Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാഴ നിർണ്ണായക വിള; വീടുകളിലെ വാഴ കൃഷി സാഹചര്യം പ്രയോജനപ്പെടുത്തണം: കടന്നപ്പള്ളി രാമചന്ദ്രൻ

വാഴ നിർണ്ണായക വിള; വീടുകളിലെ വാഴ കൃഷി സാഹചര്യം പ്രയോജനപ്പെടുത്തണം: കടന്നപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: കാർഷിക സംസ്‌കാരം വളർത്തിയെടുക്കുക എന്ന സന്ദേശമാണ് ദേശീയ വാഴ മഹോത്സവം നൽകുന്നതെന്ന് ബഹു. തുറമുഖം, മ്യൂസിയം, പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കല്ലിയൂരിൽ നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കർഷക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളീയ ജീവിതത്തിൽ വാഴയ്ക്ക് നിർണ്ണായക സ്ഥാനമാണുള്ളതെന്ന് പറഞ്ഞ അദ്ദേഹം, മികച്ച കർഷകരുടെ സഹായത്തോടെ വീടുകളിലെ കൃഷി സാഹചര്യം പ്രയോജനപ്പെടുത്തുന്നതിന് സഹായകരമാകട്ടെ വാഴ മഹോത്സവമെന്നും പ്രത്യാശിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച നവ കേരള മിഷനിൽ ഒരു പദ്ധതി കാർഷിക മേഖലയിലെ പുരോഗതിക്ക് വേണ്ടിയുള്ളതാണെന്നും, കൃഷി യോഗ്യമായ ഭൂമി അത്തരം ആവശ്യത്തിന് വേണ്ടി മാത്രം പ്രയോജനപ്പെടുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും ഈ അവസരത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ജൈവ കൃഷിയുടെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുവാൻ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന ചർച്ചകളിലൂടെ സാധ്യമാകട്ടെ എന്നും മന്ത്രി ആശംസിച്ചു.

അധ്യക്ഷ പ്രസംഗം നടത്തിയ നബാർഡ് ജനറൽ മാനേജർ ശ്രീമതി കെ എസ് എം ലക്ഷ്മി, വാഴ കർഷകരെയും ഉത്പാദകർ, ഗവേഷകർ, ശാസ്ത്രജ്ഞർ, എന്നിവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് നബാർഡ് പരിശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. ലോകത്തിൽ ഏറ്റവുമധികം ഉപഭോഗിക്കപ്പെടുന്ന വാഴപ്പഴത്തിന്റെ വൈവിധ്യത്തെക്കുറിച്ചും അവയുടെ പോഷക, ഔഷധ ഗുണങ്ങളെക്കുറിച്ചും സംസാരിച്ച കെ എസ് എം ലക്ഷ്മി, വാഴയുടെ തണ്ട് മുതൽ ഏതൊരു ഭാഗവും പ്രയോജനകരമാണെന്ന് അഭിപ്രായപ്പെട്ടു. കാലിഫോർണിയയിലെ ബനാന മ്യൂസിയത്തിൽ 20000 വ്യത്യസ്ത വാഴ ഉത്പന്നങ്ങൾ ഉണ്ടെന്നും അതേസമയം വാഴയുടെ വൈവിധ്യത ഏറ്റവുമധികം കേരളത്തിലാണുള്ളതെന്നും ഓർമിപ്പിച്ചു. കൂടാതെ ജല ലഭ്യത, ഉത്പാദനക്ഷമത, പാക്കിങ് സംവിധാനങ്ങളിൽ ആവശ്യമായ നിലവാരങ്ങൾ എന്നിങ്ങനെ വാഴ കൃഷിയിലെ നിർണ്ണായക കാര്യങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. കർഷക ക്ലബുകൾ രൂപീകരിക്കുകയും അവർക്ക് ധനസഹായം, സാങ്കേതിക ലഭ്യത എന്നിവ അവതരിപ്പിക്കുന്നത് വഴിയാണ് നബാർഡിന്റെ പ്രവർത്തനമെന്നും ശ്രീമതി ലക്ഷ്മി വ്യക്തമാക്കി.

കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്ന കർമ്മപദ്ധതികൾക്ക് പ്രേരണയാകുന്നതാകട്ടെ ദേശീയ വാഴ മഹോത്സവമെന്ന് ആശംസയർപ്പിച്ച് സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. എന്നാൽ, കാർഷിക സംസ്‌കൃതിയും പൈതൃകവും നമുക്ക് കൈമോശം വന്നുവെന്നും, വാഴ കൃഷിയിലെ വൈവിധ്യത നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിമിതികളില്ലാത്ത വാഴയുടെ സാദ്ധ്യതകൾ നാം പ്രയോജനപ്പെടുത്തണമെന്നും പുനരുജ്ജീവനത്തിന്റെ സംസ്‌കൃതിയായി ഈ മഹോത്സവം മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ പാപ്പനംകോട് സജി, സംഘ മൈത്രി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ആർ.ബാലചന്ദ്രൻ നായർ, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ ജയലക്ഷ്മി എന്നിവർ സംസാരിച്ചു. ജി.പി.ശ്രീകുമാർ നന്ദി പ്രകാശിപ്പിച്ചു. രാവിലെ നടന്ന പരിപാടിയിൽ സുരേഷ് ഗോപി എം പി സ്‌കൂൾ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

കർഷക സംഗമത്തിന്റെ ഭാഗമായി ഉച്ചക്ക് ശേഷം വാഴയുടെ വിപണന തന്ത്രങ്ങൾ, വാഴ നാരിന്റെ ഗുണങ്ങൾ, മൊബൈൽ വിപണന മാർഗ്ഗങ്ങൾ, വാഴ കൃഷിക്ക് ഉതകുന്ന യന്ത്ര സംവിധാനങ്ങൾ എന്നീ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിക്കപ്പെട്ടു.

വാഴ മഹോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

ദേശീയ മേളകൾക്കും, മഹോത്സവങ്ങൾക്കും പഞ്ഞമില്ലാത്ത നാടാണ് തിരുവനന്തപുരം. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), കല്ലിയൂർ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ വെള്ളായണയിൽ നടന്നു വരുന്ന ദേശീയ വാഴ മഹോത്സവം സംഘാടനവും, ജനകീയ പങ്കാളിത്വവും കൊണ്ട് ശ്രദ്ധ ആകർഷിച്ചു.

ഈ മാസം 17 ന് ആരംഭിച്ച വാഴ മഹോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആരംഭിച്ച തിരക്ക് കഴിഞ്ഞ രാവ് വരേയും തുടർന്നു. തങ്ങളുടെ ഗ്രാമത്തിലെത്തിയ വാഴ മഹോത്സവം വിജയിപ്പിക്കാൻ സംഘാടക സമിതിക്കൊപ്പം കല്ലിയൂർ ഗ്രാമവാസികളും സജീവമായതോടെ ആദ്യ നാല് ദിനം ഉത്സവം കാണാനെത്തിയത് ഒന്നര ലക്ഷത്തിലധികം പേർ . വാഴയുടെ മാഹാമ്യം കേട്ടും കണ്ടും വാഴയോട് കൂടുതൽ അടുക്കുകയായിരുന്നു കല്ലിയൂർ നിവാസികൾ.

വാഴ മഹോത്സവത്തിൽ ഇന്ന്

സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ്സ), കല്ലിയൂർ ഗ്രാമ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ദേശീയ വാഴ മഹോത്സവം 2018ന് ഇന്ന് സമാപനം. വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽ കുമാർ സംസാരിക്കും. ദേശീയ വാഴ മഹോത്സവം 2018ന്റെ സെക്രട്ടറി ജനറൽ ഡോ സി എസ് രവീന്ദ്രൻ വാഴ മഹോത്സവത്തിന്റെ റിപ്പോർട്ട് അവതരിപ്പിക്കും. പാർലമെന്റ് അംഗം റിച്ചാർഡ് ഹേ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശകുന്തള കുമാരി, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക വിജയൻ, ബാലരാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വസന്തകുമാരി ആർ എസ്, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ്, നേമം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ജെ ഗിരിജ,കല്ലിയൂർ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എസ് ശൈലജ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

വിജയപതാക പാറിച്ച് വാഴ മഹോത്സവം; തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സിസ്സ

തിരുവനന്തപുരം: സംസ്ഥാനത്ത ആദ്യമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (സിസ്സ) നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ വാഴ മഹോത്സവം വൻ വിജയമായി. വാഴയുടെ സവിശേഷതകളെപ്പറ്റി കർഷകരെയും പുതു തലമുറയെയും മനസിലാക്കി കൊടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ആണ് സംഘാടകർ. വാഴ മഹോത്സവം കൊടിയിറങ്ങി കഴിഞ്ഞും അതിന്റെ തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് സിസ്സ ജനറൽ സെക്രട്ടറി ഡോ. സി . സുരേഷ് കുമാർ അറിയിച്ചു .

സാധാരണയായി കണ്ടു വരുന്നത് വാഴ കുലച്ച ശേഷം കർകഷൻ തന്നെ താൻ കൃഷി ചെയ്ത വാഴ വെട്ടി നശിപ്പിക്കുക എന്നതാണ്. എന്നാൽ ലോകത്താകമാനം വാഴ കൃഷിയിലെ വികസനം സംബന്ധിച്ചു പല ഗവേഷണങ്ങളും നടക്കുന്നുണ്ട്. അതിന്നും തന്നെ ഇതു വരെ സംസ്ഥാനത്തെ വാഴ കർഷകരുടെ ഇടയിൽ എത്തിയിരുന്നില്ല . എന്നാൽ ഈ വാഴ മഹോത്സവത്തിലൂടെ അതിനൊരു മാറ്റം ഉണ്ടായിരിക്കുന്നു, ഡോ സുരേഷ് കുമാർ പറഞ്ഞു .

വാഴയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന മൂല്യ വർധിത ഉൽപ്പന്നങ്ങൾക്കു ലോക വിപണയിൽ ആവശ്യക്കാർ ഏറെയാണ്. ഈ സാധ്യത കേരളം മുതലെടുക്കണം. വാഴയും അതിലൂടെ ലഭിക്കുന്ന മൂല്യ വർധിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് കേരളത്തിന് ആഗോളതലത്തിൽ മികച്ച നേട്ടം കൈവരിക്കാനാകും. കേരളത്തിലെ നേന്ത്രൻ, കപ്പ തുടങ്ങി വിവിധ തരത്തിലെ വാഴകൾ കൃഷി ചെയ്ത് വിവിധ വാഴ ഇനങ്ങൾ നമുക്ക് ലോക വിപണിയിൽ എത്തിക്കാനാകും, അദ്ദേഹം കൂട്ടിച്ചേർത്തു.

ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് കേരളം. സംസ്ഥാനത്തെ ജൈവ വൈവിധ്യം ഇത്തരം കാര്യങ്ങളിലൂടെ പ്രയോജനപ്പെടുത്തി കേരളത്തിന് ആഗോളതലത്തിൽത്തന്നെ ഉന്നത നിലയിലെത്താം. ചക്ക, വാഴ, നാളീകേരം തുടങ്ങിയ കാർഷിക വിളകൾ മികച്ച രീതിയിൽ കൃഷി ചെയ്താൽ കേരളം ലോകത്തിനു നല്കാൻ കഴിയുന്ന മികച്ച സംഭാവന കൂടി ആകുമെന്ന് ഡോ സുരേഷ് അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP