Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനിയൻ ചെയ്ത തെറ്റ് അയൽവാസി പെൺകുട്ടിയെ പ്രണയിച്ചു എന്നത് മാത്രം..! പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നത സ്വാധീനത്താൽ കള്ളക്കേസിൽ കുടുക്കുകയായിരുന്നു; കസ്റ്റഡിയിലിട്ടു പൊലീസ് മർദ്ദിച്ചു കൊലപ്പെടുത്തി; അനിയന്റെ കൊലയാളികൾക്കെതിരെ നടപടി വേണം.. ഞാൻ ചാവുന്നെങ്കിൽ അങ്ങ് ചാവട്ടെ; സോഷ്യൽ മീഡിയ കാമ്പയിൻ ശക്തമാകുമ്പോഴും ശ്രീജിത്തിന് പറയാനുള്ളത് ഇത്രമാത്രം; കൊടിയുടെ നിറം മറന്ന് ശ്രീജിത്തിനൊപ്പം അണിചേരുമെന്ന് യുവാക്കളും

അനിയൻ ചെയ്ത തെറ്റ് അയൽവാസി പെൺകുട്ടിയെ പ്രണയിച്ചു എന്നത് മാത്രം..! പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നത സ്വാധീനത്താൽ കള്ളക്കേസിൽ കുടുക്കുകയായിരുന്നു; കസ്റ്റഡിയിലിട്ടു പൊലീസ് മർദ്ദിച്ചു കൊലപ്പെടുത്തി; അനിയന്റെ കൊലയാളികൾക്കെതിരെ നടപടി വേണം.. ഞാൻ ചാവുന്നെങ്കിൽ അങ്ങ് ചാവട്ടെ; സോഷ്യൽ മീഡിയ കാമ്പയിൻ ശക്തമാകുമ്പോഴും ശ്രീജിത്തിന് പറയാനുള്ളത് ഇത്രമാത്രം; കൊടിയുടെ നിറം മറന്ന് ശ്രീജിത്തിനൊപ്പം അണിചേരുമെന്ന് യുവാക്കളും

അരുൺ ജയകുമാർ

തിരുവനന്തപുരം: പലവിധത്തിലുള്ള സമരങ്ങൾക്ക് സാക്ഷിയായ നാടാണ് തിരുവനന്തപുരം. രാഷ്ട്രീയ പാർട്ടികളുടേയും ജാതി മത സംഘടനകളുടേയും സർക്കാർ ജോലിക്കാരുടേയുമൊക്കെ എണ്ണിയാലൊടുങ്ങാത്ത സമരങ്ങൾ. ഇതിനൊക്കെ ഒരു പടി മുകളിലാണ് ഒരു യുവാവിന്റെ ഒറ്റയാൾ സമരം. അയൽവാസിയെ പ്രണയച്ചതിന്റെ പേരിൽ പൊലീസുകാർ തല്ലികൊന്ന തന്റെ അനിയന് നീതി കിട്ടണം എന്നാവിശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ ശ്രീജിത്തിന്റെ നിരാഹാര സമരം ആരംഭിച്ചിട്ട് 763 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഇനിയും അയാൾക്ക് നീതികിട്ടിയില്ലെങ്കിൽ ഒരു മകനെ നഷ്ടപെട്ട അമ്മയ്ക്ക് അവരുടെ മറ്റൊരു മകനെ കൂടി ബലി നൽകേണ്ടി വരും. അങ്ങനെയൊരവസ്ഥയ്ക്ക് അവസരമുണ്ടാക്കില്ലെന്നുറച്ച് ഇപ്പോൾ ശ്രീജിത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ശക്തമാകുന്നു.

ശ്രീജിത്തിന്റെ അനിയൻ ശ്രീജിവ് ചെയ്ത തെറ്റ് അയൽവാസിയായ യുവതിയെ പ്രണയിച്ചുവെന്നതാണ്. പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നത സ്വാധീനമുപയോഗിച്ച് പൊലീസിൽ ശ്രീജിവിനെ കള്ളക്കേസിൽ കുടുക്കി അകത്തിട്ട് പെരുമാറിയാണ് കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ പൊലീസ് തന്നെയാണ് തെറ്റുകാരെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പൊലീസ് കംപ്ലയിന്റ്സ് അതോരിറ്റി വിധിക്കുകയും ചെയ്തു. എന്നാൽ ചിരിച്ച് കൊണ്ട് ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്ത് ആവശ്യപ്പെട്ടത് ഇത്രമാത്രം. എനിക്ക് പണമൊന്നും നഷ്ടപരിഹാരമായി വേണമെന്നില്ല എന്റെ അനിയനെ കൊന്നവർക്കെതിരെ നിയമനടപടി വേണം. കൊലപാതകം സിബിഐ അന്വേഷിക്കണം. ഈ ആവശ്യം നേടിയെടുക്കും വരെ സെക്രട്ടേറിയറ്റ് പടിക്കൽ സമരം കിടക്കും ചാവുന്നെങ്കിൽ അങ്ങ് ചാവട്ടെ. ശ്രീജിത്ത് മറുനാടനോട് പറഞ്ഞു.

ഇത്രയും ദിവസമായി മഴയും വെയിലും കൊണ്ട് ഇവിടെ കിടന്ന ശ്രീജിത്തിന് പിന്തുണയുമായി ഇപ്പോൾ യുവാക്കളാണ് രംഗതെത്തിയിരിക്കുന്നത്. ഇവർ രാഷ്ട്രീയഭേദമന്യേ ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ശ്രീജിത്തിന് പിന്തുണയർപ്പിച്ച് വീണ്ടും ക്യാമ്പയിനുകൾ സജീവമാണ്.ഒരു രാഷ്ട്രീയ പാർട്ടിയുടേയും കൊടി പിടിക്കാതെ സിപിഎമ്മുകാരനും ബിജെപിക്കാരനും കോൺഗ്രസുകാരനുമൊക്കെ ഒരുമിച്ച് തന്നെ ഈ വിഷയത്തിൽ ഇടപെടുമെന്നാണ് സെക്രട്ടേറിയറ്റ് പടിക്കൽ ശ്രീജിത്തിനെ കാണാൻ എത്തിയ ഒരു യുവാവ് പ്രതികരിച്ചത്. നെയ്യാറ്റിൻകര വ്‌ളാത്താങ്കര സ്വദേശി ശ്രീജിവിന്റെ മരണം സ്വാഭാവികമല്ലെന്നും മറിച്ച് പൊലീസ് നടത്തിയ കൊലപാതകമാണെന്നാണ് കുടുംബം ആദ്യം മുതൽ തന്നെ ആരോപിക്കുന്നത്. 2014 മെയ് 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്.

2015 മെയ് മുതലാണ് സഹോദരൻ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയൽവാസിയായ പെൺകുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് എറണാകുളത്തേക്ക് മൊബൈൽ റിപ്പയറിംങ്ങ് ഷോപ്പിൽ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല.

2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നൽകിയ വിശദീകരണം. ശ്രീജിവ് എത്തിയാൽ ഉടൻ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറിൽ വച്ച് പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ അന്വേഷച്ചെങ്കിലും അവർക്ക് അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

തുടർന്ന് തൊട്ടടുത്ത ദിവസം പാറശ്ശാല സ്റ്റേഷനിലെ രണ്ടു പൊലീസുകാർ വീട്ടിലെത്തി ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചുവെന്നും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അറിയിച്ചു. തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ കണ്ടത് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കിടക്കുന്ന ശ്രീജിവിനെയാണ്. എന്തിനാണ് പാറശ്ശാല പൊലീസ് തങ്ങളുടെ അതിർത്തിയിൽ പെടാത്ത സ്ഥലത്തുനിന്നും പെറ്റിക്കേസെന്നു പറഞ്ഞ ശേഷം പൊലീസ് പിടികൂടിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പൊലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നും ശ്രീജിത് പറയുന്നു.

അനിയന് നീതി കിട്ടണം എന്നാവിശ്യപ്പെട്ട് സമരം ചെയ്ത ശ്രീജിത്തിനേയും പൊലീസുകാർ വെറുതേ വിട്ടില്ല. സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം കിടക്കുന്നത് കാരണം ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥ കാരണം ഇടയ്ക്ക് വൈകുന്നേരങ്ങളിൽ കപ്പലണ്ടി കച്ചവടം നടത്തിയിരുന്നു. സമരം ചെയ്യാൻ വന്നവൻ സമരം ചെയ്താൽ മതി എന്ന് പറഞ്ഞ പൊലീസ് അത് അവസാനിപ്പിച്ചു. പിന്നെ വായിക്കാൻ ശ്രീജിത്തുകൊണ്ട് വന്ന പുസ്തകങ്ങൾ പൊലീസ് എ.ആർ ക്യാമ്പിൽ കൊണ്ട് പോയി കത്തിച്ച് കളയുകയും ചെയ്തിരുന്നു. ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിരവധിപേർ രംഗതെത്തിയിരുന്നു. എന്നാൽ വാർത്ത പുറത്ത് വന്ന് ആദ്യഘട്ടത്തിൽ സംഭവം വൈറലായെങ്കിലും പിന്നീട് ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥയായി.

വിഷയത്തിൽ ഇടപെട്ട് വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് കഴിഞ്ഞ യുഡിഎഫ് സർക്കാർ നൽകിയ വാക്ക് വെള്ളത്തിൽ വരച്ച വരയായി മാറി. പിന്നീട് പിണറായി വിജയൻ അധികാരത്തിൽ വന്ന ശേഷം ശ്രീജിത്തിനെ ഓഫീസിൽ വിളിച്ച് വരുത്തി നഷ്ടപരിഹാര തുക ഉടനെ കിട്ടുമെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പ് നൽകിയെങ്കിലും നഷ്ടപരിഹാര തുക കിട്ടിയതല്ലാതെ ഒന്നും തന്നെ സംഭവിച്ചില്ല. തന്റെ ആവശ്യം സിബിഐ അന്വേഷണമാണെന്നും അത് നടപ്പിലാവാതെ സമരം അവസാനിപ്പിക്കില്ലെന്നും തീരുമാനിച്ച ശ്രീജിത് സമരം തുടർന്നു. പിന്നീട് പിസി ജോർജ്ജ് എംഎൽഎ വിഷയം നിയമസഭയുടെ ശ്രദ്ധിയിൽ കൊണ്ട് വരികയും സമര സ്ഥലത്ത് നേരിട്ടെത്തി നാരങ്ങനീർ നൽകി സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയക്കാർ തന്നെ ഓരോ തവണയും ഓരോ കടലാസ് കാണിച്ച് സിബിഐ വരുന്നു, ഉടനെ അന്വേഷിക്കാം എന്നൊക്കെ പറയുന്നെങ്കിലും ഒന്നും വന്നില്ല. എത്രയും വേഗം അത് ലഭിക്കുമെന്നാണ് 763ാം ദിവസത്തിലും ശ്രീജിത്തിന്റെ പ്രതീക്ഷ. വെയിലും മഴയും കൊണ്ട് തിരക്കേറിയ നഗരപാതയിൽ ശ്രീജിത്തിനെ കാണുന്ന ഹൃദയമുള്ള ഒരാൾക്കും സങ്കടം അടക്കാനാകില്ല.നല്ല ആരോഗ്യമുള്ള യുവാവായി സമരം തുടങ്ങിയശ്രീജിത്ത് ഇപ്പോൾ എല്ലുന്തിയ അവസ്ഥയിലാണ്. പ്രതികരിക്കാൻ പൊതു സമൂഹം ഇനിയും വൈകിയാൽ മറ്റൊരു നൊമ്പരമായി ശ്രീജിത്ത് അവസാനിക്കും എന്നത് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP