Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏതെങ്കിലും അമ്മയ്ക്ക് സ്വന്തം മകൾ മരിച്ച് കിടക്കുന്ന വേദനയിൽ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ? മകൾ പോയശേഷം പണിക്ക് പോകാൻ പറ്റിയിട്ടില്ല, വീട്ടിൽ തന്നെയാണ് എപ്പോഴും; ഞാൻ പൊട്ട് തൊട്ട് വന്നതാണ് ആളുകൾക്ക് എന്റെ മാറ്റമായി തോന്നിയതെങ്കിൽ അത് മൂകാംബികയിലെ പ്രസാദമായിരുന്നു: തനിക്കുണ്ടായ രൂപമാറ്റം ചർച്ചചെയ്യുന്നവരോട് ജിഷയുടെ അമ്മ രാജേശ്വരിക്ക് പറയാനുള്ളത്

ഏതെങ്കിലും അമ്മയ്ക്ക് സ്വന്തം മകൾ മരിച്ച് കിടക്കുന്ന വേദനയിൽ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ? മകൾ പോയശേഷം പണിക്ക് പോകാൻ പറ്റിയിട്ടില്ല, വീട്ടിൽ തന്നെയാണ് എപ്പോഴും; ഞാൻ പൊട്ട് തൊട്ട് വന്നതാണ് ആളുകൾക്ക് എന്റെ മാറ്റമായി തോന്നിയതെങ്കിൽ അത് മൂകാംബികയിലെ പ്രസാദമായിരുന്നു: തനിക്കുണ്ടായ രൂപമാറ്റം ചർച്ചചെയ്യുന്നവരോട് ജിഷയുടെ അമ്മ രാജേശ്വരിക്ക് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ജിഷ കേസിൽ വിചാരണപൂർത്തിയാക്കി ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ അതിനൊപ്പം സോഷ്യൽ മീഡിയയിൽ ചർച്ചയായ വിഷയമായിരുന്നു ജിഷയുടെ അമ്മ രാജേശ്വരിക്കും കേസിലെ പ്രതി അമീറുളിനും വന്ന രൂപമാറ്റം. സംഭവത്തിന് ശേഷം പ്രതി ജയിലിൽ തടിച്ചുകൊഴുത്തുവെന്നും അമ്മയുടെ ജീവിതശൈലിമാറിയെന്നും മറ്റും ചൂണ്ടിക്കാട്ടിയിരുന്നു പ്രചരണം. മകളുടെ മരണത്തിന്റെ പേരിൽ ലഭിച്ച പണം ആ അമ്മ ധൂർത്തടിച്ചു എന്ന പ്രചരണവും നടന്നു. എന്നാൽ തനിക്ക് മകളുടെ മരണശേഷം തനിക്ക് ജോലിക്ക് പോകാൻ പറ്റിയില്ലെന്നും ഭക്ഷണം ഉൾപ്പെടെ എല്ലാം വീട്ടിലെത്തിച്ച് നൽകിയിരുന്നുവെന്നും വ്യക്തമാക്കിയാണ് തനിക്കുണ്ടായ മാറ്റങ്ങളെ പറ്റി രാജേശ്വരി പ്രതികരിക്കുന്നത്.

ഒരു അഭിമുഖത്തിൽ രാജേശ്വരി പറയുന്നത് ഇങ്ങനെ:

എന്റെ മകളെ ക്രൂരമായി കൊന്നു. ഏതെങ്കിലും അമ്മയ്ക്ക് സ്വന്തം മകൾ മരിച്ച് കിടക്കുന്ന വേദനയിൽ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പല വീടികളിലും ജോലി ചെയ്ത് നടന്നു. കഷ്ടപ്പാടിനിടയിൽ എന്റെ രൂപത്തെക്കുറിച്ചൊന്നും ഞാൻ ആലോചിച്ചിട്ടില്ല. മകളുടെ മരണശേഷം എന്റെ വീടിന് മുന്നിൽ രണ്ടു പൊലീസുകാർ എപ്പോഴും കാവലുണ്ടായിരുന്നു. വിശപ്പില്ലെങ്കിലും അവർ എനിക്ക് ഭക്ഷണം എത്തിച്ചു തന്നു. അതിന്‌ശേഷം പണിക്ക് പോകാൻ പറ്റിയിട്ടില്ല, വീട്ടിൽ തന്നെയാണ് എപ്പോഴും. അതൊക്കെ കൊണ്ടായിരിക്കും മാറ്റം തോന്നിയത്. ഞാൻ പൊട്ട് തൊട്ട് വന്നതാണ് ആളുകൾക്ക് എന്റെ മാറ്റമായി തോന്നിയതെങ്കിൽ അത് മൂകാംബികയിലെ പ്രസാദമായിരുന്നു. വിധി കേൾക്കാൻ എത്തുന്നതിന് മുൻപ് മൂകാംബിക ക്ഷേത്രത്തിൽ പോയി സത്യസന്ധമായി വിധിയാവണേയെന്ന് പ്രാർത്ഥിച്ചിരുന്നു. ജോലി കിട്ടി കഴിഞ്ഞ് മൂകാംബികയിൽ പോകണമെന്ന് ജിഷ എപ്പോഴും പറയുമായിരുന്നു. ആളുകൾ അവർക്കിഷ്ടമുള്ളത് പോലെ പറയട്ടെ. ഞാൻ അനുഭവിക്കുന്ന വേദന എനിക്ക് മാത്രമറിയാം.

ഒറ്റരാത്രികൊണ്ടാണ് ഞങ്ങൾക്ക് വീട് നഷ്ടപ്പെട്ടത്. വസ്ത്രങ്ങളുൾപ്പെടെ ഞങ്ങളുടെ സാധനങ്ങളെല്ലാം വീടിനകത്ത് വച്ചാണ് പൊലീസ് സീൽ ചെയ്തത്. അതുകൊണ്ട് സാരിയും വേണ്ട സാധനങ്ങളുമൊക്കെ എനിക്ക് വാങ്ങേണ്ടി വന്നു. ഞാൻ പട്ട്സാരിയൊന്നും വാങ്ങിയിട്ടില്ല. ഉടുക്കാൻ വസ്ത്രം വാങ്ങുന്നത് ആഡംബരമാണോ. പരമാവധി 500 രൂപ വിലയുള്ള സാധാരണ സാരികളാണ് ഞാൻ വാങ്ങിയിട്ടുള്ളത്.

എസ്‌ബിറ്റി ബാങ്കിലും അർബൻ ബാങ്കിലും എന്റെ പേരിൽ അക്കൗണ്ട് ഉണ്ട്. അതിൽ എവിടെ നിന്നെക്കെയോ പണം സഹായമായി വന്നിട്ടുണ്ട്. പക്ഷെ അതിൽ നിന്ന് ഒരു ചില്ലിക്കാശു പോലും അനുവാദമില്ലാതെ എനിക്ക് എടുക്കാൻ പറ്റില്ല. അന്നത്തെ ജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെയും എന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടാണത്. ഔദ്യോഗിക അനുമതിയില്ലാതെ എനിക്ക് അതിൽനിന്ന് പണം പിൻവലിക്കാൻ സാധിക്കില്ല. കാര്യങ്ങൾ സങ്കൽപ്പിക്കും മുൻപ് അതെല്ലാം അന്വേഷിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

പണമിടപാട് നടത്തുന്നതിനെല്ലാം വ്യക്തമായ തെളിവുകളുമുണ്ട്. അർബൻ ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന പണത്തിന്റെ പലിശകൊണ്ടാണ് എന്റെ ചെലവുകളൊക്കെ ഞാൻ നടത്തുന്നത്. മകളെ നഷ്ടപ്പെട്ട അമ്മ സമാധാനമായി ഉറങ്ങുമെന്നാണോ നിങ്ങൾ കരുതുന്നത് ? കഴിഞ്ഞ രണ്ട് വർഷമായി പലപ്രാവശ്യവും ഞാൻ ആശുപത്രിയിൽ കിടന്നു. എനിക്ക് പണത്തിന്റെ വില അറിയാം. അതുകൊണ്ട് തന്നെ ഞാൻ അനാവശ്യമായി ചെലവാക്കില്ല- കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിൽ രാജേശ്വരി പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP