Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കയ്യേറ്റക്കാർക്ക് വഴങ്ങാതിരുന്ന പഴയ വാർഡനെ തട്ടി മൂന്നാറിൽ എത്തിച്ചത് തട്ടിപ്പിനും അഴിമതിക്കും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥയെ; നീലക്കുറിഞ്ഞി ഉദ്യാനം 'ഒറ്റ നോട്ടത്തിൽ' പഠിച്ച് വേണ്ടരീതിയിൽ റിപ്പോർട്ട് എഴുതി ലക്ഷ്മി; ചട്ടം ലംഘിച്ച് കയ്യേറ്റക്കാർക്കു വേണ്ടി എഴുതിയ റിപ്പോർട്ടെന്ന് ബോധ്യപ്പെട്ട് വനംവകുപ്പ്; മൂന്നാറിൽ ശ്രീറാമിനെ മാറ്റിയ ശേഷം എല്ലാം ശരിയാക്കാൻ നടന്നത് ഉന്നതതല ചരടുവലികൾ; കുറിഞ്ഞി സങ്കേതം കയ്യേറ്റക്കാർക്ക് തീറെഴുതുന്നതിന് എതിരെ അന്വേഷണവുമായി കേന്ദ്രവും

കയ്യേറ്റക്കാർക്ക് വഴങ്ങാതിരുന്ന പഴയ വാർഡനെ തട്ടി മൂന്നാറിൽ എത്തിച്ചത് തട്ടിപ്പിനും അഴിമതിക്കും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥയെ; നീലക്കുറിഞ്ഞി ഉദ്യാനം 'ഒറ്റ നോട്ടത്തിൽ'  പഠിച്ച് വേണ്ടരീതിയിൽ റിപ്പോർട്ട് എഴുതി ലക്ഷ്മി; ചട്ടം ലംഘിച്ച് കയ്യേറ്റക്കാർക്കു വേണ്ടി എഴുതിയ റിപ്പോർട്ടെന്ന് ബോധ്യപ്പെട്ട് വനംവകുപ്പ്; മൂന്നാറിൽ ശ്രീറാമിനെ മാറ്റിയ ശേഷം എല്ലാം ശരിയാക്കാൻ നടന്നത് ഉന്നതതല ചരടുവലികൾ; കുറിഞ്ഞി സങ്കേതം കയ്യേറ്റക്കാർക്ക് തീറെഴുതുന്നതിന് എതിരെ അന്വേഷണവുമായി കേന്ദ്രവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിരവധി അഴിമതി ആരോപണങ്ങൾ ഉയരുകയും കേസുകളിൽ അന്വേഷണം നേരിടുകയും ചെയ്യുന്ന ഉദ്യോഗസ്ഥയെ സർക്കാർ മൂന്നാർ വൈൽഡ് ലൈഫ് വാർഡനാക്കിയത് ജോയ്‌സ് ജോർജ് എംപിയുടേതുൾപ്പെടെ കയ്യേറ്റങ്ങൾ സാധൂകരിക്കുന്ന അനുകൂല റിപ്പോർട്ട് തയ്യാറാക്കാൻ വേണ്ടി തന്നെ ആയിരുന്നെന്ന ആക്ഷേപം ശക്തമാകുന്നു. മുമ്പ് ഇരുന്ന പദവികളിൽ മിക്കവയിലും നടപടികളിൽ വീഴ്ചയുണ്ടായെന്നും അഴിമതി നടത്തിയെന്നും കണ്ടെത്തിയ ആർ. ലക്ഷ്മി എന്ന ഉദ്യോഗസ്ഥയെ ഇക്കഴിഞ്ഞ ജൂണിലാണ് മൂന്നാർ ഡിവിഷൻ വൈൽഡ് ലൈഫ് വാർഡനായി നിയമിച്ചത്.

ചട്ടങ്ങളും അധികാരപരിധിയും മറികടന്ന് കയ്യേറ്റക്കാർക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയതാണെന്ന് വ്യക്തമായതോടെ ഇവർക്ക് എതിരെ ഉടൻ നടപടി ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നു. വൈൽഡ് ലൈഫ് വാർഡനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ബിജെപിയും. ബിജെപിയുടെ നേതൃത്വത്തിൽ വൈൽഡ്‌ലൈഫ് വാർഡന്റെ ഓഫീസിലേക്ക് നാളെ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

തെന്മല ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടും ബോട്ട് ഇടപാടുമായി ബന്ധപ്പെട്ടുമെല്ലാം ആരോപണം നേരിട്ട ഉദ്യോഗസ്ഥയെ മൂന്നാറിൽ നിയമിച്ചത് കയ്യേറ്റക്കാരെ സഹായിക്കാൻ ഉദ്ദേശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ വേണ്ടി മാത്രമായിരുന്നു എന്ന ആരോപണമാണ് ഉയരുന്നത്. ആരോപണം ഉയർന്നതോടെ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇവരെ റാന്നി അസി. കൺസർവേറ്ററാക്കി മാറ്റയത്. എന്നാൽ അവിടെ ആറുമാസം തികയും മുമ്പുതന്നെ മൂന്നാറിലേക്ക് വീണ്ടും മാറ്റുകയായിരുന്നു.

മൂന്നാറിൽ മുമ്പ് നല്ല രീതിയിൽ പ്രവർത്തിക്കുകയും കയ്യേറ്റക്കാർക്ക് വേണ്ടി ഒരു നടപടിയും സ്വീകരിക്കാതിരിക്കുകയും ചെയ്ത വൈൽഡ് ലൈഫ് വാർഡൻ ജി പ്രസാദിനെ എറണാകുളത്തേക്ക് തട്ടിയാണ് പകരം ലക്ഷ്മിയെ ഇവിടെ നിയമിച്ചത്. ഇത് ഇഷ്ടക്കാർക്കുവേണ്ടി റിപ്പോർട്ട് തയ്യാറാക്കാൻ ഉദ്ദേശിച്ച് നടന്ന സർക്കാരിന്റെ നീക്കമായിരുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്.

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി ഇടുക്കി കളക്ടർക്ക് നൽകിയ റിപ്പോർട്ട് ചോർന്നതോടെയാണ് ഇക്കാര്യത്തിൽ അധികാരം മറികടന്ന് വാർഡൻ പ്രവർത്തിച്ചുവെന്ന ആക്ഷേപവും ഉയരുന്നത്.

ഈ റിപ്പോർട്ട് റിപ്പോർട്ട് വന്യമൃഗ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. നിയമത്തിന്റെ 18ാം വകുപ്പ് പ്രകാരം ജൈവിക പ്രാധാന്യമെന്ന് തോന്നുന്ന ഏത് പ്രദേശവും സംരക്ഷിത പ്രദേശമാക്കാം. ഇങ്ങനെ ഏറ്റെടുക്കുന്ന വസ്തുവിൽ അവകാശികൾ ഉണ്ടാകുന്നത് സ്വാഭാവികം്. ഇത്തരം അവകാശികളുടെ വസ്തുവിവരങ്ങൾ വ്യക്തമായി പരിശോധിച്ച് അന്തിമ വിജ്ഞാപനം ഇറക്കാൻ വന്യമൃഗ സംരക്ഷണ നിയമം പത്തൊമ്പതാം വകുപ്പ് പ്രകാരം സെറ്റിൽമെന്റ് ഓഫീസർക്കാണ് അധികാരം.

അധികാരം മറികടന്ന് വാർഡൻ റിപ്പോർട്ട് നൽകിയത് ആർക്കുവേണ്ടി?

സംസ്ഥാന സർക്കാർ 2006ൽ പ്രഖ്യാപിച്ച കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനത്തിനായി ദേവികുളം സബ്കളക്ടറെ നിർദ്ദേശിച്ചത് വന്യമൃഗ സംരക്ഷണ നിയമ പ്രകാരമാണ്. ഉദ്യാനത്തിന്റെ സെറ്റിൽമെന്റ് നടപടികൾ പൂർത്തിയാകുമ്പോൾ മാത്രമെ വന്യമൃഗ സംരക്ഷണ ഉദ്യോഗസ്ഥർക്ക് ഉദ്യാനത്തിന്റെ സംരക്ഷണ അധികാരം ലഭിക്കുകയുള്ളൂ. സെറ്റിൽമെന്റ് ഓഫീസർക്ക് സിവിൽ കോടതിയുടെ ചുമതലയുണ്ടെന്നിരിക്കെയാണ്, കുറിഞ്ഞി ഉദ്യാനത്തിൽ കൃഷിക്കാരുണ്ടെന്നും അവരുടെ വസ്തു സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് സെറ്റിൽമെന്റ് ഓഫീസറെ മറികടന്ന് വൈൽഡ് ലൈഫ് വാർഡൻ കളക്ടർക്ക് റിപ്പോർട്ട് നൽകിയത്.

ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇതിന്റെ കോപ്പി വച്ചുകൊണ്ടാണ് റിപ്പോർട്ട് എഴുതിയത്. കൃഷിക്കാരുടെ ആവശ്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിന് പുറമെ സെറ്റിൽമെന്റ് ഓഫീസറുടെ മേൽ കളക്ടർ സമ്മർദ്ദം ചെലുത്തണമെന്നും ലക്ഷ്മി റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട്. സെറ്റിൽമെന്റ് ഓഫീസറായ ദേവികുളം സബ്കളക്ടറെ സ്വാധീനിക്കാനുള്ള ശ്രമവും റിപ്പോർട്ടിലുണ്ടെന്ന് കണ്ടെത്തിയതോടെ ജോലിയിൽ ഗുരുതര വീഴ്ച വരുത്തിയ വിവാദ ഉദ്യോഗസ്ഥയ്ക്കെതിരെ വനംവകുപ്പ് നടപടി സ്വീകരിക്കേണ്ടിവരും. പ്രത്യേകിച്ചും കേന്ദ്രവും ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ.

വന്യമൃഗ സംരക്ഷണ വാർഡൻ നിയമനം വന്യമൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ്. ഇത് മറികടന്നാണ് വൈൽഡ് ലൈഫ് വാർഡൻ കൈയേറ്റക്കാരെ രക്ഷിക്കുന്ന റിപ്പോർട്ട് നൽകിയതെന്ന് പ്രകൃതിസംരക്ഷണ പ്രവർത്തകരും പരാതി നൽകിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമം 1972 26 എ-മൂന്ന് പ്രകാരം ഒരു ഉദ്യാനത്തിന്റെ അതിർത്തിമാറ്റാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ഇതിനായി നാഷണൽ വൈൽഡ് ലൈഫ് ബോർഡിന്റെ ശുപാർശ അത്യാവശ്യമാണ്. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് ഉദ്യോഗസ്ഥ-ഭൂമാഫിയ കൂട്ടുകെട്ട് നടത്തുന്ന നീക്കങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് പരിസ്ഥിതി പ്രവർത്തകരും.

കൊട്ടാക്കമ്പൂരിലെ പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്ത ഭൂമാഫിയയ്‌ക്കെതിരെയുള്ള റവന്യൂ നടപടി അട്ടിമറിക്കാൻ ചരടുവലിച്ചത് വനംവകുപ്പാണെന്ന ആക്ഷേപമാണ് വാർഡന്റെ റിപ്പോർട്ടോടെ ഉയർന്നത്. ഭൂമാഫിയ കൈവശപ്പെടുത്തിയ ആയിരം ഏക്കറിലേറെ ഭൂമി ഉദ്യാനത്തിന്റെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്നാണ് വൈൽഡ് ലൈഫ് വാർഡൻ ശുപാർശ ചെയ്തത്. ജനപ്രതിനിധികൾ ഉൾപ്പെടുന്ന കൊട്ടാക്കമ്പൂരിലെ ഭൂമാഫിയയെ സംരക്ഷിക്കാൻ കൃത്യമായ തിരക്കഥയാണ് തയ്യാറാക്കിയത്. ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിന് പിന്നാലെയാണ് വാർഡനെ കയ്യിലെടുത്ത് ഇത്തരമൊരു നീക്കം നടന്നത്. കൊട്ടാക്കമ്പൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 58ൽ ഉൾപ്പെടുന്ന 1983 ഹെക്ടറും, വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പർ 62ലെ 247 ഹെക്ടർ ഭൂമിയുമാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയിൽപ്പെടുന്നത്.

ഇതിൽ 58ാം നമ്പർ ബ്ലോക്കിലെ പടിഞ്ഞാറ് അതിർത്തി പുനർനിർണയിക്കണമെന്നാണ് വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ. ഈ പ്രദേശത്താണ് ജോയ്‌സ് ജോർജ് എംപി, പെരുമ്പാവൂരിലെ സി.പി.എം കൗൺസിലർ ജോൺ ജേക്കബ് ഉൾപ്പെടെയുള്ളവർ കൈവശപ്പെടുത്തിയ ഭൂമിയുള്ളത്. ഭൂരിഭാഗവും തരിശിട്ട ഭൂമിയിൽ താമസക്കാരും ഇല്ല. എന്നാൽ ഇവിടെ കൃഷിയിടങ്ങളുണ്ടെന്നാണ് വൈൽഡ് ലൈഫ് വാർഡന്റെ കണ്ടെത്തൽ. രണ്ട് ബ്ലോക്കുകളിലും വനംവകുപ്പ് വർഷാവർഷം ഫയർലൈൻ സ്ഥാപിക്കുന്നുണ്ടെങ്കിലും ഇത് അതിർത്തിയായി കണക്കാനാകില്ലെന്നും റിപ്പോർട്ടിലുണ്ട്.

ഈ റിപ്പോർട്ട് അതേപടി അംഗീകരിച്ചാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാനുള്ള നീക്കം സർക്കാർ തുടങ്ങിയത്. ഇതോടെ പഴയ വാർഡനെ മാറ്റി ലക്ഷ്മിയെ ഇവിടെ വാർഡനാക്കിയതിന് പിന്നിലും സർക്കാരിന്റെ താൽപര്യങ്ങളാണെന്ന ആക്ഷേപം ശക്തമാവുകയായിരുന്നു. കുറിഞ്ഞി സങ്കേതം പൂർണമായി വിലയിരുത്തണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും. എന്നാൽ പുതിയ വാർഡൻ ചുമതലയേറ്റ് മാസങ്ങൾക്കകം ഇതിൽ കൃഷിഭൂമി ഉണ്ടെന്ന റിപ്പോർട്ട് നൽകിയത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നു.

മുമ്പും ലക്ഷ്മിക്കെതിരെ നിരവധി ആരോപണങ്ങൾ

വനംവകുപ്പിന്റെ സംരക്ഷിത കേന്ദ്രങ്ങളിലേക്ക് ബോട്ടു വാങ്ങിയതിന്റെ പേരിൽ കോടികളുടെ കൊള്ള നടന്നുവെന്ന് ബോധ്യമായതോടെ ഇതിൽ ആരോപണം നേരിട്ട ഉദ്യോഗസ്ഥയാണ് ലക്ഷ്മി. നിർമ്മിക്കാത്ത ബോട്ട് തെന്മലയിൽ ലഭിച്ചതായി ഇവർ സാക്ഷ്യപത്യം നൽകി. ഇത് വിവാദമായതോടെ തനിക്ക് അബദ്ധം പറ്റിയതാണെന്ന് കാണിച്ച്് റാന്നി അസിസ്റ്റന്റ് കൺസർവേറ്ററായിരിക്കെ ലക്ഷ്മി കത്തുനൽകി. വനംവകുപ്പിന് നാലു കോടിയോളം രൂപയുടെ നഷ്ടംവരുത്തിയ കമ്പനിക്ക് ചട്ടങ്ങൾ ലംഘിച്ചാണ് ബോട്ടു നിർമ്മാണ കരാർ നൽകിയത്. എന്നാൽ രേഖകൾ പിടിക്കപ്പെടും എന്നായപ്പോൾ തനിക്ക് പറ്റിയത് അബദ്ധമാണെന്ന് വ്യക്തമാക്കി കത്തുനൽകി തടിയൂരാൻ ആയിരുന്നു ശ്രമം.

വനംവകുപ്പന്റെ നെയ്യാർ, തെന്മല സംരക്ഷിത കേന്ദ്രങ്ങളിലേക്ക് സവാരി ബോട്ടുകൾ വാങ്ങിയതിലാണ് വൻ അഴിമതി നടന്നത്. ഇതിനായി നൽകിയ പണം സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് പണംതട്ടിയെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇത്തരത്തിൽ പരാതികളും അന്വേഷണവും നേരിടുന്ന ഉദ്യോഗസ്ഥയെ മൂന്നാറിൽ നിയമിച്ചത് കയ്യേറ്റക്കാരെ രക്ഷിക്കുന്ന രീതിയിൽ രീതിയിൽ റിപ്പോർട്ട് ഉണ്ടാക്കിക്കാൻ ആണെന്ന ആക്ഷേപമാണ് ഉയരുന്നത്.

തൃശൂർ ഫോറസ്ട്രി കോളേജിൽ എംഎസ്സി പഠനത്തിന് ശേഷം 2003ൽ സർവീസിൽ കയറിയ ഉദ്യോഗസ്ഥാണ് ലക്ഷ്മി. തുടർന്ന് അഗസ്ത്യവനം, കോന്നി, പറമ്പിക്കുളം എന്നിവിടങ്ങളിലും പ്രവർത്തിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ 12ന് ഇവർ മൂന്നാറിൽ ചുമതലയേറ്റതും വിവാദമായിരുന്നു. നിലവിലെ വാർഡൻ സ്ഥാനമൊഴിയുന്നതിന് മുമ്പേ ഓഫീസ് ബലമായി പൂട്ടുതുറന്ന് കയറി സ്ഥാനമേറ്റെന്ന ആക്ഷേപമാണ് ഉയർന്നത്. ഇതും വലിയ ചർച്ചയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP