Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

18 കിലോ ഭാരം കുറയുമ്പോൾ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിന് അനുസരിച്ചു മാറ്റണം; ഒരു പാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കൻ; ഈ വ്യത്യാസം ശരീത്തിനു കാണിക്കാനായില്ലെങ്കിൽ ഒടിയൻ പൂർണ്ണമാകില്ല; രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്: തടി കുറയ്ക്കൽ ചികിൽസയിൽ മോഹൻലാലിന് പറയാനുള്ളത്

18 കിലോ ഭാരം കുറയുമ്പോൾ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിന് അനുസരിച്ചു മാറ്റണം; ഒരു പാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കൻ; ഈ വ്യത്യാസം ശരീത്തിനു കാണിക്കാനായില്ലെങ്കിൽ ഒടിയൻ പൂർണ്ണമാകില്ല; രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്: തടി കുറയ്ക്കൽ ചികിൽസയിൽ മോഹൻലാലിന് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്

കൊച്ചി: 'ഒടിയൻ' പോലുള്ള സിനിമകൾ എപ്പോഴെങ്കിലും സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിനു വലിയ തയ്യാറെടുപ്പുകൾ വേണ്ടിവരും. പല കാലഘട്ടത്തിലുള്ള മാണിക്കനെയാണു ഒടിയനിൽ അവതരിപ്പിക്കുന്നത്. രണ്ടു കാലഘട്ടത്തിലെ തൊട്ടടുത്ത സീനുകളിലായി വരുന്നുണ്ട്. ഒരു പാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കൻ എന്ന ഒടിയൻ. ഈ വ്യത്യാസം എന്റെ ശരീത്തിനു കാണിക്കാനായില്ലെങ്കിൽ ആ സിനിമ പൂർണ്ണമാകില്ല-പറയുന്നത് മോഹൻലാലാണ്.

അതുകൊണ്ടാണു ഞാൻ എന്റെ ശരീരത്തെ കഥാപാത്രത്തിനു അനുസരിച്ചു പാകപ്പെടുത്താൻ തീരുമാനിച്ചത്. വേണമെങ്കിൽ രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. ഭീമൻ തടിയനല്ല. ശക്തിമാനാണ്. ശക്തിമാനാണെന്നു നടത്തത്തിലും നോട്ടത്തിലും ശരീരത്തിലും അറിയണം. ഒടിയനു ശേഷം അത്തരം തയ്യാറെടുപ്പുകൾ വേണം. അതിനായി ഞാനീ ശരീരത്തെ ഒരുക്കുകയാണ്.-ഒടിയൻ സിനിമയ്ക്ക് വേണ്ടി ഭാരവും ലുക്കും മാറ്റിയതിനെ കുറിച്ച് മോഹൻലാൽ വിശദീകരിക്കുകയാണ്. ഫ്രാൻസിൽ നിന്നുള്ള സംഘമാണ് ലാലിന്റെ തടി കുറയ്ക്കാനുള്ള ചികിൽസയ്ക്ക് നേതൃത്വം കൊടുത്തത്.

'നിങ്ങളെപ്പോലെ സമർപ്പണത്തോടെ ഞങ്ങളെ സമീപിച്ചവർ ആരുമില്ലെന്നെന്നു തോന്നുന്നു. നിങ്ങൾക്കു ജീവിത കാലം മുഴുവൻ ഇതേ തുടിപ്പോടെ ജീവിക്കാൻ കഴിയും. അത്രയേറെ ഊർജ്ജവും ശക്തിയും നിങ്ങളിലുണ്ട്. ' 51 ദിവസം നീണ്ട പരിശീലനത്തിനു ശേഷം ലാലിന്റെ ശരീര ഭാരം 18 കിലൊ കുറച്ച ശേഷം ഫ്രാൻസിൽ നിന്നെത്തി സംഘം തിരിച്ചു പോകുകയായിരുന്നു-മനോരമയാണ് ലാലിന്റെ തടികുറച്ചിൽ വിശേഷങ്ങളെ കുറിച്ച് എഴുതുന്നത്.

സുഹൃത്തുക്കളില്ലാതെ ഭാര്യ സുചിത്രയുടെ തണലിൽ പരിശീലനത്തിന്റെ മാത്രം ലഹരിയിൽ എങ്ങിനെ 51 ദിവസം തള്ളിനീക്കിയെന്നു ലാലിനോടു ചോദിച്ചു. ചെന്നൈയിലെ കടൽത്തീരത്തുകൂടി രാത്രിയുടെ നേർത്ത വെളിച്ചത്തിൽ നടക്കുമ്പോൾ ലാൽ പറഞ്ഞു, ഒരോ ചികിത്സയ്ക്കും പരിശീലനത്തിനും അതിന്റെതായ രഹസ്യമുണ്ട്. ആ രഹസ്യംകൂടി ചേർന്നതാണു ചികിത്സ. അതുകൊണ്ടുതന്നെ ഞാനതെക്കുറിച്ചു പറയുന്നില്ല. മുൻപ് ഞാൻ വെള്ളം ഉപയോഗിച്ചു മാത്രം ചികിത്സിച്ചിട്ടുണ്ട്.-തടി കുറച്ച ചികിൽസയോട് മോഹൻലാൽ മനോരമയുടെ ഉണ്ണി കെ വാര്യരോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

എത്രയോ ദിവസം തുടർച്ചയായി ഉപവസിച്ചിട്ടുണ്ട്. ആയുർവേദം പോലെയുള്ള ചികിത്സാവിധിക്കു എല്ലാ കൊല്ലവും വിധേയനായിട്ടുണ്ട്. അതുപോലെ ഒന്നു മാത്രമായിരുന്നു ഇതും. ഇതിൽ പല തരത്തിലുള്ള പരിശീലനമുണ്ട്. പല തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. ഇതു തടി കുറയ്ക്കൽ മാത്രമല്ല. 18 കിലൊ ഭാരം കുറയുമ്പോൾ നമ്മുടെ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിനസുസരിച്ചു മാറ്റണം. അതാണു ഞാൻ ചെയ്യാൻ ശ്രമിച്ചത്. വേദനയുണ്ടായിരുന്നോ എന്നു ചോദിക്കുമ്പോൾ എനിക്കതിനു ഉത്തരമില്ല. എല്ലാ പരിശീലനവും ആദ്യ ഘട്ടം വേദനയുള്ളതാകുമെന്നും ലാൽ വിശദീകരിക്കുന്നു.

പല രാജ്യത്തും ശരീരം ആയുധമാക്കി ജീവിക്കുന്ന നടന്മാർക്കും കലാകാരന്മാർക്കും പ്രത്യേക പരിശീലകരുണ്ട്. നമ്മുടെ നാട്ടിൽ അത്തരം രീതികളെല്ലാം വരുന്നതെയുള്ളു. ശരീരത്തെ പരിപാലിക്കണമെന്നു ആയുർവേദവും മറ്റും നമ്മോടു പറഞ്ഞതു നാം മറന്നിരിക്കുന്നു. ചെറിയ മസിൽ വേദന ഉണ്ടാകുമ്പോൾ നാം അതു മറക്കുന്നു. ആ വേദനയുമായി വീണ്ടും ജോലി ചെയ്യുമ്പോൾ അടുത്ത തവണ അത് ഇരട്ടിയായി തിരിച്ചുവരുന്നു. ഇതിനൊന്നും കൃത്യമായി മാർഗ്ഗ നിർദ്ദേശം നൽകാൻ മുൻപൊന്നും ആരും ഇല്ലായിരുന്നു. എന്റെ ജീവിതത്തിൽ വേദനകളുടെ മേൽ വേദനയായി എത്രയോ ദിവസം ജോലി ചെയ്തിട്ടുണ്ട്. തീർച്ചയായും അതു ശരീരത്തെ ബാധിച്ചു കാണും. അറിഞ്ഞുകൊണ്ടുതന്നൊണു അതു ചെയ്യുന്നതെന്നും ലാൽ പറഞ്ഞു.

രാത്രി വൈകുന്നതുവരെയും ലാൽ സംസാരിച്ചതു ഒടിയനെക്കുറിച്ചും സിനിമയെക്കുറിച്ചുമാണു. തടി കുറയ്ക്കാൻ ചെയ്ത കാര്യങ്ങളിലേക്കു വരുമ്പോൾ ലാൽ പതുക്കെ തെന്നി, തെന്നി സിനിമയിലേക്കു പോയി. അവസാനം വരെ അതു മാത്രം പറഞ്ഞില്ലെന്നും ഉണ്ണി കെ വാര്യർ എഴുതുന്നു. 51 ദിവസംകൊണ്ടു നഷ്ടപ്പെട്ടതു 18 കിലൊയാണ്. അതായതു ഒരു കിലോയോണം ശരീരഭാരം മൂന്നു ദിവസം കൊണ്ടു നഷ്ടപ്പെടുത്തണം. ആദ്യ ദിവസങ്ങളിൽ വളരെ പതുക്കെ കുറഞ്ഞ ഭാരം പിന്നീടു പെട്ടെന്നു കുറയുകയായിരുന്നു.

മണ്ണുകൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തിയും വെള്ളംപോലും അളന്നു തൂക്കി കുടിച്ചുമെല്ലാമാണു ഇതിലേക്കു നടന്നെത്തിയത്. 51 ദിവസത്തിനു ശേഷം രാവിലെയും വൈകീട്ടുമായി ഒരു മണിക്കൂർ വീതം ലാൽ എക്‌സസൈസ് ചെയ്യുന്നുണ്ടായിരുന്നുവെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP