Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

13 ലക്ഷം കാൻസർ രോഗികൾക്ക് ആശ്വാസമായ ആർസിസിയെ തകർക്കേണ്ടത് കുത്തക സ്വകാര്യ ആശുപത്രികളുടെ ആവശ്യം; ചെറിയ പിഴവുകൾ പർവതീകരിക്കുന്ന മാധ്യമങ്ങൾക്ക് എന്തുകൊണ്ട് സ്വകാര്യ ആശുപത്രികളുടെ പേര് പോലും പറയാൻ പേടി? കൊള്ള സങ്കേതങ്ങളിലേയ്ക്ക് ആളെ കൂട്ടാൻ മാമാപണി നടത്തുന്നവരുടെ കെണിയിൽ വീഴരുതേ...ഇൻസ്റ്റന്റ് റെസ്‌പോൺസ്

13 ലക്ഷം കാൻസർ രോഗികൾക്ക് ആശ്വാസമായ ആർസിസിയെ തകർക്കേണ്ടത് കുത്തക സ്വകാര്യ ആശുപത്രികളുടെ ആവശ്യം; ചെറിയ പിഴവുകൾ പർവതീകരിക്കുന്ന മാധ്യമങ്ങൾക്ക് എന്തുകൊണ്ട് സ്വകാര്യ ആശുപത്രികളുടെ പേര് പോലും പറയാൻ പേടി? കൊള്ള സങ്കേതങ്ങളിലേയ്ക്ക് ആളെ കൂട്ടാൻ മാമാപണി നടത്തുന്നവരുടെ കെണിയിൽ വീഴരുതേ...ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ഡസ്‌ക്

കേരളത്തിലെ ഏറ്റവും വലിയ കച്ചവടങ്ങൾ വിദ്യാഭ്യാസവും ആരോഗ്യവുമാണ്. രണ്ടും സേവന മേഖലയായാണ് അറിയപ്പെടുന്നത്. എന്നാൽ പാവങ്ങളുടെ കഴുത്തറുത്ത് ഇല്ലാതാക്കുന്ന കച്ചവട സ്ഥാപനങ്ങളായി മാറിയിരിക്കുകയാണ് രണ്ടും. പ്രത്യേകിച്ച് ആരോഗ്യമേഖല. കേരളത്തിൽ അങ്ങോളം ഇങ്ങോളം കോടികളുടെ വരുമാനമുള്ള നിരവധി ആശുപത്രികൾ ഉണ്ട്. ഈ ആശുപത്രികൾ ഇന്ന് ഏറ്റവും കൂടുതൽ വിൽക്കുന്നത് കാൻസർ ചികിത്സയാണ്.

 

ഒരു മനുഷ്യന് കാൻസർ വന്നാൽ അവൻ രക്ഷപ്പെടാനുള്ള സാധ്യത കുറവണ് എന്ന ധാരണയാണ് സമൂഹത്തിനുള്ളത്. അതുകൊണ്ട് തന്നെ വലിയ ആശുപത്രികളിൽ പൊലീ വലിയ സൗകര്യങ്ങളിൽ വീണ് എത്ര ലക്ഷം രൂപ വേണമെങ്കിലും മുടക്കാൻ കാൻസർ രോഗികൾ തയ്യാറാകുന്നു. നിർഭാഗ്യ വശാൽ മഹാഭൂരിപക്ഷം കാൻസർ രോഗികളും മരണത്തിന് കീഴടങ്ങുന്നു. വളരെ കുറച്ച് പേർ മാത്രം രണ്ട് മുതൽ അഞ്ച് വരെ വർഷം ആയുസ് നീട്ടി എടുക്കുന്നു. കാൻസർ ചികിത്സ പൂർത്തിയാകുമ്പോൾ ഒരു കുടുംബം വഴിയാധാരമാകുന്നു. ഇതാണ് സത്യം.

പാശ്ചാത്യ രാജ്യങ്ങളിലൊക്കെ പാലിയേറ്റിവ് കെയറിന് പ്രാധാന്യം കൊടുക്കുന്നത് ചികിത്സിച്ച് ഭേദമാവില്ല എന്ന് ഉറപ്പുള്ള രോഗികളെ സുഖകരമായി മരിക്കാൻ അവസരം കൊടുത്തു കൊണ്ടാണ്. എന്നാൽ മരിക്കുമെന്ന് ഉറപ്പുള്ള രോഗികളെയും കൊള്ളയടിച്ച് പോക്കറ്റ് വീർപ്പിക്കുന്ന രീതിയാണ് നമ്മുടെ നാട്ടിലുള്ളത്. ഇന്ന് കേരളത്തിൽ പ്രത്യേക കാൻസർ ആശുപത്രികൾ തന്നെ തുടങ്ങി കഴിഞ്ഞു. ചെറുകിട ആശുപത്രികളിൽ പോലും കാൻസറിന് വേണ്ടി പ്രത്യേകം ചികിത്സ വിഭാഗം തുടങ്ങി കഴിഞ്ഞു. കാരണം ജീവൻ രക്ഷിക്കേണ്ട ബാധ്യതയുമില്ല, പാവപ്പെട്ട രോഗികളെ കൊള്ളയടിക്കാൻ എളുപ്പവുമാണ്.

ഇതിന് ഭീഷണിയാകുന്നത് സർക്കാർ മേഖലയിലെ ആശുപത്രികളാണ്. പ്രത്യേകിച്ച് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ എന്ന ആർസിസി. ആർസിസി കഴിഞ്ഞ 37 കൊല്ലം കൊണ്ട് ഏതാണ്ട് 13 ലക്ഷം രോഗികളെയാണ് ചികിത്സിച്ചിരിക്കുന്നത്. ഇതിൽ നിരവധി പേർ മരിച്ചു പോയി. അനേക ലക്ഷം പേരുടെ ആയുസ് നീട്ടിക്കെട്ടി. ഓരോ വർഷവും പതിനയ്യായിരം രോഗികളാണ് പുതുതായി ആർസിസിയിൽ എത്തുന്നത്. 500 ബെഡുള്ള ഈ ആശുപത്രി കിടത്തി ചികിത്സിച്ചും ഒപിയുമായി നിരവധി രോഗികൾക്ക് ആശ്വാസമാകുന്നു.

ഇവിടെ പാവപ്പെട്ടവർക്ക് ചികിത്സ സൗജന്യമാണ്. പണം ഉള്ളവരാണെങ്കിൽ പോലും സ്വകാര്യ ആശുപത്രികളുടെ കൊള്ളയുടെ പത്തിലൊന്നു പോലും ആർസിസി ഈടാക്കുന്നില്ല. അതുകൊണ്ട് തന്നെ ആർസിസിയുടെ വിശ്വാസ്യത മുടക്കുക, ആർസിസിയെ ഇല്ലാതാക്കുക എന്നത് ലക്ഷങ്ങൾ മുടക്കി കോടികൾ കൊയ്യാൻ വേണ്ടി കഴുകൻ കണ്ണുകളുമായി രംഗത്തിറങ്ങിയിരിക്കുന്ന സ്വകാര്യ ആശുപത്രികളുടെ അജണ്ടയാണ്. നിർഭാഗ്യവശാൽ ചില മാധ്യമ പ്രവർത്തകരുടെ പങ്കോടുകൂടി കഴിഞ്ഞ കുറേ നാളുകളായി ആർസിസിയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടന്നു വരികയാണ്.

13 ലക്ഷം രോഗികളെ ചികിത്സിച്ച ആശുപത്രി. വർഷം 15,000 രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ ചില പിഴവുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആ തെറ്റുകളും പിഴവുകളും ഒഴിവാക്കേണ്ടത് തന്നെയാണ്. എന്നാൽ ഈ ഒറ്റപ്പെട്ട സംഭവങ്ങളെ ഉയർത്തിപ്പിടിച്ച് ആർസിസിയിൽ എത്തിയാൽ കൊല്ലപ്പെടും, ആർസിസിയിൽ എത്തിയാൽ എയിഡ്‌സ് വരും എന്നൊക്കെ പ്രചരിപ്പിക്കുന്നത് ചിലരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് എന്നത് നിശ്ചയമാണ്. ആർസിസിയെ സംബന്ധിച്ച് നിരവധി മോശം വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. ഈ വാർത്തകളൊക്കെ അന്വേഷിക്കേണ്ടതും വിട്ടു വീഴ്ച വന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കേണ്ടതുമാണ്.

ആർസിസിയിലെ രക്തവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയരുന്നു. അതിന് പ്രധാനപ്പെട്ട കാരണം ഇപ്പോഴത്തെ ആർസിസി നടത്തിപ്പിലെ ചില വീഴ്ചകൾ തന്നെയണ്. എന്നാൽ ആർസിസിസിയിലേത് പോലെ നല്ല ഡോക്ടർമാർ കേരളത്തിലെവിടെയും ചികിത്സിക്കുന്നില്ല. സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്നത് കോടികൾ കോഴ കൊടുത്തു പഠിച്ചു വന്നവരാണ്. എന്നാൽ സർക്കാർ ആശുപത്രിയിൽ പഠിച്ച് നല്ല അറിവും ബുദ്ധിയും പ്രായോഗിക ജ്ഞാനവുമുള്ള ഒന്നാന്തരം ഡോക്ടർമാരാണ് ആർസിസിയിൽ ചികിത്സിക്കുന്നത്.

ആർസിസി ഇല്ലാതായാൽ മാത്രമേ ഈ കൊള്ളസങ്കേതങ്ങൾക്ക് ലാഭമുണ്ടാക്കാൻ സാധിക്കു എന്നതു കൊണ്ട് ബോധപൂർവം ചിലർ അഴിച്ചു വിടുന്ന ഈ ദുഷ് പ്രചരണങ്ങളെ കേരള സമൂഹം തിരിച്ചറിയുകയും ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. ഏഷ്യാനെറ്റ് പോലുള്ള ഒരു മാധ്യമ സ്ഥാപനം അർബുദം ബാധിച്ച ആർസിസി എന്ന പേരിൽ പരമ്പര തുടങ്ങിയിരിക്കുമ്പോൾ ആലോചിക്കുക മരുന്ന് മാഫിയ എത്ര ശക്തമാണെന്ന്. അതുകൊണ്ട് ഇത്തരം മാഫിയകളെ തിരിച്ചറിയുകയും ചെറുത്തു തോൽപ്പിക്കുകയും ചെയ്യേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP