Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൃതി പുസ്തകോത്സവത്തിന് ഇന്നു രാവിലെ മറൈൻ ഡ്രൈവിൽ തുടക്കം;ഉദ്ഘാടനം ഗവർണർ നിർവഹിക്കും

കൃതി പുസ്തകോത്സവത്തിന് ഇന്നു രാവിലെ മറൈൻ ഡ്രൈവിൽ തുടക്കം;ഉദ്ഘാടനം ഗവർണർ നിർവഹിക്കും

കൊച്ചി: രണ്ടാമത് കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് (ഫെബ്രുവരി 8) തുടക്കമാകും. മറൈൻ ഡ്രൈവിലെ പൂർണമായും ശീതീകരിച്ച 50,000 ച അടി വിസ്തൃതിയുള്ള ജർമൻ നിർമ്മിത പ്രദർശന നഗരിയിൽ ആരംഭിക്കുന്ന പുസ്തകോത്സവത്തിന് രാവിലെ 10 മണി മുതൽ തന്നെ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. പ്രവേശനം പൂർണമായും സൗജന്യമാണ്. വൈകീട്ട് 6 മണിക്കാണ് ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം കൃതി 2019-ന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുക. ഉദ്ഘാടനച്ചടങ്ങിൽ സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി മിനി ആന്റണി സ്വാഗതമാശംസിക്കും. ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ. എം. കെ. സാനു ആമുഖ പ്രഭാഷണം നടത്തും. കൃതി കോ-ഓർഡിനേറ്റർ ജോബി ജോൺ റിപ്പോർട്ട് അവതരിപ്പിക്കും. കൃതി ക്രിയേറ്റീവ് ഡയറക്ടർ ഷാജി എൻ. കരുൺ, എസ്‌പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രൻ, കൊച്ചി മേയർ സൗമിനി ജയിൻ, ഹൈബി ഈഡൻ എംഎൽഎ, പ്രൊഫ. കെ. വി. തോമസ് എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ആശംസകൾ നേരും. പ്രമുഖ കഥാകൃത്തായ ടി. പത്മനാഭനെ ഗവർണർ ചടങ്ങിൽ ആദരിക്കും. പത്മനാഭന്റെ മറുടപടി പ്രസംഗത്തിനു ശേഷം യോഗത്തെ ഗവർണർ അഭിസംബോധന ചെയ്യും. സഹകരണ രജിസ്ട്രാർ എസ്. ഷാനവാസ് കൃതജ്ഞത രേഖപ്പെടുത്തും.

ആദ്യപതിപ്പിനേക്കാൾ വിപുലമായ രീതിയിലാണ് കൃതിയുടെ രണ്ടാം പതിപ്പ് ഒരുക്കിയിരിക്കുന്നത്. 250 സ്റ്റാളുകളിലായി 125-ഓളം പ്രമുഖ പ്രസാധകർ പങ്കെടുക്കും. ചെറുകിട പ്രസാധകരുടെ 22 സ്റ്റാൻഡുകളും കൃതിയുടെ സവിശേഷതയാകും. ഫെബ്രുവരി 9 മുതൽ 17 വരെ മറൈൻ ഡ്രൈവിലെ പ്രദർശന നഗരിയുടെ ഭാഗമായ രണ്ടു വേദികളിലാണ് കൃതി വിജ്ഞാനോത്സവം അരങ്ങേറുക. 175-ഓളം എഴുത്തുകാരും വിവിധ വിഷയ വിദഗ്ധരുമുൾപ്പെട്ട 70 സെഷനുകൾ വിജ്ഞാനോത്സവത്തിന്റെ ഭാഗമാകും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനുള്ള ആശയങ്ങളും ആവേശവും പകരുന്നതാകയാൽ ഭാവിയിലേയ്ക്കൊരു മടക്കയാത്ര എന്നതായിരിക്കും കൃതി 2019-ന്റെ ഇതിവൃത്തം.

കൃതി ഡോക്യുമെന്ററി ഫെസ്റ്റിവൽ, ചിത്രകലാ ക്യാമ്പ്, ഫോട്ടോ/ചിത്ര പ്രദർശനം, കാർട്ടൂണിന്റെ 100 വർഷ ആഘോഷം, ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ആവിഷ്‌കാരങ്ങൾ തുടങ്ങിയവും കൃതിയുടെ ഭാഗമായുണ്ടാകും.

കഴിഞ്ഞ വർഷം 35,000-ത്തിലേറെ വരുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകിയ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിൽ ഇക്കുറി 50,000 വിദ്യാർത്ഥികൾക്ക് 1.25 കോടി രൂപയുടെ പുസ്തകങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ പ്രളയ ബാധിത വായനശാലകൾക്കൊരു കൈത്താങ്ങ് പദ്ധതിയിലൂടെ 50 ലക്ഷം രൂപയുടെ പുസ്തകങ്ങളും നൽകും.

വൈവിധ്യമാർന്ന വിഭവങ്ങൾ വിളമ്പിയ ഭക്ഷ്യമേള കൃതി ഒന്നാം പതിപ്പിലെ വൻആകർഷണമായിരുന്നതിനാൽ ഇക്കുറി ഭക്ഷ്യമേളയും വിപുലവും കൂടുതൽ വൈവിധ്യപൂർണവുമാക്കിയിട്ടുണ്ട്. പത്തു ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച കലാകാരന്മാരും സംഘങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികളും കൃതിയുടെ മാറ്റുകൂട്ടും. ആദ്യദിനമായ ഇന്ന് (ഫെബ്രു 8) പ്രളയത്തിൽ നിന്നുള്ള കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പ് ഇതിവൃത്തമാക്കി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ നവകേരളം എന്ന നൃത്തസംഗീത പരിപാടിയാണ് അരങ്ങേറുക.

കൃതി ഓൺലൈനിലും സോഷ്യൽ മീഡിയയിലും

കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകമേളയുടേയും വിജ്ഞാനോത്സവത്തിന്റേയും വിവരങ്ങളും വിശേഷങ്ങളുമായി വെവ്വേറെ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും തയ്യാറായിക്കഴിഞ്ഞു. www.krithibookfest.com ആണ് പുസ്തകമേളയുടെ വെബ് വിലാസം. വിജ്ഞാനോത്സവത്തിന്റേത് www.krithilitfest.com. രണ്ട് മേളകളുടേയും ഭാഗമായ പരിപാടികൾ, സെഷനുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ സൈറ്റുകളിലുണ്ട്. ഫേസ്‌ബുക്കിൽ www.facebook.com/krithibookfest, www.facebook.com/krithilitfest എന്നീ പേജുകളിൽ ലൈവ് സ്ട്രീമിംഗിനുള്ള സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഇവയ്ക്കു പുറമെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും കൃതിയുണ്ട്.

ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ട്രഷർ ഹണ്ടുമായി കൃതി

കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകോത്സവം അരങ്ങേറുന്ന പൂർണമായും ശീതീകരിച്ച ഭീമൻ പ്രദർശന നഗരിയിൽ ഓഗ്മെന്റഡ് റിയാലിറ്റി (എആർ) എന്ന നവസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഒരു രസികൻ സാഹിത്യ ട്രഷർ ഹണ്ട് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ചാണ് കഥ കടംകഥ എന്നു പേരിട്ടിരിക്കുന്ന ഈ ട്രഷർ ഹണ്ട് നടത്തുക. പ്രതികരണം അനുസരിച്ച് രാവിലെയും വൈകീട്ടും നടത്താനാണ് പരിപാടി. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ഇതിൽ പങ്കുചേരാനാവുക. ആദ്യം പ്ലേസ്റ്റോറിൽ നിന്ന് flippar എന്ന ആപ് ഡൗൺലോഡ് ചെയ്യണം (കഴിഞ്ഞ വർഷത്തെ കൃതിക്കും ഈ ആപ് ഉപയോഗിച്ചാണ് സന്ദർശകർ എഴുത്തുകാരുടെ ശബ്ദം കേട്ടത്). തുടർന്ന് ഈ ആപ് ഉപയോഗിച്ച് ആദ്യത്തെ ക്ലൂവിൽ സ്‌കാൻ ചെയ്ത് കളി തുടങ്ങാം. ആദ്യത്തെ ക്ലൂവിൽ നിന്ന് അടുത്ത ക്ലൂവിലേയ്ക്ക് മുന്നേറാം. പ്രദർശനവേദിക്കുള്ളിലെ വിവിധങ്ങളായ സാഹിത്യസംബന്ധിയായ ക്ലൂകളിലൂടെ 5-6 സ്‌കാനിംഗുകൾ കൊണ്ട് അവസാന ഉത്തരത്തിലെത്തുന്നവരാകും വിജയികൾ. വിജയികൾക്ക് പുസ്തകങ്ങളും കൃതി സുവനീറുകളും ഉൾപ്പെട്ട സമ്മാനപ്പെട്ടി നൽകും.

കൃതി സന്ദർശിക്കുന്നതിനു മുൻപു തന്നെ കൃതിയിലെ വിശേഷങ്ങൾ അറിയാനും എആർ വഴിയൊരുക്കുന്നു. ഈ ആപ് ഉപയോഗിച്ച് എവിടെയിരുന്നും കൃതിയുടെ ലോഗോ ആയ കാക്കയെ സ്‌കാൻ ചെയ്യുമ്പോൾ കൃതിയുടെ പ്രൊമോ വിഡിയോ പ്ലേ ചെയ്തു തുടങ്ങും. ഈ ആപിലെ കൃതിയുടെ ലിങ്കിലൂടെ പോയാൽ മൺമറഞ്ഞ എഴുത്തുകാർക്കൊപ്പം വിർച്വൽ സെൽഫിയെടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ ഏറെ പറഞ്ഞു കേൾക്കുന്ന നവസാങ്കേതികവിദ്യയായ എആറിന്റെ രുചി മൂന്നു തരത്തിൽ അറിയാനാണ് കൃതി വഴിയൊരുക്കുന്നത്.

കൃതി ഭക്ഷ്യമേളയിൽ ബഷീറും തകഴിയും ഓർഹാൻ പാമുകും

കൊച്ചി: 2018-ലെ കൃതി ആദ്യ പതിപ്പിൽ പുസ്തകങ്ങൾക്കും എഴുത്തുകാർക്കുമൊപ്പം വൻജനപ്രീതി നേടിയ ഭക്ഷ്യമേള ഇക്കുറി സാഹിത്യത്തോട് കൂടുതൽ അടുത്തിരിക്കുന്നു. മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട സാഹിത്യകാരന്മാർ എഴുത്തിലൂടെ പ്രശസ്തമാക്കിയ രുചികളും വിഭവങ്ങളും പത്ത് വ്യത്യസ്ത തീമുകളായാണ് ഇത്തവണ ആസ്വാദകരെ കാത്തിരിക്കുന്നത്. സുൽത്താന്റെ ചായക്കട, തകഴിയുടെ കടാപ്പുറം, ബിരിയാണി ഹട്ട്, വികെഎൻ ബ്രേക്ഫാസ്റ്റ് സ്റ്റാൾ, പുട്ടിന്റെ കട, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, നാടൻ തട്ടുരുചികൾ, തുർക്കിപ്പോരാളി പുത്തൻ ചായകൾ, കാപ്പികൾ എന്നിങ്ങനെയാണ് ഈ തീമുകളെന്ന് ഭക്ഷ്യമേള ക്യൂറേറ്റ് ചെയ്യുന്ന കൊതിയൻ ഫുഡി ഗ്രൂപ്പ് വക്താവ് പറഞ്ഞു. അതെ, ഭക്ഷ്യമേളയും ഒരു കലാപ്രദർശനം പോലെ ക്യൂറേറ്റ് ചെയ്തിരിക്കുകയാണ് ഇവിടെ.

ബഷീർ പ്രശസ്തമാക്കിയ സുലൈമാനിയും പരിപ്പുവടയും ബജ്ജിയും പഴംപൊരിയുമെല്ലാമാണ് സുൽത്താന്റെ ചായക്കടയിലെ വിളമ്പുന്നതെങ്കിൽ തകഴിയുടെ കടാപ്പുറത്ത് ആർക്കും ഊഹിക്കാവുന്നതുപോലെ ചെമ്മീനും മീനുമാണ് പലതരം വിഭവങ്ങളായി എത്തുന്നത്. ചെമ്മീൻ പുട്ട്, ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ഉലർത്ത്, വരാൽ മുളകിട്ടു വറ്റിച്ചത്... തകഴി തീം മാസ്റ്റർപീസുകൾ ഇങ്ങനെ നീളുന്നു.

ഹൈദ്രാബാദ്, തലശ്ശേരി, ആംബൂർ എന്നിങ്ങനെയുള്ള വിവിധ തരം സവിശേഷ ബിരിയാണികളാണ് ബിരിയാണി ഹട്ടിലെ വിഭവങ്ങൾ. വികെഎന് പ്രിയങ്കരമായിരുന്ന ശുഭ്ര മൃദുലമായ ഇഡലിയും കുത്താമ്പുള്ളി ദോശയും കുഞ്ഞിലയുടെ വെള്ളേപ്പവുമാണ് വികെഎൻ ബ്രേക്ഫാസ്റ്റ് സ്റ്റാളിലുള്ളത്. പഴം നിറച്ചത്, ഉന്നക്കായ, പൊറോട്ടയും മീൻകറിയും തുടങ്ങിയ തനിമലബാർ വിഭവങ്ങളാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. മലയാളികളുടെ പ്രിയഎഴുത്തുകാരനും നോബൽ സമ്മാന ജേതാവുമായ ഓർഹാൻ പാമുകിന്റെ കൃതികളിലെ ബോസ്ഫറസിന്റെ തീരങ്ങളിൽ സുഗന്ധം പരത്തിയിരുന്ന വിവിധ തരം കെബാബുകളും ഗ്രിൽഡ് മാംസവിഭവങ്ങളുമായാണ് കൃതി ഭക്ഷ്യമേളയിലെ തുർക്കിപ്പോരാളിയുടെ ആയുധങ്ങൾ. വറുത്തരച്ച നാടൻ കോഴിക്കറി, പോത്ത് ചാപ്സ് തുടങ്ങിയവയുടെ നാടൻ തട്ടുരുചികൾ, ബ്ലൂ ടീ, സാഫ്രോൺ ടീ, ഹൈബിസ്‌കസ് ടീ, വനില ടീ എന്നിങ്ങനെയുള്ള ന്യൂ ജെൻ ചായകളുടെ പുത്തൻ ചായകൾ, മഡി കോൾഡ്, ഹോട്ട് ചോക്കലേറ്റ് എന്നീ കാപ്പി വൈവിധ്യങ്ങൾ എന്നിവയ്ക്കു പുറമെ പഞ്ഞി മിഠായി, തേൻനിലാവ് തുടങ്ങിയ പഴയ മധുരങ്ങളും കൃതി ഭക്ഷ്യമേളയിലുണ്ട്.

കൃതിയിൽ 9 ദിവസം 17 ഡോക്യുമെന്ററികൾ

കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെയും വിജ്ഞാനോൽസവത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ഡോക്യുഫെസ്റ്റിൽ ഒമ്പത് ദിവസങ്ങളിലായി 17 ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും. നാളെ (9 ശനി) ആരംഭിക്കുന്ന കൃതി ഡോക്യുഫെസ്റ്റിൽ ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക് ആണ് ഉദ്ഘാടന ചിത്രം. ഈ മാസം 17 വരെയാണ് ഡോക്യുഫെസ്റ്റ്. 9 മുതൽ 16 വരെ ദിവസവും വൈകിട്ട് ഏഴ് മണിക്കും 17ന് 5.30നുമാണ് പ്രദർശനം ആരംഭിക്കുക.

ഡോക്യുമെന്ററികൾ (തീയതി, സമയം, ചിത്രം, സംവിധാനം എന്ന ക്രമത്തിൽ)

ഫെബ്രുവരി 9 ശനി: 7.00: ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്, ഷൈനി ജേക്കബ് ബെഞ്ചമിൻ. 7.55: കലാമണ്ഡലം ഹൈദരലി, മണിലാൽ പടവൂർ

10: 7.00: അക്കിത്തം നാരായണൻ, കെഎൻ ഷാജി. 7.30: കുമുദിനി, ജയ ജോസ് രാജ്. 8.00: ഇൻ തണ്ടർ ലൈറ്റിങ് ആൻഡ് റെയിൻ, രാജേഷ് ജെയിംസ്.

11: 7.00: നമ്പൂതിരി വരയുടെ കുലപതി, ബിനുരാജ് കലാപീഠം. 8.00: ശബ്ദിക്കുന്ന കലപ്പ, ജയരാജ്

12: 7.00: രവി - കലയും ജീവിതവും, ബിജു വി എസ്.
13: 7.00: ടി.കെ. പത്മിനി, സുസ്്മേഷ് ചന്ദ്രോത്ത്. 8.00 ഡ്രാമാനുജൻ, മഹേഷ് പഞ്ചു.
14: 7.00: സംഗീതം എം.കെ. അർജുനൻ, സജീവ് പാഴൂർ. 8.00: കലാധരന്റെ യാത്രകൾ, കെഎസ് പ്രസാദ്.
15: 7.00:ഓഖി-ദ സീ ഹേലേഡ് എവേ ബൈ ദ സ്റ്റോം, വാൾട്ടർ ഡിക്രൂസ്. 8.00: നല്ല സിനിമയും ഒരു മനുഷ്യനും - എംഎഫ് തോമസ്, ആർ ബിജു.
16: 7.00: പ്രേംജി- ഏകലോചന ജന്മം, നീലൻ
17: 5.30: നാഞ്ചിനാട്, ജീൻ പോൾ. 6.00: 8½ ഇന്റർ കട്സ്- ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി. ജോർജ്, ലിജിൻ ജോസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP