Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാസ്സിനുവേണ്ടി മാത്രമുള്ള മസാല !മമ്മൂട്ടി ഫാനലാത്തവർക്ക് ഇത് ശുദ്ധ കോപ്രായം; തെലുങ്കുപടങ്ങൾ നാണിച്ചുപോവുന്ന കത്തി സംഘട്ടനങ്ങൾ; ആകെയുള്ള ആശ്വാസം പ്രായത്തെ പിടിച്ചുകെട്ടുന്ന മമ്മൂട്ടിയുടെ കരിസ്മ; ചിത്രം കണ്ട യുവ തലമുറ പറയുന്നു; ഓട് മമ്മൂക്ക കണ്ടം വഴി!

മാസ്സിനുവേണ്ടി മാത്രമുള്ള മസാല !മമ്മൂട്ടി ഫാനലാത്തവർക്ക് ഇത് ശുദ്ധ കോപ്രായം; തെലുങ്കുപടങ്ങൾ നാണിച്ചുപോവുന്ന കത്തി സംഘട്ടനങ്ങൾ; ആകെയുള്ള ആശ്വാസം പ്രായത്തെ പിടിച്ചുകെട്ടുന്ന മമ്മൂട്ടിയുടെ കരിസ്മ; ചിത്രം കണ്ട യുവ തലമുറ പറയുന്നു; ഓട് മമ്മൂക്ക കണ്ടം വഴി!

എം മാധവദാസ്

സത്യം പറയട്ടെ.'പുലിമുരുകന്റെ' വിജയം മലയാള വാണിജ്യ സിനിമയെ വല്ലാത്തൊരു അസ്തിത്വ പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്.ഇനി അതുക്കും മേലെ എന്തുകൊടുക്കും. മുരുകന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണ പല നമ്പറുകളും ചികഞ്ഞ് പരീക്ഷിച്ച് നോക്കുകയാണ്, മാസ്സ് ഓഫ് ദി മാസ്സസ് എന്ന ടാഗ് കിട്ടാൻ. ശരിയാണ് ഉദയന്റെ തിരക്കഥയിൽ 'രാജാധിരാജ'യുടെ സംവിധായകൻ അജയ്വാസുദേവ് ഒരുക്കിയ 'മാസ്റ്റർ പീസ്' മമ്മൂട്ടി ആരാധകരെ ആവേശത്തിന്റെ ഹിമാലയത്തിൽ എത്തിച്ചത് ഈ ലേഖകൻ നേരിട്ട് സാക്ഷിയായതാണ്.

ഒരു സെമിത്രില്ലർ സ്വഭാവത്തിലുള്ള അന്വേഷണ കഥ, ഗുണ്ടാസാർ എന്ന് കുട്ടികൾ വിളിക്കുന്ന നായകൻ,..അടിപിടി പാട്ട് കൂത്ത്, ഒരു ഇൻട്രവൽ പഞ്ച്, കൈ്‌ളമാക്‌സിൽ ഒരു ട്വിസ്‌ററും. സിബി.കെ തോമസിനോടൊപ്പം ചേർന്ന് ഇരട്ട എഴുത്തുകാരായി നിന്നപ്പോഴും, സുരക്ഷിതമായി ഹിറ്റുകൾ ഒരുക്കിയ ആ ഫോർമുലതന്നെയാണ് ഉദയൻ ഇവിടെ പൊടി തട്ടിയെടുത്തിരിക്കുന്നത്. കുറ്റം പറയരുതല്ലോ, തുടക്കത്തിലെ ചെറിയ ലാഗിനുശേഷം, രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിലൂന്നി സംഘർഷമായ കാമ്പസും അവിടേക്ക് എഡ്വേർഡ് ലിവിംങ്ങ്സ്റ്റൺ എന്ന് പേരുള്ള എന്തിനുംപോന്ന അദ്ധ്യാപകനായി മമ്മൂട്ടി കയറിവരുന്നതുമൊക്കെയായി ആരാധകരെ പിടിച്ചിരുത്താനുള്ള കോപ്പൊക്കെ ഈ പടത്തിനുണ്ട്. പ്രായത്തെപിടിച്ചുകെട്ടുന്ന മമ്മൂട്ടിയുടെ കരിസ്മ കൊലമാസ്സാണ്.

കട്ട ഫാൻസുപോലും കൂക്കിപ്പോകുന്ന ബോറടിയായിരുന്നു മമ്മൂട്ടിയുടെ അടുത്തകാലത്തെ പല ചിത്രങ്ങളും. അതുകൊണ്ടുതന്നെയാവണം മാസ്റ്റർപീസിനെ ആരാധകർ തോളിലേറ്റുന്നതും.ഈ ബ്രഹ്മാണ്ഡ ഹൈപ്പ്മൂലം ആദ്യ രണ്ടാഴ്ചക്കാലംകൊണ്ടുതന്നെ ചിത്രം മുടക്കുമുതൽ തിരിച്ചുപിടിക്കുമെന്നും ഉറപ്പാണ്. പക്ഷേ അതുമതിയോ.നിങ്ങൾ മമ്മൂട്ടിയുടെ കട്ടഫാൻ അല്ലെങ്കിലോ. നിങ്ങൾ നല്ല സിനിമകളെ സ്‌നേഹിക്കുകയും വ്യത്യസ്തമായ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളാണെങ്കിൽ, ഇത് ശുദ്ധ കോപ്രായവും സാമാന്യബുദ്ധിയെ വെല്ലവിളിക്കുന്ന പോക്രിത്തരവുമായാണ് തോന്നുക.സാമാന്യ യുക്തിയില്ലാത്ത രംഗങ്ങൾ, ചത്ത സംഭാഷണങ്ങൾ,അരോചകമായ സംഗീതവും പശ്ചാത്തലവും, കൊടും കത്തി സംഘട്ടനങ്ങൾ. ന്യൂജൻ പിള്ളേർ ഇടവേളയാവുമ്പോഴേക്കും പോസ്റ്റുന്നു, ഒ.എം.കെ.വി അഥവാ ഓട് മമ്മൂക്ക കണ്ടം വഴി!

കാമ്പില്ലാത്ത കാമ്പസ് കഥ

എറിയതരം ഗുണ്ടകളെയും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത് ഒരുഒന്നൊന്ന ഗുണ്ടായാണ്. ഗുണ്ടാ സാർ എന്ന് കുട്ടികൾ വിളിക്കുന്ന ആരെയും കൂസാത്ത അദ്ധ്യാപകൻ.രണ്ട് വിദ്യാർത്ഥികളുടെ ദുരൂഹമരണങ്ങൾ കലുഷിതമാക്കിയ അന്തരീക്ഷത്തിലേക്ക് നമ്മുടെ സാർ എത്തുന്നതും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും തന്നെയാണ് ചിത്രത്തിന്റെ പ്‌ളോട്ട്.ഒറ്റനോട്ടത്തിൽ ലാൽജോസിന്റെ മോഹൻലാൽ ചിത്രമായ 'വെളിപാടിന്റെ പുസ്തക'വുമായി ഈ പടത്തിന് സാമ്യമുണ്ട്.

ആദ്യമേ പറഞ്ഞതുപോലെ, നിങ്ങൾ ഒരു മമ്മൂട്ടി ആരാധകൻ അല്ലെങ്കിൽ തലച്ചോർ വീട്ടിൽവെച്ചിട്ട് ഈ പടത്തിന് ടിക്കറ്റ് എടുത്താൽ മതി.ഹിറ്റ്‌മേക്കർ ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഉടനീളം ലോജിക്ക് എന്ന സാധനമില്ല. ഒരു വെള്ളരിക്കാപ്പട്ടണത്തിലെ കാമ്പസായാണ് ഇതിനെ തോന്നുക. വിദ്യാർത്ഥിരാഷ്ട്രീയ സംഘടനകളെയൊന്നും കാണാത ഇവിടം രണ്ട് കോളജ് ഗ്യാങ്ങുകൾ തമ്മിലുള്ള സ്ഥിരം ഫൈറ്റിന്റെ കേന്ദ്രമാണ്.അതും ഹോക്കിസ്റ്റിക്കൊക്കെ വെച്ചുള്ള മാരക തല്ലൽ.കോളജ് വിദ്യാർത്ഥികളുടെ പ്രായത്തിനും ശരീരഭാഷക്കും ഒട്ടും ചേരാത്ത കുറെ ചെറുപ്പക്കാരെയാണ് ഇവിടെ ഗ്യാങ്ങ്‌ലീഡർമാരാക്കിയത ( കാസ്റ്റിങ്ങ് ഇവിടെ അമ്പേ പാളി. ഈ കോളജ് കുമാരന്മാരുടെ പലരുടെയും മുഖത്ത് ഒന്നും വരുന്നില്ല.ചിലരൊക്കെ അഞ്ച്കിലോയുടെ തൂക്കക്കട്ടികൊണ്ട് മുഖത്ത് അടിച്ചാലും ഭാവം വരില്ലെന്ന മട്ടിൽ മസിലുപിടിച്ചുമാണ്.) കൊലപാതകവും അറസ്റ്റുമൊക്കെ ഇവിടെ വളരെ നിസ്സാരം.

ഒരു അദ്ധ്യാപക നിയമനം എങ്ങനെയാണ് നടക്കുക, ഇതിൽ 'ആമേനിലെ' പള്ളീലച്ചനുപകരം പുണ്യാളൻ വന്നതുപോലുള്ളതൊക്കെ നടക്കുമോയെന്നൊന്നും ഉദയകൃഷ്ണയോട് ചോദിക്കരുത്.അദ്ദേഹം ഒരു ഹിറ്റമേക്കറാണ്്!അവസാനം കഥകൊണ്ടുപോവുന്ന രീതിയൊക്കെ കണ്ടാൽ, 'ഫീകരമായ' ആ ഭാവനക്ക് നല്ല നമസ്‌ക്കാരം പറഞ്ഞുപോവും. ഇനി സാധാരണ ഇത്തരം പടങ്ങളിൽ കാണുന്നപോലെ, ചടുലമായ സംഭാഷണം രചിക്കാനും ഉദയകൃഷ്ണക്ക് ആയിട്ടില്ല. കൂളിങ്ങ് ഗ്‌ളാസിനെകുറിച്ചുള്ള കൊച്ചുവർത്തമാനം തൊട്ട്, എല്ലാം പഴഞ്ചൻ ഡയലോഗുകളാണ്.ഒരുസംഭാഷണവും മനസ്സിൽ തട്ടുന്നതായി തോന്നിയിട്ടില്ല.മലയാളത്തിലെ ഏറ്റവും വിലപിടിച്ച തിരക്കഥാകൃത്തിന്റെ തൂലികയാണ് ഈ പടത്തിലെന്ന് അറിയുമ്പോഴാണ്, നമ്മുടെ വ്യവസായിക സിനിമ എത്തിപ്പെട്ടിരിക്കുന്ന പ്രതിഭാദാരിദ്രത്തിന്റെ ആഴമറിയുക.

തെലുങ്ക് തോറ്റുപോവുന്ന കത്തി

കത്തിയെന്നുപറഞ്ഞാൽ ബ്രഹ്മാണ്ഡ കത്തിയാണ് ഈ പടത്തിലെ സംഘട്ടന രംഗങ്ങൾ.പോക്കിരി രാജപോലുള്ള ചവറുകൾ ഹിറ്റായാലുള്ള ദോഷം അതാണ്.ഒരുപടത്തിൽ ആറുപേരെ മമ്മൂട്ടി ഒറ്റക്കടിച്ച് താഴെയിട്ടാൽ, അടുത്ത പടത്തിൽ അത് പത്തായില്ലെങ്കിൽ ആരാധകർക്ക് ഏശില്ല.സ്ഥിരം മദ്യപാനികൾക്ക് സംഭവിക്കുന്നപോലെ ഡോസ് കയറ്റിക്കൊണ്ടുവന്നില്ലെങ്കിൽ കിക്ക് അറിയില്ല. അതുകൊണ്ടുതന്നെ ഈ പടത്തിലും മമ്മൂക്ക പത്തുപേരെയല്ല മുന്നിൽ കാണുന്നവരെയൊക്കെ അടിച്ചു മലർത്തുകയാണ്.അതും നമ്മുടെ അല്ലുഅർജ്ജുനനെ നാണിപ്പിക്കുന്ന രീതിയിൽ, വില്ലന്മാരെയാക്കെ അങ്ങോട്ട് എടുത്ത് എറിഞ്ഞ് പറപ്പിക്കയാണ്.

ഇങ്ങനെ ഇടിയേറ്റ് പറന്നുപോയ വില്ലൻ വീണ് ഒരു സ്‌കോർപ്പിയോ തകർന്നുപോവുന്നു! എന്റെമ്മേ, പ്രേക്ഷകന് ഒരു റിലാക്‌സേഷനുമില്ല.അപ്പോഴേക്കും അടുത്ത അടി തുടങ്ങി. സംഘട്ടനമൊക്കെ എത്രബോറായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് നോക്കുക. ചില്ലുപൊട്ടിക്കുക, ഹോക്കിസ്റ്റിക്കുകൊണ്ട് അടിക്കുക, ബൈക്കും കാറും ചേസ് ചെയ്യുക തുടങ്ങിയ സ്ഥിരം ത്യാഗരാജൻ മാസ്റ്റുടെ കാലത്തുള്ള കലാപരിപാടികൾ തന്നെ. ഒരു വൃത്തംവരച്ച് അതിനുള്ളിൽനിന്ന് കൈയുംകാലും ഇളക്കുന്ന മമ്മൂക്കയുടെ ബ്രാൻഡഡ് സംഘട്ടന നമ്പറിന് പകരം, കയറിൽകെട്ടി ചാടിക്കലും പറന്നടിക്കലുമടക്കമുള്ള ചിലർ പീറ്റർഹെയിൻ ടെക്കനിക്കുകൾ ചിലയിടത്ത് കാണാം.

പ്രിയപ്പെട്ട മമ്മൂക്ക, ഉഗ്രൻ ആക്ഷൻ പടങ്ങൾ പിള്ളേർ ടൊറന്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന കാലമാണിത്.‌നിങ്ങളുടെ ആറാംനൂറ്റാണ്ടിലെ ഈ ആക്ഷൻ കാണുമ്പോൾ ഫാൻസ് എന്ന വിഡ്ഡിക്കൂട്ടം കൈയടിച്ച് ആർക്കുമെങ്കിലും, പുതുതലമുറ പുഛത്തോടെ ഒ.എം.കെ.വി എന്ന് അപ്‌ഡേററ് ചെയ്തിരിക്കും. കാലത്തിന്റെ മാറ്റം ഇത്രയും പരിചയമുള്ള അങ്ങേക്ക് മനസ്സിലായില്ലെങ്കിൽ പിന്നാർക്കാണ് ബോധ്യപ്പെടുക.

സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കാനാണോ ഈ പടം

മമ്മൂട്ടിക്കൊപ്പം സന്തോഷ്പണ്ഡിറ്റും ചിത്രത്തിൽ മുഖ്യവേഷം ചെയ്യുവെന്ന പ്രചാരണം വെറും സ്റ്റണ്ടായിരുന്നെന്ന് ഈ ചിത്രം കണ്ടപ്പോൾ വ്യക്തമായി.ഒരു പ്യൂണിന്റെ വേഷത്തിൽ വരുന്ന സന്തോഷിന് ഈ പടത്തിൽ ആകെ നാലഞ്ച് സീനുകളാണ് ഉള്ളത്.അതുതന്നെ പരമബോറും. സ്വയം പ്രഖ്യാപിത പണ്ഡിറ്റിനെ ബാധപൂർവം അപമാനിക്കാനയാണോ ഈ പടത്തിലേക്ക് വിളിച്ചതെന്നും ചിത്രം കണ്ടാൽ സംശയിച്ചുപോകും. ഇത്രകാലം മലയാള മുഖ്യധാര സിനിമ തീണ്ടാപ്പാടകലെ വെച്ചിരിക്കയായിരുന്നില്ലേ ഇയാളെ. ഇങ്ങനെ സ്വയം ഒരുകോമാളിയാവാതെ അറിയാവുന്ന എന്തെങ്കിലും തൊഴിലുചെയ്ത് ജീവിക്കുന്നതാണ് ഈ സാധുവിന് നല്ലത്.

അതുപോയെതന്നെ ഒരുകാലത്ത് കിടിലൻ വേഷങ്ങൾ ചെയ്ത ക്യാപ്റ്റൻ രാജുവിന്റെ സെൽഫ് ട്രോൾ കഥാപാത്രം പവനാഴിയും കേവല കൗതുകത്തിൽ ഒതുങ്ങി.ചിത്രത്തിന്റെ പ്രധാന തീമായ, കൊലപാതകം നടത്തിയത് അമിതാബച്ചനോളം പൊക്കമുള്ള ഒരാളാണെന്ന സാക്ഷിമൊഴിയെതുടർന്ന്, അന്വേഷണം ക്യാപ്റ്റൻ രാജുവിലേക്ക് എന്ന് റിപ്പോർട്ട് ചെയ്യുകയാണ് ഈ പടത്തിലെ മീഡിയ! തൊട്ടടുത്ത് താമസമുള്ള പൊക്കമുള്ള നടൻ ക്യാപ്റ്റനാണത്രേ. സാമാന്യബുദ്ധിയില്ലാത്ത രംഗങ്ങൾക്ക് ഇതിൽ കൂടുതൽ ഉദാഹരണം വേറെന്ത് വേണം. ഈ വാർത്തകേട്ട് 'എന്നെ അറസ്റ്റുചെയ്യൂ, അങ്ങിനെയെങ്കിലും ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് മറ്റുള്ളവർ അറിയട്ടെ' എന്ന് പറഞ്ഞ് പവനാഴിയുടെ വേഷവുമിട്ട് പൊലീസ് സ്റ്റേഷനിൽ എത്തുകയാണ് നമ്മുടെ ക്യാപ്റ്റൻ രാജു. ദയനീയം തന്നെയാണ് സർ.വടക്കൻവീരഗാഥയിലെ അരിങ്ങോടരൊക്കെയായി ഒരുകാലത്തെ പ്രകമ്പനം കൊള്ളിച്ച താങ്കളെപ്പോലൊരു നടൻ ഇത്തരം കോപ്രായങ്ങൾക്ക് നിന്നുകൊടുക്കരുതായിരുന്നു.

തങ്ങൾക്ക് താഴ്‌ത്തിക്കെട്ടേണ്ടവരെ കെട്ടുന്നതിനൊപ്പം പൊക്കേണ്ടവരെ പൊക്കാനും ഈ പടത്തിന് നന്നായി അറിയാം. കഥയുടെ പുരോഗതിയിൽ ഒരു ഘടകമേ അല്ലെങ്കിലും ഒറ്റസീനിലേക്കായി സാക്ഷൽ ഉദയകൃഷ്ണയെ ചിത്രം കാണിക്കുന്നുണ്ട്.പുലിമുരുകന്റെ ഹിറ്റ് തിരക്കഥാകൃത്തെന്ന് പരിചയപ്പെടുത്തുകയും, അടുത്തപടം 'രാജാ ടു' വാണെന്ന് പറയിപ്പിക്കുകയും ചെയ്യുന്നുണ്ട്.വെറും ചീപ്പ് പബ്‌ളസിറ്റി കോപ്രായങ്ങൾ അല്ലാതെ എന്ത് പറയാൻ.

ഇതാ, ഓരോ വർഷവും പ്രായം കുറയുന്ന അത്ഭുത മനുഷ്യൻ!

മമ്മൂട്ടി ശരിക്കും ആ അർഥത്തിൽ അതിശയമാണ്.വേണമെങ്കിൽ ഒരു ലോകമഹാത്ഭുതം എന്ന് വിശേഷിപ്പിക്കാം. എങ്ങനെയാണ് ഈ മനുഷ്യൻ ഓരോ വർഷം കഴിയുന്തോറും ഇങ്ങനെ യുവാവായി വരുന്നത്.67വയസ്സുള്ള ഒരു വയോധികനാണ് ഈ ഫയർബ്രാൻഡ് പെർഫോമൻസ് നടത്തുന്നതെന്ന് ഓർക്കണം!

മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ. ( മൂലക്കിരിക്കുന്ന പെൻഷനേഴ്‌സിനൊക്കെ ആ നിലക്ക് മാതൃകയാണ് ഈ നടൻ. ചിട്ടയായ വ്യായാമവും ഭക്ഷണനിയന്ത്രണവും കഠിനാധ്വാനവും ഉണ്ടെങ്കിൽ, ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചില്ലെങ്കിലും സൗന്ദര്യം നിങ്ങളെ തേടി വരും!) ചുള്ളൻ ലുക്കിൽ, കൈയിലൊരു കേഡിവളയും കൂളിങ്ഗ്‌ളാസുമായുള്ള ആ ഇൻട്രൊഡക്ഷൻ രംഗത്തുതന്നെ കൈയടിച്ചുപോവും. മമ്മൂട്ടിയുടെ കൊലമാസ്സ് പ്രകടനം കൂടിയില്ലായിരുന്നെങ്കിൽ ഈ ചിത്രം പൂർണമായും വേസ്റ്റ് ആയിപ്പോവുമായിരുന്നു. പക്ഷേ മുഖത്തേക്ക് വരുമ്പോഴോ.ഭാവാഭിനയത്തിന്റെ പുത്തൻ സൗന്ദര്യം മലയാളിക്ക് കാണിച്ചുകൊടുത്ത മമ്മൂട്ടിക്ക് നടിക്കാൻ പറ്റിയ ആമ്പിയറുള്ള യാതൊരു സീനും ഈ പടത്തിലില്ല.അതുകൊണ്ടുതന്നെ ലുക്കല്ലാതെ, വർക്ക് ഇവിടെ വിലയിരുത്താൻപോലും ആവില്ല.

മമ്മൂട്ടിയോട് കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് ഉണ്ണിമുകുന്ദന്റെതെന്ന് പറയാതെ വയ്യ.'രാമലീല' ദിലീപിന് അറംപറ്റിയെന്നപോലെ, ബലാൽസംഗക്കേസിൽ പ്രതിയായ ഉണ്ണിക്ക് ഈ പടം അറംപറ്റാതിരിക്കട്ടെ.മുകേഷ് പതിവ് 'തന്തകളിയിലും' ഉപദേശത്തിലും ഒതുങ്ങി. വ്യക്തമായ നായിക ഇല്ലാത്ത ഈ പടത്തിൽ ഐ.പി.എസ് ഓഫീസായി വന്ന വരലക്ഷ്മി ശരത്കുമാറിന്റെ പ്രകടനവും മോശമായില്ല.

പക്ഷേ ഉദയകൃഷ്ണയുടെ ചത്ത ഡയലോഗുകൾക്ക് കിടപിടിക്കുന്ന രീതയിൽ ബോറായത് ദീപക്‌ദേവിന്റെ സംഗീതമാണ്.ഒറ്റപ്പാട്ടും നന്നായിട്ടില്ല. പശ്ചാത്തല സംഗീതത്തിന്റെ ഭയാനകമായ വേർഷന്മൂലം, ചിത്രം കഴിഞ്ഞിറങ്ങിവരുന്നവർക്ക് തലവേദനക്കുള്ള ഗുളികയും ഇതിന്റെ നിർമ്മാതാക്കൾ നൽകിയാൽ നന്നായിരുന്നു.

സംവിധായകൻ എന്ന നിലയിൽ അജയ്വാസുദേവിനും അഭിമാനിക്കാനുള്ള വകുപ്പ് ഈ പടത്തിലില്ല.സംവിധായകന്റെ കൈയാപ്പ് പതിലഞ്ഞ ഒറ്റഷോട്ടുപോലുമില്ല. പക്ഷേ ഈ ക്രിസ്മസ് ഫെസ്റ്റിവൽ സീസണിൽ ആരാധകരുടെ തിരക്ക് മുതലെടുത്ത് ഈ പടം മുടക്കുമുതൽ തിരച്ചുപിടിക്കും.പക്ഷേ മമ്മൂട്ടിയെപ്പോലൊരു നടനിൽനിന്ന് ഈ തട്ടുപൊളിപ്പൻ പടം മാത്രം മതിയോ എന്നതാണ് അപ്പോഴും പ്രസക്തമായ ചോദ്യം.

വാൽക്കഷ്ണം: മുമ്പേ ഷൂട്ടിങ്ങ് കഴിഞ്ഞതാണെങ്കിലും 'രാമലീല'യെപ്പോലെ ചില പ്രശ്‌നങ്ങക്കുള്ള മറുപടിയും ഈ ചിത്രം യാദൃശ്ചികമാണെങ്കിലും നൽകുന്നുണ്ട്. നടി പാർവതി ഉയർത്തിവിട്ട 'കസബയിലെ' സ്ത്രീവിരുദ്ധ പരാമർശങ്ങൾ അറിഞ്ഞെന്നോണം ചില ഡയലോഗുകൾ ഈ പടത്തിലും കാണാം. 'ഐ ഡു റെസ്പക്ട് വുമൺ' എന്ന് ഇടക്കിടെ മമ്മൂട്ടിയെക്കൊണ്ട് പറയിപ്പിച്ചാൽ വലിയ സ്ത്രീപക്ഷ സിനിമയായിപ്പോയെന്നാണ് ഉദയകൃഷ്ണയുടെ 'ചെറിയ പുത്തിയിൽ' തോന്നിയത്. കട്ടക്കോമഡിയെന്നല്ലാതെ എന്തുപറയാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP