Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാരാട്ടിനെ മുന്നിൽ നിർത്തി യുദ്ധം ജയിച്ചത് പിണറായി; യെച്ചൂരിക്കൊപ്പം നിലയുറച്ച് സ്വയം വിമതനായി തോമസ് ഐസക്ക്; കോൺഗ്രസ് ബാന്ധവ ചർച്ചയോടെ പിണറായിയും തോമസ് ഐസക്കും കൂടുതൽ അകൽച്ചയിലേക്ക്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി നാടുകടത്താൻ ആലോചനയെന്ന് റിപ്പോർട്ടുകൾ; കേന്ദ്ര വിഷയത്തിൽ തട്ടി കേരളത്തിലെ സിപിഎമ്മിൽ സമവാക്യം മാറുന്നു

കാരാട്ടിനെ മുന്നിൽ നിർത്തി യുദ്ധം ജയിച്ചത് പിണറായി; യെച്ചൂരിക്കൊപ്പം നിലയുറച്ച് സ്വയം വിമതനായി തോമസ് ഐസക്ക്; കോൺഗ്രസ് ബാന്ധവ ചർച്ചയോടെ പിണറായിയും തോമസ് ഐസക്കും കൂടുതൽ അകൽച്ചയിലേക്ക്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി നാടുകടത്താൻ ആലോചനയെന്ന് റിപ്പോർട്ടുകൾ; കേന്ദ്ര വിഷയത്തിൽ തട്ടി കേരളത്തിലെ സിപിഎമ്മിൽ സമവാക്യം മാറുന്നു

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ രേഖ വേണോ, പ്രകാശ് കാരാട്ടിന്റെ രേഖ വേണോ എന്ന ചർച്ച സിപിഎം കേന്ദ്ര കമ്മിറ്റിയിൽ മുറുകിയപ്പോൾ തോമസ് ഐസക്കിന്റെ മനസ് ഇങ്ങ് കേരളത്തിലായിരുന്നു.യെച്ചൂരി ലൈൻ കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളിയപ്പോൾ, അതിൽ പങ്കെടുക്കാതെ തോമസ് ഐസക്ക് നാട്ടിലേക്ക് മടങ്ങി. ബജറ്റ് തയ്യാറാക്കുന്നതിനായുള്ള ചർച്ചയ്ക്കായാണ് ഐസക്ക് കേരളത്തിലേക്ക് മടങ്ങിയതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും അതുമാത്രമല്ല കാര്യമെന്നാണ് അണിയറ സംസാരം.

കോൺഗ്രസുമായുള്ള ബന്ധത്തിൽ യെച്ചൂരി ലൈനാണ് തോമസ് ഐസക്കിന് പ്രിയം. ആ ലൈനിനെ അനുകൂലിച്ചാണ് അദ്ദേഹം കേന്ദ്ര കമ്മിറ്റിയിൽ സംസാരിച്ചത്. എന്നാൽ, തന്റെയും യെച്ചൂരിയുടെയും ലൈനിന് വേണ്ട പിന്തുണ കിട്ടില്ലെന്ന് മനസ്സിലാക്കിയതോടെ സമയം പാഴാക്കാതെ നാട്ടിലേക്ക് മടക്കം. കേരള പ്രതിനിധികളുടെ അകമഴിഞ്ഞ പിന്തുണയാണ് കാരാട്ട് ലൈനിന് ഭൂരിപക്ഷം കൂട്ടിയതും യെച്ചൂരി ലൈനിനെ ന്യൂനപക്ഷമാക്കിയതും.

രണ്ടു ദിവസമായി നടന്ന ചർച്ചയിൽ മൊത്തം 61 പേരാണു സംസാരിച്ചത്. ബംഗാൾ, ഒഡീഷ, മഹാരാഷ്ട്ര, യുപി, ഗുജറാത്ത്, ഛത്തീസ്‌ഗഡ്, കർണാടക, ജമ്മുകശ്മീർ എന്നീ സംസ്ഥാനങ്ങൾ പൂർണമായി യച്ചൂരിയെ പിന്തുണച്ചു. തമിഴ്‌നാട്ടിൽനിന്നു സംസാരിച്ച അഞ്ചു പേരിൽ മൂന്നുപേർ യെച്ചൂരിയെ അനുകൂലിച്ചു. കേരളത്തിൽനിന്നു സംസാരിച്ചതിൽ തോമസ് ഐസക് ഒഴികെ എല്ലാവരും കാരാട്ട് പക്ഷത്തെയാണു പിന്താങ്ങിയത്. അതായത് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച കാരാട്ട് ലൈൻ ജയിച്ചുകയറുകയും തോമസ് ഐസക് നെഞ്ചേറ്റിയ യെച്ചൂരി ലൈൻ പിന്നോട്ടടിക്കുകയും ചെയ്തു.സംസ്ഥാനത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പഴി കേട്ടുകൊണ്ടിരിക്കുന്ന ഐസക്ക് ഇതോടെ പാർട്ടിയിൽ തീർത്തും ഒറ്റപ്പെട്ടു.

മുഖ്യമന്ത്രിയും, ധനമന്ത്രിയും തമ്മിൽ അത്ര രസത്തിലല്ല എന്നുള്ള സംസാരം ഇതിന് മുമ്പേ പ്രചാരത്തിലുണ്ട്. വാഷിങ്ടൺ പോസ്റ്റ് പത്രത്തിൽ കേരളം കമ്യൂണിസ്റ്റുകാരുടെ സ്വർഗ്ഗം എന്ന പേരിൽ വന്ന ലേഖനത്തിന്റെ പേരിൽ മന്ത്രി തോമസ് ഐസക്കിനെ പിണറായിയുടെ വിമർശിച്ചത് കഴിഞ്ഞ നവംബറിലാണ്. സിപിഎം സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി ധനമന്ത്രിയെ വിമർശിച്ചത്. ലോകത്ത് അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് തുരുത്തുകളിൽ ഒന്നാണ് കേരളമെന്ന പേരിൽ വാഷിംങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തെ ചൊല്ലിയായിരുന്നു മന്ത്രി തോമസ് ഐസകിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം.

പി കൃഷ്ണപ്പിള്ള ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഐസകിനൊപ്പം സഞ്ചരിച്ച് സംസാരിച്ച് തുടങ്ങുന്ന ലേഖനത്തിലെ കേന്ദ്രബിന്ദുവും തോമസ് ഐസകായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ മുന്നോട്ട് പോകാനാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധവക്കണമെന്നും ആവശ്യപ്പെട്ടു. ലേഖനം വന്നതിന് തന്നെ കുറ്റപ്പെടുത്തുന്നതെന്തിനെന്ന് തോമസ് ഐസകും തിരിച്ച് ചോദിച്ചു.

വി എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഭേദപ്പെട്ട ധനമന്ത്രിയെന്ന് പേരുകേട്ട ഐസക്ക് തന്റെ ജനകീയ ബജറ്റുകളിലൂടെ സർക്കാരിന് കൈയടി നേടിക്കൊടുക്കുകയും ചെയ്തു. എന്നാൽ, ഇത്തവണ കിഫ്ബിയടക്കമുള്ള നൂതന ആശയങ്ങൾ കൊണ്ടുവന്നെങ്കിലും ജിഎസ്ടിയെ അമിതമായി ആശ്രയിച്ച ധനനയം ഐസക്കിന് തിരിച്ചടിയായി.

നിത്യോപയോഗ സാധനങ്ങൾക്ക് വിലകയറിയതോടെ, ജനം മാത്രമല്ല പാർട്ടിയും മുറുമുറുത്തു. ട്രഷറി നിയന്ത്രണമടക്കം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായെന്ന റിപ്പോർട്ടുകൾ ദേശീയ തലത്തിലും എൽഡിഎഫ് സർക്കാരിന് തിരിച്ചടിയായി. തന്റെ നയങ്ങൾ പാളിയെന്ന തിരിച്ചറിവുണ്ടെങ്കിലും പാർട്ടി കൂടി കൈവിട്ടതോടെ , ബിജെപിയും കോൺഗ്രസും അടക്കമുള്ള കക്ഷികളുടെ ആരോപണശരങ്ങളെ വേണ്ടവണ്ണം നേരിടാനും ഐസക്കിന് ആയുധങ്ങൽ പോരാതെ വരുന്നു.

അതിനിടെ പാർട്ടി സമ്മേളനങ്ങളിൽ 2019 ലെ ലോക്‌സഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്. പ്രവർത്തകരുടെ വികാരമെന്തെന്ന് സമ്മേളനങ്ങളിലൂടെ അറിയാം. ആലപ്പുഴയിൽ ധനമന്ത്രി തോമസ് ഐസക്കിനെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. പരമാവധി സീറ്റുകളിൽ ജയിക്കുകയെന്ന തന്ത്രം മുൻനിർത്തിയാണ് ഇതെന്ന പാർട്ടി വൃത്തങ്ങൾ പറയുന്നു. ആലപ്പുഴ ചുവന്ന കോട്ടയാണ്. പക്ഷേ കെ.സി വേണുഗോപാലിന്റെ ജനസമ്മതിയിൽ വിജയം സിപിഎമ്മിന് അന്യമാകുന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിലെ വികസന നായകനെന്ന പരിവേഷമുള്ള തോമസ് ഐസക്കിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നത്.

ആലപ്പുഴയിൽ ജീവന്മരണ പോരാട്ടത്തിന് തോമസ് ഐസകാണ് നല്ലതെന്നാണ് വിലയിരുത്തൽ. കേരള നിയമസഭയിൽ സിപിഎമ്മിന് ഭൂരിപക്ഷത്തിന് അവശ്യത്തിന് അംഗങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഐസക് എംപിയായി ജയിച്ചാലും മന്ത്രിസഭയ്ക്ക് കുഴപ്പമൊന്നും വരില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യത്തിൽ ഐസക് മത്സരിക്കണമെന്നാണ് പിണറായി-കോടിയേരി പക്ഷങ്ങളുടെ പൊതു നിലപാട്.

എന്നാൽ ധനമന്ത്രിയും മുഖ്യമന്ത്രിയും അത്ര സുഖത്തിലല്ലാത്ത സാഹചര്യത്തിൽ ഐസക്കിനെ തിരുവനന്തപുരത്തു നിന്ന് ഒഴിവാക്കാനുള്ള തന്ത്രമായും വ്യാഖ്യാനങ്ങളുണ്ട്. ആലപ്പുഴയിൽ തോറ്റാൽ ഐസകിന്റെ പ്രതിച്ഛായ ഇടിയും. ജയിച്ചാൽ ശല്യവും ഒഴിയും-ഇതാണ് പലരുടേയും മനസ്സിലെന്ന ചർച്ചയും സജീവമാണ്. പക്ഷേ പാർട്ടി പറയുന്നത് അനുസരിക്കാതിരിക്കാൻ ഐസക്കിനാവുകയുമില്ല.

കേന്ദ്രത്തിൽ ബിജെപി ബദൽ അധികാരത്തിലെത്തിയാൽ തോമസ് ഐസക്കിന്റെ ഡൽഹിയിലെ സാന്നിധ്യം സിപിഎമ്മിന് ഗുണകരമാകുമെന്ന് വാദിക്കുന്നവരും ഉണ്ട്. എന്നാൽ കൊല്ലത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എംഎ ബേബിക്കുണ്ടായ അനുഭവം പാർട്ടിയുടെ മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഐസകിനെ ഒതുക്കാനുള്ള നീക്കമായി ഇതിനെ പലരും വ്യഖ്യാനിക്കുന്നത്. ഏതായാലു പാർട്ടി സമ്മേളനങ്ങളിലെ പൊതുവികാരം ഇക്കാര്യത്തിൽ നിർണായകമാവും.

ബംഗാളിൽ കരുത്തു ചോർന്നതും ത്രിപുരയിൽ ബിജെപി ഭീഷണി നിലനിൽക്കുന്നതു ംകണക്കിലെടുത്ത് പരമാവധി സീറ്റുകൾ 2019 ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ നേടുകയെന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം.ഏതായാലും ഇക്കാര്യത്തിൽ അങ്കവും കാണാം താളിയും പറിക്കാം എന്നുള്ളതാണ് പിണറായി-കോടിയേരി ലൈൻ. ഐസക്കിനെ ഡൽഹിക്ക് പറത്തുകയോ, ഒതുക്കുകയോ ചെയ്യാനുള്ള സുവർണാവസരമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്.ജനപ്രിയ നായകനായുള്ള ഐസക്കിന്റെ തിളക്കം അങ്ങനെ കുറയുകയും ചെയ്യും.ഏതായാലും കേന്ദ്രകമ്മിറ്റിയിലെ ഐസക്കിന്റെ വിമത ലൈൻ പിണറായിയെയും കോടിയേരിയെയും ചൊടിപ്പിച്ചിട്ടുണ്ട്. പാർട്ടി സമ്മേളനങ്ങൾ കഴിയുമ്പോൾ ഈ വടംവലിയുടെ പരിണത ഫലമറിയാൻ കാത്തിരിക്കണമെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP