Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രവാസി വ്യവസായിയെ ബ്ലാക്ക്‌മെയിൽ ചെയ്തു പണം അടിച്ചു മാറ്റാൻ ശ്രമിച്ച നിനക്ക് നാണമില്ലേടാ ഇങ്ങനെ കിടന്നു ചെലയ്ക്കാൻ? കുറെ ദിവസം മുൻപ് നീ പണം ചോദിച്ചു ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നതിന്റെയും കരഞ്ഞ് കാലു പിടിക്കുന്നതിന്റെയും ഒരു ഓഡിയോ ക്ലിപ് ഇറങ്ങിയിരുന്നല്ലോ: മറുനാടനോട് ഈ ചോദ്യങ്ങൾ ഉന്നയിച്ചവരൊക്കെ ഇത് മറക്കാതെവായിക്കുക

പ്രവാസി വ്യവസായിയെ ബ്ലാക്ക്‌മെയിൽ ചെയ്തു പണം അടിച്ചു മാറ്റാൻ ശ്രമിച്ച നിനക്ക് നാണമില്ലേടാ ഇങ്ങനെ കിടന്നു ചെലയ്ക്കാൻ? കുറെ ദിവസം മുൻപ് നീ പണം ചോദിച്ചു ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നതിന്റെയും കരഞ്ഞ് കാലു പിടിക്കുന്നതിന്റെയും ഒരു ഓഡിയോ ക്ലിപ് ഇറങ്ങിയിരുന്നല്ലോ: മറുനാടനോട് ഈ ചോദ്യങ്ങൾ ഉന്നയിച്ചവരൊക്കെ ഇത് മറക്കാതെവായിക്കുക

ഷാജൻ സ്‌കറിയ

ടാ ചൊറിനാടൻ മുതലാളി നീ സിപിഐഎമ്മിനെ ചൊറിയും മുൻപ് നിന്റെ യുകെയിലെ ബ്ലാക്ക്മെയിൽ കേസിന്റെ പിഴ അടച്ചിട്ടു വാടാ! പ്രവാസി വ്യവസായിയെ ബ്ലാക്ക്മെയിൽ ചെയ്തു പണം അടിച്ചു മാറ്റാൻ ശ്രമിച്ച നിനക്ക് നാണമില്ലേടാ ഇങ്ങനെ കിടന്നു ചെലയ്ക്കാൻ? കുറെ ദിവസം മുൻപ് നീ പണം ചോദിച്ചു ബ്ലാക്ക്മെയിൽ ചെയ്തിരുന്നതിന്റെയും കരഞ്ഞ് കാലു പിടിക്കുന്നതിന്റെയും ഒരു ഓഡിയോ ക്ലിപ് ഇറങ്ങിയിരുന്നല്ലോ. അതേക്കുറിച്ച് ഇൻസ്റ്റന്റ് റെസ്പോൺസ് ഒന്നുമില്ലേടാ. നാട്ടുകാരുടെ മെക്കിട്ട് കയറുന്ന നിനക്ക് എന്താടാ ആ വാർത്ത പ്രസിദ്ധീകരിക്കാൻ ഇത്ര മടി...

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ ലേഖകൻ ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ചു എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞാൽ അതു കൊള്ളുന്നവർ ചോദിക്കുന്ന ചില ചോദ്യങ്ങളുടെ സാമ്പിൾ ആണ് ഇത്. യുകെയിൽ ഒരു കേസിൽ എന്നെ കോടതി ശിക്ഷിച്ചെന്നും 30 ലക്ഷം രൂപ പിഴ അടക്കാൻ കോടതി വിധിച്ചെന്നും ഒരു പ്രവാസി വ്യവസായിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച ഞാൻ ആകെ കുടുങ്ങിയെന്നുമാണ് ഈ ചോദ്യങ്ങളുടെ സാരം. ഒരു വാർത്തയും മുക്കുകയില്ല എന്നവകാശപ്പെടുന്ന മറുനാടൻ സ്വന്തം മുതലാളിയുടെ വാർത്ത വന്നപ്പോൾ അത് മറച്ചു വയ്ക്കുന്നു എന്നാണ് ആരോപണം.

ആദ്യമേ പറയട്ടെ യുകെയിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ ഒരോ സിവിൽ-ക്രിമിനൽ കേസുകൾ ഉണ്ട്. മറുനാടനിലെ ഏതെങ്കിലും വാർത്തയുടെ പേരിലല്ല. പ്രത്യുത ഷാജൻ തന്നെ എഡിറ്റർ ആയിരുന്ന ബ്രിട്ടീഷ് മലയാളി എന്ന പോർട്ടലിൽ വന്ന ഒരു വാർത്തയുടെ പേരിലാണ് ഈ കേസ്. ഷാജന്റെ അഭാവത്തിൽ ക്രിമിനൽ കോടതി 600 പൗണ്ട് പിഴ വിധിക്കുകയും അപ്പീലിൽ ഷാജനെ കുറ്റവിമുക്തനാക്കുകയും എന്നാൽ സ്വകാര്യ അന്യായം നടത്തിയ പരാതിക്കാരന് കോടതി ചെലവ് നൽകാനും തീരുമാനം ആയിട്ടുണ്ട്. അടുത്ത മാസം അവസാനമെ ഇതു സംബന്ധിച്ച കോടതി ഉത്തരവ് പുറത്തിറങ്ങു.

ഈ വാർത്തയുമായി ബന്ധപ്പെട്ടിട്ടുള്ള സിവിൽ കോടതി കേസ് ഇപ്പോഴും നടന്നു വരികയാണ്. സാക്ഷികളെ ലണ്ടൻ ഹൈക്കോടതിയിൽ എത്തിക്കാൻ സാധിക്കാത്തതുകൊണ്ട് കേസ് നടത്തിപ്പിൽ നിന്നും പിന്മാറുകയും അതിന്റെ വിധി അടുത്ത മാസം ഉണ്ടാവുകയും ചെയ്യും. വലിയൊരു തുക ഡാമേജായി നൽകാൻ കോടതി വിധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പരിതിക്കാരെ കുറിച്ചോ പരാതിയെക്കുറിച്ചോ ഒരു വാർത്തയും പ്രസിദ്ധീകരിക്കരുത് എന്ന് കോടതി വിധിയുള്ളതുകൊണ്ട് മാത്രമാണ് ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാത്തത്.

കേസില്ലാത്ത ഒരു മാധ്യമത്തെ ചൂണ്ടിക്കാട്ടാമോ?

മുകളിൽ പറഞ്ഞപോലെ ആരെയെങ്കിലും ബ്ലാക്ക്മെയിൽ ചെയ്തതിനോ എന്തെങ്കിലും ക്രിമിനൽ കുറ്റം ചെയ്തതിനോ അല്ല കേസ് ഉണ്ടായിരിക്കുന്നത്. പ്രത്യുത എന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഒരു പത്രത്തിൽ വന്ന വാർത്തയുടെ പേരിലാണ് കേസ് ഉണ്ടായത്. കോടിതിയോ പൊലീസോ ഏതെങ്കിലും നിയമസംവിധാനങ്ങളോ ഞാൻ ബ്ലാക്ക്മെയിൽ ചെയ്തു എന്നോ പണം ചോദിച്ചു എന്നോ തട്ടിപ്പു നടത്തി എന്നോ കണ്ടെത്തിയിട്ടില്ലെന്നു മാത്രമല്ല അങ്ങനെ സൂചിപ്പിച്ചിട്ടു പോലുമില്ല. പരാതിക്കാരന് പോലും ഇത്തരം ആരോപണത്തെ സാധൂകരിക്കാൻ ഒരു ചെറിയ കടലാസ് കഷണം പോലും സമർപ്പിക്കാൻ സാധിച്ചിട്ടില്ല.

ഒരു പത്രസ്ഥപനം നടത്തുമ്പോൾ കേസ് ഉണ്ടാവുക ലോകനീതിയാണ്. ലോകത്തെവിടെയെങ്കിലും ഒരു മാധ്യമ സ്ഥാപനം ഒരു കേസും ഇല്ലാതെ ഉണ്ടാവുമോ? ഇത്തരം കേസുകളിൽ ഭൂരിപക്ഷവും വാർത്തക്ക് ഇരയാവുന്നവരുടെ ദേഷ്യത്തിൽ നിന്നുണ്ടാകുന്നതാവും. ചിലപ്പോൾ തെറ്റുപറ്റിയതുകൊണ്ട് തന്നെയാവും. മനോരമയും മാതൃഭൂമിയും അടങ്ങുന്ന സ്ഥാപനങ്ങൾ വാർത്തയുടെ പേരിലുള്ള കേസുകൾ നടത്താൻ തന്നെ പ്രത്യേക ഡിപ്പാർട്ട്മെന്റ് ഉണ്ടാക്കിയിട്ടുണ്ട്.

അപ്പോൾ പിന്നെ ഞാനും മറുനാടനും മാത്രം എങ്ങനെയാണ് വിവാദ നായകരാകുന്നത്? എന്തുകൊണ്ടാണ് മറുനാടനെതിരെ വാർത്തയുടെ പേരിൽ ഒരു കേസ് ഉണ്ടാകുമ്പോൾ ആളുകൾ ഇത്രയേറെ ചർച്ച ചെയ്യുന്നത്. കേരളത്തിലെ ഒട്ടേറെ പത്രാധിപന്മാരെ തടവിന് പോലും കോടതി ശിക്ഷിച്ചിട്ടുണ്ട്. അന്നൊന്നും ആർക്കും ഇല്ലാത്ത ധാർമ്മിക രോഷം എങ്ങനെ മറുനാടനെതിരെ മാത്രം വരുന്നു. ഇപ്പോൾ ആരോപിക്കുന്ന കേസിലെ പരാതിക്കാരൻ ആരാണ് എന്നു പോലും ആരും തിരക്കുന്നില്ല. വാർത്തയുടെ പേരിലെ സാങ്കേതിക പ്രശ്നമല്ലാത്ത മറ്റേതെങ്കിലും കാരണത്താൽ ആണ് ഞാൻ കേസിൽ തോറ്റത് എന്ന് ആർക്കെങ്കിലും വിശദീകരിക്കാൻ പറ്റുമോ?

മരയൂളകളെ ഞാൻ വെല്ലു വിളിക്കുന്നു

ഞാനോ മറുനാടൻ മാനേജ്മെന്റിലെ ആരെങ്കിലുമോ (ഇതുവരെ തൊഴിലാളികളും അങ്ങനെ തന്നെയാണ്. ആരെങ്കിലും അതു തെറ്റിച്ചാൽ അവർക്ക് മറുനാടനിൽ ഇടമുണ്ടാവുകയില്ല) വാർത്ത പ്രസിദ്ധീകരിക്കാനോ മുക്കാനോ പരസ്യം കിട്ടാനോ വ്യക്തിവൈരാഗ്യം തീർക്കാനോ ഒക്കെ വേണ്ടി ഏതെങ്കിലും ഒരു വാർത്ത പ്രസിദ്ധീകരിക്കുകയോ പ്രസിദ്ധീകരിക്കാതിരിക്കാനായി ഭീഷണിപ്പെടുത്തുകയോ മുക്കുകയോ ഒക്കെ ചെയ്തു എന്നു ആരെങ്കിലും തെളിയിച്ചാൽ അല്ലെങ്കിൽ വേണ്ട തെളിയിക്കുക എന്ന പറഞ്ഞാൽ ഉമ്മൻ ചാണ്ടി പറഞ്ഞ പോലെയാകും. വിശ്വസനീയമായി ഒന്നു വിശദീകരിക്കാൻ എങ്കിലും സാധിച്ചാൽ നിങ്ങൾ പറയുന്ന പ്രതിഫലം തരാം. ഞാൻ ഈ പണിയേ അവസാനിപ്പിക്കാം, അങ്ങനെ തെളിയിക്കുന്നവർക്ക് ഈ മാധ്യമം എഴുതി നൽകാം, അതുമല്ലെങ്കിൽ അവരുടെ മുൻപിൽ ഞാൻ ആത്മഹത്യ ചെയ്യാം.

ഇതെന്റെ വെല്ലു വിളിയാണ്. ആരെങ്കിലും ഉണ്ടോ ഈ വെല്ലുവിളി ഏറ്റെടുക്കാൻ. നിങ്ങൾ പറയുന്നത് ഞാൻ ബ്ലാക്ക്മെയിൽ ചെയ്യുന്നു എന്നാണ്. നിങ്ങൾ പറയുന്നത് ഞാൻ പണം വാങ്ങി വാർത്ത കൊടുക്കുകയും മുക്കുകയും ചെയ്യും എന്നാണ്. നിങ്ങൾ പറയുന്നത് എന്തോ കൃത്യമായ അജണ്ടയുടെ പുറത്ത് ബാഹ്യ സാമ്പത്തിക സഹായത്തോടെ ഞാൻ പ്രവർത്തിക്കുന്നു എന്നാണ്. അതുകൊണ്ടാണ് ഞാൻ പച്ചയ്ക്ക് വെല്ലുവിളിക്കുന്നത്. വാർത്തയുടെ പേരിലുള്ള മാനഷ്ടകേസ് ആല്ലാതെ മറ്റേതെങ്കിലും ഒരു കാര്യത്തിൽ ഏതെങ്കിലും തട്ടിപ്പോ ക്രിമിനൽ കുറ്റമോ ഞാൻ ചെയ്തു എന്നു നിങ്ങൾക്ക് ആർക്കെങ്കിലും എന്തെങ്കിലും ഒരു രേഖ പുറത്തുകൊണ്ടു വരാമോ? അങ്ങനെ ഒരു കേസെങ്കിലും ഏതെങ്കിലും കോടതിയിൽ ഉണ്ടെന്നു തെളിയിക്കാമോ?

പണം വാങ്ങാൻ ഏതെങ്കിലും ഒരു ആശയ വിനിമയം അത്യാവശ്യം അല്ലേ? ഒന്നുകിൽ ഫോണിൽ ചോദിക്കണം. അല്ലെങ്കിൽ ഇമെയിൽ അയക്കണം. അല്ലെങ്കിൽ നേരിട്ട് ചെന്നു ആവശ്യപ്പെടണം. ആ ആധുനിക കാലത്ത് ഇതിൽ ഏതെങ്കിലും റെക്കോർഡ് ചെയ്യാതെ ചെയ്യാൻ പറ്റുമോ? എനിക്കാണെങ്കിൽ എങ്ങോട്ടു തിരിഞ്ഞാലും ശത്രുക്കളുടെ എണ്ണം തിട്ടപ്പെടുത്താൻ പറ്റില്ല. ഒരു ചെറിയ പിഴവ് പറ്റിയാൽ അതു ആഘോഷിക്കാൻ പ്രാഞ്ചിയേട്ടന്മാർ മാത്രമല്ല പത്രക്കാരും റെഡിയാണ്. അപ്പോൾ ആരുടെയും കണ്ണിൽ പെടാതെ എങ്ങനെയാണ് എനിക്ക് ഇങ്ങനെ അഴിമതി കാട്ടാൻ പറ്റുന്നത്? എന്നിട്ടെന്തിനാണ് തട്ടിപ്പിന്റെയോ ബ്ലാക്ക്മെയിലിന്റെയോ പേരിൽ ഒരു പരാതി പോലും ഇല്ലാത്തത്. അതിനെങ്കിലും ഒരു ഉത്തരം പറയൂ.

അതുകൊണ്ടാണ് നെഞ്ചു നിവർത്തി പിടിച്ചു ഞാൻ വെല്ലു വിളിക്കുന്നത്. ആർക്കെങ്കിലും പറ്റുമോ ഞാൻ നടത്തിയ ഒരു കറപ്ഷൻ, ഒരു പണം ചോദിക്കൽ, ഒരു ബ്ലാക്ക്മെയിലിന്റെ എന്തെങ്കിലും ഒരു കടലാസ് പുറത്ത് വിടാൻ. ഇപ്പോൾ ചിലർ പറയും ഒരു ഓഡിയോ കേട്ടല്ലോ എന്ന്. ആ ഓഡിയോ ശ്രദ്ധിച്ചു കേട്ട ആരും ഇങ്ങനെ ആരോപിക്കില്ല. യുകെയിൽ നടക്കുന്ന ഒരു സിവിൽ കേസിൽ ഒരു വക്കീലിനെ ഏർപ്പാടാക്കി രണ്ടോ മൂന്നോ തവണ വാദിച്ചപ്പോൾ തന്നെ പത്ത് മുപ്പത് ലക്ഷം രൂപ തീരുകയും സാക്ഷികളെ ലണ്ടൻ ഹൈക്കോടതിയിൽ എത്തിക്കുക അസാധ്യമാണ് എന്നു തിരിച്ചറയുകയും ചെയ്തപ്പോൾ പരാതിക്കാരുമായി കോംപ്രമൈസിന് ശ്രമിച്ചതാണ്.

അതിൽ എന്തെങ്കിലും തെറ്റുണ്ട് എന്നു തോന്നുന്നില്ല. പരാതിക്കാരനെ നേരിട്ട് കണ്ട് രണ്ടു മൂന്നു തവണ സംസാരിക്കുകയും ചെറിയൊരു നഷ്ടപരിഹാരത്തോടെ കേസ് സെറ്റിൽ ചെയ്യാം എന്നു സമ്മതിക്കുകയും ചെയ്തതാണ്. എന്നാൽ അതു പിന്നീട് നടന്നില്ല. അത്തരം ഒരു സാഹചര്യത്തിൽ നിങ്ങൾ ഇങ്ങനെ ഇട്ടു വലക്കരുത്, നഷ്ടപരിഹാരം തരാം എന്നു ഞാൻ സമ്മതിച്ചില്ലേ, എന്നിട്ടും എന്താണ് തീർക്കാത്തത് എന്നു ചോദിച്ചതാണ് വിവാദമായ ആ ഓഡിയോ ക്ലിപ്പ്. അതിൽ ആരോടും പണം ചോദിക്കുകയല്ല, അങ്ങോട്ട് പണം നൽകാം എന്നു പറയകയാണ് ചെയ്തത് എന്നു മറക്കരുത്.

കോടികൾ തട്ടി തെറിപ്പിച്ചു തുടങ്ങിയ യാത്ര അങ്ങനെ അങ്ങ് നിർത്താൻ ആവുമോ?

ഒരു കേസ് കൊണ്ടു തീരുന്നതല്ല ഞാൻ ചുട്ടുപൊള്ളുന്ന അഗ്നിയിൽ കുരിപ്പിച്ചുണ്ടാക്കിയ മറുനാടൻ. പത്തു വർഷം മുൻപ് ആത്മവിശ്വാസം മാത്രം കൈമുതലാക്കി തുടങ്ങിയ മറുനാടൻ ഇന്നു 25 ലക്ഷത്തോളം ആളുകൾ വായിക്കുന്ന പ്രസ്ഥാനമായി മാറിയെങ്കിലും അതിന്റെ പിന്നിൽ കഠിന പ്രയാസത്തിന്റെയും സത്യസന്ധതയുടെയും തിളങ്ങുന്ന എപ്പിസോഡുകൾ പലതുണ്ട്. ഒരു കേസിൽ തിരിച്ചടി ഉണ്ടായാൽ അസ്തമിക്കുന്നതല്ല ഈ ധീരത.

അനേകം പേർ വാഗ്ദാനങ്ങളുമായി എത്തി എത്രയോ തവണ വിലക്കെടുക്കാൻ നോക്കിയിട്ടും വളയാത്ത നടുവിന്റെ ഉടമ തന്നെയാണ് ഞാൻ. ബോബി ചെമ്മണ്ണൂരിനെതിരെയും അസെറ്റ് ഹോംസിനെതിരെയും വാർത്തകൾ കൊടുക്കുമ്പോൾ അവർ ഞങ്ങളുടെ പരസ്യക്കാർ ആയിരുന്നു. കല്ല്യാൺ സിൽക്കിസിനെതിരെയുള്ള വാർത്തകൾ മാറ്റാൻ കോടികളാണ് വാഗ്ദാനം ലഭിച്ചത്. ബോബി ചെമ്മണ്ണൂരുമായി ഒന്നു കൂടിക്കാണാൻ അനുവദിച്ചാൽ മധ്യസ്ഥന് മാത്രം 10 ലക്ഷം കിട്ടുമെന്ന് പറഞ്ഞു ഓഫീസിലെത്തിയ ഒരാളുണ്ട്.

കരിക്കിനേത്ത് മുതലാളിയെ കൊലപാതക കേസിൽ നിന്നും ഊരാൻ വേണ്ടി ഒന്നു മൗനം പാലിക്കാൻ വാഗ്ദാനവുമായി എത്തിയത് മനോരമക്കും മാതൃഭൂമിക്കും ഏറ്റവും അധികം പരസ്യം നൽകുന്ന അഡ്വർട്ടൈസിങ് ഏജൻസികളിൽ ഒന്നാണ്. അവർക്കുവേണ്ടി ഓശാന പാടിയവരിൽ പ്രമുഖരായ പത്രക്കാരുമുണ്ട്. ഒട്ടേറെ പ്രമുഖരുണ്ട് പണം നൽകി വിലക്കെടുക്കാൻ ശ്രമിച്ചവർ. അവരുടെ ഒന്നും മുൻപിൽ കുനിയാതെ നടുവിൽ വളയാത്ത നട്ടെല്ലും ബാക്കി വച്ചാണ് ഈ പണി തുടരുന്നത്.

തട്ടിപ്പിന് ഭീഷണിയായപ്പോൾ കൂവി തുടങ്ങി

മറുനാടനെതിരെ ആദ്യമൊന്നുമല്ല ആരോപണങ്ങൾ ഉയരുന്നത്. മറുനാടന് മുൻപ് ബ്രിട്ടീഷ് മലയാളി തുടങ്ങിയ അന്നു മുതൽ ചില ചാവാലി പട്ടികൾ കുരയ്ക്കുന്നുണ്ട്. ഭാര്യമാരുടെ സാരിത്തുമ്പിൽ പിടിച്ചു യുകെയിൽ എത്തി അസൂയയും കുശുമ്പും മാത്രം കൈമുതലായ ചില ഫ്രസ്റ്റ്റേറ്റഡ് ഹസ്‌ബൻഡ് ആയിരുന്നു ആദ്യം കുര തുടങ്ങിയത്. മണി ചെയിൻ മാതിരി തട്ടിപ്പുകളും റിക്രൂട്ട്മെന്റ് ചതികളും പുറത്തുകൊണ്ടു വന്നപ്പോൾ പൊള്ളിയവരായിരുന്നു അവരൊക്കെ.

അന്നതിന്റെ ആരവും യുകെയിൽ മാത്രം ഒതുങ്ങി നിന്നു. കേസ് കൊടുത്തും വ്യാജ പ്രചാരണങ്ങൾ നടത്തിയും മനസ്സ് മടുപ്പിക്കാൻ ശ്രമിച്ചു. നാട്ടിലുള്ള സർവ്വ മന്ത്രിമാരുടെയും ഓഫീസികളിലും പൊലീസ് സ്റ്റേഷനുകളിലും പരാതി കൊടുത്തു വലച്ചു. ഒന്നും നടക്കില്ല എന്നു വന്നപ്പോൾ പതിയെ അവരൊക്കെ വലിഞ്ഞു തുടങ്ങിയപ്പോഴും ശത്രുക്കൾ യുകെ വിട്ടു ആഗോളമായി. കാരണം മറുനാടന്റെ സ്വാധീനം അപ്പോഴേക്കും പല രാജ്യങ്ങളിലേക്ക് പടർന്നിരുന്നു. പണം നൽകി തട്ടിപ്പുകൾ ഒതുക്കാൻ സാധിക്കില്ലെന്നു വന്നപ്പോൾ ഒരുമിച്ചു ചേർന്നു ഓരിയിടുന്നത് പതിവാക്കി.

ആദ്യം ബ്ലാക്ക്മെയിൽ എന്നു പറഞ്ഞു; പിന്നെ മഞ്ഞയെന്നു വിളിച്ചു കൂവി

ബ്ലാക്ക്മെയിൽ ജേർണലിസമാണ് എന്നു പറഞ്ഞായിരുന്നു ഇവർ പ്രകടനം ആരംഭിച്ചത്. വ്യവസായ പ്രമുഖരെയും നേതാക്കളെയും ഒക്കെ ബ്ലാക്ക്മെയിൽ ചെയ്തു പണം ഉണ്ടാക്കുന്നു എന്നു പറഞ്ഞു. എന്നിട്ട് എന്തേ ഒരു വരി തെളിവു പോലും ആർക്കും പുറത്ത് വിടാൻ സാധിക്കാത്തത് എന്നു നാട്ടുകാർ തന്നെ ചോദിച്ചപ്പോൾ അവർക്ക് ഉത്തരം മുട്ടി. നിരവധി പേരെ ബ്ലാക്ക്മെയിൽ ചെയ്താൽ ഒരാളെങ്കിലും അതു റെക്കോർഡ് ചെയ്യേണ്ടേ. പ്രത്യേകിച്ച് സർവ്വ പത്രക്കാരെയും ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ?

ഈ ചോദ്യത്തിന് ഉത്തരം മുട്ടിയപ്പോൾ മഞ്ഞയാണ് എന്നു പറഞ്ഞ് പ്രചരിപ്പിച്ചു. എന്താണ് ഈ മഞ്ഞ എന്നു ചോദിച്ചപ്പോൾ ചൂണ്ടിക്കാട്ടാൻ ഒന്നും ഇല്ലാതെ പോയി. മനോരമയും ടൈംസ് ഓഫ് ഇന്ത്യയും ഒക്കെ എഴുതുന്ന നിറം പിടിച്ച കഥകളുമായി വച്ചു നോക്കുമ്പോൾ മറുനാടൻ എങ്ങനെ മഞ്ഞയാവും എന്നു ചോദിക്കുന്നവർക്ക് ഉത്തരം നൽകാൻ ഇവർക്ക് സാധിക്കാതെ പോയി. ഉത്തരം മുട്ടുമ്പോൾ ഉപയോഗിക്കാൻ പറ്റിയ വടിയായി മാറി ഈ മഞ്ഞ പ്രയോഗം. മഞ്ഞയല്ലാതെ ഒരു സ്വർണ്ണ പത്രം കാണിക്കൂ എന്നു ചിലർ ചോദിച്ചപ്പോഴും ആർക്കും ഉത്തരം ഇല്ലായിരുന്നു.

സംഘിയാണത്രേ ചാണക സംഘി!

പിന്നവർ പറഞ്ഞു ഇതൊരു സംഘി പത്രമാണ്. കാരണം വ്യക്തം. ഇസ്ലാമിനെതിരെ വാർത്തകൾ വരുന്നു. മോദിയെ കുറിച്ചു നല്ലത് വരുന്നു. അപ്പോൾ പിന്നെ ഇതു സംഘിയല്ലാതേ വരുമോ? നരേന്ദ്ര മോദി ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നു. അയാൾ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആയിരുന്നു. അതുകൊണ്ട് തന്നെ മോദി അർഹിക്കുന്ന പ്രാധാന്യം വാർത്തകളിൽ നൽകേണ്ട ബാധ്യത ഒരു സ്വതന്ത്ര മാധ്യമത്തിന് ഉണ്ടായിരുന്നു. മോദിക്കെതിരെയുള്ള നിറം പിടിപ്പിച്ച കഥകൾ മാത്രം കേട്ടു ശീലിച്ചവർക്ക് മോദിയെ കുറിച്ചു നല്ലത് കേൾക്കാൻ വയ്യാതായപ്പോൾ സംഘിയായി മാറി.

കോൺഗ്രസ് വിരോധികളുടെ ജിഹ്വാ

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഏറ്റവും വലിയ ശത്രുത കോൺഗ്രസ്സുകാർക്കായിരുന്നു. സർക്കാരിന്റെ അഴുമതി - പെൺ വിഷയങ്ങളിൽ മറുനാടൻ പുലർത്തിയ വിട്ടു വീഴ്ചയില്ലാത്ത നിലപാടായിരുന്നു അതിന് കാരണം. സരിതയും സോളാറും ഒക്കെ മറുനാടന്റെ പേജുകളിലൂടെയാണ് വിശദമായി പുറം ലോകം അറിഞ്ഞത്. ഇന്നും അതിന്റെ പക തീരാത്ത അനേകം കോൺഗ്രസ്സുകാരുണ്ട്. മറുനാടൻ എത്രയൊക്കെ പിണറായി വിമർശനം നടത്തിയാലും കുടിച്ച വെള്ളത്തിൽ താൻ അതിനെ വിശ്വസിക്കില്ല എന്നു ഒരു വനിതാ നേതാവ് നടത്തിയ ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു.

പിണറായിക്കു വേണ്ടി കുഴൽ ഊതുന്നു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ്സുകാർ ആരോപിച്ച പ്രധാന വിഷയം പിണറായിക്കു വേണ്ടി കുഴൽ ഊതുന്നു എന്നായിരുന്നു. കോൺഗ്രസ്സ് വിരോധം മൂലം കണ്ണു കാണാത്ത മറുനാടൻ സിപിഐഎമ്മിന് അധികാരത്തിൽ എത്തിക്കാൻ പാടു പെടുന്നു എന്നു ആരോപിച്ചിരുന്നവർ ഏറെ ആയിരുന്നു. ഭരിച്ചു കൊണ്ടിരിക്കുന്ന പാർട്ടികൾക്കെതിരാവുകയാണ് യഥാർത്ഥ പത്ര ധർമ്മം. അതുകൊണ്ടാണ് അന്നു ഞങ്ങൾ കോൺഗ്രസ്സ് വിരോധികൾ ആയതും ഇന്നു ഞങ്ങൾ സിപിഎം വിരോധികൾ ആകുന്നതും. യഥാർത്ഥ പത്രം നിർവ്വഹിക്കേണ്ടത് പ്രതിപക്ഷ ധർമ്മമാണ്. ഭരണകൂടങ്ങൾ വച്ചു നീട്ടുന്ന നക്കാപ്പിച്ച ആഗ്രഹിക്കുന്നവൻ സർക്കാരുകൾക്ക് ഓശാന പാടും. ഇന്ത്യൻ ജനാധിപത്യത്തിന്റെ അണിക്കല്ല് മാധ്യമങ്ങൾ ആണ്. മാധ്യമ വിചാരണയെ ഭയന്നേ ഭരണഘടനാ സ്ഥാപനങ്ങൾ മര്യാദക്കാരാവൂ. വിചാരണ ചെയ്യാൻ അനുവാദമില്ലാത്ത ജുഡീഷറിയുടെ അവസ്ഥ നമ്മൾ കണ്ടതാണ്.

എന്നിട്ടും എന്തുകൊണ്ട് ബിജെപി വിരോധം ഇല്ല എന്നാണ് വേറെയൊരു ചോദ്യം. കേന്ദ്ര ഭരണവും സാധാരണക്കാരന്റെ ജീവിതവുമായി കാര്യമായ ബന്ധം ഇല്ല എന്നതാണ് ഉത്തരം. മന്മോഹന്റെ കാലത്തെ പോലെ ശതകോടികൾ അടിച്ചു മാറ്റിയാൽ മാത്രമേ കേന്ദ്ര ഭരണം ചർച്ചയാവൂ. അതുപോലെയല്ല സാധാരണക്കാരനെ ബാധിക്കുന്ന സംസ്ഥാന ഭരണത്തിന്റെ കാര്യം. അതുകൊണ്ടാണ് സംസ്ഥാന ഭരണകൂടങ്ങൾ കേന്ദ്രത്തേക്കാൾ വിമർശന വിധേയമാകുന്നത്. അതേ സമയം പെട്രോൾ വിലയും അസഹിഷ്ണുതയും അമിത ഹിന്ദുത്വവും അടങ്ങുന്ന വിഷയങ്ങളിൽ ബിജെപിയോട് ഒരു കരുണയും ഞങ്ങൾ ഒരു കാലത്തും കാണിച്ചിട്ടില്ല എന്നു മറക്കരുത്.

വർഗ്ഗീയത ഉണ്ടാക്കി ഭിന്നിപ്പിക്കുന്ന മാധ്യമം

അടുത്ത ആരോപണം ഞങ്ങൾ ജനങ്ങളെ തമ്മിൽ തല്ലിക്കുന്നു എന്നാണ്. എല്ലാ മൗലിക വാദികളും ഞങ്ങൾ അവർക്കെതിരെയാണ് എന്നു വിശ്വസിക്കുന്നു പ്രചരിപ്പിക്കുന്നു. ഇസ്ലാമിക മൗലികവാദികൾ ആണ് ആദ്യം ഇതു പ്രചരിപ്പിച്ചത്. ഇസ്ലാമിക ആചാരങ്ങൾക്കെതിരെയുള്ള ചെറിയ വിമർശനങ്ങൾ പോലും കൈവെട്ടി ഇല്ലാതാക്കുന്നവർക്ക് മറുനാടന്റെ വിമർശമം സഹിക്കാൻ ആവുന്നതായിരുന്നില്ല. ഇസ്ലാമിക വിരുദ്ധമെന്ന് പറയുന്ന വാർത്തകൾ തപ്പിയെടുത്ത് അവർ മറുനാടനെ ഇസ്ലാമിക വിരുദ്ധ മാധ്യമം ആക്കി മാറ്റി.

പുരോഹിത്യ വർഗ്ഗത്തിന്റെ അഴിമതിയും പെണ്ണ് പിടിയും വിഷയമാക്കിയപ്പോൾ ക്രിസ്ത്യൻ മൗലിക വാദികൾ പിണങ്ങി. റോബിൻ വടക്കുംചേരിയുടെ പെണ്ണു പിടി കേസോടെ അവർ പൂർവ്വാധികം ശത്രുക്കളായി. അമൃതാനന്ദമയി മഠത്തിനെതിരെ എഴുതുമ്പോൾ ഹിന്ദു മൗലികവാദികളും പിണങ്ങി. എല്ലാവരുടെയും ശത്രുക്കൾ മറുനാടൻ. കാരണം. മതം എന്നു പറയുന്ന ആരെയും പേടിപ്പിക്കുന്ന സംവിധാനത്തെ മറുനാടൻ വകവയ്ക്കില്ല. അതുകൊണ്ട് അവർ ഇതല്ല ഇതിനപ്പുറവും പറയും.

വെടിക്കെട്ടുകാരനെ ഉടുക്കി കൊട്ടി പേടിപ്പിക്കരുത്

ഓർമ്മിപ്പിക്കാനുള്ളത് ആ പഴഞ്ചൊല്ലാണ്. വെടിക്കെട്ടുകാരനെ ഉടുക്കി കൊട്ടി പേടിപ്പിക്കരുത് എന്ന്. ഒറ്റ പിതാവിനും മാതാവിനും ജനിച്ചവർ ഉണ്ടെങ്കിൽ എനിക്കെതിരെയോ മറുനാടനെതിരെയോ അഴിമതിയുടെയും ബ്ലാക്ക്മെയിലിന്റെയും ഏതെങ്കിലും ഒരു രേഖ പുറത്ത് വിടുക. ഞാൻ ആവർത്തിക്കുന്നു. തെളിവുകൾ വേണമെന്നില്ല. വിശ്വസനീയമായ ഒരു വിശദീകരണം മതി. പറ്റും ഫ്രസ്റ്റ്റേറ്റഡ് ഹസ്‌ബൻഡ്സ് നടത്തുന്ന ഏതെങ്കിലും മഞ്ഞ ഓൺലൈൻ പത്രങ്ങൾ പറയുന്ന നുണക്കഥകൾ അല്ല, സാധാരണക്കാരന് കേട്ടാൽ ശരിയെന്നു തോന്നുന്ന സത്യങ്ങൾ ആണ പുറത്തുകൊണ്ടു വരേണ്ടത്.

ഞാൻ ഇത്രയും വലിയ അഴിമതിക്കാരൻ ആണെങ്കിൽ എന്തുകൊണ്ടാണ് ആർക്കും ഇന്നേവരെ ഒരു കത്തോ ഒരു വോയ്സ് ക്ലിപ്പോ പുറത്തുകൊണ്ടുവരാൻ പറ്റാത്തത്. എന്തുകൊണ്ടാണ് എനിക്ക് പണം തന്നതിന്റെ ഏതെങ്കിലും രേഖ പുറത്തുകൊണ്ടു വരാത്തത്. കേരളത്തിലെ മുഴുവൻ പത്രക്കാരും മറുനാടന്റെ ശത്രുക്കൾ ആണ്. ഒന്നും ഇല്ലാഞ്ഞിട്ടും ഞാൻ അറസ്റ്റിലായി എന്നു പറഞ്ഞു എത്ര വാർത്തകൾ അവർ കൊടുത്തിട്ടുണ്ട്. എന്നിട്ടെന്തായി ആ കേസുകളുടെ ഒക്കെ അവസ്ഥ?

ഇവിടെയൊക്കെ തന്നെ ഞാൻ ഉണ്ടാവും

ഇടക്കിടെ എന്നെ കുറിച്ചും മറുനാടനെ കുറിച്ചും ഒക്കെ ഒരു രേഖയുടെയും അടിസ്ഥാനത്തിൽ അല്ലാത്ത വാർത്തകൾ ഇനിയും വരുമെന്നറിയാം. മറുനാടന്റെ വാർത്തകൾ ചാട്ടുളി പോലെ കൊണ്ടു കയറുന്നവർ അതൊക്കെ ആഘോഷമാക്കുമെന്നും അറിയാം. പ്രത്യേകിച്ച് അടുത്ത മാസം ലണ്ടൻ കേസിൽ വിധി വരുമ്പോൾ. അതുകൊണ്ടൊന്നും ഞാനോ മറുനാടനോ ഇല്ലാതാവുകയില്ല. ഞങ്ങളുടെ ധാർമ്മികതയ്ക്ക് ഒരു പോറൽ പോലും ഏൽക്കില്ല. ആർക്കെങ്കിലും ഇക്കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ നമുക്ക് കണ്ടു തന്നെ അറിയാം. നമ്മളൊക്കൊ കുറച്ചു കാലം കൂടിയെങ്കിലും ഇവിടെ തന്നെ ഉണ്ടാവുമല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP