Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളപ്പണ ദിവസമായി ആഘോഷിച്ച് ബിജെപി; വഞ്ചനാ ദിനമായി പ്രഖ്യാപിച്ച് കരിദിനും ആചരിച്ച് പ്രതിപക്ഷം; അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ തുടരവേ നോട്ട് പിൻവലിക്കലിന്റെ ഒന്നാം വാർഷികം ഇന്ന്; ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് 50 ദിവസം കൊണ്ട് എല്ലാം ശരിയാകുമെന്ന മോദിയുടെ അവകാശവാദം

കള്ളപ്പണ ദിവസമായി ആഘോഷിച്ച് ബിജെപി; വഞ്ചനാ ദിനമായി പ്രഖ്യാപിച്ച് കരിദിനും ആചരിച്ച് പ്രതിപക്ഷം; അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ തുടരവേ നോട്ട് പിൻവലിക്കലിന്റെ ഒന്നാം വാർഷികം ഇന്ന്; ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് 50 ദിവസം കൊണ്ട് എല്ലാം ശരിയാകുമെന്ന മോദിയുടെ അവകാശവാദം

ന്യൂഡൽഹി: ഇന്ന് നോട്ട് അസാധുവാക്കലിന്റെ വാർഷികാഘോഷം. കള്ളപ്പണ വിരുദ്ധദിനമായി ബിജെപി നവംബർ എട്ട് ആചരിക്കുമ്പോൾ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷമാകട്ടെ കരിദിനമായി ആചരിക്കുന്നു. നോട്ട് അസാധുവാക്കലിന്റെയും ജിഎസ്ടിയിലെ പാളിച്ചകളുടെയും രാഷ്ട്രീയം ഇന്ത്യ ചർച്ചയാക്കുകയാണ്. എല്ലാ കണ്ണുകളും ഗുജറാത്തിലും ഹിമാചൽ പ്രദേശിലുമാണ്.

തെരഞ്ഞെടുപ്പിനിടെയുള്ള  ഈ ചർച്ചകളിൽ ഗുജറാത്തിലും ഹിമാചലിലും ബിജെപി ആടിയുലഞ്ഞാൽ നോട്ട് നിരോധനത്തിൽ പ്രധാനമന്ത്രി മോദിക്ക് അടികിട്ടും. സ്വന്തം തട്ടകമായ ഗുജറാത്തിൽ മോദിയെ തകർക്കാൻ നോട്ട് നിരോധനവും ജിഎസ്ടിയും കോൺഗ്രസ് ചർച്ചയാക്കുന്നു. പ്രധാനമന്ത്രിയുടെയും ബിജെപി പ്രസിഡന്റ് അമിത് ഷായുടെയും നാടായ ഗുജറാത്തിൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നു. ബിജെപിയാകട്ടെ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് രാജ്യവ്യാപകമായി പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം എല്ലാ പ്രശ്‌നവും 50 ദിവസം കൊണ്ട് തീരുമെന്ന് മോദി പറഞ്ഞിരുന്നു. എന്നാൽ ഇന്നും ദുരിതമാണ്. ചെറുകിട വ്യവസായ മേഖല പോലും തളർന്നു. ഈ സാഹചര്യത്തിൽ മോദിയുടെ 50 ദിന പ്രഖ്യാപനമാണ് ഏവരും ചർച്ചയാക്കുന്നത്. എന്നാൽ നല്ലകാലം ഉടനെത്തുമെന്ന് ബിജെപിക്കാർ ഇപ്പോഴും പറയുന്നു. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ പൂർണ്ണമായും ശുദ്ധീകരിക്കപ്പെട്ടുവെന്നാണ് ബിജെപിക്കാരുടെ വാദം.

2016 നവംബർ എട്ടിനു രാത്രി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിൽ ഇന്ത്യൻ സാമ്പത്തികം തടർന്നു. പ്രഖ്യാപനത്തിന്റെ ഹ്രസ്വകാല വിളവെടുപ്പ് യുപിയിലായിരുന്നു. തിരഞ്ഞെടുപ്പിൽ ബിജെപി ഭരണത്തിലെത്തി. ജനം ബിജെപിക്ക് എതിരായി വിധിയെഴുതും എന്ന പ്രതീക്ഷ തകർന്നു. അതിനിടെ ജിഎസ്ടി എത്തി. ഇത് ദുരിതം ഇരട്ടിയാക്കും. ഗുജറാത്തിലും ഹിമാചലിലും ഇത് പ്രതിഫലിക്കുമെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ. ചൈനയേയും മറികടന്ന് കുതിച്ച ഇന്ത്യൻ സമ്പദ്വ്യസ്ഥയ്ക്കുള്ള വേഗത്തടയായിരുന്നു നോട്ട് അസാധുവാക്കൽ. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പ്രവചിച്ചതുപോലെതന്നെ സംഭവിച്ചു. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ രണ്ടു ശതമാനത്തിലേറെ ഇടിവുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ഇത് സംഭവിച്ചു.

ജൂണിലവസാനിച്ച ത്രൈമാസത്തിൽ വളർച്ച 5.7 ശതമാനമായി. മുൻവർഷം ഇതേ കാലയളവിൽ വളർച്ച 7.9 ആയിരുന്നു. 2014ൽ ഇതേ കാലയളവിലാണ് ഇതിനുമുൻപ് ഇതിലും കുറഞ്ഞ വളർച്ചാനിരക്ക് ഉണ്ടായത്. അങ്ങനെ കിതപ്പിലേക്ക് ഇന്ത്യൻ സാമ്പത്തിക രംഗം മാറി. ഭൂമി വില കുറഞ്ഞു. എന്നാൽ ജിഎസ്ടി വന്നതോടെ നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുകയും ചെയ്തു. പാർലമെന്റിലും പുറത്തും മുൻപ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെ ഇറക്കിയാണ് സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ കോൺഗ്രസ് നേരിടുന്നത്. നോട്ട് അസാധുവാക്കലിനെതിരെ പാർലമെന്റിൽ അദ്ദേഹം നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. സംഘടിത കൊള്ളയും അധികാരമുപയോഗിച്ചുള്ള പിടിച്ചുപറയുമാണ് നോട്ട് അസാധുവാക്കൽ എന്നാണ് മന്മോഹൻ പാർലമെന്റിൽ പറഞ്ഞത്.

നോട്ട് അസാധുവാക്കലിന്റെ വാർഷികം ആഘോഷിക്കുന്ന എട്ടിന് ഹിമാചലിൽ പരസ്യ പ്രചാരണം അവസാനിക്കുകയാണ്. ഗുജറാത്തിലെ ടെക്‌സ്‌റ്റൈൽ നഗരം എന്നറിയപ്പെടുന്ന സൂറത്തിലാണ് എട്ടിന് മന്മോഹൻ സിങ് വ്യവസായ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. സൂറത്ത് ഉൾപ്പെടുന്ന സൗരാഷ്ട്ര മേഖല ബിജെപിയുടെ കോട്ടയായാണ് അറിയപ്പെടുന്നത്. ഇത് തകർക്കാനാണ് കോൺഗ്രസിന്റെ നീക്കം. സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ച് സ്വന്തം പാളയത്തിലുള്ളവർതന്നെ രംഗത്തെത്തിയിട്ടുണ്ട്. മുൻ ധനമന്ത്രികൂടിയായ യശ്വന്ത് സിൻഹ, മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി, ശത്രുഘ്‌നൻ സിൻഹ എന്നിവർ പരസ്യമായിത്തന്നെ വിമർശിച്ചു.

ഞെട്ടിക്കുന്ന തീരുമാനമായി മാറിയ നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികത്തിൽ നഷ്ടക്കണക്കുകളാണ് ജനങ്ങളും നിരത്തുന്നത്. നിരോധന പ്രഖ്യാപനത്തിന്റെ രാത്രി മുതൽ പണം ലഭിക്കാൻ എ.ടി.എം. കൗണ്ടറുകളിൽ ക്യൂ നിൽക്കേണ്ടി വന്നതും പുതിയ നോട്ടിനായി വെയിലും മഴയുമേറ്റ് ബാങ്കുകൾക്കു മുന്നിൽ നിന്നതും പഴയ നോട്ട് മാറാൻ നെട്ടോട്ടമോടിയതും പലരും മറന്നിട്ടില്ല. ലോട്ടറി വ്യാപാരികൾ മുതൽ വൻകിട വ്യാപാരികൾക്കു വരെ നോട്ട് നിരോധനത്തെത്തുടർന്നുണ്ടായ ആഘാതത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല. നോട്ട് നിരോധനത്തെത്തുടർന്നുണ്ടായ വ്യാപാര മാന്ദ്യത്തിൽ കച്ചവടം നിർത്തിയവരും, സാധനങ്ങൾ നശിച്ചുപോയവരും ഏറെ.

നിരോധനത്തിനു മുമ്പെടുത്ത സ്റ്റോക്ക് വിറ്റഴിക്കാൻ കഴിയാതെ പോയവരും നിരവധിയായിരുന്നു. ആറു മാസങ്ങൾക്കു ശേഷം നേരിയ ഉണർവുണ്ടായതിനു പിന്നാലെ ജി.എസ്.ടി. വന്നതും തിരിച്ചടിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP