Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ

രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട്  പുറത്തിറക്കുന്നത്‌ ഇങ്ങനെ

ബി രഘുരാജ്‌

ന്യൂഡൽഹി: മലയാളികളുടെ പ്രിയപ്പെട്ട സ്വർണ്ണക്കടക്കാരൻ അറ്റ്‌ലസ് രാമചന്ദ്രന്റെ ജയിൽ മോചനത്തിന് വഴി ഒരുക്കുന്നത് കേന്ദ്ര സർക്കാർ നേരിട്ട് തന്നെ. കുമ്മനത്തിന്റെ പിന്തുണയോടെ ബിജെപി ദുബായ് എൻ ആർ ഐ സെൽ നേതാവ് ഹരികുമാർ നടത്തിയ കൃത്യവും വ്യക്തവുമായ നീക്കങ്ങളെ തുടർന്നാണ് കേന്ദ്ര സർക്കാർ ജാമ്യം നിന്ന് മോചനം ഒരുക്കുന്നത്. രാമചന്ദ്രനെ മോചിപ്പിച്ചാൽ കടങ്ങൾ തീർക്കുമെന്ന് യുഎഇ സർക്കാരിന് ഉറപ്പ് നൽകിയത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തന്നെയാണ്. സുഷമയുടെ ഉറപ്പും ഇന്ത്യൻ പ്രതിനിധികളുടെ നിരന്തരമായ ചർച്ചകൾക്കും ശേഷം യുഎഇ സർക്കാർ നിലപാടിൽ അയവ് വരുത്തിയത്. കാര്യങ്ങൾ വിചാരിച്ച പോലെ മുന്നോട്ട് പോയാൽ ഏറിയാൽ ഒരു മാസം കൂടിയേ രാമചന്ദ്രന് ജയിലിൽ കഴിയേണ്ടി വരൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന്റെ കേന്ദ്ര സർക്കാരും വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും നടത്തിയത് വമ്പൻ ഇടപെടലാണെന്നാണ് വ്യക്തമാകുന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൂടിയായ രാം മാധവ് ദുബായിൽ നേരിട്ടെത്തി പോലും വിഷയത്തിൽ ഇടപെട്ടു. ഇതേ തുടർന്നാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാകുന്നത്. ഇന്ത്യൻ സ്ഥാനപതി നേരിട്ട് പ്രശ്‌നത്തിൽ ഇടപെട്ടാണ് ബാങ്കുകളുമായി ചർച്ച നടത്തിയത്. രാമചന്ദ്രൻ പുറത്തിറങ്ങിയാൽ എല്ലാ കടവും വീട്ടുമെന്ന ഉറപ്പ് കേന്ദ്ര സർക്കാർ യുഎഇ സർക്കാരിന് നൽകുകയും ചെയ്തിട്ടുണ്ട്. സുഷമാ സ്വരാജ് നേരിട്ടാണ് കത്തെഴുതിയത്. ഇത് തള്ളിക്കളയാൺ യുഎഇ സർക്കാരിനുമായില്ല. ഇതോടെ യുഎഇയിലെ ബാങ്കുകൾക്കും ഒത്തുതീർപ്പിന് വഴങ്ങേണ്ടി വന്നു.

ബിജെപിയുടെ എൻഐർഐ സെൽ നേതാവായ ഹരികുമാറാണ് രാമചന്ദ്രന്റെ മോചനത്തിന് അക്ഷീണം പ്രവർത്തിച്ച വ്യക്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ കേസിന്റെ വിവരങ്ങൾ ധരിപ്പിച്ചതും ഇടപെടണമെന്ന് അഭ്യർത്ഥിച്ചതും ഹരികുമാറാണ്. കുമ്മനവും എംഎൽഎ ഒ രാജഗോപാലും കാര്യക്ഷമമായ ഇടപെടൽ നടത്തിയതോടെ കേന്ദ്ര സർക്കാർ ഗൗരവം ഉൾക്കൊണ്ടു. ആർഎസ്എസ് ദേശീയ നേതൃത്വവും രാമചന്ദ്രന്റെ മോചനത്തിന് മുന്നിട്ടിറങ്ങി. ആർ എസ് എസിലൂടെ ബിജെപിയിലെത്തിയ രാം മാധവിനെ ചർച്ചകൾക്ക് മധ്യസ്ഥനായി നിയോഗിക്കുകയും ചെയ്തു. വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന്റെ അതി ശക്തമായ നീക്കങ്ങളും രാമചന്ദ്രന് തുണയായി.

ഏറെ വൈകാതെ തന്നെ രാമചന്ദ്രന്റെ മോചനം ഉണ്ടാകുമെന്നാണ് മറുനാടൻ മലയാളിക്ക് ലഭിക്കുന്ന സൂചന. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വവും വിലയിരുത്തലുകൾ നടത്തുന്നുണ്ട്. ഇതിൽ ഏറെ പ്രതീക്ഷകൾ അർപ്പിക്കുകയാണ് രാമചന്ദ്രന്റെ കുടുംബം.

ബാങ്കുകളുമായി ചർച്ച നടത്തിയത് ഇന്ത്യൻ സ്ഥാനപതി

വിഷയത്തിന്റെ ഗൗരവം ഹരികുമാർ ആദ്യം ബോധ്യപ്പെടുത്തിയത് കുമ്മനം രാജശേഖരനെയായിരുന്നു. അദ്ദേഹം ഉടൻ തന്നെ സുഷമാ സ്വരാജിന് കത്തെഴുതി. നേരിട്ട് സംസാരിക്കുകയും ചെയ്തു. വിഷയം ആർഎസ്എസ് നേതൃത്വത്തേയും അറിയിച്ചു. രാമചന്ദ്രന്റെ മോചനം സാധ്യമാക്കിയേ മതിയാകൂവെന്നായിരുന്നു കുമ്മനം സുഷമ്മയെ അറിയിച്ചത്. ഹരികുമാർ പറയുന്നത് കേൾക്കണമെന്നും ആവശ്യപ്പെട്ടു. ഈ നിർദ്ദേശമെല്ലാം സുഷമാ സ്വരാജ് അംഗീകരിച്ചു. രാമചന്ദ്രന് സംഭവിച്ചത് എന്തെന്ന് ഹരികുമാർ പറഞ്ഞത് ബോധ്യപ്പെട്ടതോടെ വിഷയത്തിൽ സുഷമ്മ അതിശക്തമായി ഇടപെട്ടു. രാമചന്ദ്രന്റെ ആസ്തി സംബന്ധിച്ച വിശദാംശങ്ങൾ കുടുംബാഗങ്ങളിൽ നിന്ന് സുഷമ്മ വാങ്ങി.

അതിന് ശേഷം യുഎഇ സർക്കാരിന് ഔദ്യോഗികമായി തന്നെ കത്തെഴുതി. അറ്റ്‌ലസ് രാമചന്ദ്രൻ ജാമ്യം അനുവദിക്കണമെന്നും ബാധ്യതകളെല്ലാം രാമചന്ദ്രൻ തന്നെ തീർക്കുമെന്നുമായിരുന്നു സുഷമ്മ യുഎഇ സർക്കാരിന് കത്തെഴുതിയത്. ഇതിനൊപ്പം അടിയന്തര ഇടപെടലുകൾക്ക് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. രാമചന്ദ്രനുമായി കേസുള്ള ബാങ്കുകളുമായി ചർച്ച ചെയ്ത് പ്രശ്‌ന പരിഹാരം സാധ്യമാക്കാനായിരുന്നു നിർദ്ദേശം. ഇത് അനുസരിച്ച് ബാങ്കുകളുമായി സ്ഥാനപതി നേരിട്ട് ചർച്ചകൾ തുടങ്ങി. പണമെല്ലാം രാമചന്ദ്രൻ തിരികെ നൽകുമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ 22 ബാങ്കുകളിൽ 19 ഒത്തുതീർപ്പിന് തയ്യാറായി. ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. അപ്പോഴും മൂന്ന് ബാങ്കുകൾ വിലങ്ങു തടിയായി നിന്നു.

ദോഹ ബാങ്ക്, മഷ്‌റിക്‌, യൂണിയൻ നാഷണൽ ബാങ്ക് എന്നിവയാണ് ഒത്തുതീർപ്പിന് വിസമ്മതിച്ചത്. ഇതോടെ വിഷയം വീണ്ടും കേരളത്തിലെ ബിജെപി നേതാക്കൾക്ക് മുന്നിലെത്തി. ഒ രാജഗോപാൽ വീണ്ടും കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി. വീണ്ടും ഇടപെടലെത്തി. ഇതോടെ രാംമാധവ് ദൂബായിൽ പറന്നെത്തി. വീണ്ടും ഇടപെടൽ നടത്തി. ഇന്ദിരാ രാമചന്ദ്രനും സ്ഥാനപതിയുമായി കൂടിക്കാഴ്ചയ്ക്കും വഴിയൊരുങ്ങി. രാം മാധവ് ദുബായിൽ എത്തിയെന്ന് മനസ്സിലായതോടെ തന്നെ പാരകളുമായി നിന്ന പ്രവാസി വ്യവസായികൾ പിൻവലിഞ്ഞു. ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയെ ചർച്ചകൾ നിയോഗിച്ചത് കേന്ദ്ര സർക്കാർ ആണെന്നും അവർ തിരിച്ചറിഞ്ഞു.

ബാക്കിയുള്ള നാല് ബാങ്കുകളും ചർച്ചകൾക്ക് വഴങ്ങി. ഒത്തുതീർപ്പ് യാഥാർത്ഥ്യമാവുകയും ചെയ്തു. ഇതോടെ ഈ ബാങ്കുകൾ ക്ലിയറൻസ് സർട്ടിഫിക്കറ്റും നൽകി. പാരവയ്‌പ്പുകൾ ഉണ്ടാകാതിരിക്കാൻ ഹരികുമാർ പ്രത്യേക നിരീക്ഷണവും നടത്തി.

കടം നൽകേണ്ടവരിൽ പാക്കിസ്ഥാനികളും ഉത്തരേന്ത്യാക്കാരും

ബാങ്കുകൾ മാത്രമായിരുന്നില്ല രാമചന്ദ്രനെതിരെ പരാതി നൽകിയത്. ആറ് വ്യക്തികളും ഉണ്ടായിരുന്നു. ഇതിൽ പാക്കിസ്ഥാനികളും ഉത്തരേന്ത്യാക്കാരും ഉൾപ്പെട്ടു. ബാങ്കുകളിൽ നിന്ന് ക്ലിയറൻസ് കിട്ടിയതോടെ ഇവരെ ഒപ്പം നിർത്താനായി ശ്രമം. ഇതിനായി നേരിട്ട് ചർച്ചകൾ രാമന്ദ്രന്റെ കുടുംബം നടത്തി. ഇതിൽ പാക്കിസ്ഥാനികളെല്ലാം ആദ്യ ചർച്ചയിൽ തന്നെ പണം കിട്ടിയാൽ കേസ് ഒത്തുതീർപ്പാക്കാമെന്ന് സമ്മതിച്ചു. രണ്ട് ഉത്തരേന്ത്യാക്കാർ മാത്രം അപ്പോഴും എതിർപ്പുമായി നിന്നു. ഡൽഹിയിൽ താമസമാക്കിയ ഒരാളും ഒടുവിൽ ഒത്തുതീർപ്പിന് സമ്മതിച്ചു. ബിജെപി കേന്ദ്ര നേതൃത്വത്തിലെ മലയാളി മുഖമായ അരവിന്ദ് മേനോനാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

ഇനി ഒരു വ്യക്തിമാത്രമേ അറ്റലസിന് അനുകൂലമായ തീരുമാനം എടുക്കാനുള്ളൂ. ഇതും ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള ചർച്ചകൾ അരവിന്ദ് മേനോൻ സജീവമായി തന്നെ നടത്തുന്നുണ്ട്. ഇയാൾ കൂടി സമ്മതം അറിയിച്ചാൽ രാമചന്ദ്രന് ഉടൻ മോചനം ലഭിക്കും. 700 മില്യൺ ദിർഹത്തിന്റെ ബാധ്യതയാണ് രാമചന്ദ്രനുള്ളത്. ഇതിൽ ഇനി ഒത്തു തീർപ്പാകാനുള്ളത് വെറും 7.5 മില്ല്യണിന്റെ കടവും. ഇതും ഏത് തരത്തിലും പരിഹരിക്കുമെന്ന സൂചനയാണ് രാമചന്ദ്രന്റെ കുടുംബം നൽകുന്നത്.

ഷെട്ടിയുടെ ഉറപ്പും തുണയായി

രാമചന്ദ്രന്റെ ഒമാനിലെ ആശുപത്രികൾ ഏറ്റെടുക്കാൻ ബിആർ ഷെട്ടി തയ്യാറായതും ബാങ്കുകളെ സ്വാധീനിച്ചിരുന്നു. 100 മില്ല്യൺ നൽകിയാണ് ഏറ്റെടുത്തത്. ഈ തുക നേരിട്ട് ബാങ്കുകൾക്ക് നൽകുമെന്ന് ഷെട്ടി അറിയിക്കുകയും ചെയ്തു. ഇതോടെ ആസ്തികൾ വിറ്റാൽ രാമചന്ദ്രൻ കടബാധ്യ തീർക്കാനാകുമെന്ന് യുഎഇയിലെ ബാങ്കുകൾക്ക് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് രാമചന്ദ്രനെതിരായ ചെക്ക് കേസുകൾ പിൻവലിക്കാനും ഒത്തുതീർപ്പനും ബാങ്കുകൾ സമ്മതിച്ചതും.

രാമചന്ദ്രൻ ജയിൽ മോചിതനായാൽ ഭാര്യയ്ക്കുള്ള യാത്രവിലക്ക് മാറും. ഇതോടെ രാമചചന്ദ്രൻ ദുബായിൽ തങ്ങും. ഭാര്യ ഇന്ത്യയിലെത്തി മറ്റ് വസ്തുവകകൾ വിൽക്കും. ഇതോടെ ബാങ്കുകൾക്ക് നൽകേണ്ട തുക ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇത് യാഥാർത്ഥ്യ ബോധത്തോടെയുള്ള അവകാശവാദമാണെന്ന് യുഎഇയെ ബാധ്യപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറായതാണ് രാമചന്ദ്രന് തുണയാകുന്നത്.

ഡൽഹിക്കാരൻ സമ്മതിച്ചാൽ ഫെബ്രുവരിയിൽ മോചനം

ഡൽഹിയിൽ പണം നൽകാനുള്ള ഉത്തരേന്ത്യാക്കാരനുമായി അരവിന്ദ് മേനോൻ നടത്തുന്ന ചർച്ചകളാണ് നിർണ്ണായകം. കേരളത്തിലെ ഏതെങ്കിലും മുതലാളിയുടെ ബിനായമിയാണോ ഇയാളെന്ന സംശയം ഉയരുന്നുണ്ട്. അതുകൊണ്ടാണോ പണം കൊടുക്കാമെന്ന് ബിജെപി നേതൃത്വത്തിലെ ഉന്നതർ സമ്മതിച്ചിട്ടും ഇയാൾ വഴങ്ങാത്തതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ശക്തമായ സമ്മർദ്ദം ഇയാൾക്ക് മേൽ ചെലുത്തും. അവശ്യമായി വന്നാൽ രാംമാധവ് നേരിട്ട് ഇയാളുമായി ചർച്ച നടത്തുകയും ചെയ്യും. താമസിയാതെ തന്നെ ഇയാളും ഒത്തുതീർപ്പിന് സമ്മതിക്കുമെന്നാണ് രാമചന്ദ്രന്റെ കുടുബത്തിന്റെ പ്രതീക്ഷ.

താരമാകുന്നത് ഹരികുമാർ തന്നെ

ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ വളർന്ന സ്ഥാപനമായിരുന്നു അറ്റ്ലസ്. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന രാമചന്ദ്രൻ എസ്‌ബിറ്റിയിലും ജോലി ചെയ്തിരുന്നു. പിന്നീടാണ് ജൂവലറി ബിസിനസിലേക്ക് തിരിയുന്നത്. കുവൈറ്റ് കൊമേർസ്യൽ ബാങ്കിൽ 1974 മുതൽ 87 വരെ ജോലി ചെയ്ത കാലയളവിലായിരുന്നു കുവൈറ്റിൽ അറ്റ്ലസ് ജൂവലറി തുടങ്ങിയത്. 30 വർഷം മുമ്പായിരുന്നു ഇത്. പിന്നീട് പടിപടിയായി ഗൾഫ് രാജ്യങ്ങളിലെല്ലാം ബിസിനസ്സ് സാമ്രാജ്യം വളർന്നുപടർന്നു. ഇതിനിടെയാണ് സിനിമാ നിർമ്മാണ രംഗത്തും അഭിനയ രംഗത്തുമെല്ലാം എത്തിയത്. അസൂയാവഹമായ വളർച്ച പൊടുന്നനെ പതനത്തിലേക്ക് കൂപ്പുകുത്തിയത് ഓഹരി വിപണിയിലേക്ക് കൂടി പണം നിക്ഷേപിച്ചതോടെയായിരുന്നു. ഈ അവസരം ശത്രുക്കൾ മുതലെടുത്തു.

റിയൽ എസ്റ്റേറ്റ് മേഖലയിൽ മുടക്കിയ കോടികളും നഷ്ടപ്പെട്ടു. ഇതിനിടെയാണ് സ്വർണം വാങ്ങാനെന്ന പേരിലും മറ്റും ഗൾഫിലെയും കേരളത്തിലേയും ബാങ്കുകളിൽ നിന്ന് വാങ്ങിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിത്തുടങ്ങിയത്. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയും മറ്റു സ്ഥാപനങ്ങളും വിറ്റ് കടം തീർക്കുമെന്ന് പറഞ്ഞെങ്കിലും അതു നടക്കുംമുമ്പുതന്നെ നിയമനടപടി നേരിട്ട് രാമചന്ദ്രനും മകളും ജയിലഴിക്കുള്ളിലാവുകയായിരുന്നു. ജാമ്യം കിട്ടാതിരിക്കാൻ മുന്നിൽ നിന്ന് ചില മലയാളികളും പാരവച്ചു. ഇതോടെ യുഎഇ സർക്കാരും രാമചന്ദ്രനെ തുണയ്ക്കാനെത്തിയില്ല. പ്രവാസി വ്യവസായിയായ ബിആർ ഷെട്ടി മാത്രമാണ് ഒരു കൈ സഹായവുമായെത്തിയത്. കേന്ദ്ര-കേരള സർക്കാരുകൾ ഇടപെട്ടാൽ എല്ലാം ശരിയാകുമെന്ന അവസ്ഥയെത്തി. പക്ഷേ കേരളം രാമചന്ദ്രന് വേണ്ടി സജീവമായ ഇടപെടൽ നടത്തിയില്ല.

ദുബായിൽ ആരുടേയും സഹായമില്ലാതെ ഭർത്താവിനേയും മകളേയും മരുമകനേയും പുറത്തിറക്കാൻ ഇന്ദിരാ രാമചന്ദ്രൻ ആരുടേയും സഹായമില്ലാതെ വലഞ്ഞു. ഈ ഘട്ടത്തിലാണ് ബിജെപി നേതാവായ ഹരികുമാർ സജീവ ഇടപെടൽ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP