Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്തിനെയും ഒരേ മനസ്സോടെ നേരിടുന്ന പ്രവാസി ലോകം അറ്റ്‌ലസ് രാമചന്ദ്രന്റെ കാര്യത്തിൽ മുൻകൈയെടുക്കാത്തത് എന്തേ? ദുബായിലെ ബാങ്കുകളുമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥ പാലിക്കാനാവാതെ ഇന്ദിരാ രാമചന്ദ്രൻ; മലയാളികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ഉടമയെ അഴിക്കുള്ളിൽ കിടത്താൻ ഇപ്പോഴും ശ്രമങ്ങളോ? സഹായിക്കാൻ ബി ആർ ഷെട്ടി രംഗത്തെന്നും സൂചന

എന്തിനെയും ഒരേ മനസ്സോടെ നേരിടുന്ന പ്രവാസി ലോകം അറ്റ്‌ലസ് രാമചന്ദ്രന്റെ കാര്യത്തിൽ മുൻകൈയെടുക്കാത്തത് എന്തേ? ദുബായിലെ ബാങ്കുകളുമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥ പാലിക്കാനാവാതെ ഇന്ദിരാ രാമചന്ദ്രൻ; മലയാളികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ഉടമയെ അഴിക്കുള്ളിൽ കിടത്താൻ ഇപ്പോഴും ശ്രമങ്ങളോ? സഹായിക്കാൻ ബി ആർ ഷെട്ടി രംഗത്തെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രവാസികൾക്ക് ഏറെ സഹായങ്ങൾ ചെയ്ത വ്യക്തിയാണ് അറ്റ്‌ലസ് രാമചന്ദ്രൻ. എന്നിട്ടും അദ്ദേഹം ഒരു ദുരിതത്തിൽ പെട്ടപ്പോൾ അദ്ദേഹത്തെ സഹായിക്കാൻ മാത്രം ആരുമില്ല. അറ്റ്‌ലസ് ഗ്രൂപ്പിന് ഒമാനിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രികളുണ്ടായിരുന്നു. ഇത് ബി ആർ ഷെട്ടി ഏറ്റെടുത്തുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ ആശുപത്രികൾ വിറ്റ് കിട്ടുന്ന പണം കൊണ്ട് ദുബായിലെ ബാങ്കുകളിലെ കടങ്ങൾ വീട്ടാനായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ നീക്കം. ഈ നീക്കം വിജയിച്ചേക്കുമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.

എങ്കിലും ഈ ഇടപാടിലൂടെ വിജയം നേടാൻ സാധിക്കുമെന്ന പ്രതീക്ഷകളുമുണ്ട്. അതസമയം സ്വർണ്ണ ബിസിനസ്സിൽ അറ്റ്‌ലസിനോട് പകയുള്ള പലരുമുണ്ട്. ഇവർ സഹായിക്കാൻ രംഗത്തെത്തുന്നവരെ പിന്തിരിപ്പിക്കൻ ശ്രമിക്കുന്നെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമെന്ന ടാഗ് ലൈനുമായാണ് അറ്റ്‌ലസ് ബിസിനസ്സ് നടത്തിയിരുന്നത്. പാവങ്ങളെ സഹായിക്കുന്ന തരത്തിലെ ഇടപെടൽ. ഇതിനിടെ മരുമകൻ നടത്തിയ ചില ഇടപാടുകളാണ് രാമചന്ദ്രനെ കുടുക്കിയത്. ഇതോടെ രാമചന്ദ്രന്റെ മകൾ അഴിക്കുള്ളിലായി. മരുമകനും ജയിലിലാണ്. അതിന് ശേഷം രാമചന്ദ്രനും. ഇതിന് മുമ്പ് രാമചന്ദ്രന്റെ മകൻ യുഎഇയിൽ നിന്നും അമേരിക്കയിലേക്ക് കൂടുമാറി.

പിടിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന വിശ്വാസം രാമചന്ദ്രനുണ്ടായിരുന്നു. അങ്ങനെയാണ് രാമചന്ദ്രൻ ദുബായിൽ തന്നെ തുടർന്നത്. പക്ഷേ പ്രതീക്ഷകൾ തെറ്റിച്ച് രാമചന്ദ്രനേയും ജയിലിൽ അടയ്ക്കുകയായിരുന്നു പൊലീസ്. കടം വീട്ടാനുള്ള സാമ്പത്തിക കരുത്ത് തനിക്കുണ്ടെന്ന് രാമചന്ദ്രൻ പറഞ്ഞതു പോലും ബാങ്കുകൾ മുഖവിലയ്‌ക്കെടുത്തില്ല. അതിന് ശേഷം ബാങ്കുകളുമായി രാമചന്ദ്രന്റെ അഭിഭാഷകർ നിരന്തര ചർച്ച നടത്തി. ഇതോടെ മൂന്ന് ബാങ്കുകൾ ഒത്തുതീർപ്പിന് തയ്യാറായി. അങ്ങനെയാണ് ഒമാനിലെ ആശുപത്രികൾ വിറ്റ് കടംവീട്ടാൻ നീക്കം തുടങ്ങിയത്.

ഈ ആശുപത്രികൾ ചുളുവിലയ്ക്ക് തട്ടിയെടുക്കാനായി ചിലരുടെ ശ്രമം. അത് അനുവദിക്കില്ലെന്ന് അറ്റ്‌ലസ് ഗ്രൂപ്പും നിലപാട് എടുത്തു. ഇതിനിടെയാണ് കേരളത്തിൽ അടക്കം ആരോഗ്യ മേഖലയിൽ വമ്പൻ ഇടപെടൽ നടത്തുന്ന ബിആർ ഷെട്ടി ആശുപത്രി ഏറ്റെടുക്കാൻ രംഗത്ത് വന്നത്. മനുഷ്യത്വ പരമായ നിലപാട് എടുത്ത ഷെട്ടി രാമചന്ദ്രന്റെ മോചനത്തിന് ആവശ്യമായ കാശ് നൽകാമെന്നും സമ്മതിച്ചതായാണ് അറിയുന്നത്. രാമചന്ദ്രന്റെ ഭാര്യ മാത്രമാണ് ദുബായിൽ ഉണ്ടായിരുന്നത്. അവർക്ക് കാര്യമായ ഇടപെടൽ നടത്താനും കഴിഞ്ഞില്ല. ദുബായിലെത്തിയാൽ തന്നേയും പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് രാമചന്ദ്രന്റെ മകനും ഭയക്കുന്നു. ഇതോടെ ശതകോടീശ്വരനായിരുന്ന രാമചന്ദ്രൻ ജയിലിൽ തുടരുകയാണ്. മലയാളി വ്യവാസായികളുടെ പകയാണ് ഇതിന് കാരണമെന്നാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ ബന്ധുക്കളും പറയുന്നത്.

മൂന്ന് കൊല്ലത്തേക്കാണ് അറ്റ്ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. മറ്റ് കേസുകൾ യുഎഇയിലെ കോടതിയുടെ പരിഗണനയിലും. ഈ കേസുകളെല്ലാം കോടതിക്ക് പുറത്ത് ഒത്തുതീർക്കാനായാൽ തന്നെ മലയാളികൾ രാമചന്ദ്രേട്ടനെന്ന വിളിക്കുന്ന പ്രവാസി വ്യവസായിക്ക് ജയിൽ മോചനം ഉറപ്പാകും. അതേ സമയം ഈ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ 40 വർഷം വരെ അറ്റ്ലസ് രാമചന്ദ്രന് ജയിലിൽ കിടക്കേണ്ടി വരും. എഴുപത് വയസ്സ് പിന്നിട്ട രാമചന്ദ്രനെ ജീവിതാവസാനം വരെ ജയിലിൽ കിടക്കാൻ അനുവദിക്കില്ലെന്നാണ് പ്രവാസി മലയാളികളുടെ പൊതു വികാരം. ഇതിനെയാണ് ചില വ്യവസായ പ്രമുഖർ ചേർന്ന് അട്ടിമറിക്കുന്നത്. ഇവരെ ഭയന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളും വിഷയത്തിൽ ഇടപെടുന്നില്ല.

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന' പരസ്യവാചകം എല്ലാ അർത്ഥത്തിലും പ്രവാർത്തികമാക്കിയാണ് രാമചന്ദ്രൻ അറ്റ്ലസിനെ നയിച്ചത്. സ്വർണ്ണക്കച്ചവടത്തിലും ആശുപത്രി വ്യവസായത്തിലും എല്ലാം മനുഷ്യത്വം നിറച്ചു. അറ്റ്ലസിന്റെ ആശുപത്രികൾ പ്രവാസികളുടെ ആശ്രയ കേന്ദ്രങ്ങളായി. ബില്ലടയ്ക്കാൻ പണമില്ലെങ്കിലും ഇവിടെ ഏവർക്കും രാമചന്ദ്രൻ ചികിൽസ ഒരുക്കി. വൈശാലി പോലുള്ള വമ്പൻ സിനിമകൾ നിർമ്മിച്ച രാമചന്ദ്രൻ അഭിനയ മോഹങ്ങളുമായി വെള്ളിത്തിരയിലും താരമായി. അങ്ങനെ എവിടെ രാമചന്ദ്രനെ കണ്ടാലും മലയാളി തിരിച്ചറിഞ്ഞു. അവരോടും സ്നേഹത്തോടെ ഇടപെടൽ നടത്തി മലയാളിയുടെ പ്രിയങ്കരനായി രാമചന്ദ്രൻ മാറി. ശ്രീനിവാസന്റെ അറബിക്കഥയിൽ പ്രവാസി മലയാളിയുടെ ജീവിത ദുഃഖം പേറുന്ന കഥാപാത്രമായി രാമചന്ദ്രനെത്തി. പെട്ടെന്നായിരുന്നു പതനം. റിയിൽ എസ്റ്റേറ്റ് ബിസിനിസ്സിലേക്ക് കൂടുമാറാനുള്ള ശ്രമാണ് പൊളിഞ്ഞത്. ഇത് മനസ്സിലാക്കി മലയാളികളായ ചില പ്രവാസികൾ തന്നെ പാരയുമായി ഇറങ്ങിയപ്പോൾ ചെക്ക് കേസിൽ യുഎഇ പൊലീസ് രാമചന്ദ്രനേയും മകളേയും അറസ്റ്റ് ചെയ്തു.

ഇതോടെ അറ്റ്ലസിന് നാഥനില്ലാതെയായി. കച്ചവടത്തെ കുറിച്ച് ഒന്നും അറിയാത്ത ഭാര്യ. അറസ്റ്റ് പേടിച്ച് യുഎഇ വിട്ട മകനും. ജയിലിലുള്ള രാമചന്ദ്രന്റെ മോചനത്തിന് മുൻകൈയെടുക്കാൻ ആരുമില്ലാത്ത അവസ്ഥ. ഗൾഫിലെ പ്രധാനപ്പെട്ട ബിസിനസ്സ് ഗ്രൂപ്പാണ് ബി ആർ ഷെട്ടിയുടേത്. യുഎഇ എക്സ്ഞ്ചേഞ്ച് ഉൾപ്പെടെ പലതും ഈ ഗ്രൂപ്പിന് കീഴിലുണ്ട്. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയടക്കമുള്ളവ സ്ഥന്തായുള്ള ഷെട്ടി ഗ്രൂപ്പിന് കേരളത്തിലും താൽപ്പര്യങ്ങൾ ഏറെയാണ്. യുഎഇ എക്സഞ്ചേഞ്ചിലെ ഇടപാടുകാരിൽ ബഹു ഭൂരിഭാഗവും മലയാളികൾ. ഈ സാഹചര്യത്തിൽ അറ്റല്സ് രാമചന്ദ്രനെ പോലുള്ള മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിത്വത്തെ സഹായിക്കാൻ ഷെട്ടി എത്തിയതിനെ പ്രതീക്ഷയോടെ തന്നെ പലരും കണ്ടും. ഒമാനിലെ ആശുപത്രികൾ ഷെട്ടി വിലയ്ക്ക് വാങ്ങിയാൽ വണ്ടി ചെക്ക് കേസെല്ലാം ഒത്തുതീർപ്പാകും. ബാക്കി കടമെല്ലാം പുറത്തിറങ്ങിയാൽ വീട്ടാനാകുമെന്നായിരുന്നു രാമചന്ദ്രന്റെ പ്രതീക്ഷ. ഇതാണ് ഷെട്ടിയുടെ പിന്മാറ്റത്തോടെ പൊളിഞ്ഞത്.

യു.എ.ഇ.യിലെ ഒരു ബാങ്കിന് 40 ലക്ഷത്തിന്റെയും മൂന്ന് കോടിയുടെയും വണ്ടിച്ചെക്കുകൾ നൽകിയ കേസുകളിൽ ദുബായ് മിസ്‌ഡെമണയർ കോടതിയാണ് അറ്റ്ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. യു.എ.ഇ.യിലെ വിവിധ ബാങ്കുകൾ നൽകിയ 15 കേസുകൾ പരിഗണിച്ച് 2015 ഓഗസ്തിലാണ് രാമചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്നുമുതൽ ബർദുബായിലെ തടവറയിലാണ് അദ്ദേഹം. ഓരോ വിചാരണ വേളയിലും കടബാധ്യതകൾ തീർക്കുന്നതിനായി ജാമ്യം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടു. വായ്പാകുടിശ്ശികകൾ തീർക്കുന്നതിന് സാവകാശം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മൊത്തം 5.3 കോടി ദിർഹമിന്റെ വണ്ടിച്ചെക്കുകൾ നൽകിയതായി 15 ബാങ്കുകൾ അദ്ദേഹത്തിനെതിരെ പരാതി സമർപ്പിച്ചിട്ടുണ്ട്. ഇവയിൽ ഒരു ബാങ്കിന്റെ പരാതിയിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൊത്തം 50 കോടി ദിർഹമിന്റെ ബാങ്ക് വായ്പാ കുടിശ്ശിക യുണ്ടെന്നാണ് കണക്ക്. മൂന്ന് കോടി ദിർഹം സ്വർണ്ണ വിതരണ കമ്പനികൾക്ക് നൽകാനുള്ളതായും അറിയുന്നു. അറ്റ്‌ലസ് ഗ്രൂപ് മേധാവിയായ അദ്ദേഹത്തിന്റെ മകൾ ദുബായിലെ മറ്റൊരു ജയിലിൽ വണ്ടിച്ചെക്ക് കേസിൽ തടവിൽ കഴിയുകയാണ്.

ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ വളർന്ന സ്ഥാപനമായിരുന്നു അറ്റ്‌ലസ്. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന രാമചന്ദ്രൻ എസ്‌ബിറ്റിയിലും ജോലി ചെയ്തിരുന്നു. പിന്നീടാണ് ജൂവലറി ബിസിനസിലേക്ക് തിരിയുന്നത്. കുവൈറ്റ് കൊമേർസ്യൽ ബാങ്കിൽ 1974 മുതൽ 87 വരെ ജോലി ചെയ്ത കാലയളവിലായിരുന്നു കുവൈറ്റിൽ അറ്റ്‌ലസ് ജൂവലറി തുടങ്ങിയത്. 30 വർഷം മുമ്പായിരുന്നു ഇത്. പിന്നീട് പടിപടിയായി ഗൾഫ് രാജ്യങ്ങളിലെല്ലാം ബിസിനസ്സ് സാമ്രാജ്യം വളർന്നുപടർന്നു. ഇതിനിടെയാണ് സിനിമാ നിർമ്മാണ രംഗത്തും അഭിനയ രംഗത്തുമെല്ലാം എത്തിയത്. അസൂയാവഹമായ വളർച്ച പൊടുന്നനെ പതനത്തിലേക്ക് കൂപ്പുകുത്തിയത് ഓഹരി വിപണിയിലേക്ക് കൂടി പണം നിക്ഷേപിച്ചതോടെയാണെന്നാണ് റിപ്പോർട്ടുകൾ. സ്വർണവില കുത്തനെ ഇടിയുകയും ഓഹരിവിപണിയിലെ നിക്ഷേപത്തിൽ നിന്ന് പ്രതീക്ഷിച്ച ലാഭം കിട്ടാതാവുകയും ചെയ്തതോടെ പതനം വേഗത്തിലായി. റിയൽ എസ്റ്റേറ്റ് മേഖലയിൽ മുടക്കിയ കോടികളും നഷ്ടപ്പെട്ടു.

ഇതിനിടെയാണ് സ്വർണം വാങ്ങാനെന്ന പേരിലും മറ്റും ഗൾഫിലെയും കേരളത്തിലേയും ബാങ്കുകളിൽ നിന്ന് വാങ്ങിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിത്തുടങ്ങിയത്. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയും മറ്റു സ്ഥാപനങ്ങളും വിറ്റ് കടം തീർക്കുമെന്ന് പറഞ്ഞെങ്കിലും അതു നടക്കുംമുമ്പുതന്നെ നിയമനടപടി നേരിട്ട് രാമചന്ദ്രനും മകളും ജയിലഴിക്കുള്ളിലാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP