Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞവർഷം വിവാഹിതരായ മൈസൂർ രാജാവിനും രാജസ്ഥാൻ സുന്ദരിക്കും ആൺകുഞ്ഞ് പിറന്നു; 400 കൊല്ലം മുമ്പത്തെ ശാപം തീർന്നെന്ന ആനന്ദത്തിൽ രാജകുടുംബം; ആഭരണങ്ങൾ ബലംപ്രയോഗിച്ച് വാങ്ങിയ രാജാവിനെ ശപിച്ച് കാവേരിയിൽ ചാടി മരിച്ച അലമേലമ്മ റാണിയുടെ സങ്കടം ഏശാതെ യദുവീറും തൃഷികയും

കഴിഞ്ഞവർഷം വിവാഹിതരായ മൈസൂർ രാജാവിനും രാജസ്ഥാൻ സുന്ദരിക്കും ആൺകുഞ്ഞ് പിറന്നു; 400 കൊല്ലം മുമ്പത്തെ ശാപം തീർന്നെന്ന ആനന്ദത്തിൽ രാജകുടുംബം; ആഭരണങ്ങൾ ബലംപ്രയോഗിച്ച് വാങ്ങിയ രാജാവിനെ ശപിച്ച് കാവേരിയിൽ ചാടി മരിച്ച അലമേലമ്മ റാണിയുടെ സങ്കടം ഏശാതെ യദുവീറും തൃഷികയും

മൈസൂരു: നാലു നൂറ്റാണ്ട് മുമ്പത്തെ ഒരു ശാപകഥയിൽ നിന്ന് മുക്തമായ സന്തോഷത്തിൽ മൈസൂരു രാജകുടുംബം. കഴിഞ്ഞവർഷം ജൂണിൽ വിവാഹിതരായ മൈസൂർ രാജാവിനും രാജസ്ഥാൻ രാജകുമാരി ത്രിഷികയ്ക്കും ആൺകുഞ്ഞ് പിറന്നു. 1610ൽ രാജാവായിരുന്ന രാജാ വോഡയാറിനെ റാണി ശപിച്ചതിനെ തുടർന്ന് പിൽക്കാലത്ത് മിക്ക രാജാക്കന്മാർക്കും മക്കളുണ്ടായില്ലെന്ന ശാപം തീർന്നെന്ന സന്തോഷത്തിലാണ് മൈസൂർ രാജകുടുംബം ഇപ്പോൾ.

കഴിഞ്ഞ വർഷം ജൂണിലാണ് ആഘോഷലഹരിയും രാജപ്രൗഢിയും നിറഞ്ഞുതുളുമ്പിയ ചടങ്ങിൽ മൈസൂർ മഹാരാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ രാജസ്ഥാൻ രാജകുടുംബത്തിലെ തൃഷിക കുമാരിയെ താലിചാർത്തി പട്ടമഹിഷിയാക്കിയത്. രാജ്യത്തെ രാജകുടുംബങ്ങളിലും വിദേശങ്ങളിലെ റോയൽ കുടുംബങ്ങളിലുമെല്ലാം ക്ഷണമെത്തിയതോടെ രാജവാഴ്ചക്കാലത്തെ അനുസ്മരിപ്പിച്ച ചടങ്ങുകൾക്കാണ് മൈസൂർ സാക്ഷ്യംവഹിച്ചത്. രാജദമ്പതികൾക്ക് പുത്രസൗഭാഗ്യം കാത്തിരിക്കുകയായിരുന്നു രാജകുടുംബം. ബംഗളൂരുവിൽ ബുധനാഴ്ച രാത്രിയോടെയായിരുന്നു കുഞ്ഞിന്റെ ജനനം. മൈസൂരുവിൽ ദസറ ആഘോഷങ്ങൾക്കു ശേഷം യദുവീറും ത്രിഷികയും ബെംഗളൂരുവിലായിരുന്നു താമസം. അന്തരിച്ച മൈസൂരു രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറിന്റെ സഹോദരി ഗായത്രിദേവിയുടെ മകൾ ത്രിപുര സുന്ദരിയുടേയും സ്വരൂപ് ആനന്ദ്്‌രാജ് അർസിന്റെയും മകനാണ് യദുവീർ.

യുഎസിലെ ബോസ്റ്റൺ സർവകലാശാലയിൽ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാർത്ഥിയായ യദുവീർ ഗോപാൽരാജ് അർസിനെ 2015 ഫെബ്രുവരിയിൽ പ്രമോദ ദേവി ദത്തെടുക്കുകയും യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ എന്നു പുനർനാമകരണം നടത്തുകയുമായിരുന്നു. 2013ൽ ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറിന്റെ മരണത്തെത്തുടർന്നായിരുന്നു ഇത്.

1610ൽ മൈസൂർ ഭരണാധികാരിയായിരുന്ന രാജാ വൊഡയാറിനെ റാണി അലമേലമ്മ ശപിച്ചതിനെത്തുടർന്നാണ് ഈ വംശത്തിലെ മിക്ക രാജാക്കന്മാർക്കും മക്കളുണ്ടാകാത്തതെന്ന വിശ്വാസം നിലനിൽക്കുന്നതിനിടെ ഇപ്പോൾ കുഞ്ഞുണ്ടായത് ശാപമോക്ഷമായി കണക്കാക്കുകയാണ് രാജകുടുംബം. അലമേലമ്മയുടെ കൈവശമുണ്ടായിരുന്ന കൊട്ടാരംവക സ്വർണാഭരണങ്ങൾ രാജാ വൊഡയാർ ബലം പ്രയോഗിച്ചു വാങ്ങിയതിനെത്തുടർന്ന് ഇവർ കാവേരിയിൽ ചാടി മരിച്ചതായാണു കഥ. മരിക്കുംമുൻപ് അവർ തലക്കാട് മണലാവട്ടെയെന്നും മൈസൂർ രാജാക്കന്മാർക്കു മക്കളുണ്ടാകാതിരിക്കട്ടെയെന്നും ശപിച്ചുവെന്നുമാണ് പഴമക്കാർ പറയുന്നത്.

ഈ ശാപത്തെത്തുടർന്ന് ഒന്നിടവിട്ട തലമുറകളിൽ പ്രത്യേകിച്ച് അനന്തരാവകാശികൾ ഇല്ലാതായെന്നും കൊട്ടാരവുമായി ബന്ധപ്പെട്ടവർ പറയുന്നു. അലമേലമ്മയുടെ ശാപം തീരാൻ രാജാ വൊഡയാർ മൈസൂരുവിൽ വിഗ്രഹം സ്ഥാപിച്ച് പ്രാർത്ഥനകളും പൂജകളും നടത്തി. ശാപം മാറ്റാൻ പ്രത്യേക പൂജകൾ വരെ ഓരോ തലമുറയും അനുഷ്ഠിക്കുകയും ചെയ്തു. എന്നാൽ അതിനൊന്നും ഇക്കാലമത്രയും ഫലമുണ്ടായില്ല. ഇപ്പോൾ പുതിയ രാജാവിന് പുത്രൻ പിറന്നതോടെ ആഘോഷത്തിലാണ് മൈസൂർ രാജകുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP