Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചീഫ് സെക്രട്ടറിയുടെ പദവിയും രണ്ടര ലക്ഷം രൂപ ശമ്പളവും; ദേശാഭിമാനിയിൽ നിന്ന് പിണറായിയുടെ ഉപദേഷ്ടാവായ നയനാരുടെ വിശ്വസ്തനെ വിവരാവകാശ കമ്മീഷണറാക്കും; പ്രഭാവർമ്മയെ തന്ത്രപൂർവ്വം മാറ്റി ഓഫീസ് ശുദ്ധീകരണത്തിന് മുഖ്യമന്ത്രിയുടെ കരുനീക്കം; ഇൻഫർമേഷൻ കമ്മീഷണറാകാൻ രാഷ്ട്രീയക്കാരെ പരിഗണിക്കില്ലെന്നും സൂചന

ചീഫ് സെക്രട്ടറിയുടെ പദവിയും രണ്ടര ലക്ഷം രൂപ ശമ്പളവും; ദേശാഭിമാനിയിൽ നിന്ന് പിണറായിയുടെ ഉപദേഷ്ടാവായ നയനാരുടെ വിശ്വസ്തനെ വിവരാവകാശ കമ്മീഷണറാക്കും; പ്രഭാവർമ്മയെ തന്ത്രപൂർവ്വം മാറ്റി ഓഫീസ് ശുദ്ധീകരണത്തിന് മുഖ്യമന്ത്രിയുടെ കരുനീക്കം; ഇൻഫർമേഷൻ കമ്മീഷണറാകാൻ രാഷ്ട്രീയക്കാരെ പരിഗണിക്കില്ലെന്നും സൂചന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ പ്രഭാവർമ്മയെ വിവരാവകാശ കമ്മീഷൻ അംഗമാക്കാൻ ആലോചന സജീവം. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രഭാവർമ്മയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന അഭിപ്രായം സജീവമാണ്. നിലക്കുറഞ്ഞി സങ്കേതത്തിലെ വിസ്തൃതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിലെ പത്രക്കുറിപ്പ് അടക്കം വിവാദത്തിൽ പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്രഭാവർമ്മയെ മാറ്റാനാണ് നീക്കം. ദേശാഭിമാനിയിൽ നിന്ന് വിരമിച്ച അബൂബേക്കർ ഇപ്പോൾ പ്രസ് സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസും മാധ്യമ ഉപദേഷ്ടാവാണ്. രണ്ട് ഉപദേഷ്ടാക്കളുമായി മുന്നോട്ട് പോകുന്നതും മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നു. ഈ സാഹചര്യത്തിലാണ് പ്രഭാവർമ്മയെ വിവരാവകാശകമ്മീഷണറാകുന്നത്.

വിവരാവകാശ കമ്മിഷണർമാരായി പി.ആർ. ദേവദാസ്, എബി കുര്യാക്കോസ്, അങ്കത്തിൽ അജയകുമാർ, റോയ്‌സ് ചിറയിൽ, അബ്ദുൽ മജീദ് എന്നിവരെ നിയമിക്കാനുള്ള മുൻ സർക്കാരിന്റെ ശുപാർശ റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. നിയമന ശുപാർശ ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. എൽഡിഎഫ് സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. നിയമനഃശുപാർശ ലഭിച്ചവരാണു ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പിഴവില്ലെന്നു സുപ്രീം കോടതി വിലയിരുത്തി. ഇതോടെ ഈ ഒഴിവുകളിലേക്ക് പുതിയ നിയമനം നടത്താൻ സർക്കാരിനാകും. ഈ സാഹചര്യത്തിലാണ് പ്രഭാവർമ്മയെ വിവരാവകാശ കമ്മീഷണറാക്കാൻ നീക്കം തുടങ്ങിയത്.

ഇതോടെ വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്ക് കണ്ണെറിഞ്ഞ ഇടതുപക്ഷ രാഷ്ട്രീയക്കാർ ഏറെയാണ്. പിണറായിയുടെ മനസ്സ് അനുകൂലമാക്കി എങ്ങനേയും പദവിയിലെത്തുകയാണ് പലരുടേയും ലക്ഷ്യം. ചീഫ് സെക്രട്ടറി റാങ്കും വമ്പൻ ശമ്പളവുമാണ് പോസ്റ്റിന്റെ ഗ്ലാമർ. എങ്ങനേയും പിണറായിയുടെ വിശ്വസ്തരായി വിവരാവകാശ കമ്മീഷണറാകാനാണ് ചിലരുടെ നീക്കങ്ങൾ. എന്നാൽ ഇപ്പോഴത്തെ വിധി നിർണ്ണായകമാണ്. ഈ സാഹചര്യത്തിൽ അതിരുവിട്ട രാഷ്ട്രീയ കളികൾക്ക് സർക്കാർ തുനിയില്ല. കോടതിയുടെ അനിഷ്ടത്തിന് വിധേയമായാൽ നിയമനം അസാധുവാകുമെന്നതാണ് ഇതിന് കാരണം. സുപ്രീംകോടതി ഉത്തരവാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ഹൈക്കോടതി സിംഗിൾ ബഞ്ചിന് പോലും ഇനി കണ്ണടയ്ക്കാനാവില്ല. ഈ സാഹചര്യത്തിലാണ് പ്രഭാവർമ്മയെ പോലുള്ള സാസ്‌കാരിക നായകരെ ഈ സ്ഥാനത്ത് എത്തിക്കാൻ നീക്കം നടക്കുന്നത്.

ഇടതുപക്ഷ സഹായത്രികനായ കവിയാണ് പ്രഭാ വർമ്മ. കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി സാഹത്യ രംഗത്ത് നിറയുന്ന പ്രഭാ വർമ്മയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരിൽ പരിചയസമ്പന്നൻ. ഇകെ നയനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു പ്രഭാവർമ്മ. നയനാരുടെ സന്തത സഹചാരിയെ തന്റെ ഓഫീസിലെത്തിക്കുന്നതിലൂടെ മികച്ച മാധ്യമ ഇടപെടലുകളിലൂടെ പ്രതിച്ഛായ ഉയർത്തുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. രാഷ്ട്രീയ ഭേദമന്യേയുള്ള പ്രഭാവർമ്മയുടെ സൗഹൃദവും മികച്ച പ്രതിച്ഛായയും തുണയാകുമെന്നും കരുതി. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. മാധ്യമ ഉപദേഷ്ടാവെന്ന നിലയിൽ വലിയൊരു സംഭവാന നൽകാൻ പ്രഭാവർമ്മയ്ക്കായില്ല. ദേശാഭിമാനിയിൽ റസിഡന്റ് എഡിറ്റാറായിരിക്കെയാണ് പ്രഭാവർമ്മ പദവിയിലെത്തുന്നത്. ഈ സാഹചര്യത്തിലാണ് പ്രഭാവർമ്മയ്ക്ക് മാന്യമായ മറ്റൊരു പദവി നൽകി ഒഴിവാക്കാനുള്ള നീക്കം.

1959 ജനിച്ച പ്രഭാവർമ്മ, ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും മധുര കാമരാജ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് എൽ.എൽ.ബി.യും കരസ്ഥമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ് പാർട്ടിയോട് പ്രതിബന്ധതയുള്ള പ്രഭാവർമ്മ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറിയായിരുന്നു. ആർ.എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ ന്യായീകരിക്കുന്ന ലേഖനങ്ങളെഴുതി എന്നു പറഞ്ഞ് പ്രഭാവർമ്മയുടെ ഖണ്ഡകാവ്യം 'ശ്യാമമാധവം' പ്രസിദ്ധീകരിക്കുന്നത് സമകാലിക മലയാളം വാരിക നിർത്തിവച്ചത് വിവാദമായിരുന്നു. അപ്പോഴും സൗമ്യഭാവത്തോടെ നിലപാടുകളെ വിശദീകരിച്ച് പൊതു സമൂഹത്തിൽ നിറഞ്ഞ വ്യക്തിയാണ് പ്രഭാവർമ്മ.

മലയാള കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ് പ്രഭാവർമ്മ. 12 വർഷം ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫായിരുന്ന പ്രഭാവർമ്മ കൈരളി ടി.വി.യുമായും അടുത്ത് പ്രവർത്തിക്കുന്നുണ്ട്. പല പേരുകൾ പരിഗണിച്ച ശേഷമാണ് മാധ്യമ ഉപദേഷ്ടാവെന്ന സ്ഥാനത്ത് പിണറായി പ്രഭാ വർമ്മയെ തെരഞ്ഞെടുക്കുന്നത്. സുതാര്യ പൊതു ജീവിതം തന്നെയാണ് ഇതിന് കാരണവും. പക്ഷേ ഇത്തവണ വെല്ലുവിളികൾ ഫലവത്തായി ഏറ്റെടുക്കാൻ പ്രഭാവർമ്മയ്ക്ക് കഴിഞ്ഞില്ലെന്ന ആരോപണം സിപിഎമ്മിൽ സജീവമാണ്. ഇതിനിടെ ശമ്പളം കൂട്ടി വാങ്ങിയ വിവാദവും ഉണ്ടായി. ഇതും പ്രഭാവർമ്മയെ വിവാദപുരുഷനാക്കി. അബൂബേക്കറിന്റെ കീഴിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടൽ മുന്നോട്ട് പോയാൽ മതിയെന്നാണ് തീരുമാനം.

മുൻ സർക്കാരിന്റെ കാലത്ത് 2016 ഫെബ്രുവരി 25നു തിരഞ്ഞെടുത്തവർക്കു പുതിയ സർക്കാർ നിയമനം നൽകുന്നില്ലെന്നാരോപിച്ച് എബി കുര്യാക്കോസും മറ്റും സമർപ്പിച്ച ഹർജി അനുവദിച്ചായിരുന്നു ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ നടപടി. കമ്മിഷൻ അംഗങ്ങളായി ശുപാർശ ചെയ്യപ്പെട്ടവർക്ക് ഒരു മാസത്തിനകം നിയമനം നൽകണമെന്നായിരുന്നു കോടതി നിർദ്ദേശം. നിയമപ്രകാരം രൂപീകരിക്കപ്പെട്ട സിലക്ഷൻ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചു പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നായിരുന്നു നിഗമനം. നിയമനത്തിനു നിർദ്ദേശിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണു ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഇതാണ് സുപ്രീംകോടതിയും അംഗീകരിച്ചത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലത്താണ് നിയമനം നടന്നത്. അന്ന് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവായിരുന്ന വി എസ്. അച്യുതാനന്ദൻ എന്നിവർ പ്രത്യേകമായി യോഗം ചേർന്നു. ഈ യോഗത്തിൽ വിവരാവകാശ കമ്മിഷണർമാരുടെ കസേരകൾ വിറ്റെന്നു പ്രതിപക്ഷനേതാവ് ആരോപിച്ചു. യോഗത്തിൽ, തുടക്കംമുതൽതന്നെ നിയമനരീതികളെ വി എസ്. എതിർത്തിരുന്നു. അപേക്ഷിച്ച 269 പേരിൽനിന്ന് 16 പേരുടെ പട്ടികയുമായാണു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എത്തിയത്. സുപ്രധാന ഭരണഘടനാ സ്ഥാപനമായ വിവരാവകാശ കമ്മിഷനിൽ രാഷ്ട്രീയവീതംവയ്പ് ശരിയല്ലെന്നു കാട്ടി വി എസ്. വിയോജനക്കുറിപ്പ് നൽകി. എന്നാൽ ഭൂരിപക്ഷ മികവിൽ തീരുമാനം വന്നു. ഏതായാലും ഈ തീരുമാനം കോടതി കയറുമെന്ന് ഉറപ്പാണ്. വിവരാവകാശ പ്രവർത്തകനായ ബിനുവും കമ്മീഷണറാകാൻ അപേക്ഷിച്ചിരുന്നു. എന്നാൽ ബിനുവിനെ പരിഗണിച്ചു പോലുമില്ല. ഇത് വലിയ വിവാദമായിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെ പുതിയ അംഗങ്ങളെ കണ്ടെത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP