Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ പ്രവാസികൾ എംബസി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം; മുമ്പ് രജിസ്റ്റർ ചെയ്തവരും രജിസ്‌ട്രേഷൻ പുതുക്കണം; രജിസ്‌ട്രേഷൻ പൂർത്തിയാകുന്നതോടെ പഴയത് നിലനിൽക്കില്ലെന്ന് എംബസി അധികൃതർ

ഇന്ത്യൻ പ്രവാസികൾ എംബസി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം; മുമ്പ് രജിസ്റ്റർ ചെയ്തവരും രജിസ്‌ട്രേഷൻ പുതുക്കണം; രജിസ്‌ട്രേഷൻ പൂർത്തിയാകുന്നതോടെ പഴയത് നിലനിൽക്കില്ലെന്ന് എംബസി അധികൃതർ

മനാമ: പ്രവാസികളായ എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ അവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ പറഞ്ഞു. പ്രതിമാസ ഓപൺ ഹൗസിനു ശേഷം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. മുമ്പ് രജിസ്‌ട്രേഷൻ നടത്തിയവരും രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതുവഴി വിവരങ്ങൾ കൃത്യമായി ഉൾക്കൊള്ളിക്കാനാകും. പുതിയ രജിസ്‌ട്രേഷൻ പൂർത്തിയാകുന്നതോടെ, പഴയത് നിലനിൽക്കുകയുമില്ല.

രജിസ്‌ട്രേഷൻ നടത്തുന്നതിന് വിസ നിലവിലുണ്ടോ മറ്റെന്തെങ്കിലും നിയമപ്രശ്‌നത്തിൽ കുരുങ്ങിയ വ്യക്തികളാണോ എന്നതൊന്നും തടസമല്ല. ഇന്ത്യൻ പൗരൻ ആണെങ്കിൽ ആർക്കും ഇത് ചെയ്യാം. ഏത് അടിയന്തര സാഹചര്യങ്ങളിലും ഈ വിവരങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. നിലവിൽ 4,000ത്തിലധികം പേരാണ് പുതുതായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

റമദാനിൽ രാജാവിന്റെ ഉത്തരവു പ്രകാരം ശിക്ഷാ ഇളവുലഭിച്ച എല്ലാ ഇന്ത്യക്കാരുമായും ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇളവുലഭിച്ചവരുടെ ട്രാവൽ ബാൻ ഒഴിവാക്കുമെന്ന ഉറപ്പ് എമിഗ്രേഷനിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ബഹ്‌റൈനിലെ തൊഴിൽ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിൽ കൂടുതൽ വ്യക്തത കൈവന്നിട്ടുണ്ട്. നിശ്ചിത പ്രശ്‌നവുമായി എംബസിയിലത്തെുന്ന ഒരാൾക്ക്, ആ പ്രശ്‌നം ഇന്ന വഴിയിലൂടെ പോയാൽ പരിഹരിക്കപ്പെടും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പുരോഗമിച്ചുവെന്നും അവർ പറഞ്ഞു. വേനലിലെ ഉച്ചസമയത്തെ തൊഴിൽ നിരോധത്തെക്കുറിച്ച് തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്താൻ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ഐ.സി.ആർ.എഫ് ഭാരവാഹികൾ പറഞ്ഞു. ഐ.സി.ആർ.എഫ് ഹെൽപ്ലൈൻ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായി ഇതിലേക്ക് വിളിക്കാവുന്നതാണ്.

ഏറെ മാസങ്ങൾക്കുശേഷം സജീവമായ ഓപൺ ഹൗസ് ആണ് ഇന്നലെ നടന്നത്. വിവിധ പ്രശ്‌നങ്ങളുമായി നിരവധി പേരത്തെി. പാസ്‌പോർട്ട് വിഷയം മുതൽ തൊഴിൽ പ്രശ്‌നങ്ങൾ വരെ ഉന്നയിച്ചാണ് പരാതിക്കാർ എത്തിയത്. ഇതിൽ ആവശ്യമായ കേസുകളിൽ നിയമസഹായം നൽകാൻ എംബസി അഭിഭാഷകയെ ചുമതലപ്പെടുത്തി.
ജോലി ചെയ്യുന്ന സ്ഥാപനം വാഗ്ദാനം ചെയ്ത ശമ്പളം നിഷേധിച്ചു, ജോലി ഉപേക്ഷിച്ചു പോകാൻ തയാറായാണെന്ന് അറിയിച്ചപ്പോൾ പാസ്‌പോർട്ട് പിടിച്ചുവച്ച് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു തുടങ്ങിയ പരാതികളുമായാണ് ഉമ്മുൽ ഹസത്തെ ഇലക്ട്രിക്കൽ ട്രേഡിങ് കമ്പനിയിലെ രണ്ടു ജീവനക്കാർ എംബസിയിൽ എത്തിയത്. ഇലക്ട്രിക്കൽ സ്ഥാപനത്തിനുപുറമെ, ഇവർക്ക് രണ്ട് റസ്റ്റോറന്റുകളുമുണ്ട്. മലയാളികളാണ് ഉടമകൾ. കൊല്ലം അഞ്ചൽ സ്വദേശിയും കമ്പനിയിലെ സെയിൽസ്മാനുമായ അനീഷും ഇതേ കമ്പയിലെ മലയാളിയായ വനിതാ എക്കൗണ്ടന്റുമാണ് ഓപൺ ഹൗസിൽ പരാതി ഉന്നയിച്ചത്. ഇവിടെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്തിരുന്ന അനീഷ് 11 മാസം മുമ്പാണ് ഔട്‌ഡോർ സെയിൽസ്മാനായി ജോലിക്കത്തെിയത്.

മൂന്നുമാസം പ്രൊബേഷനും ശേഷം നിയമനവും എന്നായിരുന്നു കരാർ.മൂന്ന് മാസം കഴിഞ്ഞപ്പോൾ കമ്പനി സ്ഥിരനിയമനം നടത്തുകയും ജോലി സാധാരണ രീതിയിൽ തുടരുകയും ചെയ്തു.ഒരു വർഷത്തെ വിസ ആയിരുന്നു കമ്പനി എടുത്തിരുന്നത്. ഏഴു മാസം കഴിഞ്ഞപ്പോൾ ജോലിയിലെ പ്രകടനം തൃപ്തികരമല്‌ളെന്ന കാരണത്താൽ പറഞ്ഞുറപ്പിച്ച ശമ്പളം കുറക്കുകയാണെന്ന് കമ്പനി അറിയിച്ചതായി അനീഷ് പറഞ്ഞു. അനീഷിന്റെ പക്കൽ നിന്ന് ഇതിനായി സമ്മതപത്രവും ഒപ്പിട്ടുവാങ്ങി. ഇതോടൊപ്പം പാസ്‌പോർട്ട് കമ്പനി അധികൃതർ വാങ്ങിവച്ചു. വിസ കാലാവധി അവസാനിക്കാൻ നാലുമാസം മാത്രം ബാക്കിയുള്ളപ്പോൾ വീണ്ടും ശമ്പളം കുറക്കുകയും ശമ്പളം തടഞ്ഞു വെക്കുകയും ചെയ്തതായി അനീഷ് പറഞ്ഞു. മകന്റെ പാസ്‌പോർട്ട് എടുക്കുന്നതിനു വേണ്ടി സ്വന്തം പാസ്‌പോർട്ട് ആവശ്യപ്പെട്ടപ്പോൾ തരാനാകില്‌ളെന്ന് പറഞ്ഞു.

തുടർന്ന് കമ്പനിയിൽ തുടരാൻ താൽപര്യമില്ലെന്നും പോകാൻ അനുവദിക്കണമെന്നും വ്യക്തമാക്കിയപ്പെട്ടപ്പോൾ 500 ദിനാർ കെട്ടിവച്ചാൽ മാത്രമേ പോകാൻ അനുവദിക്കൂ എന്നാണ് മാനേജർ പറഞ്ഞത്. തടഞ്ഞു വച്ച ശമ്പളത്തിന് പുറമെയാണിത്. ഇതിനിടെ, കമ്പനിക്ക് പിരിഞ്ഞുകിട്ടാനുള്ള മുഴുവൻ തുകയും മാർക്കറ്റിൽ നിന്ന് പിരിച്ചുനൽകിയിരുന്നു.തുടർന്ന് എൽ.എം.ആർ.എ യിൽ നിന്ന് മൊബിലിറ്റി എടുക്കുകയും കമ്പനിയിൽ നിന്ന് വിടുതലിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്തു.

ഓഗസ്റ്റ് 11വരെയാണ് അനീഷിന്റെ ഈ കമ്പനിയിലെ വിസ കാലാവധി. ഈ പ്രശ്‌നങ്ങൾ തുടരുന്നതിനിടെ, കഴിഞ്ഞ ദിവസം സ്ഥാപനമുടമ ഇരുമ്പുദണ്ഡുമായി അർധരാത്രി വന്ന് റൂമിൽ നിന്ന് അടിച്ചോടിക്കാനും ശ്രമം നടത്തിയതായി അനീഷ് പറഞ്ഞു. ഈ സാഹചര്യത്തിൽ, അനീഷ് റൂം ഒഴിഞ്ഞിരിക്കുകയാണ്.

അക്കൗണ്ടന്റ് എന്ന നിലയിൽ തനിക്ക് ജോലിയിൽ തുടരാൻ കഴിയില്ലെന്ന് കമ്പനിയെ അറിയിച്ച മലയാളി യുവതിയും തനിക്കെതിരെ കമ്പനി കള്ളക്കേസ് നൽകിയെന്ന പരാതിയുമായി എംബസിയിലത്തെി. സ്ഥാപനത്തിൽ ഒമ്പതുവർഷമായി എക്കൗണ്ടന്റാണ് ഇവർ. ജീവനക്കാരോട് കമ്പനി ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും പരാതിയിൽ പറഞ്ഞു.  കമ്പനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആരോപണം ഉന്നയിച്ചവർക്കെതിരെ പൊലീസ് കേസ് നിലവിലുണ്ടെന്നും ഉടമകൾ അറിയിച്ചു. പരാതി ലഭിച്ച സാഹചര്യത്തിൽ കമ്പനി ഉടമകളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാത്തതിനാൽ നോട്ടീസ് അയക്കുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP