Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം: കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും; ദീപക് മിശ്രയുടെ ബെഞ്ച് കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് അരുൺ മിശ്ര പിന്മാറിയ സാഹചര്യത്തിൽ; അമിത് ഷാ ആരോപണ വിധേയനായ സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ന്യായാധിപന്റെ മരണത്തിലെ ദുരൂഹ നീക്കാൻ തുടരന്വേഷണം വരുമോ?

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം: കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും; ദീപക് മിശ്രയുടെ ബെഞ്ച് കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് അരുൺ മിശ്ര പിന്മാറിയ സാഹചര്യത്തിൽ; അമിത് ഷാ ആരോപണ വിധേയനായ സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ന്യായാധിപന്റെ മരണത്തിലെ ദുരൂഹ നീക്കാൻ തുടരന്വേഷണം വരുമോ?

ന്യൂഡൽഹി: അന്തരിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.എച്ച്. ലോയയുടെ ദുരൂഹമരണക്കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര പിന്മാറിയ സാഹചര്യത്തിലാണു തീരുമാനം. തിങ്കളാഴ്ചയാണു സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ലോയയുടെ മരണമടക്കമുള്ള കേസുകൾ ഉയർത്തിക്കാട്ടിയാണു നാലു മുതിർന്ന ജഡ്ജിമാർ വാർത്താ സമ്മേളനം വിളിച്ചത്. അതുകൊണ്ട് തന്നെ ഏറെ പ്രാധാന്യമുള്ള കേസാണിത്.

ലോയയുടേതു പോലുള്ള സുപ്രധാന കേസുകൾ ജൂനിയർ ജഡ്ജിമാരുടെ പരിഗണനയ്ക്കു നൽകുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെ കേസ് പരിഗണിക്കാൻ അരുൺ മിശ്രയെ തന്നെ ജസ്റ്റിസ് നിയോഗിച്ചെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ ലോയ 2014 ഡിസംബർ ഒന്നിനു നാഗ്പുരിൽ വച്ചാണു ദുരൂഹമായി മരിച്ചത്. ഹൃദ്രോഗത്തെ തുടർന്നാണു ലോയ മരിച്ചതെന്ന് അന്നു രാവിലെ, ആർഎസ്എസ് പ്രവർത്തകനായ ഈശ്വർ ബഹേതിയാണു ലോയയുടെ പിതാവ് ഹർകിഷനെ അറിയിച്ചത്.

ഗുജറാത്തിൽ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ആയിരുന്നു കേസിലെ മുഖ്യപ്രതി.ലോയയുടെ മരണത്തെ കുറിച്ച് വീട്ടുകാർ ഒന്നും പ്രതികരിച്ചില്ല. നിറയെ ഭയമായിരുന്നു അവർക്ക്. ജീവനിൽ കൊതിയുള്ളതുകൊണ്ട്. കേസിൽ ഉൾപ്പട്ടവരെല്ലാം പ്രമുഖർ. ഇംഗ്ലീഷ് വാരികയായ കാരവൻ റിപ്പോർ്ട്ടർ നിരഞ്ജൻ താക്ക്ലെ ആദ്യം ലോയയുടെ ബന്ധുക്കളെ സമീപിച്ചപ്പോൾ തണുത്ത പ്രതികരണമായിരുന്നു.എന്നാൽ, ഏറ്റവുമൊടുവിൽ ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനി മനസ്തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.

സൊഹ്റാബുദീൻ കേസിൽ അനുകൂല വിധി പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്നാണു അനുരാധ വെളിപ്പെടുത്തിയത്. മരിക്കുന്നതിനു കുറച്ചുദിവസങ്ങൾക്കു മുൻപു ദീപാവലി ആഘോഷത്തിനായി ഗടേഗാവിലെ തറവാട്ടുവീട്ടിൽ കൂടിയപ്പോഴാണ് ലോയ ബിയാനിയോട് ഇക്കാര്യം പറഞ്ഞത്.

സൊഹ്റാബുദീൻ കേസിൽ അനുകൂല വിധി പുറപ്പെടുവിക്കാൻ, അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണു ലോയ സഹോദരിയോട് പറഞ്ഞത്. അനുകൂല വിധി പറയാൻ ലോയയ്ക്കു വലിയ തോതിൽ പണവും മുംബൈയിൽ വീടും ചിലർ കൈക്കൂലി കൊടുക്കാമെന്നു പറഞ്ഞിരുന്നതായി പിതാവ് ഹർകിഷനും വെളിപ്പെടുത്തി.

2014 ഡിസംബർ ഒന്നിനു പുലർച്ചെ നാഗ്പുരിലായിരുന്നു ലോയയുടെ മരണം. ഹൃദയാഘാതമാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തിൽ പോസ്റ്റ്മോർട്ടം നടത്തിയതാണു ദുരൂഹത സൃഷ്ടിച്ചത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവർ പ്രതികളായ കേസിൽ വിചാരണ നടത്തുന്ന ജഡ്ജി മരിച്ചത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു തൃണമൂൽ കോൺഗ്രസും സൊഹ്റാബുദീന്റെ സഹോദരനും രംഗത്തെത്തിയെങ്കിലും നടപടിയുണ്ടായില്ല.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വൈരുധ്യങ്ങൾ, മരണശേഷം പാലിക്കേണ്ട നടപടിക്രമങ്ങളിലെ വീഴ്ചകൾ, മൃതദേഹം ബന്ധുക്കൾക്കു കൈമാറുമ്പോഴുള്ള അവസ്ഥ ഉൾപ്പെടെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒട്ടേറെ ചോദ്യങ്ങളാണു ലോയയുടെ പിതാവും സഹോദരിമാരും ഉയർത്തുന്നത്. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ കേസ് മഹാരാഷ്ട്രയിലേക്കു മാറ്റാൻ 2012ലാണു സുപ്രീം കോടതി ഉത്തരവിട്ടത്. ഒരു ജഡ്ജി തന്നെ വാദം പൂർണമായി കേൾക്കണമെന്നും ഉത്തരവിട്ടു. മുംബൈയിലുണ്ടായിട്ടും അമിത് ഷാ ഒക്ടോബർ 31നു കോടതിയിൽ ഹാജരാകാഞ്ഞതിനെ ലോയ വിമർശിച്ചിരുന്നു. ഡിസംബർ 15ലേക്കു കേസ് മാറ്റുകയും ചെയ്തു. ഡിസംബർ ഒന്നിനായിരുന്നു ലോയയുടെ മരണം.

പോസ്റ്റ്മോർട്ടത്തിലെ കള്ളക്കളികൾ

സഹജഡ്ജിയായ സപ്ന ജോഷിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജസ്റ്റിസ് ലോയ നാഗ്പൂരിൽ പോയത്. ആദ്യം പോകാൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും, രണ്ട് സഹജഡ്ജിമാരുടെ നിർബന്ധം മൂലമാണ് ഒടുവിൽ പോയത്.രാത്രി 11 ന് ഭാര്യ ശർമിളയുമായി ഫോണിൽ സംസാരിച്ചിരുന്നു.സർക്കാർ ഗസ്റ്റ് ഹൗസായ രവിഭവനിലായിരുന്നു താമസം.ആ കോളിന് ശേഷം രാവിലെ അറിയുന്നത് കാർഡിയാക് അറസ്റ്റ് മൂലം ലോയ മരിച്ചുവെന്ന വിവരം.പുലർച്ചെ അഞ്ചിന് അതിഥിമന്ദിരത്തിൽ ഒപ്പമുണ്ടായിരുന്ന ജഡ്ജി ബാർദെയാണ് മരണവിവരം ഭാര്യയെയും ബന്ധുക്കളെയും വിളിച്ചറിയിച്ചത്.

രാത്രി 12.30ന് ലോയയ്ക്കു നെഞ്ചുവേദനയുണ്ടായെന്നും ഓട്ടോറിക്ഷയിൽ നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നുമാണ് പറഞ്ഞത്. പിന്നീട് മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിനു മുൻപു മരിച്ചു. പോസ്റ്റുമോർട്ടം നടത്തിയെന്നും ആർഎസ്എസ് പ്രവർത്തകനായ ഈശ്വർ ബഹേതി മൃതദേഹം കുടുംബവീടായ ലത്തൂരിലെ ഗടേഗാവിൽ എത്തിക്കുമെന്നുമാണു ലോയയുടെ പിതാവ് ഹർകിഷൻ, സഹോദരിമാരായ ഡോ. അനുരാധ ബിയാനി, സരിത മന്ധാനെ എന്നിവരെ ബാർദ അറിയിച്ചത്. നാഗ്പുരിലേക്ക് ചെല്ലേണ്ടെന്നും അറിയിച്ചു.

ഷർട്ടിന്റെ കോളറിലെ രക്തക്കറ

രാത്രി 11.30നാണു മൃതദേഹം ലത്തൂരിലെ കുടുംബവീട്ടിൽ എത്തിക്കുന്നത്. ആംബുലൻസിൽ ഡ്രൈവർ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. നാഗ്പുരിൽ ഒപ്പമുണ്ടായിരുന്ന ജഡ്ജിമാരോ പൊലീസോ ആരും മൃതദേഹത്തെ അനുഗമിച്ചില്ല. നാഗ്പുരിൽ വിവാഹത്തിനു ലോയയെ നിർബന്ധിച്ചു കൊണ്ടുപോയ സഹപ്രവർത്തകർ പോലും ഉണ്ടായില്ല. മൃതദേഹത്തിന്റെ തലയ്ക്കു പിന്നിൽ മുറിവുണ്ടായിരുന്നെന്നും ഷർട്ടിന്റെ കോളറിൽ രക്തക്കറ ഉണ്ടായിരുന്നെന്നും സഹോദരി അനുരാധ പറയുന്നു. കണ്ണാടി മൃതദേഹത്തിന്റെ അടിയിൽ വച്ചിരിക്കുന്ന നിലയിലായിരുന്നു. വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നു ഡോക്ടർ കൂടിയായ അനുരാധ ആവശ്യപ്പെട്ടെങ്കിലും ലോയയുടെ സഹപ്രവർത്തകർ നിരുൽസാഹപ്പെടുത്തി. ലോയയുടെ മൊബൈൽ ഫോൺ നാലാം ദിവസമാണ് എത്തിച്ചത്. ഫോണിലെ കോൾ വിവരങ്ങളും സന്ദേശങ്ങളുമെല്ലാം മായ്ച്ചുകളഞ്ഞിരുന്നു. മരിച്ചയാളുടെ വസ്ത്രവും മറ്റു സാധനങ്ങളും പൊലീസാണ് എത്തിക്കേണ്ടതെങ്കിലും ഫോൺ കൈമാറിയത് ആർഎസ്എസ് പ്രവർത്തകനായ ഈശ്വർ ബഹേതിയാണ്.സംഭവത്തിന് രണ്ടുമൂന്ന് ദിവസം മുമ്പ് സർ, ഈ ആളുകളുടെ അടുത്ത് നിന്ന് മാറി സുരക്ഷിതാകൂ എന്ന് അഭ്യർത്ഥിക്കുന്ന സന്ദേശം ഫോണിൽ വന്നിരുന്നു. എന്നാൽ, സന്ദേശങ്ങളെല്ലാം ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

എന്തുകൊണ്ടാണ് ലോയയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ വീട്ടുകാരെ അറിയിക്കാതിരുന്നത്? മരണം നടന്നയുടൻ വിവരം എന്തുകൊണ്ട് അറിയിച്ചില്ല? പോസ്റ്റ്മോർട്ടം എന്തിന് നടത്തി? ആരുശുപാർശ ചെയ്തു?ആദ്യം കൊണ്ട് പോയ കുപ്രസിദ്ധമായ ദണ്ടേ ആശുപത്രിയിൽ എന്തുമരുന്നാണ് നൽകിയത്? വിഐപികൾ താമസിക്കുന്ന രവിഭവനിൽ നിന്ന് ലോയയെ ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്തുകൊണ്ട്? ഡോക്ടർമാരും, ആശുപത്രി ജീവനക്കാരും ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്നത്..അങ്ങനെ ദുരൂഹതകളുടെ ശൃംഖല നീളുന്നു.പ്രമേഹമോ,രക്തസമ്മർ്ദ്ദമോ,ഹൃദയാഘാതത്തിന്റെ കുടുംബചരിത്രമോ ഇല്ലാത്ത ലോയയ്ക്ക് കൊറോണറി ആർട്ടരി ഇൻസഫിഷ്യൻസി എങ്ങനെ വന്നു?

ലത്തൂരിലേക്ക് മൃതദേഹം എത്തിക്കുമ്പോൾ ആംബുലൻസ് ഡ്രൈവറല്ലാതെ മറ്റാരും കൂടെയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ പൊലീസോ ആരും കൂടെയുണ്ടായിരുന്നില്ല. ലോയയുടെ തലയ്ക്ക് പിന്നിലുണ്ടായിരുന്ന മുറിവും വസ്ത്രത്തിലുണ്ടായിരുന്ന രക്തക്കറയും സംശയം വർധിപ്പിക്കുന്നു. ലോയ ധരിച്ച പാന്റിന്റെ ക്ലിപ്പ് പൊട്ടിയ നിലയിലും ബെൽറ്റ് തലതിരിഞ്ഞ നിലയിലുമായിരുന്നുവെന്ന് സഹോദരി ആരോപിക്കുന്നു. മരണം നടന്ന് നാല് ദിവസത്തിനു ശേഷം മാത്രമാണ് അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ വീട്ടിൽ ലഭിച്ചത്. അതിലെ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലായിരുന്നുവെന്നും അനുരാധ ആരോപിക്കുന്നുണ്ട്. മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് സഹോദരി ആവശ്യപ്പെട്ടെങ്കിലും ആവശ്യം തള്ളിക്കളയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP