Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണ്ണനെ തൊട്ടാൽ പൊള്ളുമെന്ന് അമേരിക്കൻ മലയാളിക്ക് ഉറപ്പായി; മഹാഭാരത കഥയെ വിട്ട് വള്ളുവനാട്ടിലെ വീരന്മാരായ ചാവേറുകളെ വെള്ളിത്തിരയിൽ സന്നിവേശിപ്പിക്കാൻ പ്രവാസി വ്യവസായി; മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം നിരാശനാക്കുന്നത് പൃഥ്വിരാജിനെ തന്നെ; അഭിനയജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ട് അവിശ്വസനീയമാക്കാൻ മെഗാ താരവും; അസ്തമിക്കുന്നത് ആർ എസ് വിമലിന്റെ 300 കോടിയുടെ മോഹങ്ങൾ

കർണ്ണനെ തൊട്ടാൽ പൊള്ളുമെന്ന് അമേരിക്കൻ മലയാളിക്ക് ഉറപ്പായി; മഹാഭാരത കഥയെ വിട്ട് വള്ളുവനാട്ടിലെ വീരന്മാരായ ചാവേറുകളെ വെള്ളിത്തിരയിൽ സന്നിവേശിപ്പിക്കാൻ പ്രവാസി വ്യവസായി; മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം നിരാശനാക്കുന്നത് പൃഥ്വിരാജിനെ തന്നെ; അഭിനയജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ട് അവിശ്വസനീയമാക്കാൻ മെഗാ താരവും; അസ്തമിക്കുന്നത് ആർ എസ് വിമലിന്റെ 300 കോടിയുടെ മോഹങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എന്ന് നിന്റെ മൊയ്തീന്റെ ഗംഭീര വിജയത്തിന് പിന്നാലെ ആർഎസ് വിമൽ പൃഥ്വിരാജിനെ നായകനാക്കി അടുത്ത ബിഗ് ബജറ്റ് ചിത്രവും പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കൻ വ്യവസായി വേണു കുന്നപ്പള്ളി നിർമ്മാതാവെന്ന് അറിയിച്ച ചിത്രത്തിന് കർണൻ എന്നായിരുന്നു പേരിട്ടിരുന്നത്. ദുബായിലെ സപ്തനക്ഷത്ര ഹോട്ടലായ ബുർജ് അൽ അറബിയിൽ നടന്ന ചടങ്ങിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. അമേരിക്കയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമ്മിക്കാൻ സമ്മതിച്ചിരുന്നത്. സംവിധായകൻ ആർഎസ് വിമലുമായുള്ള ഭിന്നത മൂലം യു.എ.ഇ യിലും ബിസിനസ്സ് സംരംഭങ്ങളുള്ള വേണു പ്രോജകക്ടിൽ നിന്ന് പിന്മാറുകയാണെന്ന് മറുനാടൻ വാർത്ത നൽകിയിരുന്നു. ഇത് ശരിവയ്ക്കും വിധം കർണ്ണന്റെ ഭാവി പ്രതിസന്ധിയിലെന്ന് സൂചന.

കർണ്ണനെ ഒഴിവാക്കി വേണു കുന്നപ്പള്ളി പുതിയ സിനിമയുടെ ചർച്ചകളിലേക്ക് കടന്നുവെന്നാണ് സൂചന. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ് 'മാമാങ്കം'ത്തിന്റെ പിന്നണിയിലാണ് ഈ നിർ്മാതാവ്. പതിനേഴാം നൂറ്റാണ്ടിൽ നടന്ന ചാവേർ പോരാട്ടത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ 12 വർഷമായി ഈ സിനിമയുടെ തിരക്കഥാ രചനയിലായിരുന്നു സജീവ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് മാമാങ്കം. അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് മാമാങ്കത്തിനൊപ്പം സഹകരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നുമുള്ള താരങ്ങൾ ചിത്രത്തിലുണ്ടാകും. നേരത്തേ, 'മാമാങ്കം' എന്ന ടൈറ്റിലിൽ നവോദയയുടെ ഒരു സിനിമ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. വള്ളുവനാട്ടിലെ പോരാളികളുടെ പോരാട്ടത്തിന്റെ കഥ പറയുന്ന മാമാങ്കം മലയാള സിനിമയെയും അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് പ്രതീക്ഷിക്കാം.

നവോദയ്ക്ക് പണം കൊടുത്താണ് മമാങ്കം എന്ന ടൈറ്റിൽ മമ്മൂട്ടി ചിത്രത്തിനായി വാങ്ങുന്നത്. എംടിയുടെ രണ്ടാമൂഴമെന്ന ബിഗ് ബഡ്ജറ്റ് സിനിമയുമായി മോഹൻലാൽ ഭീമനായി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെയാണ് മമ്മൂട്ടിയും മാമാങ്കത്തിലൂടെ സജീവമാകുന്നത്. ഇതിനിടെയിലാണ് കർണ്ണന്റെ സിനിമയിൽ അവ്യക്തതയും എത്തുന്നത്. പൃഥ്വിരാജിനെ നായകനാക്കി ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന 'കർണൻ' എന്ന ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നതോടെ ഈ സിനിമ അനിശ്ചിതത്വത്തിലാകും. മാമാങ്കത്തിന്റെ ബജറ്റ് സംബന്ധിച്ച് റിപ്പോർട്ടുകൾ ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ ഈ സിനിമയ്ക്ക് നൂറ് കോടിക്ക് മേൽ ബജറ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മമ്മൂട്ടി തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടത്. 'വള്ളുവനാട്ടിലെ വീരന്മാരായ ചാവേറുകളുടെ ജീവിതം പറയുന്ന 'മാമാങ്ക'ത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. 12 വർഷത്തെ പഠനങ്ങൾക്ക് ശേഷം നവാഗതനായ സജീവ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് മാമാങ്കം ഒരുങ്ങുന്നത്. ഏറ്റവും പ്രസിദ്ധമായ മാമാങ്കം എന്ന ടൈറ്റിൽ ഞങ്ങൾക്ക് അനുവദിച്ചതിന് നവോദയയ്ക്ക് ഈ അവസരത്തിൽ നന്ദി പറയുന്നു. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നംപള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ താരങ്ങളും ടെക്നീഷ്യന്മാരുമുൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. കൂടുതൽ വിവരങ്ങൾ പിന്നീട് പറയുന്നതാണ്. എല്ലാവർക്കും ദീപാവലി ആശംസകൾ' എന്ന് മമ്മൂക്ക ഫേസ്‌ബുക്കിൽ കുറിച്ചു.

ഇതോടെയാണ് കർണ്ണനിൽ അനിശ്ചിതത്വം നിറയുന്നത്. കർണ്ണനെ തന്റെ ഡ്രീം പ്രോജക്ട് എന്നാണ് ആർഎസ് വിമൽ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞത്. സ്വയം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 50 കോടി ബജറ്റിൽ നിർമ്മിക്കുന്നു എന്നായിരുന്നു ആദ്യ പ്രഖ്യാപനം. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിന്റെ ലൊക്കേഷൻ തേടി ആർഎസ് വിമൽ യാത്ര തിരിരിക്കുകയും ചെയ്തു. ചിത്രത്തിന്റെ ഗ്രാഫിക്സ് വർക്കുകൾ പുരോഗമിക്കുന്നു എന്ന അടിക്കുറിപ്പോടെ സ്റ്റിൽ ഫോട്ടോകളും ലൊക്കേഷൻ ഹണ്ടിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാൽ ഒന്നും നടന്നില്ല. ഇതോടെ വിമലും നിർമ്മാതാവുമായി തെറ്റിയെന്നാണ് സൂചന. പലപ്പോഴും വാക്ക് മാറ്റി പറയുന്നതാണ് വിമലിനെ നിർമ്മാതാവുമായി തെറ്റിച്ചത്. കർണ്ണത്തിന്റെ പ്രാരംഭ ജോലികൾക്കായി വേണു ഒരു കോടിയോളം രൂപ നൽകിയിരുന്നതായാണ് സൂചന. ഇതുപയോഗിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ വിമൽ തുടങ്ങുകയും ചെയ്തു.

ആദ്യം 25 കോടിയുടെ ബജറ്റിലെ സിനിമയാണ് വിമൽ മുന്നോട്ട് വച്ചത്. ഇത് അംഗീകരിച്ചാണ് വേണു നിർമ്മാണം ഏറ്റെടുത്തത്. പിന്നീട് നൂറു കോടിയുടെ ബജറ്റിലേക്ക് വിമൽ മാറി. എന്ന് നിന്റെ മൊയ്തീന്റെ വാർഷികവുമായി ബന്ധപ്പെട്ട ആഘോഷത്തിൽ പ്രഖ്യാപിച്ചത് 300 കോടിയുടെ ചെലവാണ് . തന്റെ നിർമ്മാതാവ് എത്ര തുക വേണമെങ്കിലും മുതൽമുടക്കുമെന്നും അവകാശ വാദം നടത്തി. എന്നാൽ വേണു ഇതിന് സമ്മതം അറിയിച്ചിരുന്നില്ലെന്നാണ് സൂചന. ഇതേ ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് കർണ്ണനെ ബാധിച്ചത്. 25 കോടിക്കപ്പുറം ചെലവാക്കാനാവില്ലെന്നാണ് വേണുവിന്റെ നിലപാട്. 25 കോടിക്ക് അപ്പുറം മുടക്കിയാൽ പണം ഇന്നത്തെ സാഹചര്യത്തിൽ തിരിച്ചുപിടിക്കുക ബുദ്ധിമുട്ടാകുമെന്ന് ഇദ്ദേഹം കണക്കുകൂട്ടുന്നു. പുലി മുരുകൻ പോലൂം 150 കോടിക്കപ്പുറം കള്കട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ 300 കോടി മുടക്കിയാൽ അത് ഒരിക്കലും മലയാളത്തിൽ തിരിച്ചു പിടിക്കാനാവില്ല.

രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിലൂടെയാണ് നിർമ്മാതാക്കൾ ലാഭം നേടിയത്. ഈ സാഹചര്യത്തിൽ യാഥാർത്ഥ്യ ബോധമില്ലാത്ത കർണ്ണനുമായി പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഈ നിർമ്മാതാവിന്റെ സമ്മതമില്ലാതെ കർണ്ണനുമായി മുന്നോട്ടു പോകാനും വിമലിന് കഴിയില്ല. കർണ്ണന് വേണ്ടി തുടക്കത്തിൽ മുടക്കിയ പണമാണ് ഇതിന് കാരണം. ഇതോടെ സിനിമയുടെ അവകാശം സംവിധായകനിൽ നിന്ന് നിർമ്മാതാവിന് ആയി. നിർമ്മാതാവിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിയാൽ മാത്രമേ മറ്റൊരു നിർമ്മാതാവിനെ കൊണ്ട് പോലും സിനിമ നിർമ്മിക്കാൻ നിയമപരമായി കഴിയൂ. മലയാളത്തിന് പുറമെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ഒരേ സമയം കർണ്ണന്റെ ചിത്രീകരണം നടത്താനായിരുന്നു വിമലിന്റെ പദ്ധതി. നിർമ്മാതാവ് മമാങ്കത്തിലേക്ക് കടക്കുമ്പോൾ കർണ്ണന്റെ കഥയും പ്രതിസന്ധിയിലാകുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഹീറോ ആയാണ് എന്നും കർണ്ണൻ എന്റെ മനസ്സിലുണ്ടായിരുന്നത്. ആ വീരനെ അവതരിപ്പിക്കുക എന്നത് മോഹമായിരുന്നുഅതാണിപ്പോൾ യാഥാർത്ഥ്യമാവുന്നത്. സിനിമയുടെ പേര് പ്രഖ്യാപന ചടങ്ങിൽ പൃഥീരാജ് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് പൃഥ്വിയും ഈ സിനിമയെ കുറിച്ച് ഒന്നും പ്രതികരിച്ചില്ല. ജനനത്തിൽ അമ്മയാൽ തിരസ്‌കരിക്കപ്പെട്ട കർണ്ണന്റെ ജീവിതത്തെ പല കോണുകളിലൂടെ കാണാം. അതിൽ എന്റെ സമീപനമായിരിക്കും സിനിമയെന്ന് ആർ.എസ് വിമൽ പറഞ്ഞിരുന്നു. രണ്ടായിരത്തോളം സ്‌ക്രീനുകളിൽ ഒരേസമയം പ്രദർശിപ്പിക്കുന്ന വിധത്തിൽ വലിയൊരു സിനിമയായിട്ടാണ് കർണ്ണനെ ഒരുക്കാൻ ലക്ഷ്യമിട്ടത്. അതിനൊപ്പം മമ്മൂട്ടിയെ നായകനാക്കി കർണ്ണനെന്ന പേരിൽ മധുപാൽ സംവിധാനം ചെയ്യുമെന്ന് അറിയിച്ച സിനിമയും പാതിവഴിയിൽ നിന്നുപോയി. 70 കോടി മുതൽ മുടക്കിലൊരുങ്ങുന്നു ഈ ചിത്രത്തിന്റെ തിരക്കഥാ കൃത്ത് പി ശ്രീകുമാറായിരുന്നു

മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം 2018 മെയ് മാസം ആരംഭിക്കും. ഈ ചിത്രത്തിന്റെ പ്രിപ്രൊഡക്ഷൻ വർക്കിലേക്ക് അധികം വൈകാതെ പൃഥ്വിരാജ് പ്രവേശിക്കും. ചിത്രീകരണത്തിലിരിക്കുന്ന ചിത്രങ്ങൾ ഈ വലിയ പ്രൊജക്ടടുകൾ ആരംഭിക്കുന്നതിന് മുമ്പ് ഒരുപിടി ചിത്രങ്ങൾ പൃഥ്വിരാജിന് പൂർത്തിയാക്കേണ്ടതായിട്ടുണ്ട്. രണം, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾ കൂടാതെ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് പൃഥ്വിരാജ് ഉടൻ ചെയ്യുന്ന സിനിമകൾ. ഈ ലിസ്റ്റിലും കർണൻ വരുന്നതേയില്ല. ഇതിനിടെയാണ് നിർമ്മാതവ് മമാങ്കവുമായി സജീവമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP