Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടതുപക്ഷത്തെ പൊട്ടിത്തെറി അവസാനിക്കുന്നില്ല; ജനയുഗത്തിന്റെ വിശദീകരണത്തിന് മറപടിയുമായി ദേശാഭിമാനി; സിപിഐയുടെ നടപടികളെ വിമർശിക്കുന്ന മുഖപ്രസംഗം; തോമസ് ചാണ്ടിയെ ന്യായീകരിക്കുന്ന നിലപാടുകൾ; സിപിഎമ്മും സിപിഐയും തുറന്ന പോരിലേക്ക്

ഇടതുപക്ഷത്തെ പൊട്ടിത്തെറി അവസാനിക്കുന്നില്ല; ജനയുഗത്തിന്റെ വിശദീകരണത്തിന് മറപടിയുമായി ദേശാഭിമാനി; സിപിഐയുടെ നടപടികളെ വിമർശിക്കുന്ന മുഖപ്രസംഗം; തോമസ് ചാണ്ടിയെ ന്യായീകരിക്കുന്ന നിലപാടുകൾ; സിപിഎമ്മും സിപിഐയും തുറന്ന പോരിലേക്ക്

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയെ തുടർന്ന് ഇടതുമുന്നണിയിലെ പ്രബലകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. സിപഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ വിശദീകരണത്തിന് മറപടിയുമായി സിപിഎമ്മിന്റെ മുഖപത്രം ദേശാഭിമാനി രംഗത്തെത്തി. സിപഐയുടെ നടപടികളെ വിമർശിക്കുന്നതും തോമസ് ചാണ്ടിയെ ന്യായീകരിക്കുന്നതുമാണ് മുഖപ്രസംഗം.

മുഖപ്രസംഗത്തിലെ പൂർണ്ണരൂപം


നവംബർ 15ന്റെ മന്ത്രിസഭായോഗത്തിൽനിന്ന് സിപിഐ പ്രതിനിധികൾ വിട്ടുനിന്ന നടപടി ന്യായീകരിച്ചുള്ള ജനയുഗം മുഖപ്രസംഗം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ചീഫ് എഡിറ്റർ എന്നനിലയിൽ ഒപ്പിട്ട് പ്രസിദ്ധീകരിച്ചത് അസാധാരണ നടപടിയാണ്. മന്ത്രിസഭായോഗത്തിൽനിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിന്നത് അസാധാരണ നടപടിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചതിനെ അടിസ്ഥാനമാക്കിയാണ് മുഖപ്രസംഗം. അസാധാരണമായ സാഹചര്യം ഉണ്ടായതുകൊണ്ടാണ് അസാധാരണമായ നടപടി സ്വീകരിച്ചത് എന്നുപറഞ്ഞ് നടപടിയെ ന്യായീകരിക്കുകയാണ് ഇവിടെ. സിപിഐ എം, സിപിഐ, ജനതാദൾ എസ്, കോൺഗ്രസ് എസ്, എൻസിപി എന്നീ കക്ഷികൾ ഉൾപ്പെട്ടതാണ് എൽഡിഎഫ് മന്ത്രിസഭ. മന്ത്രിസഭയിൽ ഇല്ലാത്ത ആർഎസ്‌പി ലെനിനിസ്റ്റ്, സിഎംപി, കേരള കോൺഗ്രസ് ബി എന്നിവരുടെ എംഎൽഎമാരും പിന്തുണയ്ക്കുന്ന സർക്കാരാണിത്. മുന്നണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ചചെയ്ത് അഭിപ്രായസമന്വയമുണ്ടാക്കി തീരുമാനമെടുക്കുന്ന പ്രവർത്തനശൈലിയാണ് എൽഡിഎഫിന്റേത്. ഏതെങ്കിലും ഒരുകക്ഷിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായാൽ അത്തരം പ്രശ്‌നങ്ങൾ മാറ്റിവയ്ക്കുകയോ ചർച്ചയിൽകൂടി പരിഹരിക്കുകയോചെയ്യുന്ന സമീപനമാണ് എല്ലായ്‌പോഴും കൈക്കൊണ്ടിട്ടുള്ളത്. ഒരു മുന്നണി എന്നനിലയിൽ പ്രവർത്തിക്കുമ്പോൾ ഏതെങ്കിലും ഒരു പാർട്ടിയുടെ നിലപാട് മറ്റുള്ളവരെല്ലാം അംഗീകരിക്കണമെന്ന സമീപനം പ്രായോഗികമല്ല. അത് മുന്നണിമര്യാദയുമല്ല. അതുകൊണ്ടാണ് കക്ഷികൾതമ്മിൽ ഉഭയകക്ഷിചർച്ചയും മുന്നണിക്കകത്തുനിന്നുള്ള ചർച്ചയും എന്ന രീതി പലപ്പോഴും സ്വീകരിക്കുന്നത്. ഓരോസന്ദർഭത്തിലും ഉയർന്നുവരുന്ന സങ്കീർണമായ പ്രശ്‌നങ്ങളെ സമചിത്തതയോടെ കൈകാര്യംചെയ്താണ് 1980മുതൽ എൽഡിഎഫ് പ്രവർത്തിച്ചുവരുന്നത്. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങൾ ശത്രുക്കൾക്ക് മുതലെടുപ്പ് നടത്താൻ സഹായകവും ഇടതുപക്ഷമുന്നണിയെ ദുർബലപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങൾക്ക് താൽക്കാലികാശ്വാസം നൽകുന്ന നടപടിയുമായിപ്പോയി എന്ന് പറയാതെ വയ്യ.

യുഡിഎഫ് ഭരണകാലത്തെ അഴിമതി, കെടുകാര്യസ്ഥത, അസാന്മാർഗികപ്രവർത്തനങ്ങൾ എന്നിവയെല്ലാം അക്കമിട്ട് നിരത്തുന്ന സോളാർ ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെ യുഡിഎഫിനെ പ്രതിരോധിക്കാൻ ഒരുകൂട്ടം മാധ്യമങ്ങൾ കുറച്ചുദിവസമായി നടത്തുന്ന ശ്രമത്തിനൊപ്പമാണ് തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉയർന്നുവന്നത്. അതിനാലാണ് ഈ പ്രശ്‌നങ്ങളിലെ നിയമവിഷയങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ഗവൺമെന്റ് നടപടി സ്വീകരിച്ചത്. തോമസ് ചാണ്ടി ഡയറക്ടറായി പ്രവർത്തിക്കുന്ന ഒരു കമ്പനി നിയമ ലംഘനം നടത്തി എന്ന ആക്ഷേപം ഉയർന്നുവന്നപ്പോൾത്തന്നെ നിയമപരമായ പരിശോധനയ്ക്ക് സർക്കാർ സന്നദ്ധമായി. തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുത്ത് നടത്തിയ ഏതെങ്കിലും പ്രവൃത്തിയെക്കുറിച്ചല്ല ആക്ഷേപം ഉയർന്നുവന്നത്. വർഷങ്ങൾക്കുമുമ്പ് നടത്തിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഒരു പരിശോധനകൂടാതെ ഗവൺമെന്റിന് ഒരു തീരുമാനം എടുക്കാൻ കഴിയുമായിരുന്നില്ല. ആരോപണങ്ങളെല്ലാം മന്ത്രി ശക്തമായി നിഷേധിക്കുകകൂടി ചെയ്തതോടെ സ്വാഭാവികനീതി ഒരു മന്ത്രിക്ക് നിഷേധിക്കുന്നത് ശരിയായ നടപടിയായിരിക്കില്ല. എന്നാൽ, തോമസ് ചാണ്ടിയെന്ന മന്ത്രിക്കെതിരെ റവന്യൂമന്ത്രിക്ക് പരാതി ലഭിച്ചപ്പോൾ റവന്യൂമന്ത്രി നേരെ കലക്ടർക്ക് പരിശോധനയ്ക്കുവേണ്ടി നിർദേശിച്ച് അയച്ചുകൊടുക്കുകയാണ് ചെയ്തത്. ഇതും ഒരു അസാധാരണ നടപടിയാണ്. ഒരു മന്ത്രിക്കെതിരെ ഉയർന്നുവരുന്ന ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കൈകാര്യംചെയ്യുന്ന നടപടിയല്ല ഇവിടെ സ്വീകരിച്ചത്. കുറ്റംചെയ്ത ഒരാൾക്കും എൽഡിഎഫ് സംരക്ഷണം നൽകുകയില്ല. ഈ ആത്മവിശ്വാസമാണ് എൽഡിഎഫിന്റെ ഏറ്റവുംവലിയ കരുത്ത്.

ഇതിനുമുമ്പ് ചില മന്ത്രിമാർക്കെതിരെ ഉയർന്നുവന്ന പ്രശ്‌നങ്ങളിൽ സർക്കാർ തീരുമാനം കൈക്കൊണ്ടത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ, ഈ പ്രശ്‌നത്തിൽ കലക്ടറുടെ റിപ്പോർട്ട് റവന്യൂവകുപ്പ് വഴി മന്ത്രി മുഖ്യമന്ത്രിക്ക് സമർപ്പിച്ചപ്പോൾ അതിന്മേൽ സ്വീകരിക്കേണ്ട തുടർനടപടി സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടുകയാണുണ്ടായത്. കലക്ടറുടെ റിപ്പോർട്ടിനകത്ത് മുൻ കലക്ടർ സ്വീകരിച്ച നിലപാടുകളിൽനിന്ന് വ്യത്യസ്തമായ വിവരങ്ങളാണുണ്ടായിരുന്നത്. മുൻ കലക്ടറുടെ 12-11-2014ലെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്ന മൂന്ന് നിലംനികത്തലുകളിൽ രണ്ടാമത്തേതിനെക്കുറിച്ചുള്ള നിഗമനങ്ങളും അതിനെക്കുറിച്ച് നിലവിലുള്ള കലക്ടറുടെ 20-10-17ലെ നിഗമനങ്ങളും പരസ്പരവിരുദ്ധങ്ങളാണ്. നിലംനികത്തൽ കൈകാര്യംചെയ്യുന്നതിനുള്ള ഒരു കലക്ടറുടെ അധികാരങ്ങൾ നെൽവയൽ തണ്ണീർത്തട നിയമത്തിലെ 9 (7), 13, 18, 19, 20 എന്നീ വകുപ്പുകൾപ്രകാരം നിർണയിക്കപ്പെട്ടിരിക്കുന്നു. 12-11-2014ലെ റിപ്പോർട്ടിൽ പ്രതിപാദിക്കുന്ന മൂന്ന് നിലം നികത്തലുകളിൽ രണ്ടാമത്തേതിനെക്കുറിച്ച് നിയമത്തിലെ 13-ാം വകുപ്പ് പ്രകാരമുള്ള (നികത്തപ്പെട്ട നിലം പൂർവസ്ഥിതിയിലാക്കാനുള്ള ഉത്തരവ് നൽകാൻ കലക്ടർക്ക് അധികാരംനൽകുന്ന) നടപടികൾ സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു മുൻ കലക്ടറുടെ നിഗമനം. അവിടെയുള്ള കർഷകർക്ക് ഉപയോഗപ്രദമായിരുന്നു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്നത്തെ കലക്ടർ അത്തരത്തിലുള്ള നിഗമനത്തിലെത്തിയത്. ഈ നിയമപ്രകാരം ഒരു കലക്ടർക്ക് പുനഃപരിശോധനാ അധികാരം ഇല്ല. നിയമപ്രകരം നൽകിയാലല്ലാതെ ഒരു അധികാരിക്ക് പുനഃപരിശോധനാ അധികാരം പ്രയോഗിക്കാനാകില്ല. ഉത്തരവിറക്കിയ കലക്ടർക്കോ തുടർന്നുവരുന്ന കലക്ടർക്കോ പ്രസ്തുത നിയപ്രകാരമുള്ള നടപടികൾ പുനഃപരിശോധിക്കാനാകില്ല. അതിനാൽ 12-11-2014ലെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിരുന്ന മൂന്ന് നികത്തലുകളിൽ രണ്ടാമത്തേതിനെതിരെ നിയമത്തിലെ 13-ാം വകുപ്പ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതില്ല എന്നുള്ള അന്നത്തെ കലക്ടറുടെ നിഗമനത്തിൽനിന്ന് വ്യത്യസ്തമായിട്ടുള്ള ഇപ്പോഴത്തെ കലക്ടറുടെ 20-10-17ലെ നിഗമനങ്ങൾ നിയമപ്രകാരം നിലനിൽക്കത്തക്കതല്ല എന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഇതുസംബന്ധിച്ച പരിശോധനകളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഏർപ്പെട്ടത്.

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പരിശോധിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളാനാണ് മുഖ്യമന്ത്രിയെ നവംബർ 12ന് ചേർന്ന എൽഡിഎഫ് യോഗം ചുമതലപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി കാര്യങ്ങൾ പരിശോധിച്ചുവരുന്നതിനിടയിലാണ് ഹൈക്കോടതിയിൽനിന്ന് ചില പരാമർശങ്ങൾ ഉണ്ടായത്. തോമസ് ചാണ്ടി സമർപ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് മുഖ്യമന്ത്രി എൻസിപി നേതൃത്വത്തിനും മന്ത്രിക്കും നവംബർ 15ന് രാവിലെ മന്ത്രിസഭായോഗത്തിനുമുമ്പ് തന്നെ വന്നുകാണാൻ നിർദ്ദേശംനൽകി. സ്ഥിതിഗതികളുടെ ഗൗരവം എൻസിപി നേതൃത്വത്തെയും മന്ത്രിയെയും മുഖ്യമന്ത്രി ധരിപ്പിച്ചപ്പോൾ അഖിലേന്ത്യാ പാർട്ടി എന്ന നിലയിൽ എൻസിപി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് 10.30ന് ശേഷം തീരുമാനം അറിയിക്കാം എന്ന് അവർ മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശം മന്ത്രിയും എൻസിപിയും തള്ളിക്കളയുന്ന സാഹചര്യമുണ്ടെങ്കിലാണ് മറ്റൊരു നടപടി സ്വീകരിക്കേണ്ടത്. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദ്ദേശം അംഗീകരിച്ച് എൻസിപി കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ രാജിക്കത്ത് നൽകുകയാണ് തോമസ് ചാണ്ടി ചെയ്തത്. മന്ത്രിസഭായോഗത്തിൽനിന്ന് വിട്ടുനിൽക്കത്തക്ക എന്ത് അസാധാരണത്വമാണ് ഇവിടെ ഉണ്ടായത്? മന്ത്രിസഭായോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ സിപിഐ തീരുമാനം എടുത്തിരുന്നെങ്കിൽ ഒമ്പതുമണിക്കുള്ള യോഗം മറ്റൊരുസമയത്തേക്ക് മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയാണ് വേണ്ടിയിരുന്നത്. എൽഡിഎഫ് ചർച്ചചെയ്ത് തീരുമാനം ഉണ്ടായതിനുശേഷം യോഗം നടത്താം എന്ന തീരുമാനമല്ല സിപിഐ സ്വീകരിച്ചത്.

മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്നില്ല എന്നറിയിച്ചുള്ള കുറിപ്പ് മുഖ്യമന്ത്രിക്ക് നൽകുകയാണുണ്ടായത്. ഇതാണ് അസാധാരണമായ നടപടി. എൽഡിഎഫിനോ മുന്നണിക്കോ നിരക്കുന്ന നടപടിയാണോ സിപിഐ സ്വീകരിച്ചത് എന്ന് നേതൃത്വം പരിശോധിക്കണം. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കത്തക്ക ഗുരുതരസാഹചര്യം വന്നാൽ മുന്നണിനേതൃത്വം വഴിയാണ് അക്കാര്യം കൈകാര്യംചെയ്യേണ്ടിയിരുന്നത്. അതിനുപകരം രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകുകയല്ല വേണ്ടത്. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും പ്രധാനമാണ്. അതിന് വിരുദ്ധമായ ചെറിയ നീക്കംപോലും എൽഡിഎഫിനെ അധികാരത്തിലേറ്റിയ ജനം പൊറുക്കുകയില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP