Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്വേഷണ ഏജൻസികൾ ഭയപ്പെടുത്തൽ കേന്ദ്രങ്ങളായി: പ്രഫ പി കോയ

അന്വേഷണ ഏജൻസികൾ ഭയപ്പെടുത്തൽ കേന്ദ്രങ്ങളായി: പ്രഫ പി കോയ

കോഴിക്കോട്: ദേശീയ അന്വേഷണ ഏജൻസികൾ ഭയപ്പെടുത്തൽ കേന്ദ്രങ്ങളായി മാറിയെന്ന് പോപുലർഫ്രണ്ട് ദേശീയ സമിതിയംഗം പ്രഫ പി കോയ. നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നാഷനൽ ഇന്റിമിഡേഷൻ ഏജൻസിയായാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന് വേണ്ടി ഭയം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അവർ. ഹിന്ദുത്വ വിഭാഗങ്ങൾ പ്രതികളാവുന്ന കേസുകളിൽ അവരെ രക്ഷിക്കുന്ന സമീപനമാണ് എൻഐഎ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതപ്രബോധനം, മൗലികാവകാശം അടിയറവ് വയ്ക്കില്ല സന്ദേശത്തിൽ പോപുലർഫ്രണ്ട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റലിജൻസ് വിഭാഗങ്ങളും സ്പെഷ്യൽ ബ്രാഞ്ച് പൊലീസുമാണ് യഥാർഥത്തിൽ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം ചാര സംഘങ്ങൾ എഴുതിപ്പിടിപ്പിക്കുന്ന കള്ളക്കഥകൾക്ക നുസരിച്ചാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. കഥകൾ മെനഞ്ഞ് പോപുലർ ഫ്രണ്ടിന്റെ പ്രവർത്തനം അവസാനിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചരിത്ര സൃഷ്ടിപ്പിനായുള്ള ദൗത്യം ഏറ്റെടുത്ത സംഘടനയാണ് പോപുലർ ഫ്രണ്ട്. എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും ലക്ഷ്യം നേടുന്നതിന് വേണ്ടി സംഘടന നിയമപരമായ രീതിയിൽ പ്രവർത്തിക്കുക തന്നെ ചെയ്യും.

ചൈനയോ പാക്കിസ്ഥാനോ അമേരിക്കയുടെ ഇടപെടലോ ഒന്നുമല്ല, അക്രമത്തിന്റെയും ഹിംസയുടെയും ഭാഷസംസാരിക്കുകയും അതിന് വേണ്ടി ആളുകളെ സംഘടിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വ ഫാഷിസമാണ് രാജ്യം നേരിടുന്ന വലിയ ഭീഷണിയെന്ന് തിരിച്ചറിഞ്ഞ ധീരയായ എഴുത്തുകായായിരുന്നു ഗൗരി ലങ്കേഷ്. ഇസ്രയേലി ചാര സംഘടനയായ മൊസാദിന്റെ പരിശീലനം ലഭിച്ചവരെന്ന് സംശയം തോന്നുന്ന രീതിയിലുള്ള ആളുകളെ വെടിവച്ചു കൊല്ലുന്ന വിഭാഗം വളർന്നു വരുന്നുവെന്ന് പോപുലർ ഫ്രണ്ടും എൻഡിഎഫുമെല്ലാം വർഷങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയ കാര്യങ്ങളാണ് ഇപ്പോൾ പുലർന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ റിപബ്ലിക്ക് ഉണ്ടായത് ഈ നാട്ടുകാരുടെ സൗജന്യം കൊണ്ടാണ്. എല്ലാതരം ജനങ്ങളും ഒന്നിച്ചുനിന്നൊതുകൊണ്ടാണ് രാജ്യം അംബേദ്കറുണ്ടാക്കിയ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലവിൽ വന്നത്. ഇപ്പോൾ പൗരന്മാരെ പ്രജകളാക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. പ്രജകൾക്ക് അവകാശങ്ങളുണ്ടാവില്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യർ തങ്ങൾ ജനിച്ച മതത്തിൽനിന്നും വ്യത്യസ്ഥമായി മറ്റു മതങ്ങളിലേക്കും മതനിരാസത്തിലേക്കും സഞ്ചരിക്കുന്നതിൽ ഒരു യുക്തിരാഹിത്യവുമില്ല. ഹിന്ദുമതത്തിന്റെ തത്വചിന്തയും ദർശനവും മുന്നിൽവച്ചുകൊണ്ട് സംവാദം നടത്താണ് സംഘപരിവാരം തയാറാവേണ്ടത്. ബലപ്രയോഗത്തിലൂടെ ഒരു വിശ്വാസത്തെയും തടയാനാവില്ലെന്നതിന് നിരവധി ഉദാഹരണങ്ങൾ വർത്തമാന കാലത്തുണ്ട്. ഡോ.ഹാദിയതന്നെ അതിന്റെ ജ്വലിക്കുന്ന ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോപുലർഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുൽ ലത്തീഫ് അധ്യക്ഷതവഹിച്ചു. ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. അഷ്റഫ് കൽപറ്റ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം സി എ റഊഫ്, ജില്ലാ പ്രസിഡന്റ് കെ കെ കബീർ സംസാരിച്ചു. പി അബ്ദുർറഹ്്മാൻ ദാരിമി, കെ കെ അബ്ദുൽ മജീദ് ഖാസിമി, സി എ ഹാരിസ്, എ പി അബ്ദുൽ നാസർ, പി നിസാർ അഹമ്മദ് സംബന്ധിച്ചു.

കൈയൂക്ക് കൊണ്ട് വിശ്വാസ സ്വാതന്ത്ര്യം തടയാനുള്ള സംഘപരിവാര ശ്രമം നടക്കില്ല: അഷ്റഫ് കൽപ്പറ്റ

കോഴിക്കോട്: കൈയൂക്കും അധികാരവും ഉപയോഗിച്ച് വിശ്വാസ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള സംഘപരിവാര ശ്രമം വിജയിക്കില്ലെന്ന് ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. അഷ്റഫ് കൽപ്പറ്റ. മതപ്രബോധനം, മൗലികാവകാശം അടിയറവ് വയ്ക്കില്ലെന്ന സന്ദേശത്തിൽ പോപുലർഫ്രണ്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന പൗരന് നൽകിയിട്ടുള്ളതാണ്. എന്നാൽ, ആ അവകാശം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. നിർബന്ധിത മത പരിവർത്തന നിയമം പോലെയുള്ളവ കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത് ഈ ഭരണഘടനാ അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ്. പ്രബോധന വഴിയിൽ നിന്ന് യാതൊരു കാരണവശാലും പോപുലർ ഫ്രണ്ട് മാറി നിൽക്കില്ല. ആ അവകാശം നിലനിർത്താനുള്ള സമരപോരാട്ടം പൂർത്തിയാക്കാതെ സംഘടന പിന്തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മതപ്രബോധനത്തിനായി രംഗത്തുവന്ന പല സംഘടനകളും പാർട്ടികളും ഇപ്പോൾ ഭയപ്പെട്ടാണ് കഴിയുന്നത്. സമൂഹം പതറി നിൽക്കുന്നിടത്ത് വഴി കാണിക്കുകയാണ് പോപുലർ ഫ്രണ്ടിന്റെ ലക്ഷ്യം. മതം മാറ്റത്തിനെതിരായ സംഘപരിവാര വിലക്കുകൾ പരസ്യമായി ലംഘിക്കുകയാണ് പോപുലർ ഫ്രണ്ട്. പ്രബുദ്ധ കേരളത്തിൽ പോലും ഇസ്്ലാം സ്വീകരിച്ചവരെ വെട്ടിക്കൊലപ്പെടുത്തിയും തുറുങ്കിലടച്ചും സംഘപരിവാരം പീഡിപ്പിക്കുകയാണ്. ഏകദൈവ വിശ്വാസമാണ് ഇസ്്ലാം മുന്നോട്ട് വയ്ക്കുന്നത്. ഭഗവത്ഗീത ഉൾപ്പെടെ വിവിധ വേദങ്ങൾ ഏകദൈവ സന്ദേശം ഉദ്ഘോഷിക്കുന്നുണ്ട്. അതിലേക്ക് ഘർവാപസി നടത്തുകയാണ് സംഘപരിവാരം ചെയ്യേണ്ടത്.

ദൈവവും മനുഷ്യരും മനുഷ്യരും മറ്റു മനുഷ്യരുമായുള്ള ബന്ധങ്ങളെക്കുറിച്ച് സൂക്ഷ്മമായി വിശകലനം ചെയ്യുന്ന വിശ്വാസ സംഹിതയാണ് ഇസ്്ലാം. ഇസ്്ലാമിന്റെ സുന്ദരവും മാധുര്യവും നിറഞ്ഞ ആശയം തിരിച്ചറിഞ്ഞാണ് ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗം മുസ്്ലിംകളായത്.

ദൈവവിശ്വാസത്തിലൂടെ മാത്രമെ മനുഷ്യ മനസ്സിന്റെ ഭയപ്പാടിനെ ഇല്ലാതാക്കാൻ കഴിയൂ. നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നത് മതവിരുദ്ധമാണ്. ഇസ്്ലാമിനെതിരേ വിമർശനങ്ങളുണ്ടായപ്പോഴെല്ലാം ഇസ്്ലാം സ്വീകരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ് ചെയ്തത്. സ്വയം പഠിക്കാനും ചിന്തിക്കാനും കഴിവുള്ള യുവാക്കളാണ് ഇസ്്ലാമിലേക്ക് കടന്നുവരുന്നത്. മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ആ മതത്തിലില്ല. ലോകത്തെ ഒരു മതവും പ്രത്യയശാസ്ത്രവും ഇത്രയും സമത്വവും സാഹോദര്യം പറയുന്നില്ല. ഇന്ത്യയിൽ കലങ്ങി മറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിൽ ഖലീഫ ഉമറിന്റെ ഭരണമാണ് നല്ലതെന്ന് ഗാന്ധിജി എഴുതി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP