Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം ബൽറാമിനെ വിമർശിച്ചവർ പോലും പതിയെ ബൽറാമിനൊപ്പം ചേർന്നു; വിമർശനം തിരുത്തി കോൺഗ്രസ് നേതൃത്വം പിന്തുണ നൽകി രംഗത്ത്; അബദ്ധത്തിൽ പറഞ്ഞ അഭിപ്രായത്തിന് അടിത്തറ പാകി ഉറച്ചു നിന്നു ബൽറാമും; ആക്രമണം തെരുവിലേക്ക് നീണ്ടതോടെ തൃത്താല എംഎൽഎയുടെ ഗ്രാഫ് ഉയർന്നു: സൈബർ ആക്രമണം പേടിച്ചോടുന്നവർ മാത്രം കണ്ടു ശീലിച്ച സിപിഎമ്മിന് ബൽറാമിന്റെ തേനീച്ചക്കൂട്ടിൽ കല്ലെറിഞ്ഞപ്പോൾ പണികിട്ടി

ആദ്യം ബൽറാമിനെ വിമർശിച്ചവർ പോലും പതിയെ ബൽറാമിനൊപ്പം ചേർന്നു; വിമർശനം തിരുത്തി കോൺഗ്രസ് നേതൃത്വം പിന്തുണ നൽകി രംഗത്ത്; അബദ്ധത്തിൽ പറഞ്ഞ അഭിപ്രായത്തിന് അടിത്തറ പാകി ഉറച്ചു നിന്നു ബൽറാമും; ആക്രമണം തെരുവിലേക്ക് നീണ്ടതോടെ തൃത്താല എംഎൽഎയുടെ ഗ്രാഫ് ഉയർന്നു: സൈബർ ആക്രമണം പേടിച്ചോടുന്നവർ മാത്രം കണ്ടു ശീലിച്ച സിപിഎമ്മിന് ബൽറാമിന്റെ തേനീച്ചക്കൂട്ടിൽ കല്ലെറിഞ്ഞപ്പോൾ പണികിട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കൾ എന്ന ചീത്തപ്പേര് സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ളത് സിപിഎമ്മിനാണ്. അസഹിഷ്ണുതക്കെതിരെ ഘോരഘോരം പ്രസംഗിക്കുമ്പോൾ തന്നെ മറുവശത്ത് തങ്ങൾക്കെതിരെ ഉണ്ടാകുന്ന വിമർശനങ്ങൾ വകവെച്ചു കൊടുക്കാൻ ഇവർ തയ്യാറാകാറുമില്ലെന്നാണ് പതിവു വിമർശനം. ഈ വിമർശനങ്ങളെ ശരിവെക്കുന്നതായിരുന്നു എകെജിയെ കുറിച്ച് ഫേസ്‌ബുക്കിൽ പരാമർശം നടത്തിയതിന്റെ പേരിൽ വി ടി ബൽറാം എംഎൽഎയെ തെരുവിൽ വെച്ച് സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവം വെളിവാക്കുന്നത്. കോൺഗ്രസിലെ ഒരു ഗ്രൂപ്പിന്റെയും പിന്തുണയില്ലാത്ത എംഎൽഎ ആയിരുന്നതോടെ സൈബർ ലോകത്ത് അടക്കം വിടിയെ ആക്രമിക്കാൻ സിപിഎം സഖാക്കൾ രംഗത്തുണ്ടായിരുന്നു. എന്നാൽ, എംഎൽഎയെ തെരുവിൽ നേരിടാൻ സിപിഎം തീരുമാനിച്ചതോടെ ബൽറാമിന് അനുകൂലമായാണ് കാര്യങ്ങൾ നീങ്ങുന്നത്.

എകെജിക്കെതിരായ വിമർശനത്തിന്റെ പേരിൽ ബൽറാമിനെതിരായ നിലപാടായിരുന്നു എ, ഐ ഗ്രൂപ്പുകാർ കൈക്കൊണ്ടത്. ഉമ്മൻ ചാണ്ടിയും എംഎം ഹസനും ബൽറാമിന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞു. എന്നാൽ, പാർട്ടിക്ക് തന്നെ തിരുത്താൻ അവകാശമുണ്ടെന്ന് പറഞ്ഞ ബൽറാം മാപ്പു പറയാനും തയ്യാറായില്ല. താൻ ഇല്ലാത്ത കാര്യമൊന്നും പറഞ്ഞില്ലെന്ന് ആവർത്തിച്ച അദ്ദേഹം എകെജിയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം സിപിഎം പ്രവർത്തകരുടെ സമാനതരത്തിലുള്ള പ്രചാരണങ്ങൾക്ക് നൽകിയ മറുപടിയാണെന്നും പറഞ്ഞു.

ഇതിനിടെയും ബൽറാമിനെ ആക്രമിച്ച സിപിഎം ഒടുവിൽ കായികമായി നേരിടാൻ രംഗത്തിറങ്ങി സ്വയം വെട്ടിലായി. ഗ്രൂപ്പുകളില്ലാതെ ഒറ്റയ്ക്ക് നിന്ന ബൽറാമിനെ പിന്തുണച്ച് ഗ്രൂപ്പു മറന്ന് നേതാക്കൾ രംഗത്തെത്തി. അബദ്ധത്തിലാണ് താൻ എകെജിയെ കുറിച്ച് പറഞ്ഞതെങ്കിലും ഭീഷണിപ്പെടുത്തി മാപ്പു പറയിക്കാനുള്ള ശ്രമത്തെയും അദ്ദേഹം തള്ളിപ്പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള നിരന്തര ആക്ഷേപങ്ങൾക്ക് മറുപടിയായി അവർക്ക് മനസ്സിലാകുന്ന അതേ ഭാഷയിൽ പ്രതികരിച്ചുവെന്നേയുള്ളൂവെന്നും അത് ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബൽറാം വ്യക്തമാക്കിയിട്ടുണ്ട്.

സിപിഎമ്മിന്റെ ഭീഷണിക്കും ഫാഷിസത്തിനും മുമ്പിൽ കീഴടങ്ങില്ലെന്ന് ആവർത്തിച്ച് വിടി രംഗത്തെത്തിയതോടെ യുഡിഎഫ് നേതാക്കൾ ഒറ്റക്കെട്ടായാണ് ബൽറാമിനെ പിന്തുണച്ചു രംഗത്തെത്തിയത്. ഇതോടെ സൈബർ ലോകത്ത് സിപിഎമ്മിനെ പിന്തുണച്ചിരുന്നവർ പോലും പിന്നോക്കം പോയി. അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ അക്രമരാഷ്ട്രീയമാകും ചർച്ചയാകുക എന്ന പൊതുവികാരം സിപിഎമ്മിനും തിരിച്ചറിഞ്ഞിട്ടുണ്ട്. ആശയപരമായ സമരത്തെ ആശയത്തിലൂടെ നേരിടാതെ ആക്രമണത്തിന്റെ പാതയിൽ നീങ്ങിയതോടെ വിഷയത്തിൽ സിപിഎമ്മിനെ പിന്തുണച്ചവർ തന്നെ നിരാശരായി.

സിപിഎമ്മിന്റെ സൈബർ ആക്രമണത്തെ നേരിടാൻ കഴിയാതെ പേടിച്ചോടുന്ന നേതാക്കൾക്കിടയിൽ വ്യത്യസ്തനായി ബൽറാം കൂടുതൽ കരുത്തനായി മാറിയെന്നതാണ് ഈ വിവാദങ്ങളുടെ ബാക്കിപത്രം. എകെജിയുടെ വ്യക്തി ജീവിതത്തെ ബൽറാമിനെ എതിർക്കാനായി പൊതുനിരത്തിൽ ചർച്ചയാക്കിയത് സിപിഎമ്മിന് തന്നെ ക്ഷീണമാകുകയും ചെയ്തു.

ഒളിവിൽ കഴിഞ്ഞ കാലത്ത് എകെജി പിന്നീട് തന്റെ ഭാര്യയായ സുശീലയെ ബാലപീഡനത്തിന് ഇരയാക്കിയെന്ന വിധത്തിൽ ബൽറാം മറുപടി നൽകിയത് ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിലെ സംവാദത്തിന് ഇടെയായിരുന്നു. കമന്റ് വിവാദമായതോടെ അത് അപ്രത്യക്ഷമായെങ്കിലും പിന്നീട് ബൽറാം തന്റെ ഫേസ്‌ബുക്ക് പേജിൽ നൽകിയ വിശദീകരണത്തിലും ഈ കമന്റിലെ പരാമർശങ്ങൾ ആവർത്തിക്കുന്നതായിരുന്നു. എകെജിയുടെ ആത്മകഥയിലെ ചില ഭാഗങ്ങളും ദ ഹിന്ദു പത്രത്തിൽ 2001 ഡിസംബർ 20ന് പ്രസിദ്ധീകരിച്ച വാർത്തയും വച്ച് തന്റെ പരാമർശങ്ങൾക്ക് തെളിവ് ഹാജരാക്കാനുമാണ് ബൽറാം ശ്രമിച്ചു.


ഇതോടെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേഷ് ചെന്നിത്തലയും എംഎം ഹസനും പോലും ഈ പരാമർശത്തിന്റെ പേരിൽ ബൽറാമിനെ തള്ളിപ്പറഞ്ഞു. ബിജെപി നേതാവായ കെ സുരേന്ദ്രൻ മാത്രമാണ് ബൽറാമിന് പിന്തുണ നൽകിയ മുതിർന്ന രാഷ്ട്രീയ നേതാവ്. സാംസ്‌കാരിക കേരളം ഒന്നടങ്കം ബൽറാമിനെതിരെ തിരിഞ്ഞെങ്കിലും സിവിക് ചന്ദ്രനെപ്പോലുള്ളൽ ബൽറാം പറഞ്ഞ കാര്യത്തിൽ പിന്തുണ നൽകി. എന്നാൽ, അസഹിഷ്ണുതയോടെയുള്ള സൈബർ ആക്രമണം അവിടെയും സിപിഎമ്മിന് വിനയായി.

ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ സിപിഎം നേതാക്കളുടെ ഭാഗത്തു നിന്നും സമാനമായ ചില ആരോപണങ്ങൾ ഉയർന്നത് വിഷയത്തെ വഴിതിരിച്ചുവിടുന്നതിന് കാരണമായതുമാണ്. ഇതിനിടെയാണ് ഇന്ന് കൂറ്റനാട് വച്ച് ഇന്ന് ബൽറാമിന് നേരെ കയ്യേറ്റമുണ്ടായിരിക്കുന്നത്. ഇതോടെ നേരത്തെ ബൽറാമിനെ തള്ളിപ്പറഞ്ഞ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഫാസിസ്റ്റ് ആരോപണം ഉന്നയിച്ച് ഈ ആക്രമണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഗ്രൂപ്പ് മറന്ന് ബൽറാമിനെ പിന്തുണച്ച് കോൺഗ്രസുകാർ രംഗത്തെത്തിയതോടെ യൂത്ത് ലീഗുകാരും എംഎൽഎക്ക് പിന്തുണയുമായെതതി

കേന്ദ്രത്തിൽ ആർഎസ്എസ് നയങ്ങളെ വിമർശിക്കുന്നവരെ അവർ ആക്രമിക്കുന്നതിന്റെ വാർത്തകൾ കേൾക്കുമ്പോൾ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നവരാണ് കേരള സമൂഹം. അതോടൊപ്പം നമ്മുടെ ജനാധിപത്യ ബോധത്തിലും രാഷ്ട്രീയ സഹിഷ്ണുതയിലും ഊറ്റം കൊള്ളുകയും ചെയ്യുന്നുണ്ട്. എന്നാൽ വിമർശനങ്ങൾക്കും അപവാദ പ്രചരണങ്ങൾക്കും കായികമായ മറുപടിയുമായി രംഗത്തെത്തുമ്പോൾ നാം അവകാശപ്പെടുന്ന നമ്മുടെ സഹിഷ്ണുത തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇവിടെയാണ് സിപിഎമ്മിന് പിഴച്ചിരിക്കുന്നതും.

സൈബർ ലോകത്ത് അധിക്ഷേപം കൊണ്ടും കൈയൂക്ക് കൊണ്ടും നേരിടാനുള്ള സിപിഎം തന്ത്രമാണ് ഇവിടെ പൊളിഞ്ഞു വീണിരിക്കുന്നത്. കോൺഗ്രസിലെ കരുത്തനായ നേതാവെന്ന പ്രതിച്ഛായ ബൽറാമിന് ലഭിക്കുകയും ചെയ്തു. തന്നെ പിന്തുണച്ച നേതാക്കളോട് ബൽറാമും വിധേയത്തം പുലർത്തിയിട്ടുണ്ട്. ഇപ്പോൾ നമ്മൾ നേരിട്ട് കാണുന്ന ഒരു പാവങ്ങളുടെ പടത്തലവൻ ഉണ്ടെങ്കിൽ അത് ഉമ്മൻ ചാണ്ടിയാണെന്ന് പറഞ്ഞ് ബൽറാം രംഗത്തെത്തി. ഉമ്മൻ ചാണ്ടിക്ക് പോലും അതി നികൃഷ്ടമായി വ്യക്തിഹത്യയ്ക്ക് ഇരയാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപാല സേനയെന്ന ആക്ഷേപപ്പേര് സിപിഎം പ്രവർത്തകർക്ക് വീണുവെന്നതുമാണ് ഈ വിവാദത്തിന്റെ ബാക്കിപത്രമായി വരുന്നത്.

വിടി ബൽറാമിന് നേരെയുണ്ടായ ആക്രമണത്തിൽ ബഷീർ വള്ളിക്കുന്നിന്റെ പ്രതികരണം

പ്രകോപനപരമായ പ്രസ്താവനകൾക്ക് തെരുവിൽ ശാരീരികമായി മറുപടി കൊടുക്കാൻ ആളുകൾ മുതിർന്നിരുന്നുവെങ്കിൽ സി പി എമ്മിന്റെ പല നേതാക്കളും ഇന്ന് ഭൂലോകത്തുണ്ടാകുമായിരുന്നില്ല. ചീമുട്ടയെറിഞ്ഞാണ് വിമർശനമേറ്റവർ പ്രതികരിച്ചിരുന്നതെങ്കിൽ സി പി എമ്മുകാരിൽ പലരും ഏറ് കൊണ്ടതിന് ഗിന്നസ് ബുക്കിൽ കയറുകയും ചെയ്യുമായിരുന്നു. അത് രണ്ടും സംഭവിക്കാതിരുന്നത് സി പി എമ്മിന്റെ എതിർക്ഷത്തുള്ളവർ സി പി എമ്മിനേക്കാൾ സഹിഷ്ണുതയുള്ളവരായതുകൊണ്ടാണ്.

കേരളീയ പൊതുസമൂഹത്തിൽ പാർട്ടി വ്യത്യാസമില്ലാതെ ബഹുഭൂരിപക്ഷം പേരും എതിർത്ത ഒരു പ്രസ്താവനയായിരുന്നു എ കെ ജി യെക്കുറിച്ച് ബൽറാം നടത്തിയത്. അതിന് അന്തസ്സോടെ മറുപടി പറഞ്ഞുകൊണ്ട് എ കെ ജിയുടെ ഓർമകളെ ജ്വലിപ്പിച്ചു നിർത്തിയിരുന്നുവെങ്കിൽ ഈ വാക്ക് യുദ്ധത്തിൽ സി പി എമ്മിന് ഈസി വാക്ക് ഓവർ ലഭിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ ജയിച്ചു നിൽക്കുന്നത് ബൽറാമാണ്.. ചീമുട്ട കിട്ടിയിരിക്കുന്നത് സി പി എമ്മിനും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP