Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതാണ് ഞങ്ങൾ പറഞ്ഞ സമരം; വിജയിക്കുംവരെ പോരാടിയ മാലാഖമാർക്കും അവരുടെ കണ്ണുനീരു കണ്ട ഇരട്ടച്ചങ്കനും അഭിവാദ്യങ്ങൾ; പറഞ്ഞു പറ്റിക്കുന്നത് ശീലിച്ച മുതലാളിമാരെ ഇനി വഞ്ചിക്കാൻ സർക്കാർ അനുവദിക്കരുത്; മിനിമം ശമ്പളം നൽകാൻ വിസമ്മതിക്കുന്നവർക്ക് എതിരെ നടപടി എടുക്കണം; ഇനി ഉയരേണ്ടത് ഇത്തരം ജനകീയ സമരങ്ങൾ - ഇൻസ്റ്റന്റ് റെസ്‌പോൺസ്

ഇതാണ് ഞങ്ങൾ പറഞ്ഞ സമരം; വിജയിക്കുംവരെ പോരാടിയ മാലാഖമാർക്കും അവരുടെ കണ്ണുനീരു കണ്ട ഇരട്ടച്ചങ്കനും അഭിവാദ്യങ്ങൾ; പറഞ്ഞു പറ്റിക്കുന്നത് ശീലിച്ച മുതലാളിമാരെ ഇനി വഞ്ചിക്കാൻ സർക്കാർ അനുവദിക്കരുത്; മിനിമം ശമ്പളം നൽകാൻ വിസമ്മതിക്കുന്നവർക്ക് എതിരെ നടപടി എടുക്കണം; ഇനി ഉയരേണ്ടത് ഇത്തരം ജനകീയ സമരങ്ങൾ - ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ഡസ്‌ക്

നാധിപത്യത്തിലെ ഏറ്റവും നല്ല പ്രതിഷേധ മാർഗമാണ് സമരങ്ങൾ. അതിന് സത്യഗ്രഹമെന്ന നിർവചനം നൽകിയത് മഹാത്മജിയാണ്. ഒരുപിടി ഉപ്പുവാരിയെടുത്ത് ഒരു വലിയ ലോകത്തെ, വലിയൊരു ജനതയെ അദ്ദേഹം സ്വാതന്ത്യത്തിലേക്ക് നയിച്ചു. പിൽക്കാലത്ത് സമരങ്ങളുടെ രൂപങ്ങൾ മാറുകയും അത് അക്രമത്തിലേക്ക് വഴിമാറുകയും ചെയ്തു. ഹർത്താലും ബന്ദുമൊക്കെ അങ്ങനെ ജനാധിപത്യ ബോധം നഷ്ടപ്പെട്ട സമങ്ങളുടെ ഭാഗമായി ഉടലെടുത്തവയാണ്. പിൽക്കാലത്ത് അക്രമങ്ങൾ ഇല്ലെങ്കിൽക്കൂടി സമരങ്ങളുടെ കുത്തകാവകാശങ്ങൾ വ്യവസ്ഥാപിതമായ രാഷ്ട്രീയ പാർട്ടികളുടേയും വ്യവസ്ഥാപിതമായ തൊഴിലാളി യൂണിയനുകളുടേയും കുത്തകയായി മാറി. തൊഴിലാളികളുടെ ശമ്പളം ഉയർത്തുന്നതിന് വേണ്ടി നടത്തുന്ന സമരങ്ങൾ അങ്ങനെ കാലക്രമേണ കടമ നിറവേറ്റാനുള്ള കാട്ടിക്കൂട്ടലുകളായി മാറി. ആവശ്യങ്ങൾ നിറവേറ്റുന്നതിന് നഴ്‌സുമാർ നടത്തിയ സമാധാനപരമായ സമരം എ്ങ്ങനെ ചരിത്രപരമാകുന്നുവെന്നും എന്തുകൊണ്ടാണ് ഇത്തരം ജനകീയ സമരങ്ങളെ പിന്തുണയ്‌ക്കേണ്ടതെന്നും വിലയിരുത്തുകയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്.

ഭരണകൂടങ്ങളുമായി കാലേക്കൂട്ടി ഒത്തുതീർപ്പു നടത്തി ഉണ്ടാകുന്ന സമരങ്ങൾ പിൽക്കാലത്ത് തൊഴിലാളി യൂണിയനുകളുടെ പ്രധാന രീതിയായി മാറി. ഇടുക്കിയിലേയും മറ്റും തോട്ടം തൊഴിലാളി മേഖലയിൽ തൊഴിലാളി യൂണിയനുകൾ ചെയ്യുന്നത് മുതലാളിമാരുമായി ആദ്യം ഒത്തുതീർപ്പ് വ്യവസ്ഥ ഉണ്ടാക്കുകയാണ്. അവർ ഉയർത്തി നൽകാനുള്ള ശമ്പളം പറയുകയും ചെയ്തശേഷം അത് സമരം നടത്തി വിജയിപ്പിച്ച് നേടി എന്ന് വരുത്തുകയും ചെയ്യുന്നു. ഇത് നമ്മുടെ സംഘടിതമായ എല്ലാ തൊഴിലാളി യൂണിയനുകളുടേയും ശീലമായി മാറി. പിൽക്കാലത്ത് മുതലാളിമാരും സമരവുമായി രംഗത്തിറങ്ങിയതോടെ സമരം ആഭാസമായി മാറി. ബസ്സുടമകളുടേയും വ്യാപാരി വ്യവസായി ഏകോപനസമിതിയുടേയുമൊക്കെ സമരങ്ങൾ ഇത്തരത്തിലുള്ള ജനവിരുദ്ധ സമരങ്ങളുടെ പട്ടികയിൽപെട്ടു.

അത്തരം സമരങ്ങളെ കർക്കശമായി നേരിടാൻ സർക്കാർ തീരുമാനമെടുത്താൽ അവയൊക്കെ പരാജയപ്പെടും എന്നതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് സ്വകാര്യ ബസ്സുടമകളുടെ സമരവും സർക്കാർ ഡോക്ടർമാരുടെ സമരവും.

എന്നാൽ ജനകീയ സമരങ്ങൾ അങ്ങനെയല്ല. ജനങ്ങൾ അവരുടെ നിലനിൽപിനു വേണ്ടി പോരാടുമ്പോൾ, അതിനോട് ഭരണകൂടങ്ങൾ തലതിരിഞ്ഞ് നിൽക്കുമ്പോൾ, ജനങ്ങൾ ഒരുമിച്ച് രംഗത്തിറങ്ങിയാൽ ഭരണകൂടങ്ങൾക്ക് മുട്ടുമടക്കേണ്ടിവരും. അത്തരം ഒരുപാട് സമരങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.

മഹാത്മാഗാന്ധിയുടെ പിൻഗാമിയായ പി വി രാജഗോപാൽ എന്ന കണ്ണൂരുകാരൻ ഇന്ത്യയിൽ അത്തരം നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏകതാ പരിഷത്തിന്റെ കർഷകരെ അണിനിരത്തിയുള്ള സമരങ്ങളാണ് ഇന്ത്യയിലെ നിരവധി തൊഴിലാളികൾക്ക് അനുകൂലമായ, ആദിവാസികൾക്ക് അനുകൂലമായ നിയമങ്ങൾ നിർമ്മിക്കുന്നതിന് കാരണമായത്. മഹാരാഷ്ട്രയിലെ ലോംഗ് മാർച്ചും നമ്മൾ കണ്ടതാണ്.

അത്തരത്തിലൊരു മാർച്ചിനാണ് മാലാഖമാർ കേരളത്തിൽ കഴിഞ്ഞദിവസം ആഹ്വാനം നൽകിയത്. മാലാഖമാർ സമരരംഗത്തേക്ക് ഇറങ്ങുന്നു എന്നറിഞ്ഞ ഉടൻതന്നെ അവരെ ശ്വാസംമുട്ടിക്കാനുള്ള പദ്ധതികളാണ് പൊലീസ് ഒരുക്കിയത്. മൂവായിരത്തോളം പൊലീസുകാരെ തന്നെ ചേർത്തലയിലേക്ക് വിടാൻ പൊലീസ് പദ്ധതിയിട്ടു. ആശുപത്രികളിൽ മരിക്കുന്ന രോഗികളുടെ ബന്ധുക്കളുടെ ജനരോഷം മാധ്യമങ്ങളുടെ പിന്തുണയോടെ നഴ്‌സുമാർക്ക് എതിരെ തിരിച്ചുവിട്ട് വിജയിക്കാം എന്ന തോന്നലായിരുന്നു സർക്കാരിന്.

എന്നാൽ രണ്ടുംകൽപിച്ച് ജീവനുകൾ നഷ്ടപ്പെടുത്താൻവരെ ഉറച്ചുകൊണ്ട് നഴ്‌സുമാർ സമരത്തിന് ഇറങ്ങാൻ തീരുമാനിച്ചപ്പോൾ സർക്കാർ ഭയന്നു. വാക്കുനൽകിയിട്ടും ഇത്രയും കാലമായി നൽകാതിരുന്ന ശമ്പള പരിഷ്‌കരണം 24 മണിക്കൂറുപോലും എടുക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി പന്ത്രണ്ടുമണിയോടെ ഉത്തരവിറക്കി.

ഈ ഉത്തരവിറക്കാൻ ആർജവംകാട്ടിയ പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ ആദ്യമേ അർപ്പിക്കാം. കാരണം ഇന്ത്യയിൽ ഇന്ന് ഏറ്റവും കുറവ് ശമ്പളം വാങ്ങുന്ന നഴ്‌സുമാരായി കേരളത്തിലെ മാലാഖമാർ മാറുകയാണ്. എന്നാൽ ഇത്തരം ഉത്തരവുകളും ഒത്തുതീർപ്പുകളും താൽക്കാലികമായി ജനരോഷം ശമിപ്പിക്കാൻ വേണ്ടി ഉള്ളതാവില്ല എന്ന് സർക്കാർ ഉറപ്പുവരുത്തണം. മാനേജ്‌മെന്റുകൾ കോടതികയറി ഇതിന്റെ നടപടികൾ തടയുന്നതിന് സർക്കാർ തടയിടണം.

2013ൽ സർക്കാർ നടപ്പാക്കിയ മിനിമം വേജ് പോലും ചേർത്തലയിലെ കെവി എം ആശുപത്രി കൊടുക്കുന്നില്ല. എന്നാൽ അതിനെതിരെ അതിനെതിരെ നടപടിയെടുക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നും മറക്കരുത്. അത്തരമൊരു അവസ്ഥയിലേക്ക് കേരളത്തിലെ നഴ്‌സുമാരെ തള്ളിവിട്ടാൽ വീണ്ടും അവർ സമരരംഗത്ത് ഇറങ്ങും. മലയാളി നഴ്‌സുമാരുടെ സമരവിജയം ചരിത്രപരമാണ്. അത് എല്ലാ സാധാരണക്കാരനും പ്രതീക്ഷ നൽകുന്നതാണ്. വ്യവസ്ഥാപിതമായ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി മാറി, അവർ പറയുന്നതുപോലെ സമരം നടത്തി ഒത്തുതീർപ്പിന് പോയാൽ യാതൊന്നും നേടാൻ കഴിയില്ല എന്നും ജനങ്ങൾ ഒരുമിച്ച് നിന്നാൽ ഏതു സമരവും വിജയിക്കും എന്നുമുള്ള തിരിച്ചറിവാണ് നഴ്‌സുമാരുടെ സമരം നൽകിയിരിക്കുന്നത്.

നഴ്‌സുമാരുടെ ഈ സമരം മലയാളിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ്. ഇനിയും ഈ വിജയത്തിന്റെ പേരിൽ അഹങ്കരിക്കാതെ നഴ്‌സുമാർക്ക് വേണ്ടത് നൽകുവാനും അവരുടെ രോഗികളോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റാനും നഴ്‌സുമാർ മുന്നോട്ടുവരണം. പറഞ്ഞുപറ്റിക്കാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ അതിനെയും എതിർക്കേണ്ടതുണ്ട്. ഒരുമിച്ച് പതിനായിരമോ ഇരുപതിനായിരമോ നഴ്‌സുമാർ കേരളത്തിലെ തെരുവിൽ ഇറങ്ങിയാൽ നിശ്ചലമായി പോകുന്നതാണ് നമ്മുടെ പൊതുജീവിതം എന്ന് മറക്കരുത്.

ഇത് നഴ്‌സുമാരുടെ കാര്യം മാത്രമല്ല. കേരളത്തിലെ എല്ലാ ജനകീയ പ്രസ്ഥാനങ്ങളുടേയും അവസ്ഥ ഇങ്ങനെ തന്നെയാണ്. നഴ്‌സുമാരുടെ സമരത്തെ പാഠമായി ഉൾക്കൊണ്ട് കേരളത്തിലെ ജനകീയ സമരങ്ങൾക്ക് പുതിയ ദിശാബോധം നൽകുവാനുള്ള സമയമായിരിക്കുന്നു. ഗാന്ധിയൻ മാതൃകയിൽ ജനകീയ സമരങ്ങൾ ഏറ്റെടുത്ത് നമുക്ക് മുമ്പോട്ട് വരാം. ഭരണകൂടങ്ങളുടെ മുട്ടുവിറയ്ക്കട്ടെ. ഭരണകൂടങ്ങൾ ജനവികാരങ്ങൾക്ക് മുന്നിൽ കീഴടങ്ങട്ടെ. അതാണ് ഈ നഴ്‌സിങ് സമരത്തിന്റെ സന്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP