Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തോമസ് ചാണ്ടിയോട് രാജിവച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി; സിഡി കാട്ടി വിരട്ടി കസേരയിൽ തുടരാനുള്ള നീക്കം നടക്കില്ലെന്ന് സൂചന നൽകി കോടിയേരിയും; നിലപാട് കടുപ്പിച്ച് സിപിഐയും; ശതകോടീശ്വരന് മന്ത്രിപദം നഷ്ടമാകുമെന്ന് ഉറപ്പായി; കോടതി പരാമർശം വന്നപ്പോൾ യു.ഡി.എഫ് മന്ത്രിമാർ മാറിനിന്നത് ലേക്ക് പാലസ് മുതലാളിക്ക് വിനയാകും; വീണ്ടും കാബിനെറ്റിലെത്താമെന്ന പ്രതീക്ഷയിൽ എകെ ശശീന്ദ്രനും

തോമസ് ചാണ്ടിയോട് രാജിവച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി; സിഡി കാട്ടി വിരട്ടി കസേരയിൽ തുടരാനുള്ള നീക്കം നടക്കില്ലെന്ന് സൂചന നൽകി കോടിയേരിയും; നിലപാട് കടുപ്പിച്ച് സിപിഐയും; ശതകോടീശ്വരന് മന്ത്രിപദം നഷ്ടമാകുമെന്ന് ഉറപ്പായി; കോടതി പരാമർശം വന്നപ്പോൾ യു.ഡി.എഫ് മന്ത്രിമാർ മാറിനിന്നത് ലേക്ക് പാലസ് മുതലാളിക്ക് വിനയാകും; വീണ്ടും കാബിനെറ്റിലെത്താമെന്ന പ്രതീക്ഷയിൽ എകെ ശശീന്ദ്രനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭൂമി കൈയേറ്റം സംബന്ധിച്ച ആരോപണങ്ങളിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി രംഗത്ത് വന്നതോടെ മന്ത്രിസഭയിലെ ശതകോടീശ്വരൻ ഒറ്റപ്പെടുന്നു. രാജി അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിയെ അറിയിച്ചയതാണ് സൂചന. ദൂതർ മുഖേനയാണ് ഇക്കാര്യം പിണറായി മന്ത്രിയെ ധരിപ്പിച്ചത്. അതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തോമസ് ചാണ്ടി വിഷയത്തിൽ നിലപാട് മാറ്റി. കോടതി പരാമർശം ഇടത് മുന്നണിക്ക് തിരിച്ചടിയാണ്. അതിനാൽ രാജിവയ്ക്കണമെന്ന സന്ദേശം തോമസ് ചാണ്ടിക്ക് കോടിയേരിയും നൽകിയിട്ടുണ്ട്. എന്നാൽ ദിവസങ്ങളുടെ സാവകാശം മന്ത്രിക്ക് അനുവദിച്ചിട്ടുണ്ട്.

നാളെ നിയമസഭ ചേരുന്നുണ്ട്. സോളാർ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇത്. ഇതിനിടെ പ്രതിപക്ഷ തോമസ് ചാണ്ടി വിഷയം ആയുധമാക്കും. ഈ പശ്ചാത്തലത്തിലാണ് ഇടതുമുന്നണിയിൽ കൂടിയാലോചന നടക്കുന്നത്. ഇന്ന് തോമസ് ചാണ്ടി രാജിവയ്ക്കാനിടയില്ല. എന്നാൽ കൂടുതൽ ദിവസത്തേക്ക് പ്രതിഷേധം കൊണ്ടു പോകാനാകില്ല. കോടതിയുടെ അടുത്ത പരാമർശം എതിരായി വരുന്നതിന് മുമ്പ് രാജി വയ്ക്കണമെന്നാണ് ആവശ്യം. എന്നാൽ ആലോചനകൾക്ക് കുറച്ചു ദിവസം കൂടി വേണമെന്ന ആവശ്യം മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്. വളരെ ഗുരുതരമായ പരാമർശങ്ങൾ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന വിലയിരുത്തലിൽ തന്നെയാണ് മന്ത്രിയും. കൈയേറ്റ കേസിൽ മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് സർക്കാർ അഭിഭാഷകനോട് ചോദിച്ച കോടതി കൈയേറ്റങ്ങൾ സംബന്ധിച്ച് സർക്കാർ നിലപാട് എന്താണെന്നും ആരാഞ്ഞു. പാവപ്പെട്ടവൻ ഭൂമി കൈയേറിയാൽ ഇതേ നിലപാടാണോ നിങ്ങൾക്കെന്നും സാധാരണ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു കളയാറല്ലേ പതിവെന്നും കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു.

തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് കാണിച്ച് തൃശ്ശൂരിലെ സിപിഐ നേതാവായ ടി.എൻ.മുകുന്ദൻ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും പി.എം.രവീന്ദ്രനും അടങ്ങുന്ന ഡിവിഷൻ ബഞ്ച് ഗൗരവതരമായ പരാമർശങ്ങൾ നടത്തിയത്.
സർക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെ.വി.സോഹനോടായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങൾ. കേസിൽ അന്വേഷണം തുടങ്ങിയോ എന്ന് സോഹനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണം നടക്കുകയാണെന്നും ഭാഗികമായ അന്വേഷണം മാത്രമാണ് ജില്ലാ കളക്ടർ നടത്തിയതെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. അതിനിടെ ഈ ഹർജിക്ക് പിന്നിൽ സിപിഐ ആണെന്നാണ് തോമസ് ചാണ്ടി പറയുന്നത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ പിന്തുണയുമുണ്ടെന്ന് തോമസ് ചാണ്ടി ആരോപിക്കുന്നു. ഏതായാലും കോടതി വിശദീകരണം സിപിഐയെ കരുത്തരാക്കിയിട്ടുണ്ട്. തോമസ് ചാണ്ടി രാജിവച്ചേ മതിയാകൂവെന്ന നിലപാടിലാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും

തോമസ് ചാണ്ടി ഭൂമി കൈയേറിയതിനെതിരെ വന്ന മൂന്ന് ഹർജികളും ഒരുമിച്ച് പരിഗണിക്കാൻ ചീഫ് ജസ്റ്റിനോട് ആവശ്യപ്പെടുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. തോമസ് ചാണ്ടി ഭൂസംരക്ഷണനിയമവും തണ്ണീർത്തട സംരക്ഷണനിയമവും ലംഘിച്ച് ഭൂമി കൈയേറിയെന്ന് കാണിച്ചാണ് സിപിഐക്കാരനായ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഇടതു മുന്നണിയിലെ മന്ത്രിക്കെതിരെ അതേ സംവിധാനത്തിലെ പാർട്ടിയുടെ സമ്മതത്തോടെയാണ് ഹർജി നൽകിയതെന്നതും ചർച്ചയാകുന്നുണ്ട്. അതിനിടെ വിഷയം ചർച്ചയാക്കി പ്രതിപക്ഷവും എത്തി. മന്ത്രിസഭയിൽ നിന്ന് തോമസ് ചാണ്ടിയെ പുറത്താക്കുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കട്ടെ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കോടതി പരാമർശം വന്നപ്പോൾ യു.ഡി.എഫ് മന്ത്രിമാർ മാറിനിന്നെന്നും ഉമ്മൻ ചാണ്ടി ഓർമിപ്പിച്ചു. തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് സർക്കാർ സ്വീകരിക്കുന്നത്. തോമസ് ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ ഭൂമിെേ െകറിയ തോമസ് ചാണ്ടിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഭൂമി കൈയേറ്റ വിഷയത്തിൽ ഹൈക്കോടതി പരാമർശം ഏറ്റുവാങ്ങിയ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ എം.എം ഹസൻ ആവശ്യപ്പെട്ടു. അതിനിടെ എൻസിപിയിലും മന്ത്രിക്കെതിരായ വികാരം ശക്തമാണ്. ഉഴവൂർ വിജയനെ അനുകൂലിക്കുന്നവർ മന്ത്രി രാജിവച്ചേ മതിയാകൂവെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്ററെ അറിയിച്ചിട്ടുണ്ട്. എകെ ശശീന്ദ്രരനെ വീണ്ടും മന്ത്രിയാക്കാനാണ് കരുനീക്കം. മംഗളത്തിന്റെ ഹണിട്രാപ്പ് കേസിൽ ശശീന്ദ്രനെതിരെ തെളിവൊന്നുമില്ല. പരാതി പിൻവലിക്കുന്ന ഘട്ടത്തിലുമാണ്. അതുകൊണ്ട് തന്നെ ശശീന്ദ്രനെതിരായ ആരോപണമെല്ലാം അപ്രസക്തമായി. ഈ സാഹചര്യത്തിൽ തോമസ് ചാണ്ടിയെ മാറ്റി ശശീന്ദ്രനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. എന്നാൽ എൻസിപി നേതാക്കളോട് ഒന്നിനെ കുറിച്ചും തോമസ് ചാണ്ടി പറയുന്നില്ല. ദേശീയ നേതൃത്വത്തിന്റെ നിലപാടാകും ഇനി നിർണ്ണായകം.

തെറ്റ് ചെയ്തവർ ആരായാലും ഇടതുപക്ഷ സർക്കാർ സംരക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിൽ സർക്കാരിനെതിരേയുണ്ടായ ഹൈക്കോടതി പരാമർശത്തിലാണ് കോടിയേരിയുടെ പ്രതികരണം. തെറ്റ് ആരു ചെയ്താലും ശക്തമായ നടപടിയുണ്ടാകും. ഹൈക്കോടതിയുടെ പ്രതികരണത്തെകുറിച്ച് കൂടുതൽ പഠിച്ചശേഷം പ്രതികരിക്കാമെന്നും കോടിയേരി പറഞ്ഞു. സോളാർ റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വയ്ക്കുന്നതിൽ ഭയന്നാണ് തോമസ് ചാണ്ടി വിഷയം കുത്തിപ്പൊക്കാൻ യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.സോളാർ റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വയ്ക്കുന്നതിൽ ഭയന്നാണ് തോമസ് ചാണ്ടി വിഷയം കുത്തിപ്പൊക്കാൻ യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ചില സിഡികൾ കാട്ടി തോമസ് ചാണ്ടി ഇടത് നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ലേക് പാലസ് റിസോർട്ടിൽ അടിച്ചു പൊളിക്കുന്ന നേതാക്കളുടെ ദൃശ്യങ്ങളാണ് ഇതെന്നാണ് സൂചന. ഈ സിഡി ഭയന്നാണ് തോമസ് ചാണ്ടിയെ രാജിവയ്്പ്പിക്കാൻ ഇടതുപക്ഷത്തെ ചിലർ ശ്രമിക്കാത്തതെന്നായിരുന്നു ആരോപണം. എന്നാൽ ഹൈക്കോടതി പരാമർശം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാൽ ഇത്തരം ഇടപെടലിന് ഇനി ആരും നിൽക്കില്ല. ഇതും തോമസ് ചാണ്ടിക്ക് തിരിച്ചടിയാണ്. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തിൽ എന്തിനാണ് സർക്കാരിന് ഇരട്ടത്താപ്പെന്ന ഹൈക്കോടതിയുടെ ചോദ്യത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ് ഇന്നുണ്ടായത്. കോടതിയിൽ നിന്നുയർന്ന വിമർശനം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പ്രതികരിക്കാതെ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു.

അതേസമയം, കോടതി പരാമർശങ്ങൾ വിധിയുടെ ഭാഗമല്ലെങ്കിൽ കാര്യമായി പരിഗണിക്കേണ്ടതില്ലെന്ന് കോടതിയുടെ തന്നെ മുൻ ഉത്തരവിൽ പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. തോമസ് ചാണ്ടി ഉടൻ രാജിവയ്ക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരനും ആവശ്യപ്പെട്ടു. എന്നാൽ തനിക്കെതിരായ തുടർച്ചയായ ഹർജികൾക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് മന്ത്രി തോമസ് ചാണ്ടി ആരോപിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നു. ചില പരാമർശങ്ങൾ മാത്രമാണ് കോടതിയിൽ നിന്നുണ്ടായത്. തന്റെ വാദം കേട്ടിട്ടില്ല. തുടർ വാദങ്ങളിൽ സത്യം ബോധ്യപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കായലോ നിലമോ അനധികൃതമായി മണ്ണിട്ട് നികത്തിയിട്ടില്ല. നികത്തിയതായി കണ്ടെത്തിയിട്ടുമില്ല. മന്ത്രിയെ തേജോവധം ചെയ്യാൻ ആസുത്രിതമായ ഗൂഢാലോചനയാണ് നടക്കുന്നതെന്നും മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. മന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്.

അതിരൂക്ഷമായ വിമർശനം ഉണ്ടായപ്പോഴും ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാട് അസ്വാഭാവികവും നിയമോപദേശം അനുകൂലമാക്കി വാങ്ങിയ ശേഷം തോമസ് ചാണ്ടിയെ രക്ഷിച്ചെടുത്ത് മന്ത്രി സ്ഥാനത്ത് നിലനിർത്തു നിന്നുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണവുമായി ബിജെപി നേതാവ് വി.മുരളീധരനും രംഗത്ത് വന്നിട്ടുണ്ട്. മന്ത്രിക്കെതിരായ കായൽ കൈയേറ്റ കേസിൽ ഭാഗികമായ അന്വേഷണം മാത്രമാണ് കലക്ടർ നടത്തിയത് എന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. എന്നാൽ തോമസ് ചാണ്ടി കായൽ നികത്തി കൈയേറ്റം നടത്തിയതായി രേഖകൾ ചൂണ്ടിക്കാട്ടിയാണ് കലക്ടർ റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എന്ത് നടപടി സ്വീകരിക്കണം എന്ന നിർദ്ദേശത്തോടെയാണ് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത് എന്നകാര്യം മാധ്യമങ്ങളിലൂടെ പുറത്തു വന്നതാണ്. എന്നിട്ടും ഇതെല്ലാം അട്ടിമറിച്ച് സർക്കാർ കോടതിയിൽ കാര്യങ്ങൾ മാറ്റിപ്പറയുകയായിരുന്നുവെന്ന് ബിജെപി നേതാവ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP