Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും

വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപിനെ കുടുക്കിയ ഗൂഢാലോചനക്കേസിലെ പ്രധാന ഘടകം മാർട്ടിനായിരുന്നു. കേസിൽ മാർട്ടിനെ മാപ്പുസാക്ഷിയാക്കാനായിരുന്നു പ്രോസിക്യൂഷന് താൽപ്പര്യം. എന്നാൽ അതിന് മാർ്ട്ടിൻ വഴങ്ങിയില്ല. ഇപ്പോൾ മാർട്ടിൻ ചില നിർണ്ണായക വെളിപ്പെടുത്തൽ നടത്തുന്നു.നടിയെ ആക്രമിച്ച കേസിൽ നേരിട്ട് പങ്കെടുത്തയാളാണ് മാർട്ടിൻ. ഗൂഢാലോചനയെ പറ്റി സൂചനകൾ നൽകിയത് മാർട്ടിനാണ്. പൾസർ സുനിയുമായി തെറ്റിപിരിഞ്ഞാണ് കുറേക്കാലമായി കാക്കനാട്ടെ സബ് ജയിലിൽ മാർട്ടിൻ കഴിഞ്ഞിരുന്നത്. തന്നെ കേസിൽ ഒറ്റികൊടുക്കുകയാണെന്നാണ് മാർട്ടിന്റെ പക്ഷം. ഇതാണ് ഇരുവരും പിരിയാൻ കാരണം. ഇത് മനസ്സിലാക്കിയാണ് മാർട്ടിനെ മാപ്പുസാക്ഷിയാക്കാൻ ശ്രമിച്ചത്. അത് നടന്നില്ലെന്ന് മാത്രമല്ല, ഇപ്പോൾ പൂർണ്ണമായും ദിലീപിന്റെ പക്ഷത്തേക്ക് മാറുകയാണ് മാർട്ടിൻ.

തനിക്ക് നടിയേയും പൾസർ സുനിയേയും പേടിയാണെന്ന് കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. മാർട്ടിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് പൊലീസ്. ദീലപിന് ഏറെ അനുകൂലമായ നിയമ സാഹചര്യം ഒരുക്കുന്നതാണ് മാർട്ടിന്റെ പുതി നിലപാട്. സുനി മുന്നിൽ നിൽക്കുമ്പോൾ ഒന്നും വെളിപ്പെടുത്താൻ തനിക്ക് ധൈര്യമില്ലെന്നും മാർട്ടിൻ പറഞ്ഞു. റിമാൻഡ് കാലാവധി കഴിഞ്ഞതു കൊണ്ട് പൾസർ സുനിയെയും മാർട്ടിനെയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചപ്പോഴാണ് തനിക്ക് ചിലത് പറയാനുണ്ടെന്ന് മാർട്ടിൻ കോടതിയെ അറിയിച്ചത്. മാർട്ടിന്റെ ആവശ്യ പ്രകാരം സുനിയെയും മറ്റു പ്രതികളെയും പുറത്തേക്ക് കൊണ്ടു പോവാൻ കോടതി നിർദ്ദേശിച്ചു. തുടർന്ന് അടച്ചിട്ട മുറിയിലാണ് കോടതി മാർട്ടിന്റെ വെളിപ്പെടുത്തൽ കേട്ടത്. ഈ സാഹചര്യത്തിലാണ് ദിലീപിന് അനുകൂലമായി ദിലീപ് ഓൺലൈൻ കാര്യങ്ങൾ വിശദീകരിക്കുന്നതും. ദിലീപ് ജയിലിൽ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങൾ വാദി തന്നെ പ്രതിയാവുന്ന തരത്തിൽ കേസ് വഴി തിരിഞ്ഞിട്ടും കോടതിയിൽ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് ദിലീപ് ഓൺലൈൻ ചോദിക്കുന്നു. സത്യങ്ങൾ ഓരോന്നായി പുറത്തു വരികയാണെന്നും ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും ദിലീപ് ഓൺലൈൻ ഫേസ്‌ബുക്ക് പേജിലൂടെ പറയുന്നു.

ഗൂഢാലോചനക്കേസിൽ തുമ്പില്ലാതെ അലയുകയായിരുന്ന പൊലീസിന് പിടിവള്ളിയായത് അഡ്വക്കേറ്റ് ആളൂരിന്റെ കടന്നു വരവാണ്. പൾസർ സുനിയെ കണ്ട് ആളൂർ കേസിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തു. അതിൽ ഒരാളെ മാത്രം ഒഴിവാക്കി. മാർട്ടിനായിരുന്നു ഇത്. എന്തുകൊണ്ട് മാർട്ടിന്റെ വക്കാലത്ത് ഏറ്റെടുത്തില്ലെന്ന അന്വേഷണം വഴിത്തിരിവായി. പൾസറും മാർട്ടിനും തമ്മിൽ തെറ്റിയതിന്റെ കാരണം തേടിയുള്ള യാത്രയാണ് ഗൂഢാലോചനയിൽ നിർണ്ണായകമായത്. തനിക്ക് അറിയാവുന്ന എല്ലാം മാർട്ടിൻ പൊലീസിനോട് തുറന്ന് സമ്മതിച്ചു. പൊലീസിനെ ഒരു ഘട്ടത്തിലും ചതിക്കില്ലെന്നും വ്യക്തമാക്കി. ഇതോടെയാണ് മൊഴികളും തെളിവുകളും പരിശോധിച്ച് മാർട്ടിനെ മാപ്പുസാക്ഷിയാക്കാൻ പൊലീസ് തീരുമാനിച്ചത്. ജയിലിലെ ഫോൺ വിളിക്കേസിൽ മൊബൈൽ എത്തിച്ച തടവുകാരനാകും മാപ്പു സാക്ഷിയെന്നാണ് സൂചന. ഇതാണ് കേസിന് പുതിയ മാനങ്ങൾ നൽകിയത്.

ദിലീപും പൾസറും നൽകുന്ന മൊഴിയിലെ വൈരുദ്ധ്യങ്ങൾ മാർട്ടിനിലൂടെയാണ് പൊലീസ് പൊളിച്ചത്. എല്ലാ പ്രതികൾക്കും ശിക്ഷ ഉറപ്പുവരുത്താൻ മാർട്ടിന് കഴിയുമായിരുന്നു. ഗൂഢാലോചനയിലെ അണിയറ രഹസ്യങ്ങളും മാർട്ടിന് നേരിട്ട് ബോധ്യമുണ്ട്. ആക്രമിക്കപ്പെട്ട നടിയെ തൃശൂരിൽ നിന്ന് മാർട്ടിനാണ് കാറിൽ കൊണ്ടു വന്നത്. ഇതിനിടെയാണ് ആക്സിഡന്റ് ഉണ്ടാകുന്നതും വണ്ടിയിലേക്കുള്ള പൾസർ സുനിയുടെ വരവും. പിന്നീട് പീഡനവും മറ്റും നടന്നു. അതിന് ശേഷം ലാലിന്റെ വസതിയിൽ നടിയുമായി എത്തിയതും മാർട്ടിനാണ്. ഇവിടെ എത്തിയ പിടി തോമസാണ് മാർട്ടിനെതിരെ ചില സംശയങ്ങൾ ഉന്നയിച്ചത്. മാർട്ടിന്റെ കൈയിൽ നിന്നായിരുന്നു ഫോൺ വാങ്ങി ആന്റോ ജോസഫ് പൾസർ സുനിയെ വിളിച്ചത്. തുടർന്ന് പൊലീസ് മാർട്ടിനെ കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയായിരുന്നു പൾസർ സുനിക്കായി വേട്ട തുടങ്ങുന്നത്. ഇതാണ് കോടതിയിൽ നാടകീയമായ സംഭവങ്ങൾക്കൊടുവിൽ പൾസർ സുനിയെ പൊലീസ് പിടികൂടാൻ സാഹചര്യമൊരുക്കിയത്. താനും മാർട്ടിനും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് നടിയെ തട്ടിക്കൊണ്ട് പോകലെന്നായിരുന്നു സുനിയുടെ മൊഴി. ഇതാണ് മാർട്ടിനെ ചൊടിപ്പിച്ചത്. താൻ ഈ കേസിൽ വെറുമൊരു കാഴ്ചക്കാരൻ മാത്രമായിരുന്നുവെന്ന് മാർട്ടിൻ പറയുന്നു. വമ്പൻ സ്രാവിനെ കുടുക്കാൻ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് മാർട്ടിന്റെ പക്ഷം.

തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുമ്പോൾ രാത്രി ഒൻപതേകാലോടെ അങ്കമാലിക്ക് സമീപം അത്താണിയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. തൃശ്ശൂരിൽ നിന്ന് ഒരു സിനിമയുടെ ഡബ്ബിങ് ജോലികൾക്കായി കാക്കനാട്ടെ സ്റ്റുഡിയോയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സിനിമയുടെ യൂണിറ്റിൽ നിന്ന് അയച്ച കാറിലായിരുന്നു യാത്ര. അത്താണിയിൽ വച്ച് ടെമ്പോ ട്രാവലർ കാറിനു പിന്നിൽ തട്ടി. കാറോടിച്ചിരുന്ന മാർട്ടിൻ പുറത്തിറങ്ങി ടെമ്പോ ട്രാവലറുകാരുമായി തർക്കിച്ചു. ഇതിനിടെ മാർട്ടിനെ ട്രാവലറിലേക്ക് കയറ്റിയ ശേഷം അതിൽ വന്ന മൂന്നുപേർ കാറിനുള്ളിലേക്ക് ഇടിച്ച് കയറുകയും നടിയെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു.

മാർട്ടിൻ അടക്കമുള്ള സംഘം ട്രാവലറിൽ പിന്തുടർന്നു. യാത്രയ്ക്കിടെ അപമാനിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തതായാണ് നടി മൊഴി നൽകിയിരിക്കുന്നത്. ഇടയ്ക്ക് ട്രാവലറിൽ പിന്നാലെ വന്ന ചിലർ കാറിൽ കയറിയതായും സൂചനയുണ്ട്. സീപോർട്ട് - എയർപോർട്ട് റോഡിലൂടെ കാക്കനാട് വഴി പാലാരിവട്ടം ഭാഗത്ത് എത്തിയ ശേഷം ഇവർ കാർ ഉപേക്ഷിക്കുകയും മാർട്ടിനെ ഇറക്കിവിടുകയും ചെയ്തു. മാർട്ടിൻ തന്നെയാണ് നടിയെ ലാലിന്റെ വീട്ടിലെത്തിച്ചത്. തനിക്ക് ഈ പ്രശ്നത്തിൽ പങ്കില്ലാത്തതു പോലെയാണ് മാർട്ടിൻ നിലകൊണ്ടത്. എന്നാൽ പിടി തോമസിന്റെ ഇടപെടൽ നർണ്ണായകമായി. നടി നേരിട്ട് വിളിച്ചു പറഞ്ഞതു പ്രകാരം ഐ.ജി. പി. വിജയൻ രാത്രി പന്ത്രണ്ടരയോടെ ലാലിന്റെ വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിയുകയും സംഘത്തെ പിടിക്കാനുള്ള നീക്കം തുടങ്ങുകയും ചെയ്തു. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് മാർട്ടിന് സംഘവുമായുള്ള ബന്ധം വ്യക്തമായത്. മാർട്ടിനാണ് പൾസർ സുനി അടക്കമുള്ളവരുടെ പേര് വെളിപ്പെടുത്തിയത്. ഇതോടെയാണ് കേസിന് പുതിയ മാനം വന്നത്. ഇതോടെ ദിലീപ് ഫാൻസും കൂടുതൽ കരുത്തരായി. അവർ വെല്ലുവിളികൾ നടത്തുകയും ചെയ്യുന്നു.

ദിലീപ് ഓൺലൈന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ദിലീപ് ജയിലിൽ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങൾ വാദി തന്നെ പ്രതിയാവുന്ന തരത്തിൽ കേസ് വഴി തിരിഞ്ഞിട്ടും കോടതിയിൽ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടി, പൊലീസിന്റെ കള്ളക്കഥ സത്യമാക്കാൻ പാടുപെട്ട മാധ്യമങ്ങൾ യാഥാർത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്തുകൊണ്ട്? നടി ആക്രമണക്കേസിൽ മാധ്യമങ്ങളുടെ അമിത താൽപര്യം എന്തിനായിരുന്നു എന്ന ചോദ്യം ശരിയാവുകയല്ലെ ഇവിടെ? വേട്ടക്കാരനും, ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടാക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം

ദിലീപ് പ്രതിയായ കേസിൽ ചില സുപ്രധാന സംഭവങ്ങൾ ഇന്നുണ്ടായി, എന്നാൽ എത്ര മാധ്യമങ്ങൾ ഇത് സത്യസന്ധമായി റിപ്പോർട്ട് ചെയ്തു എന്നോ എത്ര മാധ്യമങ്ങൾ അബദ്ധം പറ്റി റിപ്പോർട്ട് ചെയ്ത ശേഷം ആരുടെ ഒക്കെയോ നിർദ്ദേശപ്രകാരം ആ വാർത്ത മുക്കിയെന്നോ നിങ്ങൾക്ക് അറിയാമോ? ദിലീപ് ഇന്ന് കോടതിയിൽ എത്തിയത് അദ്ദേഹം പ്രതിയായ കേസിൽ അദ്ദേഹത്തിന് എതിരെ ഉള്ള തെളിവുകൾ നിയമപ്രകാരം ലഭിക്കണം എന്ന ആവശ്യവും ആയാണ്. ഇത് യഥാർത്ഥ തെളിവുകൾ ആണെങ്കിൽ ദിലീപേട്ടന് ഇത് നൽകാൻ പൊലീസ് മടിക്കുന്നത് എന്തിന്? എന്താണ് പൊലീസ് ഒളിക്കാൻ ശ്രമിക്കുന്നത്?

ദിലീപേട്ടൻ കോടതിയിൽ നൽകിയ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ

1. താനുൾപ്പെട്ട കുറ്റപത്രത്തിൽ പൊലീസ് നൽകിയിരിക്കുന്ന വിവരങ്ങൾ ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകൾക്ക് എതിരാണ്. ഒരു കേസിൽ ആദ്യം കുറ്റപത്രം നൽകിയ ശേഷം വീണ്ടും കുറ്റപത്രം സമർപ്പിക്കുമ്പോൾ നിയമപ്രകാരം അനുബന്ധ കുറ്റപത്രം ആണ് സമർപ്പിക്കേണ്ടത്, പക്ഷെ ഇവിടെ അതിനു പകരം പൊലീസ് പുതിയതായി ഒരു കുറ്റപത്രം ഉണ്ടാക്കി സമർപ്പിച്ചിരിക്കുക ആണ്. അതുകൊണ്ടു ഈ പുതിയ കുറ്റപത്രം നിരസിച്ചു നിയമപ്രകാരം ഉള്ള മറ്റൊരു കുറ്റപത്രം സമർപ്പിക്കാൻ പൊലീസിനോട് ആവശ്യപ്പെടണം.

2 .തനിക്കു ലഭിച്ച കുറ്റപത്രത്തിലും അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോർഡ്സ്, മെഡിക്കൽ റെക്കോർഡ്സ്, ഫോറൻസിക് റിപോർട്സ് പോലെ ഉള്ള വളരെ നിർണായകമായ പല തെളിവുകളും ഇല്ല. ഇത് സംശയാസ്പദം ആണ്.

3. കോടതി നിർദ്ദേശ പ്രകാരം നടിയെ ആക്രമിക്കുന്ന വീഡിയോ കാണാൻ ഉള്ള അവസരം തനിക്കും തന്റെ അഭിഭാഷകനും ലഭിച്ചു. എന്നാൽ ഞെട്ടിക്കുന്ന കാര്യം എന്തെന്ന് വച്ചാൽ ആ വിഡിയോയിൽ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസിൽ പ്രോസിക്യൂഷൻ ഇത് വരെ പറഞ്ഞതിന് വിപരീതം ആണ്. ഒന്നാം പ്രതിയും പൊലീസും ആയുള്ള ഒത്തു കളിയിലൂടെ അവർക്കിഷ്ടം ഉള്ള തിരഞ്ഞെടുക്കപ്പെട്ട വീഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാർഡ് ആണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

4. ഈ മെമ്മറി കാർഡിൽ തിരിമറികൾ നടത്തി അതിലുള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാൻ ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ മറ്റു ചിലപ്പോൾ ആ സ്ത്രീ ശബ്ദം നൽകുന്ന നിർദ്ദേശങ്ങൾ കേൾക്കുവാനും കഴിയും.

5. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിൽ വെച്ച് നടന്നതായാണ് അത് പരിശോധിച്ചതിൽ നിന്ന് മനസ്സിലാവുന്നത്. ഇത് പ്രോസിക്യൂഷൻ പറയുന്നതിന് വിപരീതം ആണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാൽ ഈ വീഡിയോയിൽ നിന്നും ചിത്രങ്ങളിൽ നിന്നും കൂടുതൽ പൊരുത്തക്കേടുകൾ കണ്ടെത്താൻ കഴിയും. മാത്രവും അല്ല ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കും. ഇത് കാരണം ആണ് എനിക്ക് ഈ തെളിവുകൾ തരാൻ പൊലീസ് മടിക്കുന്നത്.

6 . റെക്കോർഡുകൾ പ്രകാരം മാർച്ച് എട്ടാം തീയതി DySP ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകൾ എടുത്തിരുന്നു.വീഡിയോയിൽ ഉള്ള പ്രതിയുടെ ശബ്ദവും ആയി ഒത്തു നോക്കാൻവേണ്ടി ആണ് ഇത് ചെയ്തത്. എന്നാൽ ഒത്തു നോക്കിയതിന്റെ റിസൾട്ട് ഇത് വരെ ലഭ്യമല്ല.

7 . കൃത്യം റെക്കോർഡ് ചെയ്ത മൊബൈൽ കണ്ടേക്കാം കഴിഞ്ഞില്ല എന്ന പൊലീസിന്റെ വാദം തെറ്റാണെന്നു ഞാൻ വിശ്വസിക്കുന്നു. ഈ മൊബൈൽ പൊലീസിന്റെ കയ്യിൽ ഉണ്ടെന്നു സംശയിക്കുന്നു.

ഇങ്ങനെ ഉള്ള നിരവധി പോയിന്റുകൾ നിരത്തി ആണ് ദിലീപേട്ടൻ ഇന്ന് കോടതിയെ സമീപിച്ചത്. അതോടൊപ്പം രണ്ടാം പ്രതിയായ മാർട്ടിൻ ഇന്ന് കോടതിയിൽ പറഞ്ഞത് തനിക്ക് നടിയെയും സുനിയെയും പേടി ആണെന്നാണ്. സത്യങ്ങൾ ഓരോന്നായി പുറത്തു വരുന്നു. ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും. അതുറപ്പ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP