Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എരിതീയിൽ എണ്ണ ഒഴിച്ച് ഡൊണാൾഡ് ട്രംപ്; ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ടുള്ള അർദ്ധരാത്രിയിലെ പ്രഖ്യാപനത്തിൽ നീറി മുസ്ലിം ലോകം; മുസ്ലിം ലോകത്തോടുള്ള അമേരിക്കയുടെ യുദ്ധപ്രഖ്യാപനമെന്ന് ഫലസ്തീൻ; റഷ്യയും ഇറാനും കടുത്ത പ്രതിഷേധത്തിൽ; സ്റ്റാറ്റ്‌സ്‌കോ നിലനിർത്തണമെന്ന് പോപ്പും ചൈനയും; വികാരങ്ങളെ മുറിവേൽപ്പിക്കുമെന്ന് സൗദിയും; ഗസ്സയിൽ പ്രതിഷേധം അണപൊട്ടുന്നു

എരിതീയിൽ എണ്ണ ഒഴിച്ച് ഡൊണാൾഡ് ട്രംപ്; ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ടുള്ള അർദ്ധരാത്രിയിലെ പ്രഖ്യാപനത്തിൽ നീറി മുസ്ലിം ലോകം; മുസ്ലിം ലോകത്തോടുള്ള അമേരിക്കയുടെ യുദ്ധപ്രഖ്യാപനമെന്ന് ഫലസ്തീൻ; റഷ്യയും ഇറാനും കടുത്ത പ്രതിഷേധത്തിൽ; സ്റ്റാറ്റ്‌സ്‌കോ നിലനിർത്തണമെന്ന് പോപ്പും ചൈനയും; വികാരങ്ങളെ മുറിവേൽപ്പിക്കുമെന്ന് സൗദിയും; ഗസ്സയിൽ പ്രതിഷേധം അണപൊട്ടുന്നു

മറുനാടൻ ഡെസ്‌ക്

ന്യൂയോർക്ക്: ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കുന്ന അമേരിക്കൻ നിലപാടിനെതിരെ മുസ്ലിം രാജ്യങ്ങൾ. സുപ്രധാന നയം മാറ്റവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അർദ്ധരാത്രിയാണ് പ്രഖ്യാപനം നടത്തിയത്. ടെൽ അവീവിലുള്ള യുഎസ് എംബസി ജറുസലമിലേക്കു മാറ്റിസ്ഥാപിക്കാനും തീരുമാനിച്ചു. ഇന്ത്യൻ സമയം അർധരാത്രിയോടെ വൈറ്റ് ഹൗസിൽ നടത്തിയ പ്രഖ്യാപനത്തിലൂടെ ട്രംപ് ലോക രാജ്യങ്ങളെ ഞെട്ടിച്ചു. അപ്രതീക്ഷിത എതിർപ്പുകളാണ് ഇക്കാര്യത്തിൽ ഉണ്ടായത്.

ഇസ്രയേൽ അധിനിവേശ പ്രദേശമായ കിഴക്കൻ ജറുസലമിലെ പഴയ നഗരം ഇസ്ലാം, ക്രൈസ്തവ, യഹൂദ മതവിശ്വാസികളുടെ പുണ്യനഗരമാണ്. സ്വതന്ത്ര ഫലസ്തീൻ ഉണ്ടാകുമ്പോൾ അതിന്റെ തലസ്ഥാനമായി ഫലസ്തീൻ ജനത കരുതുന്ന പ്രദേശമാണിത്. ഇസ്രയേൽ പാർലമെന്റ്, പ്രധാനമന്ത്രിയുടെ വസതി, സുപ്രീം കോടതി തുടങ്ങിയവ ജറുസലമിൽ ആണെങ്കിലും ഇവിടെ ഒരു രാജ്യത്തിന്റെയും എംബസികൾ പ്രവർത്തിക്കുന്നില്ല. ഇത്തരത്തിലൊരു നയമാണ് ലോകരാജ്യങ്ങൾ ജറുസലമിൽ പിന്തുടർന്നത്. ഇതാണ് ട്രംപ് മാറ്റി മറിച്ചത്. ഇസ്രയേലിന്റെ ആഗ്രഹം കണക്കിലെടുത്താണ് തീരുമാനം. പ്രഖ്യാപനത്തോടെ തന്നെ പ്രതിഷേധവും മേഖലയിൽ ശക്തമായി. ഗസ്സയിലും ടർക്കിയിലും ജോർദ്ദാനിലും അമേരിക്കൻ തീരുമാനത്തിനെതിരെ പ്രതിഷേധം തുടങ്ങി. ഹമാസും ഈ തീരുമാനത്തെ നരകത്തിലേക്കുള്ള വഴിയെന്നാണ് വിശേഷിപ്പിച്ചത്.

മധ്യപൂർവേഷ്യയിൽ വ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതും ഇസ്രയേൽഫലസ്തീൻ സമാധാന ചർച്ചകൾ സ്തംഭിപ്പിക്കുന്നതുമാണു യുഎസിന്റെ നയം മാറ്റമെന്നാണ് വിലയിരുത്തൽ. ഇതിനെതിരെ അറബ് ലോകം ശക്തമായി രംഗത്തെത്തി. യൂറോപ്യൻ യൂണിയനും ഫ്രാൻസിസ് മാർപാപ്പയും യുഎസ് നീക്കത്തെ അപലപിച്ചു. മാർപാപ്പ പോലും എതിർത്തത് ട്രംപിന് വലിയ തിരിച്ചടിയാണ്. അറബ് ലോകത്തിനെതിരായ യുദ്ധ പ്രഖ്യാപനമായി ഇതിനെ ഫലസ്തീൻ കാണുന്നു. റഷ്യയും ഇറാനും കുടത്ത നിരാശയിലാണ്. സ്റ്റ്‌സ്‌കോ നിലനിർത്തണമെന്ന് പോപ്പ് പോലും പറയുന്നു. ഇത് തന്നെയാണ് ചൈനയുടേയും നിലപാട്. ജറുസലമിൽ തൽസ്ഥിതി നിലനിർത്തണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സാഹചര്യങ്ങൾ സങ്കടപ്പെടുത്തുന്നതായും ഇതേക്കുറിച്ചു നിശ്ശബ്ദത പാലിക്കാനാവില്ലെന്നും മാർപാപ്പ പറഞ്ഞു. യുഎൻ പ്രമേയം എല്ലാവരും അംഗീകരിക്കണമെന്നു മാർപാപ്പ ആവശ്യപ്പെട്ടു.

എന്നാൽ ഇസ്രയേൽ ഫലസ്തീൻ പ്രശ്‌നത്തിനു പുതിയ ദിശാബോധം നൽകുന്നതാണു പ്രഖ്യാപനമെന്ന് ട്രംപ് പറയുന്നത്. രണ്ടു പ്രത്യേക രാജ്യങ്ങളാകാനുള്ള താൽപര്യം ഇരുരാജ്യങ്ങൾക്കുമുണ്ടെങ്കിൽ അത് യുഎസ് അംഗീകരിക്കും. അതിർത്തി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യുഎസ് അന്തിമ നിലപാട് എടുക്കില്ല. മൂന്നു മതവിശ്വാസികളുടെയും പുണ്യനഗരമായി ജറുസലം തുടരും. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് മധ്യപൂർവേഷ്യ ഉടൻ സന്ദർശിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ തീരുമാനം മേഖലയിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.

തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപായി ഡോണൾഡ് ട്രംപ് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ജോർദാനിലെ അബ്ദുല്ല രാജാവ്, സൗദി അറേബ്യയുടെ സൽമാൻ രാജാവ്, ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി എന്നിവരുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ സമാധാന ഉടമ്പടിയിലെത്തും മുൻപേ ഇസ്രയേലിലെ യുഎസ് എംബസി ജറുസലമിലേക്കു മാറ്റിയാൽ അതു മുസ്ലിം സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നു സൗദി ഭരണാധികാരി സൽമാൻ രാജാവ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിക്കുകയാണ് ഉണ്ടായത്. പ്രദേശത്തെ പ്രശ്‌നങ്ങൾ സംബന്ധിച്ചു സമാധാന ഉടമ്പടിയിലെത്തും മുൻപ് യുഎസ് ഏതെങ്കിലും വിധത്തിൽ ഇടപെടുന്നതു സമാധാനശ്രമങ്ങളെ ബാധിക്കുമെന്നു സൽമാൻ രാജാവ് പറഞ്ഞു.

1948ൽ പടിഞ്ഞാറൻ ജറുസലമിന്റെ നിയന്ത്രണമേറ്റെടുത്ത ഇസ്രയേൽ 1967ൽ യുദ്ധത്തിലൂടെയാണ് ജോർദാന്റെ അധീനതയിലുണ്ടായിരുന്ന കിഴക്കൻ ജറുസലം കൈവശപ്പെടുത്തുന്നത്. അന്നുമുതൽ ഇസ്രയേൽ - ഫലസ്തീൻ തർക്കത്തിന്റെ കേന്ദ്രമായി തുടരുന്നു കിഴക്കൻ ജറുസലം. 1980ൽ ഐക്യ ജറുസലമിനെ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേൽ നിയമം പാസാക്കിയെങ്കിലും യുഎൻ രക്ഷാസമിതി ഇതു തള്ളിക്കളഞ്ഞു. രാജ്യാന്തര സമൂഹവും കിഴക്കൻ ജറുസലമിനെ ഇസ്രയേലിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. പടിഞ്ഞാറൻ ജറുസലമിനെ തലസ്ഥാനമായി റഷ്യ ഈ വർഷം ആദ്യം അംഗീകരിച്ചിരുന്നു. ഇസ്രയേലിന്റെ ഭരണകേന്ദ്രം ജറുസലം ആണെങ്കിലും യുഎസ് ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും എംബസികൾ ടെൽ അവീവിലാണു പ്രവർത്തിക്കുന്നത്. ഇതിനാണു ട്രംപ് മാറ്റം വരുത്തുന്നത്.

ഇസ്ലാം, യഹൂദ, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് ഒരുപോലെ പുണ്യനഗരമാണിത്. യഹൂദന്മാർ അവരുടെ പുണ്യസ്ഥലമായി കാണുന്ന ടെംപിൾ മൗണ്ടും ഇസ്ലാമിലെ മൂന്നാമതു പുണ്യസ്ഥലമായ അൽ അഖ്‌സ മസ്ജിദും കിഴക്കൻ ജറുസലമിലാണ്. കിഴക്കൻ ജറുസലമിൽ നാലു ലക്ഷത്തിലേറെ ഫലസ്തീൻകാരുണ്ടെന്നാണു കണക്ക്. ഇവർക്ക് ഒരു രാജ്യത്തിന്റെയും പൂർണപൗരത്വമില്ല. പകരമുള്ളത് ഇസ്രയേൽ റസിഡൻസി പെർമിറ്റുകൾ മാത്രം. ജോർദാൻ പാസ്‌പോർട്ട് ഉണ്ടെങ്കിലും അതിൽ ദേശീയ പൗരത്വ നമ്പറില്ല.

ടെൽ അവീവിൽനിന്നു യുഎസ് എംബസി ജറുസലമിലേക്കു മാറ്റുന്നതിനു വർഷങ്ങളെടുക്കുമെങ്കിലും ഇസ്രയേൽ അനുകൂല യാഥാസ്ഥിതികരുടെ വോട്ടുബാങ്കാണു ട്രംപിന്റെ ലക്ഷ്യം. ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവ് ജാറെദ് കുഷ്‌നറും ജാസർ ഗ്രീൻബെൽറ്റുമാണ് യുഎസ് മധ്യസ്ഥത വഹിക്കുന്ന ഇസ്രയേൽ - ഫലസ്തീൻ സമാധാന ചർച്ചകൾക്കു നേതൃത്വം നൽകുന്നത്. വിവിധ അറബ് നേതാക്കളുമായി ഇതുവരെ ചർച്ചകൾ നടത്തിയതു കുഷ്‌നറാണ്. ഇതോടെ ഈ ചർച്ചകളുടെ ഭാവിയും അനിശ്ചിതത്വത്തിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP