Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല ക്രൈസ്തവസമൂഹം: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കൊച്ചി: ആർക്കും കൊട്ടിരസിക്കാവുന്ന ചെണ്ടയല്ല ക്രൈസ്തവസമൂഹമെന്നും വിവിധ ജനകീയ വിഷയങ്ങളിലും പ്രവർത്തനമേഖലകളിലും ഉറച്ചനിലപാടുകളും വ്യക്തമായ കാഴ്ചപ്പാടുകളും മാത്രമല്ല ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സാന്നിധ്യവുമാണ് ക്രൈസ്തവരെന്നുള്ളത് മറക്കരുതെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ പറഞ്ഞു.

ആസൂത്രിതമായ അന്തിചർച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും നിരന്തരമുയർത്തുന്ന ആക്ഷേപങ്ങളിൽ തകർന്നടിയുന്നതാണ് ക്രൈസ്തവ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമെന്ന് കരുതുന്നവർ പമ്പരവിഢികളാണ്. ക്രൈസ്തവവിരുദ്ധരുടെ അധരവ്യായാമങ്ങളിലൂടെ തെറിച്ചുപോകുന്നതല്ല തലമുറകളിലൂടെ കൈമാറിയ ആഴത്തിലുള്ള വിശ്വാസസത്യങ്ങൾ. പീഡിപ്പിച്ചും പേടിപ്പിച്ചും മതംമാറ്റിയും അക്രമങ്ങൾ അഴിച്ചുവിട്ട് കൊന്നൊടുക്കിയും വളർന്നതല്ല ക്രൈസ്തവസഭ. സേവനവും സമർപ്പണവും സ്നേഹത്തിന്റെ പങ്കുവയ്ക്കലും മുഖമുദ്രയായിട്ടുള്ള കത്തോലിക്കാസഭയിലേയ്ക്ക് ചൈന, ദക്ഷിണകൊറിയ, ആഫ്രിക്കൻ രാജ്യങ്ങളുൾപ്പെടെ ലോകത്തുടനീളം വിശ്വാസികളായി ജനസമൂഹമിന്ന് ഒഴുകിയെത്തുമ്പോൾ ആരും വിളറിപിടിച്ചിട്ടു കാര്യമില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ക്രൈസ്തവരെ കൊന്നൊടുക്കിയ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ക്രൈസ്തവസഭ ശക്തമായി വീണ്ടും വളർന്ന് കരുത്താർജിക്കുന്നത് ലോകം കണ്ടുപഠിക്കേണ്ടതാണ്. കൂട്ടക്കുരുതി നടത്തിയും, ബലാൽക്കാരമായും നടത്തുന്ന മതപരിവർത്തനങ്ങൾക്ക് നിലനിൽപ്പില്ലന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നത് ക്രൈസ്തവവിരുദ്ധർ കാണാതെ പോകുന്നു. തട്ടിക്കൊണ്ടുപോയും പീഡിപ്പിച്ചുമുള്ള മതപരിവർത്തനം എതിർക്കപ്പെടണമെന്ന സഭയുടെ നിലപാടിൽ മാറ്റമില്ല.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ 80 ശതമാനം മുസ്ലിം, 20 ശതമാനം എന്ന അനുപാതമേർപ്പെടുത്തി ക്രൈസ്തവരുൾപ്പെടെ ഇതരവിഭാഗങ്ങളോടുള്ള സർക്കാർ വിവേചനം തിരുത്തപ്പെടണമെന്ന് വീണ്ടും ആവർത്തിച്ചു പറയുന്നു. ക്രൈസ്തവ സഭകൾക്കുള്ളിലെ വിവിധ പ്രശ്നങ്ങൾ സഭയ്ക്കുള്ളിൽ പരിഹരിക്കപ്പെടും. ഇതരവിഷയങ്ങൾ ഇന്ത്യയുടെ ഭരണഘടനയ്ക്കും നിയമ നീതിസംവിധാനങ്ങൾക്കും വിധേയമായി തീർപ്പുണ്ടാക്കാമെന്നിരിക്കെ സഭയ്ക്കുനേരെയുള്ള ആസൂത്രിതമായ അക്രമനീക്കങ്ങൾ ശക്തമായി എതിർക്കപ്പെടും. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന്റെ മഹത്വം ഉയർത്തിക്കാട്ടി പരസ്പര സംവാദങ്ങളിലൂടെ രാജ്യം നേരിടുന്ന ആഭ്യന്തര അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് കത്തോലിക്കാസഭ ആവശ്യപ്പെടുന്നത്. പൗരത്വനിയമ ഭേദഗതിയുടെപേരിൽ രാജ്യത്തുടനീളം അക്രമങ്ങൾ അഴിച്ചുവിട്ട് നിരപരാധികളുടെ ജീവനെടുക്കുന്ന കൊടുംക്രൂരതയും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കണം. അക്രമങ്ങളെയും ഭീകരവാദങ്ങളെയും പീഡനമതപരിവർത്തനത്തെയും എതിർക്കുന്ന സഭയുടെ വ്യക്തവും ഉറച്ചതുമായ നിലപാടിനെ വെല്ലുവിളിക്കാൻ സഭാസംവിധാനങ്ങളെയും അധികാരികളെയും അടച്ചാക്ഷേപിക്കുന്നത് ഒറ്റക്കെട്ടായി നേരിടുവാനുള്ള ആർജ്ജവം വിശ്വാസിസമൂഹത്തിനുണ്ടെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP