Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ സത്യം പുറത്തുവന്നു; അമേരിക്കയിൽ മൂന്ന് വയസുകാരി മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചപ്പോൾ; കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്ന് മലയാളിയായ വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ മൊഴി; അബോധാവസ്ഥയിലായ ഷെറിൻ മാത്യൂസ് മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; ഒന്നുമറില്ലെന്ന് ഭാവിച്ച് നടന്ന വെസ്ലിയെ കുടുക്കിയത് റിച്ചഡ്‌സൺ പൊലീസിന്റെ കൂർമബുദ്ധി; വെസ്ലിക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും

ഒടുവിൽ സത്യം പുറത്തുവന്നു; അമേരിക്കയിൽ മൂന്ന് വയസുകാരി മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചപ്പോൾ; കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്ന് മലയാളിയായ വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ മൊഴി; അബോധാവസ്ഥയിലായ ഷെറിൻ മാത്യൂസ് മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; ഒന്നുമറില്ലെന്ന് ഭാവിച്ച് നടന്ന വെസ്ലിയെ കുടുക്കിയത് റിച്ചഡ്‌സൺ പൊലീസിന്റെ കൂർമബുദ്ധി; വെസ്ലിക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

ഡാലസ: അമേരിക്കയിലെ വടക്കൻ ടെക്‌സസിൽ മൂന്ന് വയസുകാരി ഷെറിൻ മാത്യൂസ് മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചപ്പോഴെന്ന് മലയാളിയായ വളർത്തച്ഛൻ വെസ്ലി മാത്യൂസ്. കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് വെസ്ലിയുടെ മൊഴി.

ഗ്യാരേജിൽ വച്ചാണ് താൻ കുട്ടിയെ പാൽ കുടിപ്പിക്കാൻ ശ്രമിച്ചത്.കുട്ടി വിസമ്മതിച്ചപ്പോൾ ബലമായി കുടിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് കുട്ടിക്ക് ശ്വാസം മുട്ടലുണ്ടാവുകയും ചുമയ്ക്കുകയും ചെയ്തു.ശ്വാസഗതിയും മന്ദഗതിയിലായി. അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി മാത്യൂസ് മൊഴി നൽകി.കുട്ടിയെ പരിക്കേൽപ്പിച്ചുവെന്ന കുറ്റമാണ് നേരത്തെ വെസ്ലി മാത്യൂസിനെതിരെ ചുമത്തിയിരുന്നത്.പുതിയ സാഹചര്യത്തിൽ വെസ്ലിക്കെതിരെ കൊലക്കുറ്റവും ചുമത്തിയേക്കും.

വളർത്തുമകളെ കാണാതായ കേസിൽ മലയാളി വെസ്‌ലി മാത്യൂസ് ഇന്നലെ വീണ്ടും അറസ്റ്റിലായിരുന്നു. മൂന്നുവയസുകാരി ഷെറിൻ മാത്യൂസിന്റേതുകൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതിൽനിന്ന് വ്യത്യസ്തമായ മൊഴി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ അറ്റോർണിയുമായി എത്തിയാണ് പുതിയ മൊഴി നൽകിയത്. വീട്ടിനടുത്തുള്ള കലുങ്കിൽ നിന്ന് മൃതദേഹം കിട്ടിയതിന് പിന്നാലെയായിരുന്നു ഇത്. വളർത്തച്ഛൻ വെസ്ലി മാത്യുവിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ഡിഎൻഎ സാംപിളുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മൊഴി മാറ്റി.

പാലു കുടിക്കാത്തതിന് പുറത്തു നിർത്തിയപ്പോൾ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്ന് വെസ്‌ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടയിൽനിന്ന് കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിൽ വെസ്‌ലി മാത്യൂസ് മൊഴി മാറ്റി. കുട്ടിയ ക്രൂരമായി പരുക്കേൽപ്പിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണു ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജീവപര്യന്തം തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ഇത്.

ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളാണ്. കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പൊലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ഏഴിനു വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടിൽനിന്ന് അഞ്ചു മൊബൈൽ ഫോണുകൾ, മൂന്നു ലാപ്‌ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

വെസ്ലി മാത്യുവും ഭാര്യ സിനിയും ചേർന്ന് 2016 ജൂണിലാണ് നളന്ദയിലെ മദർ തെരേസാ അന്ധ സേവാ ആശ്രമത്തിൽനിന്നു ഷെറിനെ ദത്തെടുത്തത്. ഷെറിന് ഏഴു മാസം പ്രായമുള്ളപ്പോഴായിരുന്നു സംഭവം. കുഞ്ഞിന്റെ തിരിച്ചുവരവിനു വേണ്ടി രാജ്യമാകെ പ്രാർത്ഥിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ വീടിന് അൽപമകലെയുള്ള കലുങ്കിനടിയിൽ നിന്നു ബാലികയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഈ മാസം ഏഴിനു വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്.

പാൽ കുടിക്കാൻ വിസമ്മതിച്ചതിനു ശിക്ഷയായി രാത്രി വീടിനു പുറത്ത് അൽപ്പമകലെ മരച്ചുവട്ടിൽ നിർത്തിയ കുഞ്ഞിനെ പിന്നീടു കണ്ടില്ലെന്നായിരുന്നു വെസ്ലിയുടെ ആദ്യ വിശദീകരണം. ഷെറിൻ തനിയെ തിരിച്ചുവരുമെന്നു കരുതി. അൽപ്പസമയത്തിനു ശേഷം ചെന്നപ്പോൾ കുഞ്ഞിനെ കണ്ടില്ലെന്നും കാട്ടുനായ്ക്കൾ അതിലേ പോകുന്നതു കണ്ടെന്നും വെസ്ലി പൊലീസിനോടു പറഞ്ഞു. കുഞ്ഞിനെ അപകട സാഹചര്യത്തിൽ വിട്ടതിന് അറസ്റ്റിലായ ഇയാളെ രണ്ടര ലക്ഷം ഡോളറിന്റെ ജാമ്യത്തിൽ വിട്ടിരിക്കുകയായിരുന്നു. ഷെറിനെ കാണാതായ രാത്രിയിൽ ഇയാളുടെ വാഹനം പുറത്തുപോയെന്നു കണ്ടെത്തിയത് ദുരൂഹത കൂട്ടുകയും ചെയ്തു. കാഴ്ചക്കുറവും സംസാരവൈകല്യവുമുള്ള ഷെറിന് പോഷകാഹാരക്കുറവിന്റെ പ്രശ്‌നവുമുണ്ടായിരുന്നു.

കൊച്ചി വൈറ്റില ജനത എൽ.എം. പൈലി റോഡിൽ നടുവിലേഴത്ത് സാം മാത്യുവിന്റെയും വൽസമ്മയുടെയും മകനാണു വെസ്ലി മാത്യു. ഷെറിനെ കാണാതായ വാർത്തകൾ വന്നശേഷം സാമും വൽസമ്മയും വീടുപൂട്ടി പോയതായി സമീപവാസികൾ പറഞ്ഞു. അയൽക്കാരുമായി അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു സാമിന്റേത്. കഴിഞ്ഞ 15നു പള്ളിയിൽ പോയശേഷം തിടുക്കത്തിൽ സാധനങ്ങളുമെടുത്ത് വീടുപൂട്ടി പോകുകയായിരുന്നു. വാർത്തകൾ സംബന്ധിച്ച് അയൽക്കാരുമായി സംസാരിക്കാൻ ഇവർ തയാറായിരുന്നില്ല

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP