Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടു ചവിട്ടിത്തുറന്ന് യുവാവിനെ അറസ്റ്റുചെയ്ത പൊലീസ് പരാക്രമത്തിൽ ഒടുവിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു; മകനെ അടിക്കുകയും തടയാനെത്തിയ മാതാപിതാക്കളെ പുലഭ്യംപറയുകയും ചെയ്ത പൊലീസ് നടപടി തൃശൂർ റേഞ്ച് ഐജി അന്വേഷിക്കും; പന്ത്രണ്ടുകാരനെ മർദിച്ചെന്ന പരാതി അന്വേഷിച്ച പൊലീസിന്റെ മൂന്നാംമുറ പുറത്തുവന്നത് വീഡിയോയിലൂടെ

വീടു ചവിട്ടിത്തുറന്ന് യുവാവിനെ അറസ്റ്റുചെയ്ത പൊലീസ് പരാക്രമത്തിൽ ഒടുവിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു; മകനെ അടിക്കുകയും തടയാനെത്തിയ മാതാപിതാക്കളെ പുലഭ്യംപറയുകയും ചെയ്ത പൊലീസ് നടപടി തൃശൂർ റേഞ്ച് ഐജി അന്വേഷിക്കും; പന്ത്രണ്ടുകാരനെ മർദിച്ചെന്ന പരാതി അന്വേഷിച്ച പൊലീസിന്റെ മൂന്നാംമുറ പുറത്തുവന്നത് വീഡിയോയിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: പന്ത്രണ്ടു വയസ്സുകാരനെ മർദ്ദിച്ചെന്ന പരാതിയെ തുടർന്ന് യുവാവിനെ വീട്ടിൽക്കയറി കതക് ചവിട്ടിപ്പൊളിച്ച് പൊലീസ് പിടികൂടിയ സംഭവം വലിയ വിവാദമായതോടെ ഇക്കാര്യം അന്വേഷിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൃശൂർ റേഞ്ച് ഐജി അജിത്കുമാറിനെ ആണ് ഡിജിപി ചുമതലപ്പെടുത്തിയിട്ടുള്ളത്.

മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചെന്ന പരാതിയിലാണ് പൂക്കയിൽ പുതിയകത്ത് അബ്ദുൽ റഷീദിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ ദിവസം രാത്രി പൊലീസ് വീട്ടിലെത്തിയത്. ഇതേത്തുടർന്ന് പൊലീസ് വീട്ടിൽ അഴിഞ്ഞാട്ടം നടത്തുകയായിരുന്നു. അബ്ദുൾ റഷീദിനെ പിടികൂടാൻ പൊലീസ് കാണിച്ച പരാക്രമങ്ങളുടെ ദൃശ്യങ്ങൾ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വലിയ വിവാദമായി.

വീടിന്റെ അടഞ്ഞുകിടന്ന വാതിൽ പൊലീസ് സംഘം ചവിട്ടിപ്പൊളിക്കുന്നതും പിന്നീട് മുറിയിൽ കയറി യുവാവിനെ വലിച്ചിഴയ്ക്കുന്നതും മർദിക്കുന്നതും വിഡിയോയിൽ ഉണ്ട്. പ്രായമായ പിതാവും മാതാവും എത്തി തടയാൻ ശ്രമിക്കുമ്പോൾ പൊലീസ് എതിർക്കുന്നതും അവരുടെ മുന്നിലിട്ട് മർദിക്കുന്നതും വ്യക്തമാണ്. എന്നാൽ നിരവധി തവണ വിളിച്ചിട്ടും സ്‌റ്റേഷനിൽ വരാതിരുന്നതിനെ തുടർന്നാണ് യുവാവിനെ വീട്ടിൽ ചെന്ന് കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസ് നിലപാട്.

പൊലീസുകാർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ പല തവണ പറഞ്ഞിട്ടും ഇത്തരത്തിൽ പൊലീസ് പ്രതികരിക്കുന്നത് വലിയ ചർച്ചയായിരിക്കുകയാണ്. പൊലീസ് ഡീസന്റ് ആവേണ്ടതിനെ പറ്റി ഡിജിപി ലോക്നാഥ് ബെഹ്റയുടെ സർക്കുലറുകളും ഉണ്ട്്. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. ഏറ്റവും ഒടുവിൽ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി വയോധികരായ മാതാപിതാക്കളുടെ മുന്നിൽവച്ച് മകനെ തല്ലിച്ചതച്ച തിരൂരിലെ പൊലീസ് നടപടിയും ഇതോടെ വലിയ ചർച്ചയായി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടും നടപടിയെടുക്കാൻ ഡിജിപി ഉൾപ്പെടെ ഉന്നതർ മുന്നോട്ടുവരാതിരുന്നതും വിമർശിക്കപ്പെട്ടു. ഇതു സംബന്ധിച്ച് വാർത്തകൾ വന്നതോടെയാണ് ഇപ്പോൾ ഡിജിപി തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

തിരൂർ പൂക്കയിലെ വീട്ടിലെത്തി പൊലീസ് വാതിൽ ചവിട്ടിപ്പൊളിക്കുന്നതും യുവാവിനെ ക്രൂരമായി മർദിക്കുന്നതും അസഭ്യം പറയുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അറസ്റ്റ് ചെയ്ത യുവാവിനെതിരെ ആരോപിച്ച എഫ്ഐആറിലെ കുറ്റകൃത്യങ്ങൾ പൊലീസിന് തെളിയിക്കാൻ കഴിഞ്ഞതുമില്ല. ഇതോടെ ചിത്രങ്ങളും മറ്റും വിലയിരുത്തി കോടതി യുവാവിന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

മുറിയിൽ എത്തിയ പൊലീസിനോട് യുവാവ് സ്വമേധയാ വരാമെന്ന് അറിയിച്ചെങ്കിലും ബലമായി പിടികൂടി വലിച്ചിഴച്ചു. ചോദ്യം ചെയ്യാനെത്തിയ പരിസരവാസികളോട് പൊലീസ് തട്ടിക്കയറുന്നതും വീട്ടുകാരുടെ നിലവിളിയും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പ്രതിയും വീട്ടുകാരും പൊലീസ് സംഘത്തെ ആക്രമിച്ചെന്ന് കേസെടുക്കുകയായിരുന്നു പൊലീസ്.

വനിത ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്നു പൊലീസുകാർക്ക് പരുക്കേറ്റതായി അറിയിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട് ചവിട്ടിത്തുറക്കുന്നതും മറ്റു സംഭവങ്ങളുമെല്ലാം പൊലീസുകാരൻ മൊബൈൽ ഫോണിൽ പകർത്തുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്. പ്രതിക്കെതിരെ എഫ്ഐആറിൽ കാണിച്ച കേസിന്റെ തെളിവുകളൊന്നും പൊലീസിന് കോടതിയിൽ സമർപ്പിക്കാനായില്ല. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതും പൊലീസിന് വിനയായി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡിജിപി അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP