Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം കുറച്ച് കെപിസിസി ഭാരവാഹി ലിസ്റ്റ്; കേന്ദ്ര നേതൃത്വത്തിന് നൽകിയ ലിസ്റ്റിൽ പുതുമുഖങ്ങളായി എത്തിയവർ പോലും അറുപത് പിന്നിട്ട 'യുവാക്കൾ'; സോളാർ ഭൂകമ്പത്തിൽ തകർന്നിരിക്കുന്ന കോൺഗ്രസ്സിൽ ഉൾപ്പാർട്ടി കലാപത്തിന് തിരിതെളിയിച്ച് പുതിയ പട്ടിക: ഹൈക്കമാൻഡിന് നൽകിയ പട്ടികയുടെ പൂർണരൂപം മറുനാടന്

യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം കുറച്ച് കെപിസിസി ഭാരവാഹി ലിസ്റ്റ്; കേന്ദ്ര നേതൃത്വത്തിന് നൽകിയ ലിസ്റ്റിൽ പുതുമുഖങ്ങളായി എത്തിയവർ പോലും അറുപത് പിന്നിട്ട 'യുവാക്കൾ'; സോളാർ ഭൂകമ്പത്തിൽ തകർന്നിരിക്കുന്ന കോൺഗ്രസ്സിൽ ഉൾപ്പാർട്ടി കലാപത്തിന് തിരിതെളിയിച്ച് പുതിയ പട്ടിക: ഹൈക്കമാൻഡിന് നൽകിയ പട്ടികയുടെ പൂർണരൂപം മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് എതിരെ ഉൾപ്പെടെ കേസെടുക്കാൻ പിണറായി സർക്കാർ തീരുമാനിച്ചതിന്റെ ക്ഷീണത്തിലാണ് കോൺഗ്രസ്. ഇതിനിടെ പാർട്ടിക്കകത്ത് കലാപത്തിന് തിരി തെളിയിച്ച് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനു സംസ്ഥാന ഘടകം സമർപ്പിച്ച കെപിസിസി ഭാരവാഹികളുടെ പട്ടിക പുറത്തായി.

വനിതകൾക്കും യുവാക്കൾക്കും വൻ പ്രാധാന്യം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിന് നേരെ വിരുദ്ധമായാണ് പട്ടിക നൽകിയിരിക്കുന്നത്. അറുപതു കഴിഞ്ഞ ' യുവാക്കൾ' ലിസ്റ്റിൽ ഇടംപിടിച്ചപ്പോൾ പതിനാല് വനിതകൾ മാത്രമാണ് ലിസ്റ്റിലുള്ളത്. ഇടുക്കി, കൊല്ലം കോഴിക്കോട് ജില്ലകളിൽ നിന്ന് ഒരു വനിതയ്ക്കുപോലും പ്രാതിനിധ്യം നൽകിയില്ലെന്നും പരാതി ഉയർന്നു. യുവാക്കൾക്ക് അമ്പതു ശതമാനത്തിലേറെ സംവരണം വേണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും അതും ചെവിക്കൊള്ളാതെ ആണ് സംസ്ഥാന നേതൃത്വം ലിസ്റ്റ് നൽകിയിട്ടുള്ളത്. വിഷയം ചർച്ചചെയ്യാൻ രമേശ് ചെന്നിത്തല ഡൽഹിയിൽ എത്തിയിട്ടുണ്ട്. എ.കെ ആന്റണിയുമായി അദ്ദേഹം ചർച്ച നടത്തും.

ഇതോടെ യുവാക്കൾക്കും വനിതകൾക്കും ദലിതർക്കും വേണ്ട പ്രാതിനിധ്യമില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ഭാരവാഹികളിലെ പുതുമുഖങ്ങൾ പലരും 60 വയസ് കടന്നവരാണ്. വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള, എൻ. ശക്തൻ, എ.എ. ഷുക്കൂർ, ബാബു പ്രസാദ്, വി.ജെ. പൗലോസ് തുടങ്ങിയവർ പുതുമുഖങ്ങളുടെ പട്ടികയിലുണ്ട്. രാജ്‌മോഹൻ ഉണ്ണിത്താനെയും വക്കം പുരുഷോത്തമനെയും ഒഴിവാക്കി.

നേരത്തേ, കെപിസിസി അംഗങ്ങളെ തീരുമാനിക്കുന്നതിൽ നേതാക്കൾ തമ്മിൽ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ കർശന നടപടികളുമായി മുന്നോട്ടു പോകുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അറിയിച്ചിരുന്നു. അങ്ങനെ വന്നാൽ കേരളത്തിന്റെ പങ്കാളിത്തം ഇല്ലാതെ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും സമിതി മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനിടെയാണ് ലിസ്റ്റിനെതിരെ വലിയ ആക്ഷേപം ഉയർന്നിട്ടുള്ളത്.

പിസിസി അംഗങ്ങളെ തിരഞ്ഞെടുത്തു രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന പ്രമേയം പാസാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നൽകിയ അവസാന ദിവസമാണ് ഇന്ന്. എന്നാൽ ചർച്ചകളിൽ സമവായത്തിൽ എത്താത്തതിനാൽ കേരളത്തിൽ കെപിസിസി അംഗങ്ങളെ തിരഞ്ഞെടുക്കാൻ സാധിച്ചിരുന്നില്ല. നിരവധി തവണ സമയം നീട്ടിനൽകിയിട്ടും പട്ടികയിൽ സമവായമാകാത്തതിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനു അതൃപ്തി ഉണ്ട്. കേരള നേതാക്കളെയും എംപിമാരെയും ഒരുമിച്ചിരുത്തി തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിനിടെയാണ് പട്ടിക പുറത്തായത്.

കേരളം ഒഴികെയുള്ള എല്ലാ പിസിസികളും ജനറൽ ബോഡി കൂടുകയും രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണമെന്ന പ്രമേയം പാസാക്കുകയും ചെയ്തു. ചില ലോക്‌സഭാ മണ്ഡലങ്ങളിലെ ഏതാനും പേരുകളെ ചൊല്ലിയാണ് തർക്കം തുടർന്നത്. കൂടിയാലോചനയില്ലാതെയാണു പട്ടിക തയാറാക്കിയതെന്ന് എംപിമാർ ആരോപണം ഉന്നയിച്ചതോടെയാണു കെപിസിസി നൽകിയ പട്ടിക തിരഞ്ഞെടുപ്പു സമിതി തടഞ്ഞു വച്ചത്. ഏതായാലും സോളാർ ക്ഷീണത്തിൽ നിൽക്കുന്ന കോൺഗ്രസിൽ ഉൾപ്പാർട്ടി കലാപത്തിന് കൂടി വഴിമരുന്നിടുകയാണ് പുതിയ കെപിസിസി ഭാരവാഹി ലിസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP