Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലക്കീഴിൽ ബോംബെന്ന് ഭയക്കുന്ന പാവങ്ങളെ എങ്ങനെ സാന്ത്വനിപ്പിക്കും? ബോംബെന്ന് ഭീതി വിതയ്ക്കുന്നവരെ എങ്ങനെ തളയ്ക്കും; ഗെയിൽ പദ്ധതി വിരുദ്ധ സമരം തിളയ്ക്കുമ്പോൾ കടയ്ക്കൽ കത്തി വെക്കുന്നത് ടാങ്കർ ലോബി; ആറുവർഷത്തിനിടെ പരക്കം പാച്ചിലിൽ ടാങ്കറുകൾ കവർന്നത് 90 ഓളം മനുഷ്യജീവനുകൾ; സർക്കാർ സമരക്കാരുമായി ചർച്ചയ്ക്കിരിക്കുമ്പോൾ വീണ്ടും ഓർക്കേണ്ട ചില കാര്യങ്ങൾ

തലക്കീഴിൽ ബോംബെന്ന് ഭയക്കുന്ന പാവങ്ങളെ എങ്ങനെ സാന്ത്വനിപ്പിക്കും? ബോംബെന്ന് ഭീതി വിതയ്ക്കുന്നവരെ എങ്ങനെ തളയ്ക്കും; ഗെയിൽ പദ്ധതി വിരുദ്ധ സമരം തിളയ്ക്കുമ്പോൾ കടയ്ക്കൽ കത്തി വെക്കുന്നത് ടാങ്കർ ലോബി; ആറുവർഷത്തിനിടെ പരക്കം പാച്ചിലിൽ ടാങ്കറുകൾ കവർന്നത് 90 ഓളം മനുഷ്യജീവനുകൾ; സർക്കാർ സമരക്കാരുമായി ചർച്ചയ്ക്കിരിക്കുമ്പോൾ വീണ്ടും ഓർക്കേണ്ട ചില കാര്യങ്ങൾ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: കൊച്ചി-മംഗലാപുരം ഗെയിൽ വാതക പൈപ് ലൈൻ പദ്ധതിക്കെതിരെ നടക്കുന്ന സമരം ശക്തമായതോടെ സർക്കാർ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുകയാണ്. എന്നാൽ സമരസമിതി ചർച്ച ബഹിഷ്‌കരിക്കുമെന്ന ഉറച്ച നിലപാടിലാണ്. പൈപ്പ് ലൈൻ പോകുന്ന പ്രദേശത്തെ ജനങ്ങളുടെ ഉള്ളിലെ ഭയമാണ് സമരത്തിന്റെ രൂപത്തിൽ പ്രതിഫലിക്കുന്നത്. ഒപ്പം ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകളും. ഭയമില്ലാത്തവരിൽ പോലും ഭയം കുത്തിവച്ച് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വ്യക്തികളും സംഘടനകളുമുണ്ട്.

ഇത്തരത്തിൽ ഭയം വിതയ്ക്കുന്നവരുടെ ലക്ഷ്യമെന്തെന്ന് ഇരകളാകുന്നവർ തിരിച്ചറിയുന്നുമില്ല,അറിയാനുള്ള സാഹചര്യവുമില്ല. പൈപ്പ് ലൈൻ പദ്ധതി വരുന്നതോടെ വലിയ നഷ്ടം സംഭവിക്കുന്ന ടാങ്കർ ലോബിയുടെ പിണിയാളുകളാണ് ഇത്തരം കുപ്രചാരണങ്ങൾക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്

ടാങ്കർ ലോറി അപകടങ്ങൾ

സമീപ വർഷങ്ങളിൽ മാത്രം കേരളത്തിലും പരിസരത്തും നടന്ന ടാങ്കർ ലോറി അപകടങ്ങളിൽ മരണമടഞ്ഞവരുടെയും പരുക്കേറ്റവരുടെയും കണക്കെടുത്താൽ മാത്രം മതി പൈപ്പ് ലൈൻ പദ്ധതിയുടെ ആപത്തിനെ കുറിച്ച് ഭയം വിതയ്ക്കുന്നവരുടെ പൊള്ളത്തരം തിരിച്ചറിയാൻ.
ഗെയിൽ ഗ്യാസ് പൈപ്പ് ലൈനിന് ഈ ടാങ്കർ ലോറി മറിഞ്ഞുള്ള അപകടങ്ങളുടെ 10% സാധ്യത പോലുമില്ല.

കേരളത്തെ നടുക്കിയ കണ്ണൂർ ചാല ടാങ്കർ ദുരന്തം ഓർക്കുക. 2012 ഓഗസ്റ്റ് 27നു രാത്രി 11 മണിയോടെ കണ്ണൂരിൽ നിന്നും ചാല വഴി തലശ്ശേരിയിലേക്ക് പാചക വാതകം കൊണ്ടുവന്ന ടാങ്കർ ലോറി, റോഡിലുള്ള ഡിവൈഡറിൽ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ച അപകടത്തിൽ 19 പേരാണ് മരിച്ചത.

2009 ഡിസംബർ 31 നുണ്ടായ കരുനാഗപ്പള്ളി പുത്തൻതെരുവ് ഗ്യാസ് ടാങ്കർ ദുരന്തത്തിൽ 12 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്.അഗ്‌നിഗോളം വിഴുങ്ങിയ തീരാവേദനകളുമായി ഇപ്പോഴും നിരവധി പേർ ജീവിതം തള്ളി നീക്കുന്നു. ദുരന്തത്തിന് കാരണമായ ഗ്യാസ് ടാങ്കർ ലോറി ഇപ്പോഴും ബാക്കിപത്രമായി ദേശീയപാതയോരത്ത് കാടുമൂടി കിടക്കുന്നു. പാചകവാതക ചോർച്ചയെ തുടർന്ന് ടാങ്കറിന്റെ വാൽവ് പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്. ടാങ്കർ മറിഞ്ഞതറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവരാണ് മരണത്തിന് കീഴടങ്ങിയത്.

2013 ജനുവരി 1 ആറ്റിങ്ങൽ: ദേശീയപാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. തിരുവനന്തപുരം ജില്ലയിൽ കല്ലമ്പലത്തിനടുത്ത് തോട്ടയ്ക്കാട്ടായിരുന്നു അപകടം.

2014 ഏപ്രിൽ 26 തൃശൂർ കോഴിക്കോട് ദേശീയ പാതയിൽ വാതക ടാങ്കർ മറിഞ്ഞതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. കുറ്റിപ്പുറം വട്ടപ്പറ വളവിലാണ് അപകടം നടന്നത്. ചേളാരിയിൽ നിന്നും കൊച്ചിയിലേക്ക് പാചക വാതകവുമായി പോവുകയായിരുന്നു വാഹനം. ദേശീയ പാതയിലെ സ്ഥിരം അപകട മേഖലകൂടിയാണിത്.

ജൂൺ 30,2016 :താനൂരിൽ മറിഞ്ഞ ടാങ്കറിൽനിന്ന് ചോർന്ന് തോട്ടിലൂടെ ഒഴുകിയ വിമാന ഇന്ധനത്തിനു തീപിടിച്ചു. അപകടം ഒഴിവാക്കാനായി അഗ്‌നിശമനസേന ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ അശ്രദ്ധയമായി തീ ഉപയോഗിച്ചതാണ് തീ പടർന്നു പിടിക്കാൻ കാരണമായത്.
സമീപത്തെ തോട്ടിലേക്ക് കുത്തിയൊഴുകിയ ഇന്ധനം അരക്കിലോമീറ്റർ ദൂരത്തുള്ള കനോലി കനാൽ വരെ എത്തി. ടാങ്കർ മറിഞ്ഞതിന്റെ 400 മീറ്റർ അകലെയുള്ള വീടിനോട് ചേർന്ന് തീപിടുത്തവും പൊട്ടിത്തെറിയുമുണ്ടായി. വീടിന്റെ ഒരുഭാഗം കത്തിയമരുകയും കാറും ബൈക്കും കത്തിനശിക്കുകയും ചെയ്തു. വീടിന് തീപിടിച്ചയുടനെ വീട്ടുകാർ ഓടി രക്ഷപ്പെട്ടതിനാൽ ആർക്കും പരുക്കില്ല. തോട്ടിൻകരയിലൂടെയുള്ള വൈദ്യുതിലൈൻ ഉരുകി പൊട്ടിവീണു.വിമാന ഇന്ധനവുമായി എറണാകുളത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന് ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. 20000 ലിറ്റർ ഇന്ധനമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്.അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് നിസാരമായ പരുക്കേറ്റു.

2017 ജൂൺ 18 കോഴിക്കോട്ട് വെങ്ങളം ബൈപ്പാസിലെ മൊകവൂരിൽ ഗ്യാസ് ലോറി മറിഞ്ഞു. ഇന്നലെ പുൽച്ചക്കായിരുന്നു സംഭവം. ഗ്യാസ് നിറച്ച ടാങ്കർ ലോറി മംഗലാപുരത്തു നിന്നു വരികയായിരുന്നു. അപകടം നടന്നയുടനെ സമീപ പ്രദേശത്തുകാർക്ക് ചെറിയ അസ്വാസ്ഥം അനുഭവപ്പെട്ടെങ്കിലും ഗ്യാസ് ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്ഥലം എം പി എം കെ രാഘവൻ സംഭവ സ്ഥലം സന്ദർശിച്ചു.

2017 ഓഗസ്റ്റ് 29 മലപ്പുറം: വളാഞ്ചേരിയിൽ ബൈക്ക് യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. വളാഞ്ചേരിക്ക് സമീപം കരിപ്പോളിൽ വെച്ച് 11 മണിക്കാണ് അപകടം നടന്നത്. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ഓട്ടോയിൽ തട്ടുകയും ഇദ്ദേഹം റോഡിലേക്ക് വീഴുകയുമായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ടാങ്കർലോറിയാണ് ഇബ്രാഹിമിന്റെ ദേഹത്ത് കയറിയത്.

ചാല, കരുനാഗപ്പള്ളി ദുരന്തങ്ങൾക്ക് ശേഷം ടാങ്കർ ലോറികളിൽ രണ്ട് ഡ്രൈവർമാരും സഹായിയും ഉണ്ടാവണമെന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇതും ഇനിയും പാലിക്കപ്പെടുന്നില്ല. കരാറിൽ ഒപ്പു വയ്ക്കുമ്പോൾ നിയമ വ്യവസ്ഥകൾ ഉറപ്പാക്കാമെന്ന് സമ്മതിക്കുന്ന ഓയിൽ കമ്പനികൾ പക്ഷേ പിന്നീട് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ വയ്ക്കാത്ത സാഹചര്യമാണുള്ളത്.

അതി മാരകമായ കെമിക്കലുകളുമായാണ് പല വാഹനങ്ങളും പകൽ സമത്ത് പോലും ഹൈവേകളിലൂടെ കടന്നു പോകുന്നത്. പകൽ സമയത്ത് ഇത്തരം യാത്രകൾക്ക് വിലക്കുണ്ടെങ്കിലും അതൊക്കെ ലംഘിക്കപ്പെടുകയാണ്. അപകടങ്ങൾ വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഓടുന്ന ഗ്യാസ് ടാങ്കർ ലോറികൾ ഗതാഗത നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പൂർണ്ണമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ സംസ്ഥാന പൊലീസ് മേധാവി ഓയിൽ കമ്പനികളുടെ കേരളത്തിലെ മേധാവികൾക്ക് കത്തയച്ചിരുന്നു. 2012 മുതൽ 2015 ജൂൺ വരെ സംസ്ഥാനത്ത് 28 ഗ്യാസ് ടാങ്കർ അപകടങ്ങളുണ്ടായതായും 85 പേർ മരിച്ചതായും കത്തിൽ വ്യക്തമാക്കിയിരുന്നു. ഓരോ ഗ്യാസ് ടാങ്കർ അപകടവും ശരാശരി അഞ്ചു മണിക്കൂർ ഗതാഗത സ്തംഭനം കിലോമീറ്റർ ചുറ്റളവിൽ ഉണ്ടാക്കുന്നതായും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഗെയിൽ പൈപ്പ്‌ലൈൻ വന്നാൽ ദേശിയ പാതയിലൂടെ ടാങ്കർ ലോറികളുടെ ഈ പരക്കംപാച്ചിൽ നിൽക്കും. അതോടെ എത്ര അപകടങ്ങളാണ് ഒഴിവാകുക എന്നോർക്കുക.

പദ്ധതിക്കെതിരായ എതിർപ്പിൽ കഴമ്പുണ്ടോ?

ഇന്ത്യയിലെ 22 ഓളം സംസ്ഥാനങ്ങളിൽ 11000 കിലോമീറ്റർ പൈപ്പ് ലൈൻ ഭാഗികമായൊ പൂർണ്ണമായൊ ഗെയിൽ പദ്ധതി പ്രകാരം പൂർത്തിയാക്കി കഴിഞ്ഞു.എറണാകുളം മുതൽ മംഗലാപുരം വരെയാണു ഈ പദ്ധതിക്കായ് ഇപ്പോൾ കേരളത്തിൽ പൈപ്പ് ഇടുന്നത് . ഇതിൽ എറണാകുളത്തെ ആദ്യ ഘട്ടം പൂർത്തിയാക്കികഴിഞ്ഞു . അമ്പലമുകളിലേക്ക് പൈപ്പ് പോകുന്നത് 'കൊച്ചി സ്മാർട്ട് സിറ്റിക്ക് ' അടിയിലൂടെയാണ് ഇവിടങ്ങളിൽ ആർക്കും ഇല്ലാത്ത ആശങ്കയാണ് മലപ്പുറത്ത് മാത്രം ചിലർ ഉണ്ടാക്കിയിരിക്കുന്നത്.

ഡിസംബർ 2013ന് കമ്മീഷൻ ചെയ്യപ്പെട്ട ടെർമിനൽ വൻ ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വേണം ഗെയിൽ എൽഎൻജി വാതക പൈപ്പിടൽ പദ്ധതിയെ കാണാൻ. 4500 കോടി രൂപ മുടക്കി കേന്ദ്രസർക്കാരിന്റെ എൽഎൻജി കമ്പനിയായ പെട്രോനെറ്റ് പുതുവൈപ്പിനിൽ സ്ഥാപിച്ച എൽഎൻജി ടെർമ്മിനലുകൾ ഇപ്പോഴും അതിന്റെ 10 % ശേഷി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

2007 മുതൽ ആരംഭിച്ച പൈപ്പിടൽ പദ്ധതി ഇന്നും പൂർത്തിയാകാത്തതിന്റെ കാരണം പൈപ്പ് ഇടാനുള്ള സ്ഥലം ലഭ്യമാക്കുന്നതിലെ കാലതാമസം മാത്രമാണ്.2014 ഇൽ ഒരിഞ്ച് ഭൂമി പോലും ലഭ്യമാകാതെ പദ്ധതി വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ നിന്നുമാണു ഇതിനു വേണ്ടുന്ന ഭൂരിഭാഗം ഭൂമിയും ഏറ്റെടുത്ത് കഴിഞ്ഞു ഏറ്റെടുത്തവയിൽ പൈപ്പിടലും പൂർത്തിയായ സ്ഥിതിയിലേക്ക് കഴിഞ്ഞ ഒരു വർഷം കൊണ്ട് സർക്കാർ എത്തിച്ചത്.

പാരിസ്ഥിതിക മലിനീകരണം ഭയന്ന് ഫ്രീസറിലായിപ്പോയ 2000 മെഗാവാട്ടിന്റെ ചീമേനി പദ്ധതി എൽ എൻ ജി ഉപയോഗിച്ചാൽ യാഥാർത്ഥ്യമാക്കാം.ചെറുതും വലുതുമായ വ്യവസായസ്ഥാപനങ്ങൾക്ക് ക്ലീൻ എനർജ്ജിയായ എൽ എൻ ജി യിലേക്ക് മാറാം.
ഊർജ്ജ സ്വയം പര്യാപ്തത വാഗ്ദാനം നൽകി വ്യവസായങ്ങളെ കേരളത്തിലേക്ക് ആകർഷിച്ച് പൈപ്പ് ലൈൻ കടന്നു പോകുന്നതിനു സമാന്തരമായി ഒരു വ്യവസായ ഇടനാഴി തന്നെ രൂപം കൊണ്ടേക്കാം. കൊച്ചിയിൽ ആരംഭിച്ച സിറ്റി ഗ്യാസ് പദ്ധതിക്ക് കേരളത്തിലെ ചെറുപട്ടണങ്ങളിൽ പോലും തുടർച്ച ഉണ്ടാകും.

ഇത്തരം ഒരു പദ്ധതി നടപ്പാകുമ്പോൾ ആശങ്കകൾ ഉയരുക സ്വാഭാവികമാണു. ആ ആശങ്കകളാണു ഈ പദ്ധതിയെ ഒരു പതിറ്റാണ്ട് വൈകിപ്പിച്ചതും 4500 കോടിയുടെ ഒരു കേന്ദ്ര നിക്ഷേപത്തെ കാഴ്ചവസ്തുവാക്കി മാറ്റിയതും. ഭൂമി ഏറ്റെടുക്കാൻ കഴിയാതെ ഗെയിൽ ഈ പദ്ധതി ഉപേക്ഷിക്കുന്ന ഘട്ടത്തിലാണു ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം ന്യായവിലയുടെ 10 % തുകയിൽ നിന്നും 30 % ലേക്ക് ഉയർത്താൻ തീരുമാനിക്കുന്നത്.

ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവിലയുടെ 50% തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവിറക്കുകയും ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള അലൈന്മെന്റിലേക്ക് നീങ്ങുകയും ചെയ്തു. അഞ്ചോ പത്തോ സെന്റുകാരുടെ ഭൂമി ഏറ്റെടുക്കുന്ന സാഹചര്യങ്ങളിൽ 20 മീറ്റർ തന്നെ ഏറ്റെടുക്കുന്ന നടപടിയിൽ ഇളവുകൾ അനുവദിക്കാനും ഗെയിൽ തയ്യാറായി.

ഏറ്റെടുക്കുന്ന ഭൂമിയുടെ വിനിയോഗാവകാശം മാത്രമാണു ഗെയിലിനു ലഭിക്കുന്നതെന്നുമോർക്കണം. ജനസാന്ദ്രതാ ക്ലാസിഫിക്കേഷൻ ഉറപ്പു വരുത്തി ഉയർന്ന സ്‌പെസിഫിക്കേഷനുകളിലുള്ള പൈപ്പുകളാണു കേരളത്തിൽ ഗെയിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതെന്ന് സർക്കാർ ഉറപ്പു വരുത്തിയിട്ടുമുണ്ട്. പെട്രോനെറ്റ് എൽഎൻജി യിൽ നിന്നുള്ള പ്രകൃതി വാതകം ഉപയോഗിച്ചുള്ള സിറ്റി ഗ്യാസ് പദ്ധതിക്ക് കൊച്ചിയിൽ ഉപയോഗിക്കുന്ന പൈപ്പുകളൊന്നും കാടുകളിലോ കടലിലോ ഒന്നുമല്ലല്ലോ ഇടുന്നത്.

മുക്കത്തെക്കാളും മാറാക്കരയെക്കാളുമൊക്കെ ഇരട്ടിയിലേറെ ജനസാന്ദ്രതയുള്ള കൊച്ചിയിൽ ഒരു പ്രതിഷേധവുമില്ലാതെ ജനങ്ങൾ സ്വീകരിക്കുന്ന പദ്ധതിയാണു അനാവശ്യമായ ഭീതി ജനങ്ങളിൽ സൃഷ്ടിച്ച് ചിലർ തടയാൻ ശ്രമിക്കുന്നത്.പദ്ധതിപ്രകാരം പൈപ്പിട്ട് മൂടിക്കഴിഞ്ഞാൽ ഭൂമി തിരികെ കർഷകനു തന്നെ ലഭിക്കും.

കൽക്കരിയും ഡീസലും പോലെയുള്ള മലിനീകരണം സൃഷ്ടിക്കുന്ന ഇന്ധനങ്ങളിൽ നിന്നുള്ള മോചനമാണു എൽ എൻ ജി പോലെയുള്ള പ്രകൃതി സൗഹൃദാ ഇന്ധനങ്ങളുടെ വ്യാപനത്തിലൂടെ സാധ്യമാകുക. പൈപ്പ് ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളെല്ലാം ഒരു വ്യവസായ ഇടനാഴി ആയി മാറുന്ന വലിയ സാധ്യത മുന്നിലുണ്ട്. ചീമേനി താപവൈദ്യുത നിലയമൊക്കെ യാഥാർത്ഥ്യമായാൽ വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തമാകുന്ന നാളെ സാധ്യമാകും. ബോധപൂർവം പദ്ധതികളെ അട്ടിമറിക്കുകയാണോ, അതോ സാധ്യമായ അനുരഞ്ജനങ്ങൾക്ക് വഴങ്ങി എല്ലാവർക്കും സ്വീകാര്യമായ പരിഹാരങ്ങൾ കാണുകയാണോ വേണ്ടതെന്ന് ഭീതി പരത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർ മനസ്സിലാക്കുന്നതാണ് നാടിന്റെ ഭാവിക്ക് ഗുണകരം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP