Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ പ്രസ് ക്ലബ് പത്രപ്രവർത്തക പുരസ്‌കാരം ഫ്രാൻസിസ് തടത്തിലിന്; ജീമോൻ റാന്നിക്കു പ്രത്യേക പ്രശംസ

ഇന്ത്യ പ്രസ് ക്ലബ് പത്രപ്രവർത്തക പുരസ്‌കാരം ഫ്രാൻസിസ് തടത്തിലിന്; ജീമോൻ റാന്നിക്കു പ്രത്യേക പ്രശംസ

ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ മികച്ച പത്രപ്രവർത്തകനുള്ള അവാർഡ് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന്. അമേരിക്കയിലെ ഓൺലൈൻ മാധ്യമമായ ഇ മലയാളിയിൽ പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന 'നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓർമ്മകൾ ' എന്ന ലേഖനപരമ്പരയാണ് ഫ്രാൻസിസിനെ അവാർഡിനർഹനാക്കിയത്. അമേരിക്കയിലെ മലയാള പത്രപ്രവർത്തകരിൽ നിന്നും ലഭിച്ച അവാർഡ് അപേക്ഷകളിൽ നിന്ന് പ്രവാസി മലയാള പത്രപ്രവത്തന മേഖലക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് തോമസ് മാത്യു (ജീമോൻ റാന്നി)വിനു പ്രത്യേക അംഗീകാരം നൽകാൻ അവാർഡ് കമ്മിറ്റി തീരുമാനിച്ചത്.

ഓഗസ്റ്റ് 24, 25, 26 തീയതികളിൽ ഷിക്കാഗോയിലെ ഇസ്റ്റിക്ക ഇന്റർനാഷണൽ ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും. 26 നു വൈകുന്നേരം കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ പത്രപ്രവർത്തകർ , അമേരിക്കയിലെ പ്രമുഖ സാംസ്‌കാരിക- സാമൂഹ്യ മേഖലയിലുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ കേരള കൃഷി മന്ത്രി വി എസ് . സുനിൽകുമാറിൽനിന്നാണ് അവാർഡ് ഏറ്റുവാങ്ങുന്നത്. 22 വർഷത്തെപത്രപ്രവർത്തനപരിചയമുള്ള ഫ്രാൻസിസ് പതിനൊന്നര വർഷത്തെ സജീവ പത്രപ്രവർത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയിൽ എത്തിയതിനു ശേഷം നിരവധി പത്രങ്ങളിൽ ഫ്രീലാൻസ് പത്രപ്രവർത്തനം നടത്തിയ ഫ്രാൻസിസ് ഇപ്പോൾ ഇ-മലയാളിയിൽ ന്യൂസ് എഡിറ്റർ ആണ്.
കേരളത്തിൽ പത്രപ്രവർത്തന പരിശീലന കാലം മുതൽ ഉന്നതങ്ങളിലേക്ക് കയറിയ പടവുകൾ പിന്നിട്ടപ്പോൾ ഉണ്ടായ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന കഥകൾ ആസ്പദമാക്കിയിട്ടുള്ള 23 അധ്യായം പിന്നിട്ട ഏറെ ശ്രദ്ധേയമായ ഈ സുദീർഘ ലേഖനപരമ്പര പി.പി. ചെറിയാൻ ചെയർമാനായ അവാർഡ് കമ്മിറ്റി ഐകകണ്ഠേനെ തെരഞ്ഞെടുക്കുകയായിരുന്നു. മുതിർന്ന പ്രവാസി പത്രപ്രവർത്തകൻ ജോയിച്ചൻ പുതുക്കുളമായിരുന്നു മറ്റൊരു അവാർഡ് കമ്മിറ്റി അംഗം. 

റാന്നി സെയിന്റ് തോമസ് കോളേജിലെ മുൻ കോളേജ് യൂണിയൻ ചെയർമാനായിരുന്ന തോമസ് മാത്യു (ജീമോൻ റാന്നി) നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസന മീഡിയ കമ്മിറ്റി അംഗം കൂടിയാണ്.

1994-95 കാലയളവിൽ ദീപികയിൽ ജേർണലിസം ട്രെയിനിയായി തുടക്കം കുറിച്ച ഫ്രാൻസിസിന്റെ ആരംഭവും പരിശീലനകളരിയും തൃശൂർ തന്നെയായിരുന്നു. ഇക്കാലയളവിൽ പ്രഥമ പുഴങ്കര ബാലനാരായണൻ എൻഡോവ്‌മെന്റ് പ്ലാറ്റൂൺ പുരസ്‌ക്കാരം (1997), ആ വർഷത്തെ മികച്ച ലേഖകനുള്ള മാനേജിങ് എഡിറ്റർ പുരസ്‌കാരവും ഫ്രാൻസിസിനായിരുന്നു. 1997-98 ദീപിക കൊച്ചി ബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. 1998ൽ ദീപിക തിരുവനന്തപുരം നിയമസഭാ റിപ്പോർട്ടിങ്, 1999ൽ ദീപിക പാലക്കാട് ബ്യൂറോ ചീഫ്, 2000-ത്തിൽ കോഴിക്കോടു രാഷ്ട്രദീപികയുടെ എഡിറ്റർ ഇൻ ചാർജ്. അതേവർഷം കോഴിക്കോട് ബ്യൂറോചീഫ് ആയും നിയമിതനായി.

ഇക്കാലയളവിൽ മാറാട് കലാപത്തെക്കുറിച്ചും മുത്തങ്ങ വെടിവയ്പിനെക്കുറിച്ചും
ഭീകരവാദപ്രവർത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോർട്ടിങ്ങുകൾ ഏറെ ശ്രദ്ധേയമായിരുന്നു. മുത്തങ്ങയിൽ വെടിവയ്‌പ്പ് നടക്കുമ്പോൾ ദൃക്‌സാക്ഷിയായിരുന്ന ഫ്രാൻസിസ് നടത്തിയ റിപ്പോർട്ടുകൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാറാട് കലാപത്തെ കുറിച്ച് ഫ്രാൻസിസ് തയാറാക്കിയ റിപ്പോർട്ടുകൾ പിന്നീട് മാറാട് കമ്മീഷന്റെ ഫൈനൽ റിപ്പോർട്ടിലെ ശ്രദ്ധേയമായ കണ്ടെത്തലുകളായി പരിഗണിക്കപ്പെട്ടു

2003 മുതൽ മംഗളം കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റർ ആയി നിയമിതനായി. കേരളകലാമണ്ഡലത്തെകുറിച്ച് എഴുതിയ ' മഹാകവീമാപ്പ് ', പരിസ്ഥിതിപ്രശ്‌നങ്ങളെകുറിച്ചു തയാറാക്കിയ 'രക്തരക്ഷസുകളുടെ മഹാനഗരം' എന്നി ലേഖന പരമ്പരകൾക്കായിരുന്നു അവാർഡുകൾ ലഭിച്ചത്. ദേശീയ-അന്തർദേശീയ-സംസ്ഥാനതല കായികമൽസരങ്ങൾ, സംസ്ഥാനസ്‌കൂൾയുവജനോൽസവം റിപ്പോർട്ടിങ് കോ - ഓർഡിനേറ്റർ, ദേശീയസാഹിത്യോൽസവം, നിരവധി രാഷ്ട്രീയ റിപ്പോർട്ടുകൾ, അന്വേഷണാത്മക റിപ്പോർട്ടുകൾ അന്തർദേശീയ ഫിലിംപെസ്റ്റിവൽ തുടങ്ങിയവ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കൂടാതെ നിരവധിബ്രേക്കിങ് ന്യൂസുകൾ പതിനൊന്നര വര്ഷം നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ നടത്തി.

അമേരിക്കയിൽ എത്തിയ ശേഷം ആദ്യ കാലങ്ങളിൽ സജീവ പത്രപ്രവർത്തനം നടത്തിയ ഫ്രാൻസിസ് കഴിഞ്ഞ കുറച്ചുകാലമായി കാൻസർ ബാധിച്ചതിനെ തുടർന്ന് പൂർണമായും വിട്ടു നിൽക്കുകയായിരുന്നു. ന്യൂജേഴ്സിയിൽ തന്റെ അതേ അസുഖം ബാധിച്ച 8 വയസുകാരൻ റോണി എന്ന ബാലനെക്കുറിച്ചു എഴുതിയ ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു.

എംസിഎൻ ചാനലിനു വേണ്ടി 'കർമവേദിയിലൂടെ' എന്ന അഭിമുഖ പരിപാടിയിലൂടെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക -ആത്മീയ-സാമ്പത്തിക മേഖലയിലുള്ളവരെ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്തി. കൂടാതെ അമേരിക്കൻ യുവജനങ്ങൾക്കായി 'ഇന്ത്യ ദിസ് വീക്ക്' എന്ന ഇംഗ്ലീഷ് ന്യൂസ് റൗണ്ട്-അപ് പ്രോഗ്രാമിന്റെ സ്‌ക്രിപ്റ്റ് തയാറാക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിരുന്നു .

ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവർ സ്വദേശിയായ ഫ്രാൻസിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ.മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളിൽ പത്താമനാണ്. ഭാര്യ: നെസ്സി തടത്തിൽ (അക്യൂട്ട് കെയർ നേഴ്‌സ് പ്രാക്ടീഷണർ). മക്കൾ: ഐറീൻ എലിസബത്ത് തടത്തിൽ (ആറാം ഗ്രേഡ്), ഐസക്ക് ഇമ്മാനുവേൽ തടത്തിൽ (മൂന്നു വയസ്).

അമേരിക്കയിലെ വളർന്നു വരുന്ന പത്രപ്രവർത്തകരെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഇന്ത്യ പ്രസ് ക്ലബ് ദേശീയ കമ്മിറ്റി എടുത്ത മാർഗനിർദ്ദേശം കർശനമായും പാലിച്ചുകൊണ്ടാണ് അവാർഡു ജേതാക്കളെ തീരുമാനിച്ചതെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ പി പി ചെറിയാനും കമ്മിറ്റി അംഗം ജോയിച്ചൻ പുതുക്കുളവും അറിയിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP