വേഗം കൂടിയ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും ആവിഷ്‌കരിച്ച കേരളാ ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് (കെഫോൺ) പദ്ധതി നടപ്പാക്കുന്നതിന് പ്രത്യേക കമ്ബനി രൂപീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കെ.എസ്.ഇ.ബിയും, കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ സംയുക്ത കമ്ബനി രൂപീകരിക്കാനാണ് തീരുമാനം.

വൈദ്യുതി ബോർഡിന്റെ വിതരണ സംവിധാനത്തിന് സമാന്തരമായി പുതിയ ഓപ്ടിക്കൽ ഫൈബർ ശൃംഖല ഉണ്ടാക്കാനാണ് പദ്ധതി. ഇതുവഴി 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകും. 1028 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

കെ.എ.എസ് കരട് ചട്ടത്തിന് അംഗീകാരം

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിന്റെ കരട് സ്‌പെഷ്യൽ റൂൾസിന് മന്ത്രിസഭ അംഗീകാരം നൽകി. തെരഞ്ഞെടുത്ത 29 വകുപ്പുകളിലെ രണ്ടാം ഗസ്റ്റഡ് തസ്തികകളുടെയും കോമൺ കാറ്റഗറി തസ്തികകളുടെയും 10 ശതമാനം നീക്കിവെച്ചുകൊണ്ടാണ് കെ.എ.എസ് രൂപീകരിക്കുന്നത്.

സർക്കാർ നയങ്ങളും പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നതിന് കഴിവും അർപ്പണബോധമുള്ളവരുമായ ഉദ്യോഗസ്ഥരുടെ രണ്ടാം നിര സൃഷ്ടിക്കുകയാണ് ലക്ഷ്യം. മൂന്നു ധാരകളിലൂടെയാണ് കെ.എ.എസിലേക്ക് ഉദ്യോഗസ്ഥരെ എടുക്കുന്നത്. (1) നേരിട്ടുള്ള നിയമനം: പ്രായപരിധി 32 വയസ്സും വിദ്യാഭ്യാസ യോഗ്യത സർവകലാശാല ബിരുദവുമാണ്. (2) ഏതെങ്കിലും സർക്കാർ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം: പ്രായപരിധി 40 വയസ്. യോഗ്യത സർവകലാശാല ബിരുദം.

(3) തെരഞ്ഞെടുത്ത 29 വകുപ്പുകളിലെ രണ്ടാം ഗസ്റ്റഡ് തസ്തികയിലുള്ളവരിൽ നിന്നും തുല്യമായ കോമൺ കാറ്റഗറി തസ്തികയിലുള്ളവരിൽനിന്നും മാറ്റം വഴിയുള്ള നിയമനം: പ്രായപരിധി 50 വയസ്സിനു താഴെ. അംഗീകരിച്ച കരട് സ്‌പെഷ്യൽ റൂൾസ് സംബന്ധിച്ച് ജീവനക്കാരിൽനിന്നും അവരുടെ സംഘടനകളിൽ നിന്നും അഭിപ്രായം തേടുന്നതാണ്. സ്‌പെഷ്യൽ റൂൾസ് പി.എസ്.സിയുടെ പരിഗണനയ്ക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു.

കേരള പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷനിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കും. സത്യസായി ഓർഫനേജ് ട്രസ്റ്റിനു കീഴിൽ തിരുവനന്തപുരം ജില്ലയിൽ ശ്രീ സത്യസായി ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്ന പേരിൽ എയ്ഡഡ് കോളേജ് അനുവദിക്കാൻ തീരുമാനിച്ചു.

ശ്രീ ശങ്കര ട്രസ്റ്റിനു കീഴിൽ കിളിമാനൂരിൽ ശ്രീ ശങ്കര കോളേജ് എന്ന പേരിൽ എയ്ഡഡ് കോളേജ് അനുവദിക്കാൻ തീരുമാനിച്ചു. കേരള വനിതാ വികസന കോർപ്പറേഷന് കേന്ദ്ര ഏജൻസികളിൽനിന്ന് വായ്പ ലഭിക്കുന്നതിന് 150 കോടി രൂപയുടെ ഗ്യാരണ്ടി നിബന്ധനകൾക്കു വിധേയമായി നൽകാൻ തീരുമാനിച്ചു.

ആറ് എക്‌സൈസ് സർക്കിൾ ഓഫീസുകളും പുതിയ തസ്തികകളും

ലീഗൽ മെട്രോളജി വകുപ്പിൽ 21 തസ്തികകൾ സൃഷ്ടിക്കാൻ അനുമതി നൽകി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ കാറ്റഗറികളിൽ ഓരോ തസ്തിക വീതം അനുവദിക്കാൻ തീരുമാനിച്ചു.

6 എക്‌സൈസ് സർക്കിൾ ഓഫീസുകൾ ആരംഭിക്കുന്നതിന് 84 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചുട്ടുണ്ട്. പാലക്കാട്, വയനാട് ജില്ലകളിലെ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് ഓഫീസുകളിലേക്ക് 10 വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ തസ്തികകൾ അനുവദിക്കും.

സർക്കാർ ആയുർവേദ കോളേജുകളിലെ പ്രിൻസിപ്പാൾമാരിൽ ഏറ്റവും സീനിയറായ ഡോ.സി. ഉഷാകുമാരിയെ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു.

വിഴിഞ്ഞം തുറമുഖം: നഷ്ടപരിഹാരം വർദ്ധിപ്പിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി വരുന്നതിനാൽ ജോലി നഷ്ടപ്പെടുന്ന കരമടി മത്സ്യത്തൊഴിലാളികൾക്കും തൊഴിലാളി പെൻഷനർമാർക്കും നിർദ്ദേശിച്ച നഷ്ടപരിഹാരം വർദ്ധിപ്പിച്ചു നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി. കലക്ടർ അധ്യക്ഷനായ ലൈവലിഹുഡ് ഇംപാക്ട് അപ്രൈസൽ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം വർധിപ്പിക്കുന്നത്. ഇതനുസരിച്ച് 8.2 കോടി രൂപ മൊത്തം നഷ്ടപരിഹാരമായി നൽകേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP