Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്ത്യൻ യുവതിയെ പ്രണയിച്ചതിന്റെ പേരിൽ ക്രൂരമർദ്ദനമേറ്റ യുവാവ് ആത്മഹത്യചെയ്ത നിലയിൽ; പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും ചേർന്ന് തല്ലിച്ചതച്ചതോടെ വീട്ടിലെത്തിയ മർദ്ദിച്ചവരുടെ പേര് എഴുതിവച്ച് ജീവനൊടുക്കി; ശരീരത്തിൽ രക്തംകട്ടപിടിച്ചതായും എല്ലുകൾ ഒടിഞ്ഞതായും പോസ്റ്റുമോർട്ടം റിപ്പോർട്ട്; അപമാനവും മർദ്ദനവും മൂലം ആത്മഹത്യ ചെയ്തത് കരുനാഗപ്പള്ളിയിൽ സദാചാര പൊലീസുകാരുടെ പീഡനത്തിന് പിന്നാലെ മരണംവരിച്ച അനീഷിന്റെ നാട്ടുകാരൻ

ക്രിസ്ത്യൻ യുവതിയെ പ്രണയിച്ചതിന്റെ പേരിൽ ക്രൂരമർദ്ദനമേറ്റ യുവാവ് ആത്മഹത്യചെയ്ത നിലയിൽ; പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും ചേർന്ന് തല്ലിച്ചതച്ചതോടെ വീട്ടിലെത്തിയ മർദ്ദിച്ചവരുടെ പേര് എഴുതിവച്ച് ജീവനൊടുക്കി; ശരീരത്തിൽ രക്തംകട്ടപിടിച്ചതായും എല്ലുകൾ ഒടിഞ്ഞതായും പോസ്റ്റുമോർട്ടം റിപ്പോർട്ട്; അപമാനവും മർദ്ദനവും മൂലം ആത്മഹത്യ ചെയ്തത് കരുനാഗപ്പള്ളിയിൽ സദാചാര പൊലീസുകാരുടെ പീഡനത്തിന് പിന്നാലെ മരണംവരിച്ച അനീഷിന്റെ നാട്ടുകാരൻ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ക്രിസ്ത്യൻ യുവതിയുമായി പ്രണയത്തിലായതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ മർദ്ദിച്ച യുവാവ് ആത്മഹത്യചെയ്ത നിലയിൽ. അഗളി സ്വദേശിയായ സുധീഷിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.കാരറ വടക്കേക്കാടിപുരയിൽ സോമന്റെ മകനാണ് കുട്ടായി എന്നറിയപ്പെടുന്ന സുധീഷ്.21 വയസായിരുന്നു.

ഈ വർഷം ആദ്യം കരുനാഗപ്പള്ളി ബീച്ചിൽ വച്ച് സദാചാര ഗുണ്ടകളുടെ ആക്രമണത്തിലും സോഷ്യൽമീഡിയ വഴിയുണ്ടായ അപകീർത്തിപ്പെടുത്തലിലും മനംനൊന്ത് ജീവനൊടുക്കിയ അനീഷിന്റെ നാട്ടുകാരനാണ് ഇപ്പോൾ മരണപ്പെട്ട സുധീഷ്.

സുധീഷും ഒരു ക്രിസ്ത്യൻ യുവതിയുമായി പ്രണയത്തിലായിരുന്നു. ഈ വിവരം വീട്ടിലറിഞ്ഞതോടെ പെൺകുട്ടിയുടെ അച്ഛനും സംഘവും എത്തി സുധീഷിനെ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. തലയ്ക്കും അടിവയറ്റിലുമുൾപ്പെടെ പരിക്കേറ്റ യുവാവ് അവശ നിലയിൽ വീട്ടിലെത്തിയതിന് പിന്നാലെ സുധീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം.

ആത്മഹത്യാക്കുറിപ്പിൽ തന്നെ മർദ്ദിച്ചവരുടെ പേരുകൾ സുധീഷ് എഴുതിവച്ചിട്ടുണ്ട്. ക്രൂരമായ മർദ്ദനത്തിൽ ശരീരത്തിൽ രക്തം കട്ടപിടിച്ചിരുന്നതായും എല്ലൊടിഞ്ഞിരുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. ഇതോടെ മറ്റൊരു സദാചാരപ്പൊലീസ് ചമയൽ കൂടി അഗളിയിലെ മറ്റൊരു യുവാവിന്റേയും ജീവനെടുത്തിരിക്കുകയാണ്.

സദാചാര ഗുണ്ടായിസം കേരളത്തെ എത്ര ഭീദിതമായി ബാധിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന മഹാദുരന്തമായിരുന്നു അഗളി സ്വദേശിയായ അനീഷിന്റെ ആത്മഹത്യ. ഈ വർഷം ആദ്യം ഫെബ്രുവരിയിലാണ് സംഭവം ഉണ്ടായത്. കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ആയുർവ്വേദ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു അനീഷ്.

ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിക്കൊപ്പമാണ് കരുനാഗപ്പള്ളി ബീച്ചിൽ ഒരു പറ്റം സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായത്. വാലന്റൈൻസ് ദിനത്തിൽ പെൺകുട്ടിക്കൊപ്പം ബീച്ചു കാണാൻ പോയപ്പോഴായിരുന്നു സംഭവം. ഇവരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവർ സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു.

കരുനാഗപ്പള്ളിയിലെ അപമാനത്തിന്റെ ദൃശ്യങ്ങൾ അത്രക്കും വൈറലായി ആണ് സോഷ്യൽ മീഡിയായിൽ പടർന്നു പിടിച്ചത്. പെൺകുട്ടിക്ക് ഏറ്റ മർദ്ധനവും അതിന്റെ പേരിൽ ഉണ്ടായ നാണക്കേടുവും അനീഷിനെ വല്ലാതെ നാണം കെടുത്തി. വിവാദത്തിനു ശേഷം അനിഷ് അവധി എടുത്തു നാട്ടിൽ ചെന്നെങ്കിലും അധികം വീടിനു പുറത്തിറങ്ങിയിരുന്നില്ല. വീട്ടുക്കാരുടെയും നാട്ടുകാരുടെയും ഒക്കെ മുൻപിൽ നാണം കെട്ട അനീഷ് മറ്റൊരു വഴിയും ഇല്ലാതെ പിന്നീട് സ്വയം ജീവനൊടുക്കുകയായിരുന്നു.

സ്വന്തം സഹോദരിയെപ്പോലെ കരുതിയിരുന്ന യുവതിക്കൊപ്പം തന്നെയും ചേർത്തു സദാചാര ഗുണ്ടകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വീഡിയോ അനീഷിനെ അത്രയ്ക്ക് ഉലച്ചിരുന്നു. വാട്സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും പ്രചരിക്കപ്പെട്ട വീഡിയോ വൈറലായി കഴിഞ്ഞിരുന്നു.

കൊല്ലത്തെ സംഭവത്തിൽനിന്നു അൽപം ആശ്വാസം തേടി സ്വദേശമായ പാലക്കാട് അഗളിയിലെത്തിയെങ്കിലും അനീഷിനു മനസമാധാനം ലഭിച്ചിരുന്നില്ല. മൂന്നു വിവരമില്ലാത്തവർ നാട്ടിലെ സദാചാരത്തിന്റെ കാവലാളായി അവതരിച്ചെത്തിയപ്പോൾ ഒരു യുവാവിന് സ്വന്തം ജീവൻ തന്നെ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

പ്രേമിച്ച കുറ്റത്തിന് പെൺകുട്ടിയുടെ വീട്ടുകാർ ക്രൂരമായി മർദ്ദിച്ചതോടെ അപമാനം സഹിക്കാതെ അനീഷിന്റെ നാട്ടുകാരൻ തന്നെയായ സുധീഷും ഇപ്പോൾ അനീഷിന്റെ വഴിതന്നെ തിരഞ്ഞെടുത്തിരിക്കുകയാണ്.

അനീഷിനേയും പെൺകുട്ടിയേയും അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ അഴീക്കൽ പുതുമണ്ണേൽ വീട്ടിൽ അഭിലാഷ് എന്ന സുഭാഷ് (33) കായംകുളം എരുവ മണലൂർ തറയിൽ ധനീഷ് (30), അഴീക്കൽ മീനത്ത് പുതുവൽ വീട്ടിൽ ബിജു (42) എന്നിവരെ പിടികൂടിയിരുന്നു. പ്രതികൾക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനും പ്രത്യേകം വകുപ്പുകൾ ചുമത്തിയാണു കേസ് എടുത്തത്.
സംഭവം അഗളി പൊലീസ് സ്റ്റേഷൻ എസ്‌ഐ സുബിനാണ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP