Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബെംഗളൂരുവിൽ വ്യവസായിയെ കിഡ്‌നാപ്പ്‌ ചെയ്തതിന് പിടിയിലായ തട്ടിപ്പുകാരൻ ബാബു പാറയിലും പറയുന്നത് വിജയേട്ടൻ നമ്മുടെ ആളാണെന്ന്; ചങ്ങാതിമാരെ അമ്പരപ്പിക്കാൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് സ്പീക്കർ ഫോണിട്ട് കേൾപ്പിക്കും; കൂട്ടുകൃഷിക്ക് പാട്ടത്തിനെടുത്ത തോട്ടവും കേരള മുഖ്യമന്ത്രിയുടേത് തന്നെയെന്ന് ബാബു പാറയിൽ ! സോളാർ മോഡൽ വഞ്ചന നടത്തി കുടുങ്ങിയപ്പോൾ രക്ഷപ്പെടാൻ പറഞ്ഞതും പിണറായിയുടെ പേര്

ബെംഗളൂരുവിൽ വ്യവസായിയെ കിഡ്‌നാപ്പ്‌ ചെയ്തതിന് പിടിയിലായ തട്ടിപ്പുകാരൻ ബാബു പാറയിലും പറയുന്നത് വിജയേട്ടൻ നമ്മുടെ ആളാണെന്ന്; ചങ്ങാതിമാരെ അമ്പരപ്പിക്കാൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് സ്പീക്കർ ഫോണിട്ട് കേൾപ്പിക്കും; കൂട്ടുകൃഷിക്ക് പാട്ടത്തിനെടുത്ത തോട്ടവും കേരള മുഖ്യമന്ത്രിയുടേത് തന്നെയെന്ന് ബാബു പാറയിൽ ! സോളാർ മോഡൽ വഞ്ചന നടത്തി കുടുങ്ങിയപ്പോൾ രക്ഷപ്പെടാൻ പറഞ്ഞതും പിണറായിയുടെ പേര്

എം.എസ്.സനിൽ കുമാർ

തിരുവനന്തപുരം: അധികാരമേറ്റ് അധികം വൈകും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോടായി ഉറക്കെ പ്രഖ്യാപിച്ചിരുന്നു: ' എന്റെ പേരിൽ അവതാരങ്ങൾ ഉണ്ടാവില്ല, അതിന്റെ പേരിൽ ഒരു മുതലെടുപ്പും അനുവദിക്കില്ല.സോളാർ പോലെ ഭരണക്കാരുടെ ആശ്രിതർ നടത്തുന്ന തട്ടിപ്പുകൾക്ക് തല വച്ചുകൊടുക്കരുതെന്ന മുന്നറിയിപ്പാണ് പിണറായി അന്നുനൽകിയത്. എന്നാൽ, അറിഞ്ഞോ, അറിയാതെയോ ഇത്തരം അവതാരങ്ങൾ തങ്ങളുടെ തട്ടിപ്പിനായി ഏതുഭരണത്തെയും ഉപയോഗിക്കുമെന്നതിന്റെ തെളിവാണ് ബെംഗളൂരുവിൽ കിഡ്‌നാപ്പിങ് കേസിൽ അറസ്റ്റിലായ ബാബു പാറയിൽ എന്ന ജോസഫ് സാമിന്റെ കഥ. 

ബെംഗളൂരൂവിലെ കാലാവസ്ഥ പഴയ പോലെ സുഖശീതളമല്ലെന്ന് പഴമക്കാർ പറയുമെങ്കിലും, തന്റേതായ രീതിയിൽ ഏതുകാലാവസ്ഥയും അനുകൂലമാക്കാനുള്ള വക്രബുദ്ധിക്കാരനാണ് ജോസഫ് സാമെന്ന് അദ്ദേഹത്തിന്റെ കൂട്ടുകാർ പറയും. സുഹൃത്തുക്കൾക്കൊപ്പം രസിച്ചിരിക്കുമ്പോൾ തന്റെ സ്വാധീനബലവും, കഴിവും ബോദ്ധ്യപ്പെടുത്താൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുക ഇയാൾക്ക് ഹരമാണെന്ന് ജോസഫ് സാം തട്ടിക്കൊണ്ടുപോയ മലയാളി വ്യവസായി എൻ.എസ്.ഗണേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.

മുഖ്യമന്ത്രിയെ തനിക്കറിയാം എന്നും എന്താണ് തന്റെ ബലമെന്നും കൂട്ടുകാരെ കാണിക്കാനുള്ള പൊങ്ങച്ച പ്രകടനം.പണത്തിനോടുള്ള ആർത്തി മൂത്ത് ഗണേശിനെ തട്ടിക്കൊണ്ടുപോകും വരെ ജോസഫ് സാം എന്ന ബാബു പാറയിൽ വിവിധ വേഷങ്ങൾ കലാചാതുരിയോടെ ആടി. ബെംഗളൂരുവിൽ മാതളക്കൃഷിക്കായി പാട്ടത്തിനെടുത്ത 70 ഏക്കർ വിജയേട്ടന്റേതാണെന്നാണ് എല്ലാവരോടും ഇയാൾ പറയുക.അന്വേഷണവുമായി ചെല്ലുന്ന ആളുകളോട് കേരള മുഖ്യമന്ത്രിയുടേതാണെന്ന് പറയുന്നത്! ബാബു പാറയിലിന്റെ തട്ടിപ്പുകളെ കുറിച്ച് ഒരുപക്ഷേ മുഖ്യമന്ത്രിക്ക് അറിവുണ്ടാകില്ല. എന്നാൽ, ബെംഗളൂരുവിലേക്ക് ഇയാൾ ചേക്കേറാനിടയായ കാരണം അന്വേഷിച്ചാൽ അക്കാര്യം വ്യക്തമാകും.

പത്തനംതിട്ട തുമ്പമണ്ണിൽ തുടങ്ങിയ പാറയിൽ ഹോട്ടലിൽ നിന്ന് ആരംഭിക്കുന്നു എല്ലാം വെട്ടിപ്പിടിച്ചുള്ള ബാബു പാറയിലിന്റെ യാത്ര. റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ വളർന്നതോടെ തിരുവനന്തപുരത്ത് സ്വാധീനമുറപ്പിച്ചു.ഓർത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റിയംഗമാകാൻ പണവും സ്വാധീനവും, ഭീഷണിയും തരം പോലെ പ്രയോഗിച്ചു. തിരുവനന്തപുരം ഭദ്രാസനം അരമനയുമായി ബന്ധപ്പെട്ട വസ്തുസംബന്ധമായ കേസിൽ വ്യാജ ഐഡി ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വസ്തു എഴുതി വാങ്ങിയെന്ന ആരോപണം ബാബു പാറയിലിനെതിരെ ഉയർന്നിരുന്നു.

കാലം ചെയ്ത മെത്രാപൊലീത്ത ഗീവർഗീസ് മാർ ദിയസ് കോറസിന്റെ പേരിൽ ആൾാമാറാട്ടം നടത്തി വ്യാജ ആധാരം രജിസ്റ്റർ ചെയ്ത സംഭവത്തിലാണ് ബാബു പാറയിൽ മുഖ്യ ആസൂത്രകനായത്.തിരുവനന്തപുരം പാങ്ങപ്പാറ വില്ലേജിലെ മൺവിളയിലുള്ള 50 സെന്റ് ഭൂമിയിന്മേലാണ് തട്ടിപ്പ് നടന്നത്.1999ൽ മരണപ്പെട്ട മാർ ദിയസ് കോറസിന്റെ പേരിലുള്ള ഭൂമിയായിരുന്നു ഇത്. വസ്തുസംബന്ധമായ രണ്ടുപ്രമാണങ്ങൾ ഇയാൾ അരമനയിൽ നിന്ന് മുക്കിയെന്നും ആരോപണമുണ്ട്.പൊലീസിനെ സ്വാധീനിച്ച് കേസ് മുക്കാൻ നോക്കിയെങ്കിലും, വാദിയായ പുന്നൂസ് കുര്യൻ അടക്കമുള്ളവരുടെ ശ്രമഫലമായി അന്വേഷണം ബാബു പാറയിലിലേക്കും നീണ്ടു.കേസ് ഇപ്പോൾ വിജിലൻസിന്റെ പരിഗണനയിലാണ്(കേസ് നമ്പർ 3/16).കേസിലെ വാദിയായ പുന്നൂസ് കുര്യൻ തിരുവനന്തപുരത്ത് എംജി കോളേജിന് മുന്നിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചതും ആരോപണങ്ങളുടെ മൂർച്ച കൂട്ടി. ഓർത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി പൊതുയോഗത്തിൽ വച്ച് പുന്നൂസിനെതിരെ ബാബു പാറയിൽ ഭീഷണി ഉയർത്തിയതായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണിത്.'അടുത്ത പൊതുയോഗത്തിൽ നീ കാണില്ല എന്നായിരുന്നു ബാബുവിന്റെ ഭീഷണി' എംജി കോളേജിന് മുന്നിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പുന്നൂസ് കുര്യനെ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട കേസ് ബാബു പാറയിൽ അറസ്റ്റിലായതോടെ വീണ്ടും സജീവമായി.

 

2017 ലെ സഭാ മാനേജ്‌മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബാബു പാറയിൽ ജയിച്ചു കയറിയത് അംഗങ്ങളെ ഭീഷണിയുടെ മുൾമുനയിൽ നിർത്തിയാണ്. അനുസരിക്കാത്ത വൈദികരെ സ്ഥലം മാറ്റുമെന്ന് ഭീഷണി മുഴക്കും. ബാലറ്റ് പേപ്പർ തുറന്ന് ആർക്കാണ് വോട്ട് ചെയ്തതെന്ന് നോക്കിയായിരുന്നു ഭീഷണി. സഭ വർക്കിങ് കമ്മിറ്റിയിലേക്ക് വരാൻ മെത്രാപ്പൊലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ ഒത്താശയോടെ ശ്രമിച്ചെങ്കിലും പരമാധ്യക്ഷനായ കാതോലിക്ക ബാവ വിലക്കിയതോടെ അത് നടന്നില്ല. അതിന്റെ നിരാശയിൽ സഭയുടെ കീഴിലുള്ള സ്‌കൂൾ ബോർഡുകളിലേക്കുള്ള നിയമനം കയ്യടക്കി.75 ഓളം സ്‌കൂളുകളിലായി 670 പേരെ നിയമിച്ചതിൽ ഏറിയപങ്കും സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള തരികിടയായിരുന്നുവെന്നും ആരോപണമുണ്ട്.ഓർത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റിയിലേക്ക് മൽസരിക്കാൻ വർഷത്തിലൊരു കുർബാന കൂടിയിരിക്കണമെന്ന് നിബന്ധനയുണ്ട്യ ഇതുപാലിക്കാൻ വേണ്ടി ബാബു പാറയിൽ തന്നോട് പറഞ്ഞിട്ട് കുർബാന കൊള്ളാൻ വരുമായിരുന്നെന്ന് എൻ.എസ്.ഗണേശ് ഓർക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ വീണ ജോർജ് മൽസരിച്ചപ്പോൾ സേവ് സിപിഎമ്മിന്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതുകൂടാതെ വീണയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചില പോസ്റ്ററുകളും വന്നിരുന്നു. ഇതിന് പിന്നിൽ ഇവരുടെ മുൻകാല കുടുംബസുഹൃത്ത് കൂടിയായ ജോസഫ് സാം എന്ന ബാബു പാറയിലായിരുന്നുവെന്നും ആരോപണമുണ്ട്.വ്യക്തമായ രാഷ്ട്രീയമോ വിശ്വാസമോ പുലലർത്താത്ത ഇയാൾക്ക് കയറി ചെല്ലുന്നയിടത്ത് ആധിപത്യം സ്ഥാപിക്കുക എന്നതാണ് പൊതുരീതി. 30 വർഷമായി ബെംഗളൂരുവിൽ ഇരുമ്പയിര് ഖനനം നടത്തുന്ന എൻ.എസ്.ഗണേശിനെ തട്ടിക്കൊണ്ടുപോയി പാട്ടത്തിനെടുത്ത ഭൂമി സ്വന്തമാക്കാൻ ശ്രമിച്ചതും ഇതേ ക്രിമിനൽ ബുദ്ധി ഉപയോഗിച്ചാണ്. പുന്നൂസ് കുര്യന്റെ കേസ് കൊടുമ്പിരി കൊണ്ടപ്പോഴാണ് ബാബു പാറയിൽ ബെംഗളൂരുവിലേക്ക് ചേക്കേറിയത്.

എറണാകുളത്ത് വച്ച് 7 വർഷം മുമ്പ് ഗണേശിനെ പരിചയപ്പെട്ടതിന്റെ ബലത്തിലായിരുന്നു വാഴകൃഷി തുടങ്ങാൻ വേണ്ടിയുള്ള ബെംഗളൂരു സന്ദർശനം..കേരളത്തിൽ ഒന്നും ചെയ്യാൻ പറ്റുന്നില്ല, അതാണ് ഇങ്ങോട്ട് പോന്നത് എന്നായിരുന്നു ഗണേശിനോട് ബാബു പറഞ്ഞത്.വാഴകൃഷി വേണ്ട, നല്ല സാധ്യതയുള്ള മാതളകൃഷിയാകാമെന്ന് ഗണേശ് ഉപദേശിച്ചു.ബാബുവിന്റെ മകനും കൂടി ചേർന്ന് മൂവരും 70 ഏക്കർ പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. ഗണേശ് ഇരുമ്പയിര് ഖനനത്തിന്റെ തിരക്കിലായതിനാൽ ബാബുവാണ് കാര്യങ്ങൾ നോക്കിയത്. ഇടക്കാലത്ത് ബാബുവിന്റെ സ്ത്രീപീഡനക്കേസിനെ ചൊല്ലിയുള്ള തർക്കത്തിൽ ഇരുവരും അകന്നു. മാതളകൃഷിയിൽ, ആദ്യ വർഷം 50 ലക്ഷം രൂപയുടെ വിളവുണ്ടായി. ഏറ്റവുമൊടുവിൽ കണക്ക് നോക്കാമെന്ന് പറഞ്ഞാണ് ഗണേശിനെ വിളിപ്പിച്ചത്.സ്ഥലം മുഴുവൻ കൈക്കലാക്കാൻ അസൽ രേഖകളും ഒരു കോടി രൂപയും ആവശ്യപ്പെട്ട് മറ്റൊരു സ്ഥലത്തേക്ക് ഗൂണ്ടാസംഘത്തെ കൂട്ടി തട്ടിക്കൊണ്ട് പോയി.അടുത്ത ദിവസം അസൽ രേഖകൾ ഹാജരാക്കാമെന്ന ഒഴിവുകഴിവ് പറഞ്ഞതോടെയാണ് ഗണേശിനെ വിട്ടയച്ചത്. പിറ്റേന്ന് ബാബുപാറയിലും ഗൂണ്ടാസംഘവും പൊലീസ് പിടിയിലാവുകയും ചെയ്തു. ഭാഗ്യം കൊണ്ടും അൽപം ബുദ്ധി പ്രയോഗിച്ചതും കൊണ്ട് മാത്രമാണ് താൻ ബെംഗളൂരുവിലെ കൊടുക്രൂരന്മാരായ ഗൂണ്ടാസംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ഗണേശ് പറയുന്നു. കേസിൽ 10 പേരെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ ഇവർ ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിലാണ്.

ഇതിനിടെ ബാബു പാറയിലിനായി ഗബ്രിയേൽ തിരുമേനി രംഗത്ത് വന്നതായും പറയുന്നു. ബെംഗളൂരുവിൽ സ്‌കൂളുകളുള്ള അടൂരുകാരൻ ജോർജ് കുര്യനെ ഗബ്രിയേൽ തിരുമേനി നേരിട്ട് വിളിച്ച കാര്യവും പുറത്ത് വന്നിട്ടുണ്ട്. പരാതിക്കാരനായ ഗണേശുമായി സംസാരിച്ച് കേസ് ഒത്തുതീർപ്പാക്കാനാണ് തിരുമേനി ആവശ്യപ്പെട്ടത്. ജോർജ് കുര്യൻ തന്നെ കണ്ടതായി ഗണേശ് സ്ഥിരീകരിച്ചു. എന്നാൽ ഈ മധ്യസ്ഥരൊക്കെ നേരത്തെ എവിടെയായിരുന്നുവെന്നാണ് ഗണേശ് ചോദിക്കുന്നത്. ഗണേശിനെ തട്ടിയെടുത്ത അതേ ദിവസം ബെംഗളൂരുവിൽ നടന്ന മറ്റ് മൂന്ന് കിഡ്‌നാപ്പിങ് കേസുകളിൽ രണ്ടിലും കൊലപാതകം നടന്നിരുന്നു. അവർ, തന്നെ, ഒരു കത്തിയെടുത്തു കുത്തിയിരുന്നെങ്കിൽ ഏതുമധ്യസ്ഥൻ സമാധാനം പറയുമെന്ന് ഗണേശ് ചോദിക്കുന്നു. ഏതായാലും ഭരണത്തിൽ പിടിയുള്ള ജോസഫ് സാമെന്ന ബാബുപാറയിലിനെ പോലുള്ള അവതാരങ്ങളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കേണ്ടത് നാട് ഭരിക്കുന്നവർ തന്നെയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP