Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗഖ്യം പകരുന്ന സ്പർശനം: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

സൗഖ്യം പകരുന്ന സ്പർശനം: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ശോ യാത്ര ചെയ്യുമ്പോൾ സംഭവിക്കുന്ന രണ്ട് അത്ഭുതങ്ങളാണ് ഇന്നത്തെ സുവിശേഷം വിവരിക്കുന്നത് - ജായ് റോസിന്റെ മകളെ ഉയിർപ്പിക്കുന്നു; അയാളുടെ വീട്ടിലേയ്ക്ക് പോകുന്ന വഴിക്ക് രക്തസ്രാവക്കാരിയെ സുഖപ്പെടുത്തുന്നു.

ഈ ഭാഗത്ത് ആവർത്തിക്കപ്പെടുന്ന രണ്ടു പദങ്ങൾ ശ്രദ്ധിക്കണം. ഒന്ന്, ആളുകൾ തിക്കന്നു; രണ്ട് രക്തസ്രാവക്കാരി സ്പർശിക്കുന്നു. വചന ഭാഗങ്ങൾ തന്നെ നമുക്ക് ശ്രദ്ധിക്കാം. 8: 42: അവൻ പോകുമ്പോൾ ജനങ്ങൾ ചുറ്റും കൂടി അവനെ തിക്കിയിരിക്കുന്നു. 8:45 'അപ്പോൾ പത്രോസ് പറഞ്ഞു - ഗുരോ, ജനക്കൂട്ടം ചുറ്റികൂടി നിന്നെ തിക്കുന്നകയാണല്ലോ.'

ജനങ്ങൾക്കൂട്ടം ഈശോയെ തിക്കുന്നു; തിക്കിതിരക്കുന്നു. എന്നാൽ 8:44 നാം ശ്രദ്ധിക്കണം: 'പിന്നിലൂടെ വന്ന് അവന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ അവൾ സ്പർശിച്ചു.' 8:45: 'യേശു ചോദിച്ചു - ആരാണ് എന്നെ സ്പർശിച്ചത്?' 8:46: 'യേശു പറഞ്ഞു - ആരോ എന്നെ സ്പർശിച്ചു.' 8:47: 'അവൾ വിറയലോടെ വന്ന്, താൻ അവനെ എന്തിന് സ്പർശിച്ചു എന്നും എങ്ങനെ സുഖമാക്കപ്പെട്ടു എന്നും പ്രസ്താവിച്ചു.'

ജനക്കൂട്ടം തിക്കുന്നു; എന്നാൽ രക്തസ്രാവക്കാരി ഈശോയെ സ്പർശിക്കുന്നു. തിക്കലും സ്പർശനവും തമ്മിലുള്ള സാമ്യവ്യത്യാസങ്ങളിലാണ് ഈ സുവിശേഷത്തിന്റെ അന്തരാർത്ഥം കിടക്കുന്നത്. ഒരു ശരീരം മറ്റൊരു ശരീരത്തോട് മുട്ടുന്നതാണ് തിക്കലും സ്പർശനവും. 'തിക്കൽ വളരെ കട്ടികൂടിയ മുട്ടലാണെങ്കിൽ സ്പർശനം വളരെ ലഘുവായതാണ്. സ്പർശനത്തിന്റെ കാഠിന്യം നോക്കിയാണെങ്കിൽ തിക്കലായിരുന്നു കൂടുതൽ ഫലം പുറപ്പെടുവിക്കേണ്ടിയിരുന്നത്. എന്നാൽ സംഭവിച്ചത് നേരെ മറിച്ചാണ്. സ്പർശനമാണ് അത്ഭുതകരമായ ഫലം ഉളവാക്കിയത്.

എന്താണ് ഇതിന് കാരണം? ചെറിയൊരു സ്പർശനത്തിൽ രക്തസ്രാവക്കാരി ഉൾച്ചേർത്തത് തന്റെ ശരീരത്തെ മാത്രമായിരുന്നില്ല. അവളുടെ മനസ്സും ഹൃദയവും അവളുടെ മുഴുവ്യക്തിത്വവും ആ ചെറിയൊരു സ്പർശനത്തിൽ ഉൾച്ചേർന്നിരുന്നു. എന്നാൽ തിക്കലിലോ? അവിടെ മനസും ഹൃദയവും മുഴുവ്യക്തിത്വവും സന്നിഹിതമല്ല. പോരാ, ശരീരം പോലും തിക്കലിൽ സന്നിഹിതമാണോയെന്ന് സംശയിക്കണം.

ഇന്നത്തെ സുവിശേഷം നമ്മളോട് പറയുന്നത് ഇതാണ്. നിന്റെ ചെറിയ സ്പർശനങ്ങളിൽ പോലും നിന്റെ മനസിനെ ഉൾച്ചേർക്കുക; ഹൃദയത്തെ ഉൾച്ചേർക്കുക; നിന്റെ സാന്നിധ്യം മുഴുവൻ അതിൽ ഉൾച്ചേർക്കുക.

ഇത് ഏറ്റവും നന്നായി അവതരിപ്പിച്ചിരിക്കുന്നത് 'തന്മാത്ര' എന്ന സിനിമയിൽ മോഹൻലാൽ പിറ്റിഎ മീറ്റിംഗിൽ നടത്തുന്ന പ്രഭാഷണത്തിലാണ് (ഓഡിയോ കേൾക്കുക.)

മനസ്സും ഹൃദയവും ഉൾച്ചേർന്ന സ്പർശനത്തിന്റെ പരിണതഫലം എന്താണ്? അവളുടെ തീരാവ്യാധി മാറുന്നു. 12 വർഷങ്ങളായി അവളെ പിടികൂടിയിരുന്ന രോഗം, സകല വൈദ്യന്മാരും പരിശ്രമിച്ചിട്ടു മാറാതിരുന്ന വ്യാധി ചെറിയൊരു സ്പർശനം കൊണ്ട് മാറുന്നു. സ്പർസനം സൗഖ്യദായകമാണെന്നു സാരം.

ഈശോ ഇന്ന് നമ്മളോട് ആവശ്യപ്പെടുന്നത് നമ്മുടെ സ്പർശനങ്ങളെ ദിവ്യസ്പർശനങ്ങളാക്കി ഉയർത്തനാണ്. നിന്റെ സ്പർശനത്തിലും ആലിംഗനത്തിലും നിന്റെ മനസും ഹൃദയവും നിന്റെ മുഴസാന്നിധ്യവും ഉൾച്ചേർക്കുക. അതിലൂടെ നിന്റെ സ്പർസനങ്ങൾ സൗഖ്യദായകങ്ങളായി മാറും. ചെറിയ സ്പർശനങ്ങൾ മാത്രമല്ല, ദാമ്പത്യത്തിലെ പരിശുദ്ധമായ പങ്കുവെയ്ക്കലുകൾ പോലും സൗഖ്യദായകമായി മാറും. നിന്റെ മനസും ഹൃദയവും, ജീവനും അതിൽ പൂർണ്ണമായി ഉൾച്ചേർക്കാനായാൽ.

ഈശോ ഈ സ്പർശനത്തെ വിശേഷിപ്പിക്കുന്നത് ശ്രദ്ധിക്കണം : 'മകളെ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.' (8:48). അവളുടെ സ്പർശനത്തെ ഈശോ വിശേഷിപ്പിക്കുന്നത് വിശ്വാസമെന്നാണ്. ചെറിയൊരു സ്പർശനം പോലും വിശ്വാസമായി രൂപാന്തരപ്പെടാം. അതിൽ നിന്റെ മനസും ഹൃദയവും ജീവൻ തന്നെയും ഉൾച്ചേർക്കാൻ നിനക്കായാൽ.

രക്തസ്രാവക്കാരിയുടെ സ്പർശനത്താൽ അവൾക്ക് ലഭിച്ചത് സൗഖ്യമാണ്. പക്ഷേ, ഈശോ പറയുന്നത്, അവളുടെ വിശ്വാസം (സ്പർശനം) അവളെ രക്ഷിച്ചിരിക്കുന്നു എന്നാണ്. സൗഖ്യത്തിന്റെ പ്രത്യേകത, പിന്നെയും രോഗം വരും; അങ്ങനെ അവസാനം മരിച്ചുപോകും എന്നാണ്. എന്നാൽ മരിച്ചുകഴിഞ്ഞാലും ജീവിക്കുന്ന അവസ്ഥയാണ് രക്ഷ. സ്പർശനത്തിലൂടെ അവൾ രക്ഷയിലേയ്ക്ക് കടന്നിരിക്കുന്നു എന്നാണ് ഈശോ പറയുന്നത്.

ഇത് കൂടുതൽ വ്യക്തമാകുന്നത് ജായ്‌റോസിന്റെ മകളുടെ കാര്യത്തിലാണ് ്50-ാമത്തെ വചനം ശ്രദ്ധിക്കണം: 'ഈശോ പറഞ്ഞു, ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക.' (8:50). അതിനുശേഷം വീട്ടിൽ ചെല്ലുമ്പോൾ ഈശോ പറയുന്നു: 'അവൾ മരിച്ചിട്ടില്ല ഉറങ്ങുകയാണ്. ' (8:52). അതായത് മരണം പോലും വെറും ഉറക്കമായി മാറും, ഈ വിശ്വാസമുള്ളവന്. ഏത് വിശ്വസം? ഏതിലാണോ പ്രത്യാശവച്ച് അപേക്ഷിക്കുന്നത്, അതിൽ മനസും ഹൃദയവും മുഴുവൻ സാന്നിധ്യവും ചേർത്താൽ മരണം പോലും വെറും ഉറക്കമായി മാറും. ഉറക്കം കഴിഞ്ഞ് കൂടുതൽ ഉണർവോടെ എഴുന്നേൽക്കുന്ന നിത്യജീവനായി മാറും എന്നു സാരം.

2006 സെപ്റ്റംബറിൽ ഉറങ്ങിയ കാരുണികന്റെ കവർചിത്രം, എഡിറ്റോറിയൽ (ഓഡിയോ കേൾക്കുക. )

സ്പർശനങ്ങൾ സൗഖ്യദായകമാകണമെങ്കിൽ അവയിൽ മനസും ഹൃദയവും ജീവനും ഉൾച്ചേർക്കുക. അത്തരം ഉൾച്ചേർക്കലുള്ള വിശ്വാസം, ജീവിതത്തിൽ തുടർക്കഥയായി മാറിയാൽ മരണം പോലും വെറുമൊരു ഉറക്കമായി രൂപാന്തരപ്പെടും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP